My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Saturday, September 23, 2017

കാലം എന്റെ നെറുകയിൽ ചാർത്തിയ സിന്ദൂരത്തിനു നിറമില്ലാതിരുന്നിട്ടും
ഞാനിന്ന് എന്റെ ആത്മാവിന്റെ ആഴങ്ങളിൽ ഒരു തിരി നാളമായി ജ്വലിച്ചു നിന്ന 
എന്നിലെ പൂർണ്ണതയെ പുൽകിയിരിക്കുന്നു.

ജന്മജന്മാന്തരങ്ങളുടെ സായൂജ്യവുമായി ഇനിയെന്റെ യാത്ര തുടരുമ്പോൾ 
കാലവും മൗനമായി എന്നെ അനുഗമിക്കും
ഇനി ഞങ്ങൾക്ക്‌ ഒരു ലക്ഷ്യം മാത്രം
എന്നിലെ പ്രണയത്താൽ സംമ്പൂർണ്ണമായ ഈ ജീവിതത്തെ 
മുല്ലപ്പൂവിൻ നറുമണം പോൽ സൗരഭ്യമുളളതാക്കുക!

ഇനിയും എത്ര കാതങ്ങൾ കാലത്തിനൊപ്പമുളള യാത്രയെന്നറിയില്ലെങ്കിലും
ഓരോ ചുവടും ആത്മസംപ്തൃപ്തിയുടെ കണങ്ങളാൽ
 പൂർണ്ണമാണെന്ന ആത്മവിശ്വാസം
 ആ യാത്രയെ ഏറെ സൗന്ദര്യമുളളതാക്കുന്നു.


കാർത്തിക....


Wednesday, September 20, 2017

ഇളം തെന്നലായി നീയെന്നെ തഴുകി
എന്നിൽ നിന്ന് ദൂരെ മറയുമ്പോഴും,
നിശബ്ദമായി ഞാൻ ഒഴുകുകയാണു 
എന്നിൽ ഞാൻ തേടുന്ന 
എന്റെ പ്രണയത്തിന്റെ പൂർണ്ണതക്കായി.


നിന്നിൽ നിന്നുതിർന്ന നിശ്വാസങ്ങളും 
നിന്റെ ആത്മാവിന്റെ ചുംബനങ്ങളും 
എന്നിലെ പ്രണയത്തെ പൽകുമ്പോഴും
ഞാൻ തേടുന്ന പൂർണ്ണത കാത്തിരിക്കുന്നു
കാലം കുറിച്ചു വെച്ച ഏതോ യാമങ്ങൾക്കായി.


ബന്ധനമേതുമല്ലാ എന്നിലെ പ്രണയമെന്ന്
ആ യാമങ്ങൾ നിന്നോട്‌ മൊഴിയുമ്പോൾ 
നിന്റെ അന്തരാത്മാവിൽ കാലം നിനക്കായി കുറിക്കും 
നിന്നിലെ സ്വാതന്ത്ര്യത്തിൻ പൂർണ്ണതയാണു 
എന്നിലെ പ്രണയമെന്നത്‌!

ബന്ധങ്ങളില്ലാത്ത ബന്ധനങ്ങളില്ലാത്ത സ്വാതന്ത്ര്യം!





കാർത്തിക....









Saturday, September 16, 2017

15/09/2017

സമയം രാത്രി ഏഴു മണി. ജോലി കഴിഞ്ഞ്‌ കാർ പാർക്ക്‌ ചെയ്ത സ്ഥലത്തോട്ട്‌ നടക്കുമ്പോൾ നല്ല തണുപ്പുണ്ടായിരുന്നു. എത്രയും വേഗം വീട്ടിൽച്ചെന്ന് എന്തെങ്കിലും കഴിക്കണം, പിന്നെ കുഞ്ഞിന്റെ കാര്യങ്ങൾ നോക്കണം എന്നോക്കെയുളള ചിന്തയിൽ നടപ്പ്‌ വേഗത്തിലാക്കി കാറിന്റെ അടുത്ത്‌ ചെന്ന് ഓട്ടോമാറ്റിക്ക്‌ ചാപിയെ ഞെക്കിയപ്പോൾ അത്‌ പ്രവൃത്തിക്കുന്നില്ലായെന്ന് മനസ്സിലായി. ആദ്യം മനസ്സിൽ വന്നത്‌,

"ഈശ്വരാ! ഇതിന്റെ ബാറ്ററി വേഗന്ന് തീർന്നോ?" 

പിന്നെ ഒരു വിധത്തിൽ കാർ തുറന്ന് കാർ സ്റ്റാർട്ട്‌ ചെയ്തപ്പോൾ അത്‌ സ്റ്റാർട്ടാകുന്നില്ല.

 " പടച്ചോനെ ബാറ്ററി അടിച്ചു പോയല്ലോ!" 

ആ സമയത്ത്‌ നമ്മുടെ മാനസികാവസ്ഥ എന്താണെന്ന് അത്‌ അനുഭവിച്ചിട്ടുളളവർക്ക്‌ നന്നായി അറിയാം. രാവിലെ കാറിന്റെ ഹെഡ്‌ ലൈറ്റ്‌ കെടുത്താൻ ഞാൻ മറന്നു പോയി. പന്ത്രണ്ടു മണിക്കൂർ ജോലിയായിരുന്നതുകൊണ്ട്‌ ഒളള ചാർജ്ജ്‌ മുഴുവൻ ലൈറ്റ്‌ ഊറ്റിയെടുത്തു. കുറച്ചു നേരം ഞാൻ വണ്ടിക്കകത്ത്‌ അങ്ങനെ തന്നെയിരുന്നു. ഇനി ആരെ സഹായത്തിനു വിളിക്കണം എന്ന് മനസ്സിൽ ചിന്തിച്ച്‌ സൗഹൃദങ്ങളുടെ ലിസ്റ്റ്‌ നോക്കിയപ്പോൾ ആരുമില്ലായെന്ന വസ്തുത എന്നെ ചെറുതായിയൊന്ന് വേദനിപ്പിച്ചു. ഇവിടെ എനിക്ക്‌ എന്ത്‌ ആവശ്യത്തിനു വിളിച്ചാലും ഓടിയെത്തിയിരുന്നത്‌ ആശയും ലോയിഡുമായിരുന്നു; അവർ മെൽബണിനു ഷിഫ്റ്റ്‌ ചെയ്തതോടെ എന്റെ കോൾ ലിസ്റ്റും ശൂന്യമായതുപോലെ. 


ഞാൻ രെഞ്ചിയെ വിളിച്ചു കാര്യം പറഞ്ഞിട്ട്‌ വീണ്ടും വെറുതെ ആ വണ്ടിക്കകത്തിരുന്ന് വഴിയിലൂടെ പോകുന്ന വണ്ടികളേം, പിന്നെ ട്രാഫിക്ക്‌ ലൈറ്റിൽ മാറി മാറി വരുന്ന നിറങ്ങളേം നോക്കിയിരുന്നപ്പോൾ ഒരു പാട്‌ ചിന്തകൾ മാറിയും മറിഞ്ഞും മനസ്സിൽ വന്നു, പെട്ടെന്ന് എന്തോ ഒരു സന്തോഷം മനസ്സിൽ വന്നു നിറഞ്ഞു. ആ സന്തോഷം എന്റെ മനസ്സിലേക്ക്‌ കൊണ്ടുവന്ന ചിന്തയിതായിരുന്നു;


"മനുഷ്യൻ ഒരു സമൂഹ ജീവിയാണു. ഓരോ മനുഷ്യനും എന്തെങ്കിലുമൊക്കെ കാര്യത്തിനു മറ്റുളളവരുടെ സഹായം ആവശ്യമാണു. പക്ഷേ ചിലപ്പോൾ ജീവിതത്തിൽ നാം തനിച്ചു തന്നെ ചില ജീവിത സാഹചര്യങ്ങളെ നേരിടേണ്ടി വരും, അവിടെ മറ്റുളളവരുടെ സഹായമില്ലാതെ നാം തന്നെ എങ്ങനെ അതിനെ അഭിമുഖീകരിക്കുന്നു എന്നതിലാണു നമ്മുടെ വ്യക്തിത്വം എത്ര സ്വതന്ത്രവും, ശക്തവുമാണെന്ന് നാം തിരിച്ചറിയുന്നത്‌."



ഞാൻ അപ്പോൾ തന്നെ ഇനി അടുത്തത്‌ എന്ത്‌ എന്ന് ചിന്തിക്കുവാൻ തുടങ്ങി. അങ്ങനെ ഇൻഷുറൻസകാരെ വിളിച്ചു. അപ്പ്പോഴാണു റോഡ്‌ സൈഡ്‌ അസ്സിസ്റ്റൻസ്‌ ഇൻഷുറൻസിൽ കവറല്ലെന്ന് ഞാൻ അറിയുന്നത്‌. പിന്നെ രെഞ്ചിയെക്കൊണ്ട്‌ അപ്പോൾ തന്നെ ആ ഇൻഷുറൻസ്‌ എടുപ്പിച്ചു. തിരികെ വീട്ടിൽ ബസ്സിനു പോകുവാൻ ഒരുങ്ങിയപ്പോൾ രെഞ്ചി രെഞ്ചിയുടെ ഒരു സുഹൃത്തിനെ വിളിച്ച്‌ എന്നെ പിക്ക്‌ ചെയ്‌ത്‌ വീട്ടിൽ എത്തിക്കുവാൻ ഏൽപ്പിച്ചിരുന്നു. ശരിക്കും ആ സുഹൃത്തിനെ ബുദ്ധിമുട്ടിക്കേണ്ടായിരുന്നുവെന്ന് ഞാൻ വീട്ടിലെത്തിയപ്പോൾ രെഞ്ചിയോട്‌ പറഞ്ഞു. പിന്നീട്‌ രെഞ്ചി പോയി വണ്ടി കൊണ്ടുവന്നു. 


എല്ലാം കഴിഞ്ഞപ്പോൾ എവിടെയോ ഒരു ചാരിതാർത്ഥ്യം! ഞാൻ എന്നോട്‌ തന്നെ മനസ്സിൽ പറഞ്ഞു, 


"Hey! You managed well, so let your call list be empty. Trust Yourself and Your innate power, those are the best companions you can hold firmly in your life until your last breaths."


"Make sure that hard times in your life will never let you down. Instead, be confident and use your brain to find out the solutions for the smooth flow of your Life!"


KARTHIKA 


Thursday, September 14, 2017

ഒരു ഫ്ലോപ്പ്‌ ഡേയുടെ ഓർമ്മക്കായി ....

September 14, 2017

"അങ്ങനെ ഞാൻ നൂഡിൽസ്‌ തിന്നു..... സന്തോഷമായി ഗോപിയേട്ടാ ..... സന്തോഷമായി!"

(NB: "ഈ മുകളിൽ പറഞ്ഞിരിക്കുന്ന ഗോപിയേട്ടൻ എന്റെ ആരുമല്ലാ കെട്ടോ!")






നമ്മൾ ജീവിതത്തിൽ ചില കാര്യങ്ങൾ വല്ലാണ്ടങ്ങ്‌ മോഹിക്കും. ആ മോഹം പൂവണിയുമ്പോൾ നമ്മൾക്ക്‌ ലഭിക്കുന്ന ഒരു ആത്മസംതൃപ്തി ഒന്ന് വേറെ തന്നെ. എന്നാൽ ചില കാര്യങ്ങൾ എത്ര മോഹിച്ചാലും ഒട്ട്‌ നടക്കത്തുമില്ലാ.... അപ്പോൾ തോന്നുന്ന ഒരു കലിപ്പ്‌ ഒന്നന്നരയാണേ! 


എന്തേ ഞാൻ ഇങ്ങനെയൊക്കെ എഴുതുന്നതെന്ന് ചോദിച്ചാൽ,  ഉത്തരം! രാവിലെ മുതൽ മ്മളു ആശിച്ചു ചെയ്ത കാര്യങ്ങളൊക്കെ "ഫ്ലോപ്പ്‌" ആയതിലുളള ഒരു കുണ്ഡിതം. നല്ല കറിയൊക്കെ വെച്ച്‌ ആർഭാടമായി വല്ലതും കഴിക്കാമെന്ന് വെച്ചപ്പോൾ, വെച്ച കറികൾക്കൊക്കെ മൊത്തത്തിൽ ഒരു രുചിക്കുറവ്‌. ഞാൻ നല്ല ഒരു പാചകക്കാരിയല്ല പക്ഷേ ഞാൻ ജീവിതത്തിൽ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യങ്ങളിൽ ഒന്ന് നല്ല രുചിയുളള ഭക്ഷണം മനസ്സ്‌ നിറഞ്ഞ്‌ ആസ്വദിച്ചു കഴിക്കുകയെന്നതാണു. അതിനുവേണ്ടി കുറച്ചു മെനക്കെട്ടിട്ടാണെങ്കിലും വായിക്കു രുചിയുളള ഭക്ഷണം ഉണ്ടാക്കാൻ ശ്രമിക്കാറുണ്ട്‌. അതുകൊണ്ട്‌ ഇന്നത്തെ " ഫ്ലോപ്പ്‌" ഡേയുടെ ക്ഷീണം മാറ്റാൻ ഒരു നൂഡിൽസ്‌ വാങ്ങിച്ചു തിന്നുവാൻ തീരുമാനിച്ചു. അതിന്റെ ചാരിതാർത്ഥ്യമാണു മുകളിൽ കണ്ടത്‌. പക്ഷേ ഒരു കാര്യം പറയാതെ വയ്യാട്ടോ; എന്താണെങ്കിലും ഈ ചോറും മീൻ കറിയും കൂട്ടാനുമൊക്കെക്കൂട്ടി കഴിക്കുന്ന സുഖം ഒരു നൂഡിൽസിനും കിട്ടില്ലാട്ടോ.

ചില ദിവസങ്ങൾ അങ്ങനെയാണു ;

ഒരു പാട്‌ പ്രതീക്ഷകളുമായി നല്ല സ്വപ്നങ്ങളെ കണികണ്ടുണരും
ചില പ്രതീക്ഷകൾ പൂവണിയുമ്പോൾ 
ചിലത്‌ സ്വപ്നങ്ങളായിത്തന്നെ പിന്നെയും അവശേഷിക്കും
വീണ്ടുമൊരു പ്രഭാതത്തിനായി ആ സ്വപ്നങ്ങൾ കാത്തിരിക്കും
ഒരിക്കൽ പൂവണിയുമെന്ന പ്രതീക്ഷയിൽ!

ഒരു ഫ്ലോപ്പ്‌ ഡേയുടെ ഓർമ്മക്കായി .... കാർത്തിക.







Sunday, September 3, 2017

ഓണാശംസകൾ

വീണ്ടുമൊരു ഓണം കൂടി വന്നണഞ്ഞിരിക്കുന്നു. ഓർമ്മകളെ തഴുകി ഉണർത്തി, മനസ്സിൽ ഒരായിരം പൂക്കൾ കൊണ്ട്‌ അത്തപൂക്കളവുമിട്ട്‌, ഒരു നല്ല സദ്യയുടെ രുചിയും നാവിൻ തുമ്പിൽ നിറച്ച്‌ ഇത്തവണ ഓണം എത്തിയപ്പോൾ ഞങ്ങൾക്ക്‌ കൂട്ടായി ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട അമ്മുവും ഈ ഓണത്തിനു ഞങ്ങളോടൊപ്പം. കഴിഞ്ഞ വർഷം അവൾ എന്റെ ഉദരത്തിൽ ഓണം ആഘോഷിച്ചു. ഓണത്തെക്കുറിച്ചോ, ആഘോഷങ്ങളെക്കുറിച്ചോ അവൾക്ക്‌ മനസ്സിലാക്കുവാനുളള പ്രായമല്ലെങ്കിൽ കൂടിയും അവളുമൊത്ത്‌ ചെറുതായിയൊന്ന് ആഘോഷിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. 



കഴിഞ്ഞ നാലു ദിവസമായി ജോലിയാണു, അതും രണ്ടു ദിവസത്തെ പന്ത്രണ്ട്‌ മണിക്കൂർ ജോലിയുടെ ക്ഷീണത്തിൽ നിന്നും മനസ്സും ശരീരവും മുക്തമല്ലെങ്കിൽ കൂടിയും ഇന്ന് വൈകിട്ട്‌ ജോലി കഴിഞ്ഞ്‌ ചെന്ന് അവൾക്കൊരു പായസം വെച്ചു കൊടുക്കണം. ഓണം മുഴുവൻ ജോലിയിൽ മുങ്ങിക്കുളിച്ചു പോയതുകൊണ്ട്‌ അതിന്റെ പൂർണ്ണതയിൽ ആഘോഷിക്കുവാൻ സാധിക്കുന്നില്ല. എന്നാലും അവൾക്കുവേണ്ടി കുറച്ചു സമയം എത്ര ക്ഷീണമാണെങ്കിലും എനിക്ക്‌ മറ്റിവെക്കണം.



ഈ അവസരങ്ങളിലാണു ബാല്യകാല സ്മരണകൾ അതിന്റെ പ്രൗഡിയിൽ അങ്ങനെ തലപൊക്കിവരുന്നത്‌. എത്ര മനോഹരമായിരുന്നു ആ ദിനങ്ങൾ. പപ്പയുടെ ഒൻപത്‌ സഹോദരങ്ങളുടെ മക്കളും, ഞങ്ങളും ഒരുമിച്ച്‌ ആഘോഷിച്ച ഓണങ്ങൾ എത്രയാണു! ഇന്ന് രാവിലെ ആറു മണിക്ക്‌ ജോലിക്ക്‌ വരുമ്പോൾ മഴ ചാറുന്നുണ്ടായിരുന്നു. അപ്പോൾ ചിന്തിച്ചു ഓ! ഇപ്രാവശ്യത്തെ ഓണം മഴയത്താണല്ലോയെന്ന്. എട്ടു മണിയായപ്പോഴേക്കും മഴയൊക്കെ മാറി സൂര്യഭഗവാൻ ഹാജർ വെച്ചു. അപ്പ്പോൾ ശരിക്കും നാട്ടിലെ ഒരോണത്തിന്റെ പ്രതീതി മനസ്സിൽ തെളിഞ്ഞു. പറഞ്ഞറിയിക്കാനാവാത്ത ഒരു സന്തോഷം മനസ്സിൽ നിറഞ്ഞു.



നാട്ടിലും ചിലപ്പോൾ ഓണത്തിനു മഴയും അകമ്പടി സേവിക്കാറുണ്ട്‌. കുട്ടിക്കാലത്ത്‌ വെളുപ്പിനെ എണീറ്റ്‌ അത്തപൂക്കളമിടാൻ പൂപറിക്കാൻ പോകുമായിരുന്നു. ഞങ്ങളുടെ വീട്ടിലാണു കുട്ടിപ്പട്ടാളങ്ങളുടെ എല്ലാം സങ്കേതം. രാവിലെ എല്ലാത്തിനേം കുത്തിപ്പൊക്കി പൂ പറിക്കുവാൻ കൊണ്ടു പോകുന്നത്‌ എന്റെ ജോലിയായിരുന്നു. പത്ത്‌ ദിവസവും അത്തപൂക്കളമിട്ട ഓണങ്ങളുണ്ട്‌. രാത്രിയിൽ പെയ്ത മഴയുടെ ബാക്കിപത്രമായി പുല്ലിന്മേലും, ചെടികളിലും, മരങ്ങളിലുമെല്ലാം മഴത്തുളളികൾ കാണും. കാലിൽ ചെരുപ്പ്പൊന്നും ഇടാതെ പുല്ലിന്മേൽ നടക്കുവാൻ എന്തോരു സുഖമായിരുന്നു. പാദത്തിന്റെ ഉളളിലൂടെ ഒരു നനുത്ത കുളിർ‌ അങ്ങനെ ശരീരം മുഴുവൻ പടർന്നു കയറും. 



എനിക്ക്‌ ഏറ്റവും ഇഷ്ടം തുമ്പപ്പൂക്കൾ പറിക്കുവാനായിരുന്നു. അതിന്റെ പരിശുദ്ധിയും, വെണ്മയും ഒന്ന് വേറെ തന്നെ. തൊടിയായ തൊടിയെല്ലാം നടന്ന് നടന്ന് പൂക്കൾ ശേഖരിച്ച്‌ അത്തപ്പൂക്കളവുമിട്ട്‌, ഊഞ്ഞാലാട്ടവും, വടം വലിയും, ഓണക്കളിയുമൊക്കെ കഴിഞ്ഞ്‌ വരുമ്പോൾ മമ്മി ചെറിയ ഒരു സദ്യയും ഉണ്ടാക്കിയിട്ടുണ്ടാവും. വാഴയിലയിലെ സദ്യയും കഴിഞ്ഞ്‌ ഒരു സിനിമായിക്കെ കണ്ട്‌ കഴിയുമ്പോഴേക്കും അന്നത്തെ ദിവസവും അവസാനിച്ചിരിക്കും. പിന്നെ ഓണം കഴിഞ്ഞു പോയതിന്റെ ദുഃഖമാണു. ഇനിയും ഒരു വർഷം കാത്തിരിക്കണം അടുത്ത ഓണക്കാലത്തിനായി.... അങ്ങനെ എല്ലാം ഒരു ഓർമ്മ... മനസ്സിൽ സൂക്ഷിക്കുവാൻ, താലോലിക്കുവാൻ, ഇതുപോലെ ബ്ലോഗിലോ, ഡയറിയിലോ ഓക്കെ കുറിക്കുവാനായി ജീവിതം ബാക്കിവെച്ചത്.



എല്ലാവർക്കും സ്നേഹത്തിന്റേയും, സമൃദ്ധിയുടേയും നല്ല ഒരു ഓണം നേർന്നുകൊണ്ട്‌.


കാർത്തിക....


"ആത്മാവിന്റെ ഏടുകളിൽ എനിക്ക്‌ മാത്രം വായിക്കുവാനായി, എന്നും മനസ്സിൽ താലോലിക്കുവാനായി എന്റെ പ്രണയത്താൽ ജീവിതം എഴുതിച്ചേർത്ത ചില നല്ല ഓർമ്മകളാൽ ഈ ഓണം എനിക്കും പ്രിയപ്പെട്ടതാണു!"