My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Showing posts with label കഥ (STORY). Show all posts
Showing posts with label കഥ (STORY). Show all posts

Friday, May 20, 2016

മടക്കം ഒരു വേദന..(കഥ)




"അപ്പാ, നമുക്കിനി നാട്ടില്‍ പോകണ്ടാ..."

"അതെന്താ!", മകന്‍റെ ആ പരാമര്‍ശം ജോയിയെ തെല്ലൊന്ന് അത്ഭുതപ്പെടുത്തി. ജോലി കഴിഞ്ഞു തിരികെ വീട്ടിലെത്തി പതിവ് പത്രപാരായണത്തില്‍ മുഴുകിയിരിക്കുകയായിരുന്നു ജോയി.


"ഇത്രയും നാള്‍ നാട്ടില്‍ പോകുന്നതും കാത്തിരുന്ന നിനക്കെന്താ ഇപ്പോള്‍ നാട്ടില്‍ പോകണ്ടാത്തത്?", ജോയി മകനോട്  ചോദിച്ചു.


"എന്തിനാ അപ്പാ നമ്മുടെ നാട്ടില്‍ കുഞ്ഞുങ്ങളെ തീയിട്ട് കൊല്ലുന്നത്?"


ആ ചോദ്യം ജോയി തന്‍റെ മകനില്‍നിന്നും പ്രതീക്ഷിച്ചില്ലാ. ഇന്നത്തെ പത്രത്തിലേയും ടിവിയിലേയും പ്രധാന വാര്‍ത്ത വടക്കേ ഇന്ത്യയില്‍ നടന്ന ആ സംഭവമായിരുന്നു, ഒരു ദളിത്‌ കുടുംബത്തിന്‍റെ നേരെ ഉണ്ടായ അക്രമണം. തന്‍റെ മകന് എന്ത് ഉത്തരം നല്‍കണമെന്നറിയാതെ ജോയി ചിന്താകുലനായി.


"ഞാന്‍ എന്താണ് എന്‍റെ മകനോട് പറയേണ്ടത്? നമ്മുടെ നാട് ജാതിവ്യവസ്ഥയുടേയും, അഴിമതി രാഷ്ട്രീയത്തിന്‍റെയും, മനുഷ്യഹത്യയുടെയും വിളനിലമായി മാറിക്കൊണ്ടിരിക്കുന്നുവെന്നോ... അതോ എനിക്കും നിനക്കും അവകാശപ്പെട്ട നമ്മുടെ മണ്ണ് ഇന്ന്‌ മത തീവ്രവാദികളുടെയും, പൊതുമുതല്‍ കട്ടുമുടുപ്പിക്കുന്ന രാഷ്ട്രീയ കോമരങ്ങളുടെയും വിളനിലമാണെന്നോ..."


ചിന്തയില്‍ നിന്നുണര്‍ന്ന ജോയി കാണുന്നത് തന്‍റെ ഉത്തരത്തിനായി മുഖത്തോട്ട് കണ്ണും നട്ടിരിക്കുന്ന മകനെയാണ്.


തന്‍റെ മകനെ മടിയില്‍ ഇരുത്തിക്കൊണ്ട് ജോയി പറഞ്ഞു, " മോനെ... ഈ ലോകത്ത് ആരും ദുഷ്ടന്മാരായി ജനിക്കുന്നില്ല. മനുഷ്യര്‍ സാത്താന്‍റെ പ്രേരണ കൊണ്ട്‌ ദുഷ്ടത്തരങ്ങള്‍ ചെയ്യുന്നു. പക്ഷേ തെറ്റു ചെയ്യുന്നവരെ ദൈവം തീര്‍ച്ചയായും ശിക്ഷിക്കും. നമ്മള്‍ ചയ്യേണ്ടത് അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. ഈ ലോത്തില്‍ സമാധാനവും സന്തോഷവും എങ്ങും നിറയുന്നതിനും, സാത്താന്‍റെ കൈകളില്‍ നിന്നും മനുഷ്യരെ വിടുവിക്കുന്നതിനും വേണ്ടി. അപ്പോള്‍ ഇന്നുമുതല്‍ മോന്‍ എല്ലാവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണം. അപ്പോള്‍ ഈ ലോകത്ത് ദുഷ്ടത്തരങ്ങള്‍ കുറയുകയും എല്ലാവരും സന്തോഷത്തോടെ കഴിയുകയും ചെയ്യും..." തന്‍റെ ഉത്തരം ഒരിക്കലും അവനെ സന്തോഷിപ്പിക്കെല്ലെന്നു ജോയിക്ക് നന്നായി അറിയാമായിരുന്നു.


"ദൈവം ദുഷ്ടന്മാരെ ശിക്ഷിക്കുന്നതിനേക്കാള്‍ അവരെ കൊണ്ട് ദുഷ്ടത്തരങ്ങള്‍ ചെയ്യിപ്പിക്കാതിരിക്കാന്‍ ദൈവത്തിന് സാധിക്കില്ലേ? അങ്ങനെയായിരുന്നെങ്കില്‍ ആ കുഞ്ഞുങ്ങളെ അവര്‍ തീവച്ചു കൊല്ലില്ലായുരുന്നല്ലോ!" അവന്‍ തന്‍റെ കൊച്ചു കണ്ണുകള്‍ വിടര്‍ത്തിക്കൊണ്ട്‌ തന്‍റെ ചോദ്യം തുടര്‍ന്നു.


ജോയിക്ക് ഉത്തരം മുട്ടുവാന്‍ തുടങ്ങി. എന്നും തന്‍റെ മകന്‍റെ  ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളില്‍ നിന്നും രക്ഷപ്പെടുവാന്‍ എടുക്കുന്ന സ്ഥിരം നമ്പര്‍ തന്നെ അന്നും ജോയി എടുത്തു.


"എടീ ജെസ്സിയെ, പാല് വാങ്ങിക്കാന്‍ നീ പറഞ്ഞായിരുന്നല്ലോ അല്ലേ. ഞാന്‍ അതങ്ങു മറന്നു. മോനെ ഞാന്‍ വേഗന്നു പോയി പാല് വാങ്ങിച്ചിട്ട് വരാം. എന്നിട്ട് അപ്പ എല്ലാം പറഞ്ഞുതരാം ട്ടോ." തന്‍റെ മകന്‍റെ മൂര്‍ധാവില്‍ ചുംബിച്ചിട്ടു ജോയി വേഗന്നു അവിടെ നിന്നും പുറത്തേക്ക് പോയി.


അലന്‍ എന്ന പന്ത്രണ്ട് വയസ്സുകാരന്‍റെ ചിന്തകള്‍ക്കും ചോദ്യങ്ങള്‍ക്കും ഒരിക്കലും ഉത്തരം നല്‍കുവാന്‍ അവന്‍റെ മാതാപിതാക്കള്‍ക്കോ അവന്‍റെ അധ്യാപകര്‍ക്കോ സാധിച്ചിരുന്നില്ല.


അലന്‍ തന്‍റെ പഠന മുറിയില്‍ കയറി തന്‍റെ ഡയറി തുറന്ന് അതിലെഴുതി..." ഇന്നും എന്‍റെ അപ്പ ഉത്തരം തരാതെ മുങ്ങി. എന്തുകൊണ്ടാണ് എന്‍റെ ചോദ്യങ്ങള്‍ക്ക് ആര്‍ക്കും ഉത്തരം തരുവാന്‍ സാധിക്കാത്തത്."


അവന്‍ തന്‍റെ എഴുത്ത് തുടര്‍ന്നു... "ഞങ്ങള്‍ രണ്ടു ദിവസം കഴിഞ്ഞ് നാട്ടില്‍ പോവുകയാണ്. പോകണ്ടായെന്ന്‍ അപ്പയോട് പറഞ്ഞാലും ഞങ്ങള്‍ക്ക് പോയെ പറ്റൂ. കാരണം അപ്പയുടെ ഇവിടുത്തെ ജോലി നഷ്ടപ്പെട്ടു. ഇനി ഒരിക്കലും ഞങ്ങള്‍ തിരിച്ചു വരില്ലാ ഇങ്ങോട്ട്. ഈ നാട്ടില്‍ എന്തു രസമായിരുന്നു . ഞാന്‍ നാട്ടില്‍ ചെന്നാല്‍ അവര്‍ എന്നെയും കൊല്ലുമോ???

എന്തിനാണ് അവര്‍ എല്ലാവരെയും കൊല്ലുന്നത്???"


അലന്‍ തന്‍റെ എഴുത്ത് അവസാനിപ്പിച്ചു. കാരണം അവന്‍റെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ പരിപാടി തുടങ്ങറായിരിക്കുന്നു.


ജോയി അപ്പോഴേക്കും പാലുമായിട്ട് വന്നു. ജെസ്സി ജോയിയെ നോക്കിയൊന്നു ചിരിച്ചു. ആ ചിരിയുടെ അര്‍ത്ഥം മനസ്സിലായിട്ടെന്നോണം ജോയി പറഞ്ഞു,

"നീ അര്‍ത്ഥം വെച്ചൊന്നും ചിരിക്കണ്ടാ. നമ്മുടെ മോന്‍റെ ചോദ്യങ്ങളൊക്കെ വളരെ കാലിക പ്രസക്തമാണ്. അതിനു ഉത്തരം നല്‍കുകയെന്നത് തികച്ചും ശ്രമകരമായ ഒന്നാണ്. ആ ചോദ്യങ്ങള്‍ എല്ലാവരുടെയും മനസ്സില്‍ അവര്‍ അവരോട് തന്നെ ചോദിക്കുന്നതുമാണ്. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം ഈ ഭൂഗോളത്തില്‍ ഇല്ലാ."


അലന്‍ തന്‍റെ കാര്‍ട്ടൂണ്‍ കണ്ടു കഴിഞ്ഞ് ഉറങ്ങുവാനായി പോയി.  അത്താഴം കഴിഞ്ഞ് ജെസ്സി സീരിയലിന്‍റെ ലോകത്തേക്കും, ഒരു പെഗ്ഗ് വൈനുമായി ജോയി ബാല്‍കണിയിലേക്കും പോയി. നഗരം ഉറക്കത്തിലേക്ക് ആഴ്ന്നു തുടങ്ങിയിരിക്കുന്നു. അടുത്തുള്ള ഫ്ലാറ്റുകളിലെ ലൈറ്റുകള്‍ ഓരോന്നായി അണഞ്ഞുകൊണ്ടിരിക്കുന്നു. ആകാശം നക്ഷത്രങ്ങളാല്‍ അലങ്കരിച്ചിരുന്നു, അതിന് പൂര്‍ണതയേകുവാന്‍ ചന്ദ്രനും ഉദിച്ചിരുന്നു.


ജോയി തന്‍റെ ചിന്തകളിലേക്ക് ഊളിയിട്ടു." നാളെയെന്‍റെ കമ്പനിയിലെ അവസാനത്തെ ദിവസമാണ്. കഴിഞ്ഞ പതിനഞ്ചു വര്‍ഷങ്ങള്‍ ആ കമ്പനിക്കു വേണ്ടി ചോര നീരാക്കി അധ്വാനിച്ചു. എല്ലാവരുടെയും പ്രീതിക്ക് പാത്രമാവുകയും ചെയ്തു. ജീവിതത്തിലെ പ്രാരാബ്ദങ്ങളെല്ലാം ഒന്നു തീര്‍ത്ത് ഇനിയെങ്കിലും കുറച്ചൊന്നു മിച്ചം പിടിക്കണമെന്ന് വിചാരിച്ചിരുന്നപ്പോള്‍ ആണ് ആ വാര്‍ത്തയും വരുന്നത്. കമ്പനി പകുതി തൊഴിലാളികളെ പിരിച്ചു വിടുവാന്‍ ഒരുങ്ങുന്നുവെന്ന്. തന്‍റെ പേര് ആ ലിസ്റ്റില്‍ ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലാ. ആ കടലാസ് എന്‍റെ കയ്യില്‍ തന്നത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു....


അന്ന് ഉച്ചക്ക് ഊണും കഴിഞ്ഞിരുന്നപ്പോളാണ് മാനേജര്‍ വിളിപ്പിച്ചത്. അവിടെ ചെന്നപ്പോള്‍ ഒരു കടലാസ് എന്‍റെ നേരെ നീട്ടിയിട്ടു പറഞ്ഞു, "ജോയി താങ്കള്‍ക്ക് അറിയാമല്ലോ കമ്പനി ഇപ്പോള്‍ നഷ്ടത്തിലാണെന്ന്. അതുകൊണ്ട് ഞങ്ങള്‍ക്കു ഈ തീരുമാനം എടുക്കേണ്ടി വന്നു. ഇത് നിങ്ങളെ പറഞ്ഞുവിട്ടുകൊണ്ടുള്ള കടലാസാണ്. ഇതില്‍ ജോയി ഒന്നൊപ്പ് വെക്കണം."


താന്‍ എന്താണ് കേള്‍ക്കുന്നത് എന്നു മനസ്സിലാക്കുവാന്‍ കുറച്ചു സമയം എടുത്തു. ഒരു മൂര്‍ച്ചയുള്ള വാള്‍ എന്‍റെ ഹൃദയത്തിലൂടെ ആഴ്ന്നിറങ്ങി... എന്‍റെ ശരീരവും മനസ്സും തണുത്തു വിറങ്ങലിച്ചു....


"സാര്‍... ഞാന്‍..." എനിക്ക് വാക്കുകള്‍ പുറത്തുവന്നില്ല.


"എനിക്കറിയാം ഇത് നിങ്ങള്‍ക്ക് വിശ്വസിക്കാനും അതുമായി പൊരുത്തപ്പെടാനും കുറച്ചു സമയം എടുക്കും. പക്ഷേ ഞങ്ങള്‍ക്ക് വേറെ നിവര്‍ത്തിയില്ല ജോയി." മാനേജരുടെ വാക്കുകള്‍ വീണ്ടും എന്‍റെ ഹൃദയത്തെ കീറി മുറിച്ചു.


"സര്‍... എന്‍റെ കുടുംബം നിലനില്‍ക്കുന്നത് ഈ ജോലിയിലാണ്... ഇപ്പോള്‍ നിങ്ങളെന്നെ പറഞ്ഞു വിട്ടാല്‍ എന്‍റെ കുടുംബം അനാഥമാകും സര്‍... എന്‍റെ കുട്ടികളുടെ പഠിപ്പ്... എന്‍റെ മാതപിതാക്കളുടെ സംരക്ഷണം.... അങ്ങനെയെല്ലാം താളം തെറ്റും സര്‍.." ഞാന്‍ അവിടെ നിന്നും കരയുവാന്‍ തുടങ്ങി.


ഒരു പുരുക്ഷന്‍റെ ഏറ്റവും ദയനീയമായ അവസ്ഥയാണ് അവന് തന്‍റെ ജോലി നഷ്ടപ്പെടുമ്പോള്‍ അനുഭവിക്കേണ്ടിവരുന്നത്....കാരണം ഒരു കുടുംബത്തിന്‍റെ മുഴുവന്‍ ആശ്രയമാണവന്‍.... തന്‍റെ അധ്വാനമാണ് ആ കുടുംബത്തിന്‍റെ അടിസ്ഥാനം.


എന്‍റെ കണ്ണുനീരിന് അവിടെ യാതൊരു വിലയുമില്ലെന്നു അറിയാമെങ്കില്‍ കൂടിയും മുട്ടേണ്ട വാതിലുകള്‍ എല്ലാം മുട്ടി. പക്ഷേ നിരാശയായിരുന്നു ഫലം. താനിതെങ്ങനെ തന്‍റെ ഭാര്യയോടും കുടുംബത്തോടും പറയുമെന്ന ചിന്തയും വല്ലാതെയെന്നെ അലട്ടി.....


നാലുമണിക്ക് വീട്ടില്‍ ചെന്നപ്പോളെ ജെസ്സിക്ക് മനസ്സിലായി എന്തോ പന്തികേടുള്ളതായി. ഞാന്‍ അവളോടത്‌ പറഞ്ഞതും ഒരു മൂലക്കിരുന്നു അവള്‍ കരയുവാന്‍ തുടങ്ങി. പിന്നെ അവളെ ആശ്വസിപ്പിക്കലായി എന്‍റെ പണി. കുറച്ചു ദിവസം എടുത്തു അതുമായി പൊരുത്തപ്പെടാന്‍... എത്ര മാത്രം വേദന അനുഭവിച്ചു. അതുകഴിഞ്ഞ് ഒത്തിരി സ്ഥലങ്ങളില്‍ ജോലിക്കപേക്ഷിച്ചു.... ഒരു പ്രയോജനവും ഉണ്ടായില്ലാ... പിന്നീട് പതിഞ്ചു വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചു പോകുവാന്‍ തീരുമാനിച്ചു.... ആ ചിന്തകള്‍ അയാളുടെ കണ്ണുകളെ ഈറനണിയിച്ചു.


പുരുഷന്‍റെ കണ്ണുനീരിന് നമ്മുടെ സമൂഹത്തില്‍ അയിത്തം ആണല്ലോ... അവന്‍റെ വിഷമങ്ങള്‍ എന്നും മനസ്സിന്‍റെ ഉള്ളില്‍ പൂഴ്ത്തി വെക്കണം... തന്‍റെ പ്രിയപ്പെട്ടവരെ നെഞ്ചോടു ചേര്‍ത്തു നിര്‍ത്തുമ്പോഴും ആരും അറിയുന്നില്ല അവന്‍റെ നെഞ്ചിലെരിയുന്ന കനലിന്‍റെ ചൂട്‌... ആരും കാണാതെ അവന്‍ കരയുമ്പോഴും ഒരു ചെറു പുഞ്ചിരിയുമായി അവന്‍ ഈ ലോകത്തിന്‍റെ മുന്‍പില്‍ കാണും....


"ഇച്ചായാ കിടക്കുന്നില്ലേ.." ജെസ്സിയുടെ വിളി തന്നെ ചിന്തകളില്‍ നിന്നും ഉണര്‍ത്തി...


മുറിയിലെ ലൈറ്റണച്ച് കിടക്കുവാന്‍ കട്ടിലേക്ക് കിടന്നു. ജെസ്സി എന്‍റെ നെഞ്ചില്‍ തല ചായിച്ചു കിടന്നു. എന്‍റെ നെഞ്ചിലെ രോമങ്ങളിലൂടെ അവള്‍ തന്‍റെ വിരലുകള്‍ അലസമായി ഓടിച്ചു.


"ഇച്ചായാ... ഇനി രണ്ടു ദിവസം കൂടി നമ്മള്‍ ഈ മുറിയില്‍."


അവളുടെ ഹൃദയത്തിന്‍റെ വിങ്ങല്‍ എനിക്ക് വായിക്കുവാന്‍ കഴിഞ്ഞു... അവളെ ആശ്വസിപ്പിക്കുവാന്‍ ഞാന്‍ ഒന്നും പറഞ്ഞില്ല. പകരം അവളുടെ മുഖം എന്‍റെ കൈകളില്‍ കോരിയെടുത്ത് അവളുടെ മൂര്‍ധാവിലും, അവളുടെ രണ്ട് കവിളുകളിലും പിന്നെ അവളുടെ ചുണ്ടുകളിലും ആഴത്തില്‍ ചുംബിച്ചു... അതില്‍ അവള്‍ക്കു നല്‍കേണ്ട എല്ലാ ഉത്തരങ്ങളും അലിഞ്ഞുചേര്‍ന്നിരുന്നു....


എത്ര വിഷമഘട്ടങ്ങളിലും അവളുടെ ശരീരത്തിന്‍റെ ചൂടും അവളിലെ സ്നേഹവും എന്‍റെ മനസ്സിന് എന്നും ഒരു കുളിര്‍മയാണ്.... അവിടെ ശരീരവും മനസ്സും ആത്മാവും ഒന്നാകുമ്പോള്‍ പിന്നെയെല്ലാം മറക്കുന്നു....


അങ്ങനെ പ്രവാസ ലോകത്തെ അവസാന ദിവസും വന്നെത്തി... കൂട്ടുകാരില്‍ ചിലര്‍ യാത്ര അയക്കുവാന്‍ വന്നിരുന്നു. എല്ലാ സാധനങ്ങളും പായ്ക്ക് ചെയ്ത് ഭദ്രമായി വെച്ചിരുന്നു. ഉച്ചക്ക് ഒന്നരക്കാണ് വിമാനം. വീട്ടില്‍ നിന്നു പത്തരയായപ്പോള്‍ ഇറങ്ങുവാന്‍ തുടങ്ങി. കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ താമിസിച്ച മുറിയോട് യാത്ര പറയുമ്പോള്‍ മനസ്സിനുള്ളില്‍ ഒരു നീറ്റല്‍ അനുഭവപ്പെട്ടു. ജീവിതത്തിന്‍റെ ഒട്ടുമിക്ക സംഭവങ്ങള്‍ക്കും സാക്ഷിയായ മുറി... തങ്ങളുടെ സന്തോഷവും ദുഃഖവും ആ മുറിക്കുള്ളിലെ ഓരോ കോണിലും അലിഞ്ഞുചേര്‍ന്നിരിക്കുന്നു... എല്ലാ ഓര്‍മകളും അവിടെ ഉപേക്ഷിച്ച് ഞങ്ങള്‍ യാത്രയാവുകയാണ്... വീട് പൂട്ടി താക്കോല്‍ സെക്യൂരിറ്റിയെ ഏല്‍പ്പിച്ചപ്പോള്‍ ഞങ്ങളുടെ കണ്ണുകള്‍ ഈറനണിഞ്ഞു. അതെ മടക്കം എന്നും ഒരു വേദനയാണ്...


പിന്നെ വിമാനത്താവളത്തിലേക്ക്.... ഓരോ സ്ഥലങ്ങള്‍ പിന്നിടുമ്പോഴും ഇനിയൊരിക്കലും തിരിച്ചൊരു യാത്രയില്ലെന്നുള്ള യാഥാര്‍ഥ്യം ഒരുപാട് വേദന നെഞ്ചില്‍ നിറച്ചു... ഇനി ഇവിടുത്തെ ഓരോ സ്ഥലങ്ങളും ഓര്‍മകളില്‍ മാത്രം...


യാത്രയിലുടനീളവും, വിമാനത്താവളത്തില്‍ ചെന്നിട്ടും ഞാനും ജെസ്സിയും പരസ്പരം ഒന്നും സംസാരിച്ചേയില്ലാ... അലന്‍റെ ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ മാത്രം ഞങ്ങളുടെ മൌനത ഖണ്ഡിച്ചുകൊണ്ടിരുന്നു.....


വിമാനത്തിനു വേണ്ടി കാത്തിരുന്നപ്പോള്‍ അലന്‍ തന്‍റെ ഡയറിയെടുത്ത് അതില്‍ എഴുതി,

"എന്‍റെ അപ്പക്കും അമ്മയ്ക്കും ഒരുപാട് വിഷമമം ഉണ്ട് ഇവിടെ നിന്നു പോകുന്നതില്‍. അലന് അതിലും കൂടുതല്‍ വിഷമമം ഉണ്ട്. പക്ഷേ ഞങ്ങള്‍ക്ക് പോയേ പറ്റൂ. ഞാന്‍ അവിടെ ചെന്നാല്‍ അവര്‍ എന്നേയും കൊല്ലുമോ.... എനിക്ക് ശരിക്കും പേടിയാണ് അവിടേക്ക് പോകുവാന്‍... അപ്പ പറഞ്ഞത്‌പോലെ ഞാന്‍ എന്നും പ്രാര്‍ത്ഥിക്കുന്നുണ്ട്... അതുകൊണ്ടവരെന്നെ കൊല്ലില്ലായിരിക്കും... ദൈവമേ അലനെ കാത്തുകൊള്ളേണമേ."


"അതെ മടക്കം ആ കുഞ്ഞു മനസ്സിലും ഒരു വേദനയും ആവലാതിയുമാണ്...."


                  ............... കാര്‍ത്തിക .................


Saturday, December 12, 2015

മനുഷ്യമൃഗങ്ങൾ (കഥ)

(തരംഗിണി നടത്തിയ കഥാ കവിത മത്സരത്തിൽ ഏറ്റവും നല്ല കഥയെന്ന സ്ഥാനത്തേക്ക്‌ പരിഗണിക്കപ്പെട്ട എന്റെ കഥ. അക്ഷരങ്ങക്കുടെ ലോകത്തെ ആദ്യ അംഗീകാരം എനിക്കായി നൽകിയ എന്റെ സൃഷ്ടി... തരംഗിണി ഭാരവാഹികൾക്ക്‌ എന്റെ ഹൃദയംഗമായ നന്ദി അർപ്പിക്കുന്നു).

http://tharamginionline.com/articles/viewarticle/1206.html


"പ്രഭാതങ്ങളും പ്രദോഷങ്ങളും, രാത്രികളും അവള്‍ക്കു സമ്മാനിച്ചിരിക്കുന്നത് അന്ധകാരത്തിന്‍റെ മുഖപടം അണിഞ്ഞ ആ ഇരുട്ടറകളാണ്. ഈ ലോകവും അതില്‍ വസിക്കുന്ന മനുഷ്യര്‍ ഉള്‍പ്പെടുയുള്ള കോടാനുകോടി ജീവ ജാലങ്ങളും അവള്‍ക്കിന്നന്യമാണ്. അവളുടെ ചിന്തകളില്‍, ഇനിയുള്ള യാത്രകളില്‍ അവള്‍ക്ക് അനുഭവിച്ച് അറിയുവാന്‍ കഴിയുന്നത്‌ അവളുടെ ലോകം മാത്രമായിരിക്കും.
അവിടെ സ്നേഹബന്ധങ്ങളില്ല, മുറിപ്പാടുകളില്ല, സ്വപ്നങ്ങളില്ല , യാഥാര്‍ത്യങ്ങളുമില്ല." തന്‍റെ പുതിയ ലേഖനത്തിന്‍റെ ആമുഖം എഴുതി നിര്‍ത്തിയ നന്ദു പിന്നീട് ചിന്തിച്ചത് ഈ ലോകത്തില്‍ നടമാടുന്ന ക്രൂരതകളെ കുറിച്ചാണ്. 

ഇന്നു പത്രമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ചൂടുള്ള ചര്‍ച്ചയോടെ എല്ലാവരും പങ്കിടുന്നത് പ്രധാനമായും മൂന്ന് കാര്യങ്ങള്‍ ആണ്. സ്ത്രീകള്‍ക്ക് നേരെ ഉയര്‍ന്നു കൊണ്ടിരിക്കുന്ന പീഡനങ്ങള്‍, മതസൗഹാര്‍ദ്ദത്തെ വെല്ലുവിളിച്ചു ദൈവത്തെ കോമാളിയാക്കിക്കൊണ്ട് മതത്തിന്‍റെ പേരില്‍ നടക്കുന്ന ക്രൂരതകള്‍, സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ചൂതാട്ടം നടത്തി സ്വന്തം കീശ വീര്‍പ്പിക്കുവാന്‍ തത്രപ്പെട്ടോടുന്ന രാഷ്ട്രീയ കോമരങ്ങളുടെ പരസ്പരമുള്ള ചെളി വാരി എറിയല്‍.

"നന്ദൂ.... അച്ഛന്‍ വിളിക്കുന്നു നിന്നെ" അമ്മയുടെ നീട്ടിയുള്ള വിളി തന്‍റെ ചിന്തകള്‍ക്ക് വിരാമം ഇട്ടു.പിന്നെ ഗോവണിപ്പടികള്‍ ഇറങ്ങി താഴെ ഇറയത്ത് ചാരുകസേരയില്‍ വിശ്രമിക്കുന്ന അച്ഛന്‍റെ അരികിലേക്ക് പോയി.

"അച്ഛന്‍ എന്നെ വിളിച്ചുവോ?" അതും പറഞ്ഞു വരാന്തയിലെ തൂണിലേക്ക് ചാരി നന്ദു ഇരുന്നു.

"നീ ആ കുട്ടിയേ പോയി കണ്ടിരുന്നുവോ?" അച്ഛന്‍റെ മനസ്സില്‍ തളം കെട്ടി നിന്ന ദുഃഖം ആ വാക്കുകളില്‍ പ്രതിഫലിച്ചു.

"ഉം...." നന്ദു മൂളുക മാത്രം ചെയ്തു.

"അവര്‍ക്ക് എന്തു സഹായം വേണമെങ്കിലും നീ ചെയ്തു കൊടുക്കണം. ആരും തുണയില്ലാത്ത പാവങ്ങള്‍ ആണ്". അതും പറഞ്ഞു അച്ഛന്‍ മുറിക്കുള്ളിലേക്ക് പോയി.

രാത്രി അന്ധകാരത്തെ പുണരുവാന്‍ തുടങ്ങിയിരിക്കുന്നു. ഇരുട്ടിലേക്ക് കണ്ണും നട്ട് വീണ്ടും ചിന്താമൂകനായി നന്ദു ഇരുന്നു. അവ നന്ദുവിനെ കൂട്ടികൊണ്ടു പോയത് പേമാരി ഒഴിഞ്ഞ ആ രാത്രിയുടെ ഓര്‍മ്മകളിലേക്കായിരുന്നു.
അന്നു പ്രത്ര ഓഫീസില്‍ നിന്നും പതിവിലും വൈകിയാണ് ഇറങ്ങിയത്‌. കര്‍ക്കടകമഴയുടെ തീക്ഷണതയില്‍ സംഹാരതാണ്ടവമാടുന്ന പ്രകൃതിയുടെ മടിത്തട്ടിലൂടെ തന്‍റെ ബൈക്കിലുള്ള യാത്ര ദുഃസഹം ആകുമെന്ന് അറിഞ്ഞുകൊണ്ട് രാഘവേട്ടനുമായി കുറെനേരം സംസാരിച്ചിരുന്നു.

പിന്നെ മഴ കുറച്ചു തോര്‍ന്നപ്പോള്‍ ബൈക്ക് എടുത്ത് യാത്ര ആരംഭിച്ചു. കുറച്ചു ദൂരം ചെന്നപ്പോള്‍ ആരുടെയോ കരച്ചില്‍ കേട്ടു ബൈക്ക് നിര്‍ത്തി.
കരച്ചിലിന്‍റെ ഇടവേളകളില്‍ തളം കെട്ടിയ നിശബ്ദത ആ ശബ്ദം എവിടെ നിന്നു വരുന്നുവെന്നു മനസ്സിലാക്കുന്നതില്‍ കാലതാമസം ഉണ്ടാക്കി. വഴിക്ക് ഇരു വശവും കുറ്റിക്കാടുകള്‍ തിങ്ങിനിറഞ്ഞു നിന്നിരുന്നു..

മനസ്സില്‍ തെല്ലു ഭയം ഘനീഭവിച്ചെങ്കിലും വേഗം തന്നെ ആ ശബ്ദത്തിന്‍റെ ഉറവിടം ലക്ഷ്യം വെച്ചു നടക്കുവാന്‍ തുടങ്ങി. തന്‍റെ മൊബൈല്‍ ടോര്‍ച്ചിന്‍റെ  വെളിച്ചത്തില്‍ താന്‍ കണ്ടത് വിവസ്ത്രയാക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ശരീരം ആണ്. താന്‍ അടുത്തേക്ക് ചെന്നപ്പോള്‍ അവള്‍ വീണ്ടും നിലവിളിക്കുവാന്‍ തുടങ്ങി.

"വേണ്ട... എന്‍റെ അടുത്തേക്ക് വരരുത്. എന്നെ ഇനി ഉപദ്രവിക്കരുത്.
ഞാന്‍ നിങ്ങളുടെ കാല് പിടിച്ചു അപേക്ഷിക്കുകയാണ്. എന്‍റെ ജീവിതം നശിപ്പിക്കരുത്." ആ വാക്കുകള്‍ അവളുടെ അബോധാവസ്ഥയില്‍ നിന്നും ഉയര്‍ന്നു വന്നതായിരുന്നു. അവളുടെ ദയനീയവസ്ഥയിലും ഞാന്‍ എന്ന മനുഷ്യ മൃഗവും അവളുടെ നഗ്നശരീരത്തെ കണ്ണുകള്‍ കൊണ്ടു കീറിമുറിക്കുവാന്‍ മറന്നില്ല. വേഗം തന്‍റെ ജാക്കറ്റു കൊണ്ടു അവളുടെ ശരീരം മറച്ചു.

എന്തു ചെയ്യണം എന്നറിയാതെ ഇതികര്‍ത്തവ്യാമൂഡനായി കുറെ നേരം നിന്നു.  പോലീസിനെ കാത്തു നില്‍ക്കുന്നത് ഒരു പക്ഷേ ആ പെണ്‍കുട്ടിയുടെ ജീവനു ഭീക്ഷണി ആകും എന്നു തോന്നിയത് കൊണ്ടു തണുത്തുറഞ്ഞ ആ ശരീരം സ്വന്തം കൈകളില്‍കോരിയെടുത്ത് അടുത്തുള്ള ആശുപത്രി ലക്ഷ്യമാക്കി യാത്ര തിരിച്ചു.

ആശുപത്രിയില്‍ എത്തിയപ്പോള്‍ അവിടെ അരങ്ങേറിയ നാടകം തന്നില്‍ വീണ്ടും നിരാശയും ദേഷ്യവും ഒരുമിച്ച് ഉയര്‍ന്നു പൊങ്ങുമാറാക്കി. പീഡന കേസ് ആയതിനാല്‍ പോലീസ് വരാതെ അവര്‍ക്കു ഒന്നു ചെയ്യുവാന്‍ സാധിക്കുകയില്ലാത്രെ. ഉടനെ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. താന്‍ ഒരു പത്രപ്രവര്‍ത്തകന്‍  ആയതുകൊണ്ടും തന്നെ പോലീസുകാര്‍ക്ക് പരിചയം ഉള്ളതുകൊണ്ടും നടന്ന സംഭവങ്ങള്‍ അവര്‍ വിശ്വസിക്കാതെ വിശ്വസിച്ചു എന്നു വേണം പറയാന്‍.

ആ രാത്രി മുഴുവന്‍ ആ പെണ്‍കുട്ടിക്ക് കൂട്ടായി ഞാന്‍ ആ ആശുപത്രി വരാന്തയില്‍ ഇരുന്നു.കുറച്ചു കഴിഞ്ഞു ബോധം വീണ പെണ്‍കുട്ടി അലമുറ യിട്ടു കരയുന്ന ശബ്ദം കേട്ടാണ് ഞാന്‍ അവിടേക്കു ഓടി ചെന്നത്. പക്ഷേ കാമഭ്രാന്തന്മാരായ മനുഷ്യ മൃഗങ്ങള്‍ അവള്‍ക്ക് സമ്മാനിച്ചത് മാനസിക വിഭ്രാന്തിയെന്ന നിതാന്തമായ ഇരുള്‍ നിറഞ്ഞ ജീവിതം ആയിരുന്നു. പിന്നീട് എല്ലാ പത്രമാധ്യമങ്ങളും ആ പീഡന പരമ്പരയും കൊട്ടി ആഘോഷിച്ചു.

 അവളുടെ പേടിച്ചരണ്ട മുഖവും കീറിമുറിക്കപ്പെട്ട ആ നഗ്നശരീരവും എന്‍റെ രാത്രികളെ നിദ്രാവിഹീനങ്ങളാക്കിത്തീര്‍ത്തു.പോലീസുകാര്‍ ആ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ തകര്‍ന്നടിഞ്ഞ അവരുടെ മനസ്സില്‍ നിന്നുയര്‍ന്ന ജല്പനങ്ങള്‍ എന്‍റെ കാതുകളെ തുളച്ചു എന്‍റെ ആത്മാവിലേക്ക് ആഴ്ന്നിറങ്ങി," എന്‍റെ മോളെ... നിനക്ക് ഈ ഗതി വന്നല്ലോ?? ഇനി വൃദ്ധരായ ഞങ്ങള്‍ക്ക് ആരാണുള്ളത്??നിന്‍റെ ശരീരം കീറിമുറിച്ച ആ കാപാലികന്മാര്‍ ഓര്‍ത്തില്ലല്ലോ അവര്‍ തകര്‍ത്തെറിയുന്നത് ഒര്രു പാവം പെണ്‍കുട്ടിയുടെ ജീവിതവും അവളുടെ കുടുംബത്തേയുമാണെന്ന്. എന്‍റെ കുഞ്ഞേ ഞങ്ങള്‍ക്കിത് സഹിക്കുവാന്‍ കഴിയുന്നില്ലാ!!!!"

ആ ആശുപത്രി ചുവരുകളില്‍ മുഴങ്ങിയ ആ രോദനം എന്‍റെ ഹൃദയത്തില്‍ ക്രൂരയമ്പുകളായി പതിച്ചപ്പോള്‍ ഈ ലോകത്തോടും അതില്‍ സര്‍വ്വ സ്വാതന്ത്ര്യത്തോടും കൂടി മദിച്ചു വാഴുന്ന മനുഷ്യന്‍ എന്ന മൃഗത്തോടും അടങ്ങാത്ത പുച്ഛം തോന്നി. ഒരു പക്ഷേ ദൈവത്തിനു പറ്റിയൊരു കൈയബദ്ധം ആയിരിക്കാം മനുഷ്യനു നല്കിയ ബുദ്ധിയും വിവേകവും.

ഇന്നു ഞാന്‍ ആ പെണ്‍കുട്ടിയെ കാണുവാന്‍ പോയി , മാനസികാശുപത്രിയുടെ ഇരുളടഞ്ഞ തടവറയില്‍ അവള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു.അവളുടെ മുഖത്തെ നിസംഗത ഒരായിരം ചോദ്യങ്ങള്‍ എന്നിലേക്ക്‌ വര്‍ഷിച്ചു.ജീവിതത്തെക്കുറിച്ച് എത്ര സ്വപ്നങ്ങള്‍ ആ പാവം പെണ്‍കുട്ടി കണ്ടിരിക്കും. തന്‍റെ കുടുബത്തിന്‍റെ ഭാരവും ചുമന്നു ആ രാത്രിയില്‍ അവള്‍ ക്ഷീണിച്ചവശയായി ജോലി സ്ഥലത്തു നിന്ന് തിരികെ പോരുമ്പോഴാണ് മദ്യത്തിന്‍റെ ലഹരിയില്‍ മൃഗമാക്കപ്പെട്ട ആ മനുഷ്യര്‍ അവളെ ആക്രമിച്ചത്.

തന്‍റെ ശരീരവും അതിലെ അവയവങ്ങളും അതിലുപരി തന്‍റെ പവിത്രതയും പിച്ചി ചീന്തപ്പെട്ടപ്പോള്‍ അവള്‍ എത്രയധികം വേദനിച്ചിരിക്കണം.

തന്‍റെ കണ്ണുകള്‍ നിറയുന്നത് നന്ദു അറിഞ്ഞു.തന്‍റെ ലേഖനത്തിനു അടിക്കുറിപ്പായി അയാള്‍ ഇങ്ങനെ എഴുതുവാന്‍ തീരുമാനിച്ചു.

"നാനത്വത്തില്‍ ഏകത്വം എന്ന്‍ അഭിമാനിച്ച ഇന്ത്യയുടെ ആത്മാവ് ഇപ്പോള്‍ മതഭ്രാന്തന്മാര്‍ കീറി മുറിക്കുകയാണ്, മാതാവിനെ ദൈവത്തെ പോലെ കാണണം എന്ന് പഠിപ്പിച്ച ഭാരതം ഇപ്പോള്‍ കാമഭ്രാന്തന്‍മാരുടെ കാമ കേളികള്‍ക്ക് മുന്‍പില്‍ വിവസ്ത്രയാക്കപ്പെട്ടിരിക്കുന്നു. ഒരു മൃഗത്തിന്‍റെ മാംസം ഭക്ഷിച്ചതിന് ഒരു മനുഷ്യനെ കൊലപ്പെടുത്തിയവര്‍ ഒരു സ്ത്രീയുടെ അഭിമാനത്തെ, ശരീരത്തെ നഗരങ്ങളിലും ബസ്സുകളിലും ചുവന്ന തെരുവിലും കീറിമുറിച്ചു കൊന്നു തള്ളപ്പെടുന്നത് എന്തുകൊണ്ട് കാണുന്നില്ല???ദൈവങ്ങള്‍ക്കായി വാദിക്കുന്നവര്‍ എന്തുകൊണ്ട് ഈ ഭൂമിയില്‍ പീഡിപ്പിക്കപ്പെടുന്നവര്‍ക്ക്  വേണ്ടിയും, ചൂക്ഷണം ചെയ്യപ്പെടുന്നവര്‍ക്ക് വേണ്ടിയും ശബ്ദം ഉയര്‍ത്തുന്നില്ല. മൃഗീയതയല്ല നമുക്ക് വേണ്ടത്... മറിച്ച് മാനവികതയാണ് എല്ലാ മതങ്ങള്‍ക്കും മനുഷ്യനും വേണ്ടത്..".

Saturday, November 14, 2015

വികൃതികൾ ഉറങ്ങും ബാല്യം ...

Published in Metro Malayalam, Australia (Sep-Oct 2015).

Thank You Santhosh Sir for sending me the link...






http://issuu.com/mtromalayalam/docs/metro_malayalam_sept-oct_2015




 വികൃതികള്‍ ഉറങ്ങും ബാല്യം 


ബാല്യം മുതല്‍ വാര്‍ദ്ധക്യം വരെയുള്ള കാലഘട്ടത്തില്‍ ഒരിക്കെലെങ്കിലും ജീവിതത്തില്‍ തിരിച്ചുകിട്ടാന്‍ ആഗ്രഹിക്കുന്ന ഒരേയൊരു കാലഘട്ടം ബാല്യമായിരിക്കും. കാരണം ബാല്യമെന്നത് നിഷ്കളങ്കത്തിന്‍റെയും പൂര്‍ണസ്വാതന്ത്ര്യത്തിന്‍റെയും നാളുകളാണ്. ആ ബാല്യകാല ഓര്‍മ്മകള്‍ വിടരുവാന്‍ വെമ്പുന്ന ഒരു പുഷ്പം പോലെ എന്‍റെ ഓര്‍മ്മകളിലെന്നും നിറഞ്ഞുനില്‍ക്കുന്നു. അതില്‍ ഒരു പുഷ്പമാണ്‌ വികൃതികള്‍ ഉറങ്ങും ബാല്യത്തിലൂടെ ഇവിടെ വിടരുവാന്‍ തുടങ്ങുന്നത്...


പിതാവിന്‍റെ കാര്‍ക്കശ്യസ്വഭാവം ഞങ്ങളുടെ കുസൃതിക്ക് എന്നും ഒരു വിലങ്ങുതടിയായിരുന്നു. എന്നിരുന്നാലും ചില കുറുമ്പുകള്‍ കൊണ്ട് ഞങ്ങള്‍ അപ്പനേയും ഞെട്ടിച്ചിട്ടുണ്ട്. ഇത് സംഭവിച്ചത് ഒരു വേനലവദിക്കാലത്താണ്. രാവിലെ ഉറക്കമുണര്‍ന്ന് പല്ലു തേച്ചാലും ഇല്ലെങ്കിലും കാപ്പിയും കുടിച്ചു നേരെ ഇറങ്ങുന്നത് കളിക്കാനാണ്. എല്ലാ ദിവസവും കഞ്ഞീം കറിയും, ഒട്ടാപ്പിടുത്തവും, സാറ്റ് കളിയുമൊക്കെ കളിച്ചു മടുത്തപ്പോളാണ് എന്‍റെ അനിയത്തി പുതിയ കളിയെക്കുറിച്ച് പറഞ്ഞത്.


"എടീ നമുക്കിന്ന് കോഴി കളിച്ചാലോ?"


"എന്തൂട്ടാ, കോഴിയോ.. അതെങ്ങനെ കളിക്കാനാണ്?" ഞാന്‍ അതിശയത്തോടെ ചോദിച്ചു!


അവള്‍ വിവരിക്കുവാന്‍ തുടങ്ങി..."നീ കോഴിയായിട്ട് അഭിനയിക്കണം ഞാന്‍ നമ്മടെ അമ്മച്ചിയായിട്ടും. വൈകിട്ട് അമ്മച്ചി കൂട് അടക്കാന്‍ വരുമ്പോള്‍ നീ കൂട്ടില്‍ കയറിയിരിക്കണം. ഞാന്‍ വന്ന് വാതിലടക്കും. രാവിലെ നീ കോഴികൂകുന്നതുപോലെ കൂകുമ്പോള്‍ ഞാന്‍ നിന്നെ വന്നു അഴിച്ചുവിടും."


"എന്നാലും ... കോഴികൂട്ടില്‍ ഞാന്‍..." ആകാംക്ഷയോടും അമ്പരാപ്പോടും കൂടി അവസാനം ഞാന്‍ കോഴിയായി അഭിനയിക്കുവാന്‍ തീരുമാനിച്ചു.


വളരെ തത്രപ്പെട്ട് കോഴികള്‍ക്ക് കയറുവാന്‍ വെച്ചിരുന്ന കൊച്ചു ഗോവണിയിലൂടെ ഞാന്‍ അതിന്‍റെയകത്ത് കയറിപ്പറ്റി. കാലും കൈയ്യും തലയും കൂച്ചിക്കൂട്ടിപ്പിടിച്ചു ഒരു കോഴിമുട്ടയുടെ ആകൃതിയില്‍ ഞാന്‍ അതില്‍ നിലയുറപ്പിച്ചു. ശരിക്കും എനിക്ക് ശ്വാസം മുട്ടുന്നുണ്ടായിരുന്നു, അതിന്‍റെ കൂടെ കോഴികാഷ്ഠത്തിന്‍റെ വൃത്തികെട്ട നാറ്റവും... ഞാന്‍ കയറിയതോടെ അവള്‍ വന്ന് വാതിലും അടച്ചു.


അതിന്‍റെ അടുത്തുള്ള പശുത്തൊഴുത്തിന്‍റെ ഇറയത്ത്‌ അവള്‍ ഉറങ്ങുന്നതായി അഭിനയിച്ചു. ഉടനെതന്നെ ഞാന്‍ കൂകുവാന്‍ തുടങ്ങി,"കൊക്കരക്കോ.. കൊക്കരക്കോ..".


എവിടെ അവള്‍ അനങ്ങുന്ന ലക്ഷണമില്ല.


ഞാന്‍ വീണ്ടും ഉച്ചത്തില്‍ കൂകി, "കൊക്കരക്കോ.. കൊക്കരക്കോ.."


ദേ! അവള് വീണ്ടും കൂര്‍ക്കം വലിച്ചുറങ്ങന്നു... പിന്നെ ഞാന്‍ അലറികൂവി. അത്കേട്ടു പൊട്ടിച്ചിരിച്ചുകൊണ്ട്‌ അവള്‍ ചാടിയെണീറ്റു വാതില്‍ തുറക്കുവാന്‍ വന്നു. എനിക്ക് ദേഷ്യം ഇരച്ചുകയറി. എങ്ങെനെയെങ്കിലും അതിന്‍റെയുള്ളില്‍ നിന്നും പുറത്തുചാടുവാന്‍ കാത്തിരുന്ന ഞാന്‍ കേള്‍ക്കുന്നത് ഒരു അലറിവിളിയാണ്..


"എടീ ഇത് തുറക്കാന്‍ വയ്യാടീ.."


"എന്‍റെ ദൈവമേ! നീ എങ്ങനെയെങ്കിലും അത് തുറക്ക്...ഇല്ലാച്ചാല്‍ അപ്പന്‍ ഇന്നെന്നെ കോഴിക്കറിയാക്കും."


തന്‍റെ പരിശ്രമങ്ങള്‍ വിഫലമായിക്കൊണ്ടിരുന്നപ്പോള്‍ ഞാന്‍ കോഴിക്കൂട്ടിന്‍റെയകത്തും അവള്‍ കോഴിക്കൂട്ടിന്‍റെ പുറത്തും നിന്ന് കരയുവാന്‍ തുടങ്ങി.


"അയ്യോ! ഞാന്‍ കോഴിക്കൂട്ടില്‍ കിടന്നു ചത്തുപോകുമേ. ആരെങ്കിലും എന്നെ തുറന്നുവിടണേ.." എന്‍റെ കാറിച്ച കേട്ടു പണിക്കാരും വീട്ടുകാരും നാട്ടുകാരും ഓടിയെത്തി.


അവര്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അത് തുറക്കുവാന്‍ കഴിഞ്ഞില്ല. പിന്നെ ആ പൂട്ട് തല്ലിപ്പൊളിച്ചു. അങ്ങനെ കോഴികൂട്ടിലിരുന്നു കരഞ്ഞുവിളിച്ചു വിയര്‍ത്തുകുളിച്ചു നനഞ്ഞ കോഴിയെപ്പോലെയിറങ്ങിവന്ന എന്നെ സ്വീകരിച്ചത് നാട്ടുകാരുടെയും വീട്ടുകാരുടേയും ഉച്ചത്തിലുള്ള ചിരിയായിരുന്നു. ഞാന്‍ എന്‍റെ അനിയത്തിയെ അമര്‍ത്തിയൊന്നു നോക്കി മനസ്സില്‍ പറഞ്ഞു, "അവടെയൊരു കോഴിക്കളി".. അത് മനസ്സിലായിട്ടെന്നോണം അവളുടെ കരച്ചിലിനിടക്കും അവള്‍ എന്നെ നോക്കി ചിരിച്ചു... അവളുടെ ചിരികണ്ടപ്പോള്‍ ഞങ്ങളുടെ വികൃതികള്‍ക്ക് അന്നത്തേക്ക്‌ വിരാമമിട്ടുകൊണ്ട് ഞാനും ചിരിച്ചു....




      കാര്‍ത്തിക.....





Sunday, July 19, 2015

നിലാവ്


Image result for moon light





   ചുട്ടുപൊള്ളുന്ന വേനല്‍ വെയിലിനും മാനം ചുവപ്പിച്ച സായം സന്ധ്യയ്ക്കും വിട നല്‍കി നിലാവെളിച്ചം നിശാദേവിയെ സ്വാഗതം ചെയ്തിരിക്കുന്നു. ഈ നിലാവില്‍ കുളിച്ചുനില്‍ക്കുന്ന പ്രകൃതിയുടെ മടിത്തട്ടില്‍ തല ചായിച്ചുറങ്ങുവാന്‍ ഞാന്‍ എന്നും കാംക്ഷിച്ചിരുന്നു. ആ ഉറക്കത്തെ സൌരഭ്യമുള്ളതാക്കാന്‍ എന്‍റെ മുറ്റത്തെ മുല്ലയും പൂവിട്ടിരിക്കുന്നു. നിലാവില്‍ ഇളം തെന്നലിന്‍റെ മഞ്ചലിലേറിവരുന്ന ആ മുല്ലപ്പൂ വാസന എന്‍റെ എല്ലാ വികാരങ്ങളെയും തൊട്ടുണര്‍ത്തി.


വീടിന്‍റെ ഉമ്മറത്തെ നടക്കല്ലില്‍ രാത്രിയുടെ യാമങ്ങളില്‍ പ്രകൃതിയുമായി അലിഞ്ഞു ചേര്‍ന്നിരിക്കാന്‍ എന്ത് രസമാണ്. പ്രത്യേകിച്ചും വൈദ്യുതി ഇല്ലാത്ത സമയങ്ങളില്‍. അപ്പോളാണ് നിശയുടെ ഭംഗി ഏറ്റവും കൂടുതല്‍ ആസ്വദിക്കുവാന്‍ സാധിക്കുന്നത്.


"എടീ കാത്തു.. ഈ നട്ടപ്പാതിരയ്ക്ക് നീ അവിടെ ആരെ സ്വപ്നം കണ്ടിരിക്കുവാ??.. ഇഴജെന്തുക്കളെറങ്ങണ സമയാ! വീടിന്‍റെ അകത്തു കേറി പോ പെണ്ണെ"... അമ്മയുടെ നീട്ടിയുള്ള വിവരണം എന്‍റെ എല്ലാ വികാരങ്ങളേയും തല്ലി കെടുത്തി.


"ഈ അമ്മ വേണ്ടാത്ത സമയത്ത് കുറെ വാക്കുകളും പെറുക്കിയെടുത്തു വരും. വികാരങ്ങള്‍ അതിന്‍റെ മൂര്‍ത്തിഭാവത്തിലേക്ക് എത്തുകയായിരുന്നു. ദേ! കിടക്കുന്നു എല്ലാം വെള്ളത്തില്‍.." തന്‍റെ നിരാശ അവള്‍ മനസ്സില്‍ നിശബ്ദമായി പ്രകടിപ്പിച്ചു.


ആ രാത്രിയോട് വിട ചൊല്ലുവാന്‍ അവള്‍ക്ക് തോന്നിയില്ല. അമ്മയുടെ അടുത്ത പരാതിയുടെ ഭാണ്ടകെട്ടുകള്‍ അഴിക്കുന്നതിനു മുന്‍പേ അവള്‍ തന്‍റെ മുറിയിലേക്ക് പോയി. തന്‍റെ ജനാലയുടെ കതകുകള്‍ തുറന്ന് നിശയെ തന്‍റെ മുറിയിലേക്ക് സ്വാഗതം ചെയ്തു. അവിടെ ആരും തന്നെ ശല്യപ്പെടുത്തില്ല... ഏതു വികാരത്തിനും അതിന്‍റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്താനും അവയില്‍ അലിഞ്ഞു ചേരാനും കഴിയുന്ന നിമിഷങ്ങള്‍ എന്‍റെ മുറി എനിക്ക് സമ്മാനിച്ചിരുന്നു.


കലാലയ ജീവിതത്തിന്‍റെ വര്‍ണകാഴ്ചകളില്‍ എന്നും സൗന്ദര്യത്തിനാണ് പ്രാമുഖ്യം. ആരൊക്കെ തന്നെ വായിനോക്കി ആരൊക്കെ തന്നെ പുകഴ്ത്തി ആരൊക്കെ തന്നെ പ്രണയതുരയാക്കി... എന്നൊക്കെയാണ് ഒരു സാദാരണ പെണ്‍കുട്ടിയുടെ ആകുല ചിന്തകള്‍.. പഠനത്തേക്കാള്‍ പ്രണയത്തിനാണ് ഓരോ കലാലയവും സാക്ഷിയാവുന്നതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.. ഞാനും അക്കൂട്ടത്തില്‍ ഉള്ള ഒരു സാദാരണ പെണ്‍കുട്ടി മാത്രമാണ്.. പക്ഷെ വളരെ യാദൃശ്ചികമായാണ് ആ വയോദികനെ ഇന്ന്‌ കാണുവാന്‍ ഇടയായത്. തന്‍റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ഒരു അനുഭവും സമ്മാനിച്ച് അയാള്‍ പോയി മറഞ്ഞു... ഇനി ഒരിക്കലും ഞാന്‍ അയാളെ കാണത്തില്ലായിയിരിക്കും... അയാളെക്കുറിച്ചു ചിന്തിച്ചുകൊണ്ട്‌ ജനാലയ്ക്കരികില്‍ നില്‍ക്കുമ്പോളാണ് ഒരു രാപ്പാടി വളരെ ഉച്ചത്തില്‍ പാടിക്കൊണ്ട് മുറ്റത്തെ മാവിന്‍കൊമ്പില്‍ ചേക്കേറിയത്.. രാപ്പാടിയുടെ പാട്ട് രാത്രിയുടെ സംഗീതമാണ്...


പെട്ടെന്ന്‍ ഉണ്ടായ ബസ്‌ സമരം കാരണം നേരത്തെ ക്ലാസ്സ് വിട്ടു. കിട്ടിയ വണ്ടിയില്‍ കയറി ഇറങ്ങാന്‍ പറ്റുന്നിടത്ത് ഇറങ്ങി. പിന്നെ ഏതൊക്കെയൊ കുറുക്കു വഴികളിലൂടെയോ വീട് ലക്ഷ്യമാക്കി നടന്നപ്പോള്‍ ആണ് അയാളെ കാണുവാന്‍ ഇടയായത്. അയാളുടെ വേഷവിധാനങ്ങള്‍ ഒരു ഭിക്ഷക്കാരന്‍റെ പോലുണ്ടായിരുന്നു.. ശരിക്കും ഞാന്‍ പേടിച്ചു അയാളില്‍നിന്നും രക്ഷപ്പെടുവാന്‍ ശ്രമിച്ചു. പക്ഷേ വീണ്ടും വീണ്ടും അയാള്‍ എന്‍റെ പുറകെ വരുവാന്‍ തുടങ്ങി.


"എന്നെ രക്ഷിക്കണം, എന്നെ സഹായിക്കണം.. എന്‍റെ കുഞ്ഞ്.." വേറൊന്നും അയാള്‍ പറയുന്നുണ്ടായിരുന്നില്ല.


എന്‍റെ ഹൃദയമിടിപ്പ് കൂടി. ആ വഴിയില്‍ വേറാരെങ്കിലും എനിക്ക് കൂട്ടായി വന്നിരുന്നെങ്കിലെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. ബലാല്‍സംഗത്തിന്‍റെയും പിടിച്ചു പറിയുടേയും മദ്ധ്യത്തില്‍ ജീവിക്കുന്ന എന്നെ പോലൊരു പെണ്‍കുട്ടിക്ക് ഒരു ഭ്രാന്തന്‍ മനുഷ്യന്‍റെ ജല്പനങ്ങളും അയാളുടെ നിലവിളിയും ഒരു അപകടത്തിന്‍റെ സൂചനയോ ലക്ഷണങ്ങളോ ആയേ കാണുവാന്‍ സാധിച്ചൊള്ളു. അയാളില്‍ നിന്ന് ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും അയാള്‍ വീണ്ടും എന്നെ പിന്തുടരുവാന്‍ തുടങ്ങി. പിന്നെ ഞാന്‍ സര്‍വ ദൈര്യവും സംഭരിച്ച് അയാളോട് സംസാരിക്കുവാന്‍ തുടങ്ങി.


"നിങ്ങള്‍ക്ക് എന്താണ് വേണ്ടത്? നിങ്ങള്‍ എന്തിനാണ് എന്നെ ശല്യപ്പെടുത്തുന്നത്?"


"എന്‍റെ കുഞ്ഞ്"... വീണ്ടും വീണ്ടും അയാള്‍ അത് തന്നെ ആവര്‍ത്തിച്ചു.


ഞാന്‍ കുറച്ചു ദൈര്യം സംഭരിച്ച് അയാളോട് സംസാരിക്കാന്‍ തീരുമാനിച്ചു.

"ശരി നിങ്ങളുടെ കുഞ്ഞിന് എന്താണ് പറ്റിയതതെന്നു പറയു"?

മനസിനുള്ളിലെ പേടിയും ആകാംക്ഷയും എന്‍റെ മുഖത്ത് പ്രകടമായിരുന്നു.


അയാള്‍ ആ ചോദ്യം കേട്ടതും ദൂരേക്ക് എവിടെയോ വിരലുകള്‍ ചൂണ്ടി എന്നോടു കൂടെ ചെല്ലുവാന്‍ ആഗ്യം കാണിച്ചു. ഞാന്‍ ദൈര്യം വീണ്ടെടുത്ത് അയാളുടെ കൂടെ നടക്കാന്‍ തുടങ്ങി. കുറച്ചു ദൂരം ചെന്നപ്പോള്‍ അങ്ങകലെയായി ഒരു ചെറ്റ കുടില്‍ കാണുവാന്‍ തുടങ്ങി. ആ വീടിന്‍റെ അവസ്ഥ ശോചനീയമായിരുന്നു. ആ പരിസര പ്രദേശങ്ങളില്‍ ഒന്നും ആരെയും കാണുവാന്‍ കഴിഞ്ഞില്ല. ആ കുടിലില്‍ ആരും താമസിക്കുന്നതായിട്ടും തോന്നിയില്ല.


അയാള്‍ വീണ്ടും എന്‍റെ കുഞ്ഞ് എന്നും പറഞ്ഞ് വീടിന്‍റെ പുറകിലേക്ക് ഓടി. ഞാന്‍ അപ്പോള്‍ ചുറ്റും കണ്ണോടിക്കുകയായിരുന്നു. അടുത്തെങ്ങും ഒരു വീട് പോലുമില്ല. എന്‍റെ ദൈര്യം മുഴുവന്‍ ചോര്‍ന്നു പോകുവാന്‍ തുടങ്ങി. ഞാന്‍ അയാളെ തിരക്കി വീടിന്‍റെ പുറകു വശത്തേക്ക് നടന്നു.


"ചേട്ടാ.. നിങ്ങള്‍ എവിടെയാ?.." ഞാന്‍ ഉറക്കെ വിളിക്കുവാന്‍ ശ്രമിച്ചെങ്കിലും എന്‍റെ കണ്മുന്നില്‍ കണ്ട കാഴ്ചയാല്‍ എന്‍റെ വാക്കുകള്‍ പുറത്തു വന്നില്ല.


                      (തുടര്‍ച്ച.....)



 
അവിടെ ഒരു കീറത്തുണിയില്‍ ഒരു കുഞ്ഞു കിടക്കുന്നു. ജീവന്‍ ഉള്ളതായി തോന്നിയില്ല. എന്‍റെ ശരീരം മുഴുവന്‍ തണുത്തുറഞ്ഞു. ആ കുഞ്ഞിന്‍റെ അടിത്തേക്ക് പോകുവാനോ അതിനെ തൊടുവാനൊ ഞാന്‍ പേടിച്ചു. കുറച്ചു നിമിഷത്തേക്ക് എന്‍റെ ബോധം എന്നില്‍ നിന്നും മറയുന്നതായി തോന്നി. പെട്ടെന്ന് വീണ്ടും ആ കരച്ചില്‍ എന്‍റെ കാതില്‍ മുഴങ്ങി "എന്‍റെ കുഞ്ഞ്." ആ നിലവിളി വീണ്ടും എന്‍റെ സ്ഥലകാല ബോധം തിരിച്ചുകൊണ്ടുവന്നു. ഞാന്‍ ആ മനുഷ്യനു വേണ്ടി വീണ്ടും ചുറ്റും തിരഞ്ഞുവെങ്കിലും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. എന്‍റെ മനസിലെ ആയിരം ചോദ്യങ്ങള്‍ക്ക് അവിടെ നിന്നും എങ്ങനെയെങ്കിലും രക്ഷപെടുവാനുള്ള ഉത്തരം ആണ് കിട്ടിയത്.


ഞാന്‍ ആ കുഞ്ഞിനെ അവിടെ ഉപേക്ഷിച്ച് അവിടെ നിന്നും ഓടുവാന്‍ തുടങ്ങി. പക്ഷേ എന്‍റെ കാലുകള്‍ ഇടറുവാന്‍ തുടങ്ങി. വീണ്ടും വീണ്ടും അയാളുടെ കരച്ചില്‍ എന്‍റെ കാതുകളില്‍ മുഴങ്ങി. എന്‍റെ മനസ്സില്‍ ഞാന്‍ ചെയ്യുന്നത് തെറ്റാണെന്ന് ആരോ വിളിച്ചുപറഞ്ഞു. വീണ്ടും എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ രക്ഷപെട്ടുള്ള എന്‍റെ ഓട്ടം പാതിവഴിയില്‍ ഉപേക്ഷിച്ച് തിരികെ ആ കുഞ്ഞിന്‍റെ അടുത്തേക്ക് ഓടുവാന്‍ തുടങ്ങി. അപ്പോഴും ഭീതിയുടെ കരിനിഴല്‍ എന്നില്‍ അവശേഷിച്ചിരുന്നു.


വെള്ളത്തുണിയില്‍ ഉപേക്ഷിച്ചിരുന്ന ആ കുഞ്ഞിന്‍റെ ശരീരത്തിലും മുഖത്തുമെല്ലാം ഈച്ചയും ഉറുമ്പുകളും വിഹരിച്ചിരുന്നു. ആ കാഴ്ച്ച വളരെ ദാരുണമായിരുന്നു. ഞാന്‍ ആ കുഞ്ഞിനെ എന്‍റെ കൈകളില്‍ വാരിയെടുത്തു എന്‍റെ നെഞ്ചോടു ചേര്‍ത്തു. എന്‍റെ ശരീരത്തിലെ ചൂട് ഏറ്റപ്പോള്‍ ആ ശരീരം ഒന്ന്‍ അനങ്ങുന്നതായി എനിക്ക് തോന്നി. നേര്‍ത്ത ശ്വാസോഛ്വാസങ്ങള്‍ ആ ശരീരത്തില്‍ നിന്ന് ഉതുരുന്നതായി എനിക്കനുഭവപ്പെട്ടു. എന്ത് ചെയ്യണമെന്ന് അറിയാതെ ഞാന്‍ പതറി നിന്നു. പിന്നെ എങ്ങനെയെങ്കിലും ആ കുഞ്ഞിനെ രക്ഷിക്കണമെന്ന് ഞാന്‍ തീരുമാനിച്ചു. കുഞ്ഞിനെയും എടുത്ത് വഴിയിലേക്ക് ഓടി. അവിടെ ആരെയും കാണുവാന്‍ കഴിഞ്ഞില്ല. കുറച്ചു ദൂരം ചെന്നപ്പോള്‍ ഒരു പോലിസ് ജീപ്പ് വരുന്നത് കണ്ടു. എന്‍റെ മനസ്സില്‍ പേടി ഇരട്ടിച്ചു.


ആ കുഞ്ഞിനെ രക്ഷിക്കുവാനുള്ള വാഞ്ചയില്‍ പോലീസ് ജീപ്പിന് കൈ കാണിച്ചു. പോലിസുകാരോട് നടന്നതെല്ലാം പറഞ്ഞു. കുഞ്ഞിനെയും കൊണ്ടു പോലിസ് ജീപ്പ് ആശുപത്രിയിലേക്ക് കുതിച്ചപ്പോള്‍  ഞാന്‍ ഒരു കുറ്റവാളിയെപ്പോലെ അവരുടെ സ്ഥിരം പരേടില്‍ ഭാഗവാക്കായി. ചോദ്യങ്ങളും തെളിവെടുപ്പും അങ്ങനെ ഒരു സമരം എനിക്ക് നല്‍കിയ അനുഭവം വളരെ വിചിത്രമായിരുന്നു. ഞാന്‍ പറഞ്ഞ സംഭവത്തില്‍ എന്‍റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ട ആ മനുഷ്യനെ മാത്രം കാണിച്ചുകൊടുക്കുവാന്‍ സാധിച്ചില്ല. പോലിസുകാരെ കാണുമ്പോള്‍ നമ്മുടെ നാട്ടില്‍ ചക്കക്ക് ചുറ്റും ഈച്ച കൂടുന്നതുപോലെ ഒരു പറ്റം ആള്‍ക്കാരും കൂടും. അത്രയും നേരം വിജനമായി കിടന്ന വഴിയില്‍ മനുഷ്യരെ കൊണ്ടു നിറഞ്ഞു.


ആ നാട്ടുകാരില്‍ ആരോ പറയുന്നത് കേട്ടു "ആ വീട്ടില്‍ ഒരു പാടു ദുരൂഹതകള്‍ ഉണ്ട്. ആര്‍ക്കും അവിടെ തനിയെ പോകുവാനുള്ള ദൈര്യം ഇല്ല. പണ്ട് അതിന്‍റെ ഉടമസ്ഥന്‍ അവിടെ തൂങ്ങിമരിച്ചതാണ്." ഏത് ഒറ്റപ്പെട്ട, അല്ലെങ്കില്‍ ആള്‍ പാര്‍പ്പില്ലാത്ത വീടിനെക്കുറിച്ച് നാട്ടില്‍ ഇതുപോലൊരു കഥ പതിവാണ്. എല്ലാ നാടകങ്ങള്‍ക്കൊടുവില്‍ ഞാന്‍ പോലിസ് ജീപ്പില്‍ കയറി അടുത്ത പതിവുകള്‍ക്കായി യാത്ര ആരംഭിച്ചു. ആ ഒറ്റപ്പെട്ട വീട്ടിലേക്ക് ഞാന്‍ നോക്കി അയാളെ അവിടെ കാണുവാന്‍ കഴിഞ്ഞാല്‍! ഒരു ദീര്‍ഘ നിശ്വാസം വിട്ട് അകന്നു പോകുന്ന ആള്‍ക്കൂട്ടത്തിലേക്ക് നോക്കിയപ്പോള്‍ ഞാന്‍ കണ്ടു അയാളെ വീണ്ടും. പക്ഷേ ഞാന്‍ കണ്ണടച്ചു തുറന്നപ്പോളെക്കും അയാള്‍ ആ ആള്‍ക്കൂട്ടത്തില്‍ മറഞ്ഞു കഴിഞ്ഞിരുന്നു. അയാള്‍ ആരാണെന്നോ എന്താണെന്നോ അറിയില്ല. പക്ഷേ എന്‍റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം തന്നിട്ടാണ് അയാള്‍ പോയിമറഞ്ഞത്‌.


"കാത്തു അത്താഴം കഴിക്കാന്‍ വാ കുട്ടി" അമ്മയുടെ വിളി വീണ്ടും വന്നു.


തന്‍റെ ചിന്തകള്‍ക്ക് വിട പറഞ്ഞ് അത്താഴം കഴിക്കാന്‍ പോകുവാന്‍ ഒരുങ്ങിയപ്പോള്‍ അവള്‍ തന്‍റെ മേശപ്പുറത്തിരുന്ന ഡയറി വെറുതെയൊന്ന് മറിച്ചുനോക്കി. തന്‍റെ ഏറ്റവും മനോഹരമായ എഴുത്തുകളില്‍ ഒന്ന് അവളുടെ കണ്ണില്‍ പതിഞ്ഞു.... നിലാവിന്‍റെ സൗന്ദര്യത്തില്‍ ചാലിച്ച

അവളുടെ നിര്‍വച്ചനങ്ങളില്ലാത്ത പ്രണയം...


"നിലാവെളിച്ചം നിശയെ പുൽകുമ്പോൾ ഇളം തെന്നലായി വരുമെൻ ചാരെ നിന്നോർമ്മകൾ എതോ സ്വപ്‌നത്തിൻ ചിറകിലേറി പോയീടാൻ......

യാത്രകൾ ഒരിക്കലും അവസാനിക്കരുതെന്നാഗ്രഹിക്കുമ്പോൾ അവയെല്ലാം ഒരു സ്വപ്നമായിരുന്നുവെന്ന് എന്‍റെ കാതിൽ മെല്ലെ മൊഴിഞ്ഞ്‌ അവ ദൂരേക്ക്‌ പറന്നകലും.....".

             ................ കാര്‍ത്തിക ...............









Sunday, March 29, 2015

ഒരു പാതിര കുര്‍ബാനയുടെ ഓര്‍മയ്ക്ക് ...


Image result for driving animated pics
നിങ്ങളുടെ ചുണ്ടില്‍ ഒരു ചെറു പുഞ്ചിരി അവശേഷിപ്പിക്കാന്‍ ഈ യാത്രക്ക് കഴിയുമെന്ന വിശ്വാസത്തോടെ..





   വാഹനമോടിക്കുകയെന്നത് സ്ത്രീകള്‍ക്ക് ഒരു ബാലികേറാമലയോ??? അല്ലായെന്ന് എനിക്ക് പറയണമെന്നുണ്ട്, പക്ഷേ ചിലപ്പോള്‍ എനിക്കും തോന്നിയിട്ടുണ്ട് ആണെന്ന്.. ഒരു പുരുക്ഷന്‍ വാഹനം ഓടിക്കുമ്പോള്‍ കാണിക്കുന്ന ആവേശം ഒന്നും ഒരിക്കലും സ്ത്രീകള്‍ ഓടിക്കുമ്പോള്‍ ഉണ്ടാകാറില്ല. ഞാനൊരിക്കലും സ്ത്രീകളെ അപമാനിക്കുവാനായി എഴുതുന്നതല്ലിത്... ഞാനും ഒരു സ്ത്രീയാണ്‌ വാഹനങ്ങളേയും അവ ഓടിക്കുമ്പോള്‍ ഉണ്ടാകുന്ന ആവേശത്തേയും, വിഹ്വലതകളെയും ഒരുപാടിഷ്ടപ്പെടുന്ന വ്യക്തി. ഈ യാത്രയില്‍ എനിക്ക് കുടെ കൂട്ടുവാനുള്ളത് ചില രസകരങ്ങളായ നിമിഷങ്ങളാണ്. ജീവിതത്തില്‍ ഇങ്ങനെയും മണ്ടത്തരങ്ങള്‍ സ്ത്രീകള്‍ക്കും ചിലപ്പോള്‍ പുരുഷന്മാര്‍ക്കും സംഭവിക്കുമെന്ന ഓര്‍മപ്പെടുത്തലോടുകൂടിയ ഒരു യാത്ര. എന്‍റെ ഒരു സുഹൃത്തിന്‍റെയടുത്തേക്കാണ് നമ്മുടെ യാത്ര ...


ഡിസംബറിലെ മഞ്ഞുപുതച്ച ഒരു രാത്രി. ഉണ്ണീശോയുടെ തിരുപ്പിറവി കൊണ്ടാടുവാനായി ലോകം മുഴുവന്‍ ഉണര്‍ന്നിരിക്കുന്നു. ഒരു പാതിരാ കുര്‍ബാന കൂടുവാനായി എന്‍റെ സുഹൃത്തും കുടുംബവും യാത്ര തിരിക്കുകയാണ്.. വാഹനം ഓടിക്കുവാനുള്ള ലൈസന്‍സ് കിട്ടിയിട്ട് വര്‍ഷം അഞ്ചു കഴിഞ്ഞു. പക്ഷേ ഇപ്പോളാണ് ഒരു വാഹനം എടുക്കുന്നതും അതില്‍ തന്‍റെ അഭ്യാസപ്രകടനങ്ങള്‍ ആരംഭിക്കുന്നതും. സുഹൃത്തിന്‍റെ ഭര്‍ത്താവ് ലൈസന്‍സ് എടുക്കുവാന്‍ ഒരുപാട് പരിശ്രമിച്ചു. ഇവിടെ ഈ ഗള്‍ഫ്‌ നാട്ടില്‍ പുരുഷന്മാര്‍ക്ക് ലൈസന്‍സ് കിട്ടുകയെന്നത്‌ വേറൊരു ബാലികേറാമലയാണ്. ഒരുപാട് പ്രാവശ്യം പരാജയങ്ങുളുമായി ഏറ്റുമുട്ടിയപ്പോള്‍ വാഹനമോടിക്കുകയെന്ന സ്വപ്നം വലിച്ചുകീറി ചവിറ്റുകുട്ടയില്‍ എറിഞ്ഞു. ഇപ്പോള്‍ ഭാര്യ ഓടിക്കുന്ന വാഹനത്തില്‍ സര്‍വദൈവങ്ങളെയും വിളിച്ച് ശ്വാസമടക്കിയിരിക്കുന്നു.. തനിക്കറിയാവുന്ന പാഠങ്ങള്‍ ഇടയ്ക്കിടക്ക് ഭാര്യയ്ക്ക് മാര്‍ഗനിര്‍ദേശമായി നല്‍കിക്കൊണ്ടിരിക്കുന്നു.

നമ്മള്‍ എന്ത് കാര്യവും ആദ്യം ഉപയോഗിക്കുമ്പോള്‍ അഞ്ജതയുണ്ടാകാറുണ്ട്. പിന്നെ പല പല അബദ്ധങ്ങളിലൂടെയും സ്വയം പഠിക്കുന്ന പാഠങ്ങളിലൂടെയും അവ നമുക്ക് സ്വായക്തമാകാറുണ്ട്. ശ്ശോ! ഞാന്‍ മടുപ്പിച്ചുവല്ലേ.. നമുക്ക് യാത്ര തുടരാം... വളരെ മെല്ലെ വാഹനം ഓടിച്ചാണ് എന്‍റെ സുഹൃത്ത് പോകുന്നത്. ആളും വണ്ടിയും ഒഴിഞ്ഞ വഴിയായതുകൊണ്ട് എന്‍റെ സുഹൃത്തിന്‍റെ ആത്മവിശ്വാസം ഇത്തിരി മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍ക്കുന്ന സമയം. അതാ ഒരു പോലീസ് വാഹനം... അത് തങ്ങളെ പിന്തുടരുകയാണോ എന്നൊരു സംശയം... പിന്നീട് വേറൊരു ചിന്ത മനസ്സിലേക്ക് വരുന്നതിനു മുന്‍പേതന്നെ അത് സംഭവിച്ചുകഴിഞ്ഞു...


പോലീസുകാര്‍ കൈ കാണിച്ച് വാഹനം നിര്‍ത്തുവാന്‍ ആഗ്യം കാണിച്ചു.


"കര്‍ത്താവേ! .. പാതിരാകുര്‍ബാന ഇനി പോലീസ് സ്റ്റേഷനില്‍"... അങ്ങനെ ഒരു  അഭിപ്രായ പ്രകടനം തന്‍റെ സുഹൃത്ത്‌ ഭര്‍ത്താവില്‍ നിന്നും പ്രതീക്ഷിച്ചില്ല. പോലീസുകാരനെ കണ്ട വെപ്രാളത്തില്‍ അതിനു മറുപടി കൊടുക്കുവാന്‍ തോന്നിയതുമില്ല...എന്‍റെ സുഹൃത്ത്‌ ശരിക്കും പേടിച്ചരണ്ടു.

സര്‍വശക്തിയുമെടുത്ത് ബ്രേക്ക്‌ ആഞ്ഞുചവിട്ടി... പുറകിലിരുന്ന കുട്ടികളും മുന്‍പിലിരുന്ന ഭര്‍ത്താവും ആ ചവിട്ടിന്‍റെ ആഘാത്തില്‍ ഒന്ന് കുരിശുവരച്ച് കുമ്പിട്ടപോലെയായി. പോലീസ് വന്ന് ചില്ലുതാക്കുവാന്‍ ആഗ്യം കാണിച്ചു. വെപ്രാളത്തില്‍ ഏതൊക്കെ ബട്ടണ്‍ ഞെക്കിയെന്നറിയില്ല ... എങ്ങനെയോ ചില്ലുകള്‍ താഴ്ന്നു.


"നിങ്ങളെന്താണ്‌ ഈ ഹൈ ബീം ലൈറ്റിട്ട് വണ്ടിടോടിക്കുന്നത്? ഇവിടെ അതുപയോഗിക്കാന്‍ പാടില്ലെന്നറിയില്ലേ!" പോലീസുകാരന്‍റെ ചോദ്യം കേട്ട് എന്‍റെ സുഹൃത്തൊന്നമ്പരന്നു.


"അയ്യോ! സര്‍ എനിക്കറിയില്ലായിരുന്നു. ഞാന്‍ അടുത്തയിടക്കാണ് വണ്ടിയോടിക്കാന്‍ തുടങ്ങിയത്." അതും പറഞ്ഞ് എന്‍റെ സുഹൃത്ത് സ്ത്രീകളുടെ സ്ഥിരം നമ്പര്‍ പുറത്തെടുത്തു, "കണ്ണുനീര്‍"..

ദേ! പോലീസുകാരന്‍ വീണു..


"ശരി ശരി ലൈറ്റ് കെടുത്തിയിട്ട്‌ വണ്ടിയോടിക്ക്".

അങ്ങനെ എന്‍റെ സുഹൃത്ത് വണ്ടിയുടെ ലൈറ്റ് ഒക്കെ കെടുത്തി വീണ്ടും യാത്ര ആരംഭിച്ചു.


അപ്പോള്‍ സുഹൃത്തിന്‍റെ വക ഒരു അഭിപ്രായപ്രകടനം, "ഹും! ഞാനൊരു സ്ത്രീയായതുകൊണ്ട് ആ പോലീസുകാരന്‍ വെറുതെവിട്ടു. എന്‍റെ സ്ഥാനത്ത് നിങ്ങള്‍ ആയിരുന്നെങ്കില്‍ എപ്പോള്‍ ഫൈന്‍ എഴുതി കൈയ്യില്‍ തന്നെന്ന് ചോദിച്ചാല്‍ മതി. എന്നാലും രാത്രിയില്‍ ലൈറ്റ് ഇടാതെ വണ്ടിയോടിക്കണമെന്നുള്ളത് പുതിയ അറിവാണ്" നേരത്തെ ഭര്‍ത്താവ് പറഞ്ഞ അഭിപ്രായപ്രകടനത്തിന് ഒരു മറുപടികൂടിയായിരുന്നു അത്. തെല്ല് അഹങ്കാരം കൂടിയോയെന്നൊരു സംശയം.


അങ്ങനെ വീണ്ടും യാത്ര തുടരുകയാണ്... അതാ വീണ്ടും ഒരു പോലിസ് വാഹനം അവരെ പിന്തിടരുവാന്‍ തുടങ്ങിയിരിക്കുന്നു...


"ഇനിയെന്ത് പുലിവാലാണോ പുറകെ വരുന്നത്?" അതിപ്രാവശ്യം പറഞ്ഞത്‌ ഭര്‍ത്താവാണ്‌, എന്നിട്ട് ഭാര്യയെ ഒന്നിരുത്തിനോക്കി.


അതാ പോലീസുകാരന്‍ കൈ കാണിക്കുന്നു. വീണ്ടും ഭര്‍ത്താവിനും കുട്ടികള്‍ക്കും കുരിശുവരച്ച് കുമ്പിടുവാനുള്ള അവസരം ഒരിക്കൊണ്ട് എന്‍റെ സുഹൃത്ത്‌ ആഞ്ഞു ചവിട്ടി. പോലീസുകാരന്‍ വരുന്നതിനുമുന്‍പേ ചില്ലുകള്‍ താഴ്ത്തി.


"നിങ്ങളെന്താ വണ്ടിയുടെ ലൈറ്റ് കെടുത്തിയിട്ട്‌ ഓടിക്കുന്നത്?" പോലീസുകാരന്‍ കുറച്ചു ദേഷ്യത്തിലായിരുന്നു.


"അയ്യോ! സര്‍ കുറച്ചു മുന്‍പ് ഒരു പോലീസുകാരന്‍ വണ്ടിയുടെ ലൈറ്റ് കെടുത്തിയിട്ട്‌ വണ്ടിയോടിക്കുവാന്‍ പറഞ്ഞു. അതാണ് ഞങ്ങള്‍ ലൈറ്റ് ഇടാത്തത്." വളരെ നിഷ്കളങ്കതയോടെ എന്‍റെ സുഹൃത്ത്‌ പറഞ്ഞു.


"എന്ത്!" ഇപ്പോള്‍ കണ്ണുതള്ളിയത് പോലീസുകാരന്‍റെയാണ്.


"ഒരാള്‍ ലൈറ്റ് കെടുത്താന്‍ പറയുന്നു, മറ്റൊരാള്‍ ഇടാന്‍ പറയുന്നു. ഇതെന്താ വെള്ളരിക്ക പട്ടണമോ?" എന്‍റെ സുഹൃത്ത്‌ മനസ്സില്‍ പറഞ്ഞു.


"ഏതു പോലീസുകാരനാണ് അങ്ങനെ പറയുന്നത്" പോലീസുകാരന്‍ ആകാംക്ഷഭരിതനായി.


"സത്യമായിട്ടും സര്‍.. കുറച്ചു മുന്‍പാണ്‌ ഹൈ ബീം ലൈറ്റ് കെടുത്താന്‍ ഒരു പോലീസുകാരന്‍ പറഞ്ഞത്‌"


അത് കേട്ടതും പോലീസുകാരന്‍ ചിരിക്കുവാന്‍ തുടങ്ങി.

എന്താണ് സംഭാവിക്കുന്നതെന്നറിയാതെ  എന്‍റെ സുഹൃത്ത്‌ അമ്പരന്നു നിന്നു.


നിങ്ങള്‍ എത്രനാളായി വണ്ടിയോടിക്കുന്നു?" പോലീസുകാരന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.


"ഒരാഴ്ച ആയതേയുള്ളൂ സര്‍"..


"വണ്ടിയിലെ ഹൈ ബീം ലൈറ്റ് അണക്കുവാനാണ് പോലീസുകാരന്‍ നിങ്ങളോട് പറഞ്ഞത്‌.. അല്ലാതെ ലൈറ്റ് ഇടാതെ വണ്ടിയോടിക്കുവനല്ല" അതും പറഞ്ഞ് പോലീസുകാരന്‍ ലോ ബീം ലൈറ്റ് പ്രവര്‍ത്തിപ്പിച്ചു കാണിച്ചു.


"പ്ലിങ്ങ്!".. എന്‍റെ സുഹൃത്ത് ജാള്യതയോടെ തന്‍റെ ഭര്‍ത്താവിനെ നോക്കി.


 ഭര്‍ത്താവിന്‍റെ മുഖത്ത് ഒരു പുച്ഛഭാവത്തോടെയുള്ള ഒരു ചെറു പുഞ്ചിരി വിടര്‍ന്നു. അയാള്‍ മനസ്സില്‍ പറയുന്നുണ്ടായിരിക്കണം, "ഇവള്‍ക്കിത്‌ വേണം, ഒരു വണ്ടിയോടിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഈ ലോകം മുഴുവന്‍ അവളുടെ തലയിലൂടെയാണ് ഓടുന്നതെന്നായിരുന്നു അവളുടെ വിചാരം."

സുഹൃത്ത്‌ പോലീസുകാരനോട്‌ ക്ഷമയും പിന്നെ പുതിയ ഒരു പാഠം പഠിപ്പിച്ചുതന്നതിനുള്ള നന്ദിയും രേഖപ്പെടുത്തി വണ്ടിയെടുത്തപ്പോഴേക്കും അവിടെ പാതിരാ കുര്‍ബാന പകുതിയായികഴിഞ്ഞിരുന്നു...



                       കാര്‍ത്തിക..

Monday, March 16, 2015

ജീവിതാഭിനയങ്ങള്‍







Image result for colorful acting masks



കാര്‍മേഘങ്ങള്‍ ഇരുണ്ടു കൂടിയ ആകാശത്തിലേക്ക് നോക്കി മഴക്കായി കാത്തിരിക്കുന്ന വേഴാമ്പല്‍ പോലെ ഞാനും കാത്തിരുന്നു. പെയ്തിറങ്ങുന്ന  മഴയുടെ നവ്യാനുഭൂതി നുകരുവാന്‍. ആ കാത്തിരുപ്പ് ഞാനെന്നും ആസ്വദിച്ചിരുന്നു. പ്രകൃതിയും അതിലെ ജീവജാലങ്ങളും മഴയ്ക്ക്‌ മുന്‍പ് ചിലപ്പോള്‍ ഇരുണ്ടുകൂടിയ കാര്‍മേഘപടലങ്ങളാല്‍ വളരെ നിഗൂഡമായി കാണപ്പെടും. ചില സമയങ്ങളില്‍ മഴയ്ക്കുമുന്‍പ് പ്രകൃതി ഒരു സ്വര്‍ഗീയ പ്രകാശത്താല്‍ വലയം പ്രാപിച്ചിരിക്കുന്നതായും തോന്നിയിട്ടുണ്ട്. ഇതുപോലെ മനുഷ്യനും എത്രയെത്ര ഭാവാഭിനയങ്ങളാലാണു്‌ ജീവിതം മുന്‍പോട്ടു കൊണ്ടുപോവുന്നത്..

 ഞാനും തികച്ചും ഒരു അഭിനയജീവി തന്നെയായിരുന്നു. സ്വന്തം നിലനില്‍പ്പിനുവേണ്ടിയുള്ള അഭിനയങ്ങള്‍, എന്നാല്‍ ചില അഭിനങ്ങള്‍ ആത്മാര്‍ത്ഥവുമായിരുന്നു. പക്ഷേ എവിടേയും ഒരു പരസ്പര ബഹുമാനം കാത്തു  സൂക്ഷിക്കുവാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു.

രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌ ഈ കമ്പനിയില്‍ ജോലി കിട്ടിയത്. ഒരു സ്ഥലത്തും സ്ഥിരമായി നില്‍ക്കുന്ന ഒരു സ്വഭാവം എനിക്കില്ലായിരുന്നു. അതൊകൊണ്ട് ഈ കമ്പനിയില്‍നിന്നും എത്രയും വേഗം ഇറങ്ങിപോരുമെന്നാണ് ഞാന്‍ കരുതിയത്‌. പക്ഷേ ചില കണക്കുകൂട്ടലുകള്‍ നമ്മുടെ ജീവിതത്തില്‍ തെറ്റാറുണ്ടു, അത് ഇവിടെയും സംഭവിച്ചു. നീണ്ട മൂന്ന് വര്‍ഷങ്ങള്‍ ഞാന്‍ അവിടെ ചിലവഴിച്ചു.

 ഞാനെന്നും ആലിംഗനം ചെയ്യാന്‍ കൊതിച്ച ഒന്നാണ് ഒരു വിഭാഗത്തിന്‍റെ മേലധികരിയായി ജോലി ചെയ്യുക എന്നത്. അത് സാക്ഷാല്കരിച്ചതും ഈ കമ്പനിയില്‍ ജോലി കിട്ടിയപ്പോള്‍ ആണ്. ഞാന്‍ എന്‍റെ കഴിവുകളിലും പൂര്‍ണമായും വിശ്വസിച്ചിരുന്നു. അങ്ങനെ മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരുപാടു പ്രതീക്ഷകളോടെ ഞാന്‍ ഇവിടെയെത്തി. മുപ്പതു വയസു കഴിഞ്ഞ ഒരു ബാച്ചിലര്‍ പെണ്‍കുട്ടിക്ക്‌ കിട്ടാവുന്ന സ്വീകരണങ്ങള്‍ ഒക്കെ എനിക്ക് അവിടെയും കിട്ടി.

 എന്‍റെ വരവ് ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് അവിടുത്തെ യുവകോമളന്‍മാരെയാണ്. ഒരു ബാച്ചിലര്‍ പെണ്‍കുട്ടിക്ക് കിട്ടാവുന്ന ഏറ്റവും വലിയ ജനസമ്മിതി. പക്ഷേ ഈ ആര്‍ഭാടങ്ങള്‍ ഒന്നും എന്നെ ഒട്ടും ആകര്‍ഷിച്ചിരുന്നില്ല. കണ്ണില്‍ പ്രണയവും കാമവും ഒളിപ്പിച്ചു വരുന്ന യുവകോമളന്മാരെ വളരെ ഭവ്യതയോടെ ഒഴിവാക്കാന്‍ ഞാന്‍ പണ്ടേ പഠിച്ചിരുന്നു. അങ്ങനെ അഭിനയ കലയുടെ പാഠങ്ങള്‍ എന്നെ പുതിയ വ്യക്തിയാക്കി മാറ്റികൊണ്ടേയിരുന്നു.

 ഞാന്‍ ജോലിയില്‍ പ്രവേശിച്ച്‌ ഒരാഴ്ച കഴിഞ്ഞാണ് ഞങ്ങളുടെ മാനേജേരിയല്‍ മേധാവി മിസ്റ്റര്‍ വരുണ്‍ വര്‍മ്മ അവധി കഴിഞ്ഞു കമ്പനിയില്‍ തിരിച്ചെത്തിയത്‌. ഞാന്‍ ഇന്‍റെര്‍വ്യുവിന്‍റെ സമയത്ത് കണ്ടിരുന്നു, നല്ല സൗന്ദര്യം ഉള്ളൊരു വ്യക്തിത്വം. എല്ലാവര്‍ക്കും അയാളെക്കുറിച്ച് നല്ല മതിപ്പായിരുന്നു, പ്രത്യേകിച്ച് സ്ത്രീജനങ്ങള്‍ക്ക്. അയാളുടെ ഗുഡ് ബുക്കില്‍ കയറിപറ്റാന്‍ എല്ലാവരും മത്സരിച്ചുകൊണ്ടിരുന്നു. എന്തോ എനിക്കും പുള്ളിയെ നന്നായങ്ങു ബോധിച്ചു. സ്ത്രീകളെ ബഹുമാനിക്കുന്ന പുരഷന്മാരോട് സ്ത്രീകള്‍ക്ക് എന്നും വല്ലാത്ത ഒരു ബഹുമാനവും ഇഷ്ടവുമാണ്.

 എന്നെ പരിചയപ്പെടുത്തുവാന്‍ ഞാന്‍ അയാളുടെ കാബിനിലേക്ക്‌ പോയി.

 "മെ ഐ കമിന്‍ സര്‍?"..ചെറിയൊരു ടെന്‍ഷന്‍ എനിക്കുണ്ടായിരുന്നു.

 "യെസ്", അയാള്‍ തന്‍റെലാപ്ടോപ്പില്‍ നിന്നും കണ്ണെടുക്കാതെ തന്നെ പറഞ്ഞു.

 ഞാന്‍ ഭവ്യതയോടെ മുറിയില്‍ കയറി.

 "ഐ അം ആന്‍. ജോയിന്‍ ചെയ്തിട്ട് ഒരാഴ്ച ആയതേയുള്ളൂ."

 "യെസ് എനിക്കറിയാം. ഈസ്‌ ദേര്‍ എനിതിംഗ് എല്‍സ്?"

 ആ ഒരു മറുപടി ഞാന്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചില്ല. ഒരു സുന്ദരിയായ പെണ്‍കുട്ടി മുന്‍പില്‍ വന്നു പരിചയപെടാന്‍ നില്‍ക്കുമ്പോള്‍ ഒരു തണുപ്പന്‍ പ്രതികരണം തന്ന ബോസിനോട്അപ്പോള്‍ എനിക്ക് തോന്നിയവികാരം എന്താണെന്ന്‍ എനിക്ക് പോണക്കും അറിയില്ല. ചമ്മലും ദേഷ്യവും അത്മാഭിമാനം ഇടിഞ്ഞുവീണതിലുള്ള വീര്‍പ്പുമുട്ടലും എല്ലാം എന്‍റെ മുഖത്തു പ്രകടമായിരുന്നു.


"ഒന്നുമില്ല സര്‍", എന്നു പറഞ്ഞു ഞാന്‍ ദേഷ്യത്തില്‍ തിരിഞ്ഞു നടന്നു. വാതില്‍ തുറക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ എന്നെ നോക്കി ചിരിക്കുന്നത് കണ്ണാടിയിലൂടെ ഞാന്‍ കണ്ടു
. ഞാന്‍ കാണാത്തപോലെ വാതില്‍ വലിച്ചുതുറന്നു ഇറങ്ങിപോയി.

 "ഈസ്‌ ഹി ഫ്ലേര്‍ടിങ്ങ് വിത്ത്‌ മി" ഞാന്‍ എന്നോട് തന്നെ അറിയാതെ ചോദിച്ചു പോയി.

 "ഈഗോ" എന്ന രണ്ടു വാക്കുകള്‍ എന്‍റെ ജീവിതത്തില്‍ എപ്പോഴും മുന്‍പന്തിയില്‍ നിന്നിരുന്നു. അത് മുറിപ്പെടുമ്പോള്‍ നമുക്ക് ഒരുതരം വാശിയാണ് എല്ലാത്തിനോടും. അതുകൊണ്ട് പിന്നീടൊരിക്കലും അയാളുടെ മുന്‍പില്‍പോകാന്‍ ഞാന്‍ താത്പര്യം കാണിച്ചില്ല.

 അങ്ങനെ സുന്ദരന്‍ ബോസ്സിനോടുള്ള ദേഷ്യം ഒക്കെ ഉള്ളില്‍ ഒതിക്കിവെച്ചു ദിവസങ്ങള്‍ കടന്നുപോയി. ഒരു ദിവസം ബോസ്സ് പെട്ടെന്നൊരു മീറ്റിംഗ് വിളിച്ചുചേര്‍ത്തു. വിശാലമായ കോണ്‍ഫെറെന്‍സ് മുറിയിലെ ഏറ്റവും ഒടുവിലത്തെ കസേര തന്നെ ഞാന്‍ സംഘടിപ്പിച്ചു. അയാളെ വീണ്ടും നേരിട്ട് കാണാതിരിക്കാന്‍ വേണ്ടിയായിരുന്നു അത്. അങ്ങനെ ഞങ്ങളുടെ മീറ്റിംഗ് തുടങ്ങി. അയാളുടെ കണ്ണുകള്‍ ആരെയോ തിരയുന്നതായി എനിക്കു തോന്നി. ആ കണ്ണുകള്‍ അവസാനം ഉടക്കിയത് എന്നിലാണ്.

 "ഹായ് ആന്‍, താനെന്താ ഏറ്റവും പുറകില്‍ ഇരിക്കുന്നത്, വരൂ വന്നു മുന്‍പില്‍ ഇരിക്കു".

 അതാ വരുന്നു അടുത്ത വെള്ളിടി. ഇയാളെന്താ എന്നെ മാത്രം വിളിച്ചു മുന്‍പിലിരുത്തുന്നത്. ചമ്മല്‍ മറച്ചുപിടിച്ചു അയാള്‍ക്കു തൊട്ടു മുന്‍പില്‍ കിടന്നിരുന്ന കസേരയില്‍ പോയി ഞാന്‍ ഇരുന്നു.

 "കര്‍ത്താവേ ഇത്രയും ശ്വാസംമുട്ടിയ നിമിഷങ്ങള്‍ ഞാന്‍ എന്‍റെ ജീവിതത്തില്‍ ഇതുവരെയും അനുഭവിച്ചിട്ടില്ല . അവിടെയിരുന്നത് മാത്രം എനിക്കോര്‍മയുണ്ട്. അയാള്‍ അവിടെ നിന്ന്‍ പ്രസംഗിച്ചതൊന്നും ഞാന്‍ കേട്ടില്ല."

 ഇടയ്ക്ക്, അല്ല പലപ്രാവശ്യം വെള്ളാരം കല്ലുകള്‍ പോലുള്ള അയാളുടെ കണ്ണുകളിലെ കുസൃതി എന്‍റെ കണ്ണുകളിലേക്കു ചൂഴന്നിറങ്ങുതായി എനിക്ക് തോന്നി.

 മീറ്റിംഗ് കഴിഞ്ഞതും ആദ്യം തന്നെ ഞാന്‍ അവിടുന്ന് ഇറങ്ങി എന്‍റെ കാബിനിലേക്ക്‌ പോയി. എന്‍റെ മനസ്സ് വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു. അതില്‍ ഒരു നൂറായിരം ചോദ്യങ്ങളും ഉയര്‍ന്നു. അയളെന്താണ് എന്നെ അങ്ങനെ നോക്കിയത് അതോ അതെന്‍റെ വെറും തോന്നല്‍ മാത്രമായിരുന്നോ. എവിടെയോ ഒരു ടെന്‍ഷന്‍ അനുഭവപ്പെടുന്നതായി എനിക്ക് തോന്നി. മീറ്റിംഗ് കഴിഞ്ഞു എല്ലാവരും വരുന്നതേ ഉണ്ടായിരുന്നുള്ളു.

 ജോലി കഴിഞ്ഞ് തിരികെ മുറിയില്‍ എത്തിയപ്പോഴേക്കും ചിന്തകള്‍ മദിച്ച് എനിക്ക് ഭ്രാന്ത്‌ പിടിച്ച അവസ്ഥ എത്തിയിരുന്നു. പിന്നെ ഒരു കോഫിയുമായി ബാല്‍ക്കണിയില്‍ പോയിരുന്ന് സായം സന്ധ്യയുടെ ഭംഗി ആസ്വദിച്ചു. മനസ്സില്‍ കുളിര്‍മഴ പൊഴിച്ച് ഒരു തണുത്ത തെന്നല്‍ എന്‍റെ ശരീരത്തേയും മുടിയിഴകളെയും തഴുകി പോയ്കൊണ്ടേയിരുന്നു. പെട്ടെന്നാണ് നാട്ടില്‍നിന്നും അമ്മച്ചിയുടെ ഫോണ്‍ വിളിവന്നത്. അവരുമായി അര മണിക്കൂര്‍ കത്തിവെച്ചു. പിന്നീട് ചാനലുകള്‍ മാറ്റികളിച്ചും സമയം കളഞ്ഞു. വിസ്തരിച്ചുള്ള കുളിയും കഴിഞ്ഞ്‌ അത്താഴം കഴിച്ചു. എല്ലാ കാര്യങ്ങളിലും ഒരു ശൂന്യത എനിക്കനുഭവപ്പെട്ടു. ഉറങ്ങുന്നതിനു മുന്‍പുള്ള പുസ്തകവായനയും തടസപെട്ടു. അന്നു ഞാന്‍ ഡയറിയില്‍ കുത്തികുറിച്ചതു മുഴവന്‍ അയാളെക്കുറിച്ചായിരുന്നു.

 അയാളുടെ കണ്ണുകളിലെ തീഷ്ണത എന്നെ പിന്തുടര്‍ന്നുകൊണ്ടെയിരുന്നു. അയാള്‍ മാന്യനായ വ്യക്തി ആണെന്ന് എല്ലാവരും പറയുന്നു, പക്ഷേ ആ നോട്ടത്തിന്‍റെ അര്‍ത്ഥം! അത് ചിലപ്പോള്‍ എന്‍റെ ഭാവനാസൃഷ്ടി മാത്രമായിരിക്കും. അങ്ങനെ ചിന്തകളുടെ ലോകത്തിലൂടെ സഞ്ചരിച്ച് ഞാന്‍ എപ്പോഴോ ഉറങ്ങി.

 ദിവസങ്ങള്‍ കൊഴിഞ്ഞു പോയ്കൊണ്ടെയിരുന്നു. വരുണ്‍ വര്‍മ്മ എന്ന സുന്ദരന്‍ ബോസ്സുമായി പലതവണ കൂടികാഴ്ചകള്‍ നടത്തേണ്ടതായി വന്നു. ഞങ്ങള്‍ തമ്മിലുള്ള അകലം കുറയുകയും ഞങ്ങളുടെ സംഭാഷണങ്ങളുടെ ദൈര്‍ഘൃം കൂടിക്കൂടിയും വന്നു. എന്നേക്കാള്‍ അയാള്‍ എന്നോട് ഒരുപാട്  സംസാരിക്കാന്‍ ഇഷ്ടപെടുന്നതായി എനിക്ക് തോന്നി. ഒരു തകര്‍ന്ന പ്രണയത്തിന്‍റെഓര്‍മയില്‍ ജീവിതം കഴിച്ചുകൂട്ടുന്ന എനിക്ക് അയാളുടെ എന്നിലുള്ള താത്പര്യം മനസ്സിലാക്കാന്‍ അധിക ദിവസം വേണ്ടിവന്നില്ല. എന്നാല്‍ ഒരു സുഹൃദ്ബന്ധത്തിന്‍റെ അടുപ്പവും സ്വാതന്ത്ര്യവും മാത്രമേ ഞാന്‍ അയാളോട് കാണിച്ചൊള്ളു.

 ഒരു ദിവസം ജോലി കഴിഞ്ഞ് അയാള്‍ എന്നെ പുറത്തുപോയി ഒരു കോഫി കുടിക്കാന്‍ ക്ഷണിച്ചു. ഞാന്‍ നിരസിക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും, എന്നെ സമ്മതിച്ചെടുപ്പിക്കുന്നതില്‍ അയാള്‍ വിജയിച്ചു. ജീവിതത്തില്‍ ഒരുപാട് നാളിനു ശേഷമുള്ള ഒരു പുറത്തുപോകല്‍ ആയിരുന്നു അത്. കോഫി ഡേ ഷോപ്പില്‍ എത്തി രണ്ടു കപ്പുച്ചീനോ പറഞ്ഞു. ഞങ്ങള്‍ രണ്ടുപേരും കുറെ നേരം മൌനമായിരുന്നു. ആ മൌനത മുറിക്കുവാനായി ഞാന്‍ തന്നെ സംസാരം തുടങ്ങി.

 "വരുണ്‍ ഇതുവരെ ഇയാളുടെ കുടുംബത്തെക്കുറിച്ചൊന്നും പറഞ്ഞിട്ടില്ല."

 "ആന്‍ ഇതുവരെ എന്നോട് ചോദിച്ചിട്ടുമില്ല! എന്നാലല്ലേ എനിക്ക് പറയാന്‍ പറ്റൂ. എനിക്ക് ഒരു ചെറിയ കുടുംബം ഇവിടുണ്ട്. എന്‍റെ ഭാര്യയും മോനും അടങ്ങുന്ന ചെറിയ ഒരു കുടുംബം. മോന് മൂന്ന് വയസ്സ്, ഭാര്യ എഞ്ചിനീയര്‍ ആണ്. അപ്പോള്‍ ആനിന്‍റെ കുടുംബം ഒക്കെ?"

 എന്‍റെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ല. ഒരു എയര്‍ ക്രാഷ് ആയിരുന്നു. വളര്‍ന്നതും പഠിച്ചതും ഒക്കെ അപ്പച്ചന്‍റെയും അമ്മച്ചിയുടെയും കൂടെ".

 "ഓ! ഐ ആം സോറി, പിന്നെയെന്തേ കല്യാണം ഒന്നും നോക്കാത്തത്. ഇത്രയും സുന്ദരിയായ ഒരു പെണ്‍കുട്ടിയ്ക്ക് ചെറുക്കനെ കിട്ടാന്‍ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ."

 "അത് ശരിയാണ്, എനിക്ക് യോചിച്ച ഒരാളെ ഇതുവരെ കണ്ടുകിട്ടിയില്ല." ആന്‍ അതു പറയുമ്പോള്‍ എവിടെയോ ഒരു വേദന അവള്‍ക്ക് അനുഭവപ്പെട്ടു.

 കുറേ നേരം എന്തൊക്കയോ ഞങ്ങള്‍ സംസാരിച്ചു. പിന്നെ യാത്ര പറഞ്ഞു പിരിഞ്ഞു. തിരികെ വീട്ടിലേക്കു പോകുമ്പോള്‍ അവളുടെ മനസ് മുഴുവന്‍ തന്‍റെ നഷ്ട പ്രണയത്തെക്കുറിച്ചുള്ള ചിന്തകള്‍ ആയിരുന്നു. വരുണിനോട് അത് തുറന്നു പറയാന്‍ അവള്‍ മടിച്ചു. തന്‍റെ ദുഃഖങ്ങള്‍ എന്നും തന്‍റെ മാത്രം ദുഃഖങ്ങള്‍ ആയിരുന്നു. അത് ആരോടും തുറന്നു പറയാന്‍ താന്‍ തത്പര്യപെട്ടിരുന്നുല്ല.

 നാലു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌ മനുവിനെ പരിചയപ്പെടുന്നത്. തന്‍റെ ഏകാന്ത ജീവിതത്തില്‍ ഒരു കളിക്കൂട്ടുകാരനെപോലെയാണ് അവന്‍ എത്തിയത്. ജീവിതത്തില്‍ അങ്ങനെ ആരോടും ഒരു അടുപ്പവും തോന്നിയിട്ടില്ല. ആദ്യമൊക്കെ ഒരു ആകര്‍ഷണം പിന്നീടത് ശാരീരികമാനസിക അനുഭൂതികളെ വേറൊരു തലത്തിലേക്ക് എത്തിക്കുന്ന സാക്ഷാല്‍ പ്രണയമായി തീര്‍ന്നു. ഞാന്‍ എന്ന വ്യക്തി ഒരുപാടു മാറുകയായിരുന്നു. എത്ര നാള്‍ ആ പ്രണയം നീണ്ടു പോയി... വളരെ കുറച്ചു ദിനങ്ങള്‍. പക്ഷേ ഞാന്‍ അയാളുമായി ഒരുപാടു അടുത്തിരുന്നു എന്‍റെ ശരീരം കൊണ്ടും മനസുകൊണ്ടും. ജീവിതത്തില്‍ വര്‍ണങ്ങള്‍ മാത്രം നിറഞ്ഞു നിന്ന നിമിഷങ്ങള്‍.

 പക്ഷേ അത് വെറും നശ്വരം മാത്രമായിരുന്നു. അയാളുടെ ആ ഫോണ്‍ വിളി എന്‍റെ ജീവിതം മാറ്റിമറിക്കുകയായിരുന്നു. ആ രാത്രി... എന്‍റെ ജീവിതവും സ്വപ്നങ്ങളും തകര്‍ത്ത രാത്രി..വളെര വൈകിയാണ് അയാളുടെ വിളി വന്നത്. അയാളുടെ ശബ്ധം ഇടറിയിരുന്നു. എന്‍റെ സ്വരം കേട്ടപ്പോള്‍ അയാള്‍ നിര്‍ത്താതെ കരയുവാന്‍ തുടങ്ങി. എന്താണ് സംഭവിക്കുന്നത് എന്ന്‍ മനസിലാകാതെ ഞാന്‍ നിന്നു. പിന്നെ അയാളുടെ കഥന കഥയുടെ വിഴുപ്പലക്കലില്‍ തകര്‍ന്നത് എന്‍റെ സ്വപ്‌നങ്ങള്‍ ആയിരുന്നു.

 അയാള്‍ വേറൊരു പെണ്‍കുട്ടിയുമായി നേരത്തെ പ്രണയത്തിലായിരുന്നത്രേ. അവരുടെ വിവാഹവും ഉറപ്പിച്ചിരുന്നു. ഞാന്‍ തകര്‍ന്നു പോവുകയായിരുന്നു അവിടെ. പക്ഷേ അയാളെ ഞാന്‍ കുറ്റപ്പെടുത്തിയില്ല. എന്‍റെ കരച്ചില്‍ ഞാന്‍ ഉള്ളിലൊതുക്കുക മാത്രം ചെയ്തു. അയാള്‍ തന്‍റെ തെറ്റ് ഏറ്റുപറഞ്ഞുകൊണ്ടേയിരുന്നു.

 അവസാനം ആ ഫോണ്‍ സംഭാഷണം അവസാനിപ്പിക്കാനായി ഞാന്‍ പറഞ്ഞു,

 " സാരമില്ല മനു. നമ്മള്‍ക്ക് ഇവിടെ പിരിയാം".

 അതും പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു. പിന്നെ എന്‍റെ സര്‍വ നിയന്ത്രണവും വിട്ടു ഞാന്‍ പൊട്ടി പൊട്ടി കരഞ്ഞു. എന്‍റെ പപ്പയുടേയും മമ്മയുടെയും സാമീപ്യം ഞാന്‍ ആഗ്രഹിച്ചു. പലതവണ ആത്മഹത്യ ചെയ്യുവാന്‍ തോന്നി. ആ രാത്രി ഒരു ജന്മത്തില്‍ ഒഴുക്കേണ്ട കണ്ണുനീര്‍ മുഴുവനും ഞാന്‍ ഒഴുക്കി തീര്‍ത്തു. പിന്നെ പലതവണ അയാളുടെ കോള്‍ എന്‍റെ മൊബൈലിലേക്ക് വന്നുകൊണ്ടേയിരുന്നു. ഞാന്‍ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തു. പിന്നീടൊരിക്കലും ഞാന്‍ അയാളെ വിളിച്ചിട്ടില്ല. എന്നന്നേക്കുമായി ആ ബന്ധം അവിടെ അവസാനിക്കുകയായിരുന്നു.

 അയാള്‍ എന്നെ പ്രണയിച്ചിരുന്നു ഏറ്റവും ആത്മാര്‍ഥമായിത്തന്നെ. എന്നെ നഷ്ടപെടതിരിക്കാന്‍ അയാള്‍ തന്‍റെ ആദ്യ പ്രണയം മറച്ചുവെക്കുകയായിരുന്നു. പക്ഷേ അയാളുടെ സ്വാര്‍ഥമായ പ്രണയം നഷ്ടപ്പെടുത്തിയതു എന്‍റെ ജീവിതം ആയിരുന്നു. ആ ഓര്‍മ്മകള്‍ എന്‍റെ കണ്ണുകളെ വീണ്ടും ഈറനണിയിച്ചു. മുറിയിലേക്ക് നടക്കുമ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു.

 ആ ഒരു ഷോക്കില്‍ നിന്നും കരകയറാന്‍ ഒരുപാട് നാളെടുത്തു. പിന്നീട് വേറൊരാളെ പ്രണയിക്കുവാനോ, കല്യാണം കഴിക്കുവാനോ ഉള്ള മാനസികാവസ്ഥ ഉണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.

 മുറിയില്‍ എത്തി നേരെ കട്ടിലില്‍ ചെന്നുകിടന്നു. കുറേനേരം കരഞ്ഞു. പിന്നെ പതിയെ ബാല്‍കണിയില്‍ പോയിരുന്ന് വെറുതേ ദൂരേക്ക്‌ നോക്കിയിരുന്നു. അപ്പോഴും ആകാശത്ത് കാര്‍മേഖങ്ങള്‍ ഇരുണ്ട്കൂടിയിരുന്നു. എത്രനേരം ഞാന്‍ അങ്ങനെ ഇരുന്നെന്ന് അറിയില്ല. എപ്പോഴോ കണ്ണുകളില്‍ ഉറക്കത്തിന്‍റെ ആലസ്യം ചാഞ്ചാടിയപ്പോള്‍ നേരെ കട്ടിലില്‍ പോയി കിടന്നുറങ്ങി.

 അടുത്തദിവസം വളരെ താമസിച്ചാണ് ഞാന്‍ എണീറ്റത്. കുറച്ചു കഴിഞ്ഞപ്പോള്‍ വരുണിന്‍റെ ഫോണ്‍ വന്നു. അയാളുടെ സംസാരം വേഗം നിര്‍ത്തിക്കുവാനായി ഞാന്‍ ശ്രമിച്ചു.

 അയാളെ എനിക്കൊട്ടും മനസിലാക്കുവാന്‍ പറ്റുന്നില്ല. തന്നെ ഒരു സുഹൃത്തായിട്ടു തന്നെയാണോ അയാള്‍ കാണുന്നത്. പിന്നെയെന്തിനാണ് അയാള്‍ എന്നോടിങ്ങനെ ഒരുപാടു സംസാരിക്കുന്നത്. അയാള്‍ എന്‍റെയടുത്തു മാത്രം ഒരുപാട് സ്വാതന്ത്ര്യം കാണിക്കുന്നതായി എനിക്ക് തോന്നി.

 അങ്ങനെ ദിവസങ്ങള്‍ ഒരുപാടു കഴിഞ്ഞു. വരുണിന് തന്‍റെ മേലുള്ള സ്വാതന്ത്ര്യം കൂടിക്കൂടി വരുന്നതായി എനിക്കു തോന്നി. ഒരു പ്രോജെക്ട് കൊടുത്തുകഴിഞ്ഞ് ഞാന്‍ പോകുവാന്‍ തുടങ്ങിയപ്പോള്‍, അയാള്‍ എന്‍റെ അടുത്തുവന്നു ചോദിച്ചു,
"ഇന്ന്‌ നമ്മള്‍ക്ക് പുറത്തു പോയി ലഞ്ച് കഴിച്ചാലോ?"

 "ഇല്ല വരുണ്‍, ഞാനില്ല."

 അതും പറഞ്ഞു പോകുവാന്‍ തിരിഞ്ഞപ്പോള്‍ അയാള്‍ എന്‍റെ കൈക്കുകയറി പിടിച്ച് എന്നെ അയാളോട് അടുപ്പിച്ചു. ഞാന്‍ അയാളില്‍നിന്നും കുതറിമാറി  ദേഷ്യപെട്ടുകൊണ്ടുചോധിച്ചു, " വാട്ട്‌ നോണ്‍സെന്‍സ് ആര്‍ യു ഡൂയിംഗ്?".

 എന്‍റെ പ്രതികരണം അയാള്‍ പ്രതീക്ഷിച്ചിരുന്നില്ല. അയാളുടെ മുഖം വിളറി വെളുത്തു.

 "ഐ അം സോറി ആന്‍. വെറുതെ ഒരു തമാശയ്ക്ക്.." അയാളുടെ വാക്കുകള്‍ വിറക്കുന്നുണ്ടായിരുന്നു.

 "ലുക്ക് മിസ്റ്റര്‍ വരുണ്‍, തനിക്ക് തമാശ കാണിക്കാനുള്ള വസ്തുവല്ല ഞാന്‍", അതും പറഞ്ഞ് ദേഷ്യപ്പെട്ടു ഞാന്‍ മുറിയില്‍ നിന്നും ഇറങ്ങിപ്പോയി.

 എന്‍റെ സര്‍വ നിയന്ത്രണങ്ങളും നഷ്ടപ്പെടുകയായിരുന്നു. എനിക്ക് എന്നോടുതന്നെ വല്ലാത്ത ദേഷ്യവും അരിശവും തോന്നി. എന്നും മറ്റുള്ളവര്‍ക്ക് ദുരുപയോഗം ചെയ്യാനുള്ള  ഒരു ഉപകരണം ആയി ഞാന്‍ മാറിയിരിക്കുന്നു. പിന്നീട് ഓഫീസില്‍ നിന്നു അര ദിവസത്തെ അവധിയെടുത്ത് നേരെ മുറിയിലേക്ക് പോയി.

 അടുത്ത ദിവസം ഓഫീസില്‍ പോകുവാന്‍ തോന്നിയില്ല. ഒരാഴ്ചത്തേക്ക് അവധിയെടുത്ത് നേരെ നാട്ടില്‍ അപ്പച്ചന്‍റെയും, അമ്മച്ചിയുടെയും അരികിലേക്കു പോയി. വരുണിന്‍റെ കോള്‍ ഒന്നും ഞാന്‍ എടുത്തില്ല. സോറി പറഞ്ഞുകൊണ്ട് ഒരുപാട് മെസ്സേജുകള്‍ അയാള്‍ എനിക്ക് അയച്ചിരുന്നു. ഒന്നിനും  മറുപടി ഞാന്‍ ചെയ്തില്ല.

 പാലക്കാട്ടേക്കു വണ്ടിയെടുത്തപ്പോള്‍ തന്നെ തന്‍റെ എല്ലാ ദുഖങ്ങളും ആ നഗരത്തില്‍ തന്നെ ഞാന്‍ കുഴിച്ചു മൂടിയിരുന്നു. ഒരാഴ്ത്തെ അവധി ആ പച്ചപ്പ്‌ നിറഞ്ഞ ഗ്രാമഭംഗിയിലൂടെയും നെല്‍പാടത്തിലൂടെയും പുഴകളിലൂടെയും എല്ലാം ഞാന്‍ ആഘോഷിച്ചു. അവയെല്ലാം എന്നെ കൂടുതല്‍ ഊര്‍ജസ്വലയാക്കി. പതിയെ പതിയെ വരുണിന്‍റെ തെറ്റ് എനിക്ക് പൊറുക്കുവാന്‍ കഴിഞ്ഞു. വീണ്ടും ഒരു പുതിയ വ്യക്തിയായാണ് ഞാന്‍ ഓഫീസില്‍ ചെന്നത്.

 ഓഫീസില്‍ എങ്ങനെ വരുണിനെ അഭിമുഖീകരിക്കും എന്നുള്ളത് എന്നില്‍ ചെറിയൊരു ടെന്‍ഷന്‍ ഉളവാക്കി. എവിടെയോ ഒരു ചമ്മല്‍ പോലെ. അയാളെ കാണുവാന്‍ ഞാന്‍ കാബിനിലേക്ക്‌ പോയി. പക്ഷേ അയാളുടെ പ്രതികരണം എന്നെ വല്ലാതെ അത്ഭുതപെടുത്തി. അയാളുടെ ഭാവത്തിലും വാക്കുകളിലും എന്തോയൊരു അകല്‍ച്ച ഞാന്‍ കണ്ടു.

 താനിപ്പോള്‍ തിരക്കിലാണെന്നു അയാള്‍ പറഞ്ഞത്‌ തന്നെ ഒഴിവാക്കുവാന്‍ ആണെന്നു എനിക്ക് മനസ്സിലായി. അത് ഹൃദയത്തില്‍ എവിടെയോ ഒരു വേദന സൃഷ്ടിച്ചു. ഞാന്‍ എന്‍റെ പതിവ് ജോലിയിലേക്ക് തിരിഞ്ഞെങ്കിലും ഒന്നിലും ശ്രദ്ധിക്കുവാനുള്ള ഒരു മാനസികാവസ്ഥ ഉണ്ടായിരുന്നില്ല.

ഞങ്ങള്‍ തമ്മിലുള്ള അകല്‍ച്ച ദിവസം ചെല്ലുന്തോറും കൂടിക്കൂടി വന്നു. അത് എന്‍റെ ജോലിയേയും ബാധിക്കുവാന്‍ തുടങ്ങി. എത്രയും പെട്ടെന്ന് അവിടെ നിന്നും ഒരു മാറ്റം അനിവാര്യമായി തോന്നി. അങ്ങനെയിരിക്കുമ്പോളാണ് കമ്പനിയുടെ പുതിയ ബ്രാഞ്ച് യു.എസ്സില്‍ തുടങ്ങുന്നതായി അറിഞ്ഞത്. ഞാന്‍ അവിടേക്ക് മാറുവാന്‍ എന്‍റെ പേപ്പര്‍ വര്‍ക്കുകള്‍ ആരഭിച്ചു. പലതവണ വരുണിനോട് യാത്ര പറയാന്‍ സമീപിച്ചെങ്കിലും, ഓരോ കാരണങ്ങളാല്‍ അയാള്‍ എന്നെ ഒഴിവാക്കി.


അങ്ങനെ എന്‍റെ ജോലിയിലെ അവസാനത്തെ ദിവസം വന്നെത്തി. എനിക്ക്‌ വേണ്ടി വലിയ ഒരു പാര്‍ട്ടി ഒരുക്കിയിരുന്നു. പക്ഷേ വരുണ്‍ മാത്രം അതില്‍നിന്നും വിട്ടു നിന്നു. പാര്‍ട്ടി കഴിഞ്ഞ് എല്ലാവരും അവിടെ നിന്നും പോയപ്പോള്‍ അയാള്‍ വരില്ലെന്ന് അറിയാമായിരിന്നിട്ടുകൂടിയും ഞാന്‍ വെറുതെ അവിടെ കാത്തിരുന്നു അയാള്‍ വരുമെന്ന പ്രതീക്ഷയില്‍. എന്‍റെ കണ്ണുകള്‍ നിറഞ്ഞു. എന്തിനാണ് ഞാന്‍ കരയുന്നത്, ആര്‍ക്കു വേണ്ടിയാണ് ഞാന്‍ കരയുന്നത്, എനിക്കൊന്നും അറിയില്ലായിരുന്നു.

 തിരികെ മുറിയില്‍ എത്തിയപ്പോള്‍ എവിടെയോ ഒരു നഷ്ടബോധം എനിക്ക് അനുഭവപ്പെട്ടു. ബാല്‍കണിയില്‍ ചെന്നിരുന്നപ്പോള്‍ പുറത്ത് ആകാശം കാര്‍മേഘങ്ങളാല്‍ ഇരുണ്ടു കൂടിയിരുന്നു. എന്‍റെ ചിന്തകള്‍ എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. "എവിടെയാണ് എനിക്ക് തെറ്റ് പറ്റിയത്. ഒരു സൌഹൃദത്തിനപ്പുറം ഞങ്ങള്‍ പരസ്പരം അടുത്തിരുന്നോ. അതോ അയാളും എന്നെ വഞ്ചിക്കുകയായിരുന്നോ..." വീണ്ടും എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി ആ കണ്ണീരിനു കൂട്ടായി ഇരുണ്ടുകൂടിയ കാര്‍മേഘങ്ങള്‍ മഴത്തുള്ളികളായി പെയ്തിറങ്ങുവാന്‍ തുടങ്ങി. ആ മഴ കുറച്ചുനേരം നിര്‍ത്താതെ പെയ്തു. മഴ പെയ്തു തോര്‍ന്നപ്പോള്‍ എന്‍റെ ഫോണില്‍ ഒരു മെസ്സേജ് വന്നു. അതില്‍ ഇങ്ങനെ എഴുതി " ഐ വില്‍ മിസ്സ്‌ യു ആന്‍. താങ്ക് യു". വരുണ്‍ വര്‍മ.

 എനിക്ക് ഒരുപാട് സന്തോഷം തോന്നി. മഴ പെയ്ത് തോര്‍ന്ന ആകാശം പോലെയായി എന്‍റെ മനസ്. പലപ്രാവശ്യം ഞാന്‍ മറുപടി അയക്കാന്‍ ആലോചിച്ചു. പക്ഷേ അവസാനം അത് വേണ്ടന്നു വെച്ചു. ചില ബന്ധങ്ങള്‍ക്ക് നമ്മള്‍ പണിയുന്ന മതിലുകള്‍ ഒരു പക്ഷേ പല ദുരന്തങ്ങളും ഇല്ലാതാക്കും. പ്രണയത്തിനും എത്ര മുഖങ്ങള്‍ ആണല്ലേ. ഒരു പ്രണയം എന്നെ പൂര്‍ണമായും തകര്‍ത്തപ്പോള്‍, മറ്റൊരു പ്രണയം തുറന്നു പറയപ്പെടനാവാതെ ഞാന്‍ തന്നെ കുഴിച്ചു മൂടിയിരിക്കുന്നു.


ഞാന്‍ നാളെ യാത്രയാവുകയാണ്. പുതിയ മുഖങ്ങള്‍, പുതിയ അനുഭവങ്ങള്‍ എനിക്കായി കാത്തിരിക്കുന്നു. അങ്ങനെ ജീവിതത്തിലെ ഭവാഭിനയങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു..... 


                                   KARTHIKA