My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Tuesday, January 30, 2018

Living in Memories...



Living in memories keeps me alive,
 when I miss My rhythm of life.
Walking through the path where 
You left your foot prints, 
Touching the grass through which 
Your warmth was assimilated by the Earth,
Experiencing the Nature where 
You left your breath and spirit,
I can feel You ...
I can feel my Love...
Even though Your existence is mysterious!!!


നൈറ്റ്‌ ഡൂട്ടി കഴിഞ്ഞ്‌ രാവിലെ വീട്ടിലേക്ക്‌ പോരുമ്പോൾ നല്ല മഞ്ഞുണ്ടായിരുന്നു. നാൽപ്പത്‌ ഡിഗ്രി ചൂടിൽ നിന്നും അഡലൈഡ്‌ പതിനേഴ്‌ ഡിഗ്രി തണുപ്പിലേക്ക്‌ താണിരുന്നു. വണ്ടിയോടിക്കുമ്പോൾ ഗ്ലാസ്സ്‌ താഴ്ത്തിയിട്ട്‌ ഡ്രൈവ്‌ ചെയ്യാൻ എനിക്കൊരുപാടിഷ്ടമാണു. നല്ല തണുത്ത കാറ്റ്‌ വീശിയടിച്ചിട്ടും ഞാൻ അത്‌ തുറന്നു തന്നെയിട്ടു. ഉണരുമീയെന്ന ഗാനം കൂടി കേട്ടപ്പോൾ വീട്ടിലേക്ക്‌ വിട്ട വണ്ടി നേരെ അൺലിയിലെ പാർക്ക്‌ ലാൻഡെന്ന സ്ഥലത്തേക്ക്‌ വിട്ടു. ഓർമ്മകൾ കൂടുകെട്ടിയിരിക്കുന്ന ആ സ്ഥലത്തിനു എന്റെ ആത്മാവിനു ഒരു പുത്തനുണർവ്വ്‌ നൽകാൻ സാധിക്കുമെന്ന് എനിക്കറിയാമായിരുന്നു. 


എട്ടു മണിക്ക്‌ ശേഷം മാത്രം പാർക്കിംങ്ങ്‌ അനുവദനീയമായ സ്ഥലത്ത്‌ ഏഴ്‌ മണിക്ക്‌ പോയി ഞാൻ വണ്ടി പാർക്ക്‌ ചെയ്തു. ഈശ്വരാ പോലീസ്സുകാർക്കൊന്നും ലൗ ലെറ്റർ വെക്കാൻ തോന്നരുതേയെന്ന് മനസ്സിൽ പ്രാർത്ഥിച്ചു. പച്ചപ്പട്ടു വിരിച്ച മൈതാനത്തിലേക്ക്‌ ഞാൻ നടന്നപ്പോൾ അവിടം മുഴുവൻ വിവിധയിനം പക്ഷികളെക്കൊണ്ട്‌ നിറഞ്ഞിരുന്നു. ഭൂമിയുടെ ആത്മാവിനെ തൊടുവാൻ ഞാൻ എന്റെ ചെരുപ്പ്‌ അഴിച്ച്‌ കൈയ്യിൽ പിടിച്ചു. മഞ്ഞിൻ കണങ്ങളാൽ പൊതിഞ്ഞു കിടന്ന പുൽതകിടികളിലൂടെ നഗ്ന പാദയായി ഞാൻ നടന്നപ്പോൾ ഞാനറിഞ്ഞു പ്രകൃതിയുടെ പ്രണയം എന്റെ ആത്മാവിനെ പുൽകുന്നത്‌.


  മഞ്ഞും, കുളിരാർന്ന കാറ്റും, കിളികളും പിന്നെ മൊബെയിലിൽ നിന്നുതിർന്ന പാട്ടും ഞാൻ ഓർമ്മിക്കുവാനിഷ്ടപ്പെടുന്ന ഓർമ്മകളെ കൂടെക്കൂട്ടിയപ്പോൾ ആ മൈതാനത്തിലൂടെ പൂർണ്ണ സ്വതന്ത്രയായി ലക്ഷ്യമില്ലാതെ എന്നെ നടത്തി. നടപ്പിനൊടുവിൽ ആ ഗോൾ പോസ്റ്റിൽ ചാരിയിരുന്നപ്പോൾ എന്റെ മനസ്സും, ശരീരവും, ആത്‌മാവും പ്രണയത്താൽ നിറഞ്ഞിരിക്കുന്നത്‌ ഞാനറിഞ്ഞു. ആ നിമിഷങ്ങളുടെ  സൗന്ദര്യം മുഴുവൻ ആത്മാവിൽ ആവാഹിച്ച്‌ തിരികെ വീട്ടിലോട്ട്‌ പോരുമ്പോൾ, പോലീസ്സുകാരെ ആ വഴിക്കൊന്നും അയക്കാഞ്ഞതിൽ പടച്ചോനോട്‌ നന്ദി പറയാനും മറന്നില്ല.... ഒരു നല്ല ദിവസം ഒരു നല്ല തുടക്കത്തോട്‌ കൂടി തുടങ്ങിയപ്പോൾ എഴുതുവാനുളള മനസ്സും പാകപ്പെട്ടിരുന്നു..... 


ചില നേരങ്ങളുടെ നിർവൃതി, അതിന്റെ പൂർണ്ണത
നിന്നിൽ വിലയം പ്രാപിക്കുമ്പോൾ,
പ്രകൃതിക്കും എനിക്കും മാത്രം സ്വന്തമായ ആ നിമിഷങ്ങൾ
നീ എന്റെ ജീവിതത്തിൽ എഴുതിച്ചേർക്കുന്നു.
ആ ഓർമ്മകളെ പുൽകി ഞാൻ ജീവിക്കുമ്പോൾ 
അതെന്റെ ജീവിത താളത്തെ പോലും നിയന്ത്രിക്കുന്നു.


നിന്റെ കാലടികൾ പതിഞ്ഞ ആ മണ്ണിലൂടെ നടക്കുമ്പോൾ,
നിന്റെ ഊഷ്മാവിനെ ഈ ഭൂമിയിലേക്ക്‌ ആഗിരണം ചെയ്ത 
ആ പുൽനാമ്പുകളെ തൊടുമ്പോൾ,
നിന്റെ ശ്വാസവും, ആത്മാവും നിറഞ്ഞു നിൽക്കുന്ന
 പ്രകൃതിയെ അനുഭവഭേദ്യമാക്കുമ്പോൾ,
ഞാനറിയുന്നു നിന്നിലെ നിന്നെ ,
നിഗൂഢമായ നിന്റെ സാമീപ്യത്തെ, 
എന്നിലെ പ്രണയത്തെ...





Wednesday, January 24, 2018

ഒരു പനിനീർ പുഷ്പത്തിന്റെ ഓർമ്മക്ക്‌



നഷ്ടപ്പെടലുകൾ എപ്പോഴും ഒരു വേദനയാണു. ആ വേദനയുടെ ആഴം നിർണ്ണയിക്കുന്നത്‌ നഷ്ടപ്പെട്ടത്‌ 
നമുക്ക്‌ എത്രമാത്രം പ്രിയപ്പെട്ടതായിരുന്നുവെന്നതാണു. നഷ്ടപ്പെട്ടത്‌ എനിക്ക്‌ സ്വന്തമായതല്ലെങ്കിൽ കൂടിയും ഓർമ്മച്ചെപ്പിൽ ഒരു നഷ്ടം കൂടി ചേക്കേറിയിരിക്കുന്നു. 


ഞാൻ ആദ്യമായി എന്റെ സുഹൃത്തിന്റെ വീട്ടിൽ പോയപ്പോൾ ആ വീട്ടിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്‌ ആ റോസാച്ചെടി ആയിരുന്നു. വീടിനു മുൻപിലുളള കൊച്ചു പൂന്തോട്ടത്തിന്റെ നടുക്ക്‌ ഒരു വലിയ ചെടിച്ചട്ടിയിൽ സൗരഭ്യം പടർത്തി, ചുവന്ന പനിനീർ പുഷ്പവുമായി രാജകീയമായി നിന്ന ആ പനിനീർ ചെടിയെ ഞാനന്ന് തൊട്ട്‌ തലോടുകയും, ചുംബിക്കുകയും ചെയ്തു. ഈ നാട്ടിൽ വിവിധയിനം റോസാച്ചെടികൾ ഉണ്ടെങ്കിൽ കൂടിയും, സൗരഭ്യമുളളത്‌ ചുവന്ന റോസച്ചെടികൾക്ക്‌ മാത്രമാണു. പിന്നീട്‌ എന്റെ സുഹൃത്തും കുടുംബവും പുതിയ വീടൊക്കെ വെച്ച്‌ താമസം മാറ്റിയപ്പോഴും , പൂന്തോട്ടത്തിൽ നിന്നും അവരുടെ വീടിന്റെ ഉമ്മറത്തെ തന്നെ ആ പനിനീർച്ചെടി സ്ഥാനം പിടിച്ചു.


ഒരു പാട്‌ ചെടികൾ അവിടെയുണ്ടെങ്കിൽ പോലും ഞാൻ അവിടെചെല്ലുമ്പോളെല്ലാം താലോലിച്ചത്‌ ആ റോസച്ചെടിയെ മാത്രമായിരുന്നു. കഴിഞ്ഞയാഴ്ച്ച അവർ നാട്ടിലേക്ക്‌ പോയപ്പോൾ അവിടുത്തെ ചെടികൾക്കൊക്കെ വെളളം ഒഴിക്കുവാൻ എന്നെ ഏൽപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി ഓസ്‌ ട്രേലിയ ചൂട്‌ കൊണ്ട്‌ ചുട്ടു പഴുത്തപ്പോൾ ഞാൻ ചിന്തിച്ചത്‌ ആ റോസച്ചെടിയെക്കുറിച്ചായിരുന്നു. കാരണം മാഷ്‌ എന്നും രാവിലേയും വൈകിട്ടും നനച്ചു വളർത്തുന്ന ചെടികൾക്ക്‌ എന്നും വെളളം ഒഴിക്കുവാൻ എനിക്ക്‌ സാധിക്കുമായിരുന്നില്ല. കാരണം ഞങ്ങളുടെ വീടുകൾ തമ്മിലുളള ദൂരം ഒരു വിലങ്ങുതടിയായിരുന്നു. എന്നിരുന്നാലും ആ പനിനീർ പുഷ്പങ്ങളോടുളള പ്രണയം ദൂരങ്ങൾ താണ്ടുവാൻ എന്നെ എപ്പോഴും പ്രേരിപ്പിച്ചു കൊണ്ടിരുന്നു. 


രെഞ്ചിയുടെ ഒരു ബന്ധുവും കുടുംബവും മെൽബണിൽ നിന്ന് സന്ദർശനത്തിനു വന്നിരുന്നതുകൊണ്ട്‌ കഴിഞ്ഞ ദിവസം രാത്രി പത്തരയോട്‌ കൂടിയാണു ഞാൻ ആ ചെടികൾക്ക്‌ വെളളമൊഴിക്കുവാൻ പോയത്‌. ആ യാത്രയിലെല്ലാം എന്റെ ചിന്ത ആ റോസച്ചെടിയെക്കുറിച്ചായിരുന്നു. കാരണം നാൽപ്പത്‌ ഡിഗ്രി വരെ വന്ന ചൂടിൽ അത്‌ കരിഞ്ഞുപോയോ എന്നതായിരുന്നു എന്റെ ചിന്ത. അങ്ങനെ വീട്ടിലെത്തി വണ്ടി പാർക്ക്‌ ചെയ്തിട്ട്‌ ആദ്യം നോക്കിയത്‌ ആ പനിനീർ ചെടിയെയാരുന്നു. പക്ഷേ ആ ചെടിയിരുന്നിരുന്ന സ്ഥാനത്ത്‌ ആ റോസച്ചെടിയും, ആ വലിയ ചെടിച്ചട്ടിയും കാണുന്നില്ല. 


"ഈശ്വരാ! അതെവിടെപ്പോയി???" ഞാനറിയാതെ ദൈവത്തെ വിളിച്ചു പോയി. ഞാനതവിടെയെല്ലാം തിരഞ്ഞു. ബാക്കിച്ചെടികൾക്കെല്ലാം വെളളമൊഴിച്ച്‌ കഴിഞ്ഞ്‌ എന്റെ സുഹൃത്തിനെ വിളിച്ച്‌ കാര്യം പറഞ്ഞു. അപ്പോൾ അവൾ പറഞ്ഞു അവർ നാട്ടിൽ പോകുന്നതിനു മുൻപ്‌ ആരോ അവരോട്‌ പറഞ്ഞിരുന്നു അവിടെ ചെറിയ മോഷണങ്ങളൊക്കെ പതിവുളളതാണെന്ന്. അത്‌ കേട്ടപ്പോൾ എനിക്കൊരുപാട്‌ വിഷമം തോന്നി. അത്രക്കും മനോഹരമായിരുന്നു ആ റോസച്ചെടി, അത്‌ മോഷ്ടിച്ചോണ്ട്‌ പോയില്ലെങ്കിലേ അതിശയമുളളൂ.... 


പക്ഷേ ആ റോസച്ചെടിയെ മറ്റാരും സ്നേഹിച്ചിരുന്നതിനേക്കാൾ കൂടുതൽ ഒരാൾ സ്നേഹിച്ചിരുന്നു... അതിനെ നട്ടു വളർത്തി പരിപാലിച്ചിരുന്ന ആൾ... അയാൾക്ക്‌ ആ നഷ്ടം എത്രമാത്രം വേദനയുണ്ടാക്കിയെന്നത്‌ എന്നിലെ വേദനയെ ആഴത്തിലാക്കി... എന്റെ തെറ്റല്ലെങ്കിൽ കൂടിയും പരിപാലിക്കുവാൻ എന്നെയേൽപ്പിച്ച പ്രിയപ്പെട്ടതിൽ ഒന്ന് നഷ്ടപ്പെടുമ്പോൾ ആ നഷ്ടത്തിനുത്തരവാദിത്വം എന്നേയും എവിടെയോ ശ്വാസം മുട്ടിക്കുന്നു... ഒരു ക്ഷമാപണത്തോടെ.... നഷ്ടപ്പെട്ടതിനു തുല്യമാകില്ല എന്നറിയാമെങ്കിൽ കൂടിയും തിരികെ വരുമ്പോൾ ആ ശൂന്യമായ ഉമ്മറത്ത്‌ ഒരു പുതിയ റോസച്ചെടി വെക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.... എന്നും ഞാൻ അവിടെ വരുമ്പോഴെല്ലാം അതിനെ തൊട്ടു തലോടാനും, ചുംബിക്കുവാനുമായി .....

Wednesday, January 17, 2018

കടപ്പാടുകൾ ...

കടം വാങ്ങിക്കുക, കടം കൊടുക്കുക, കടം വീട്ടുക... ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും ഈ പ്രക്രിയയിലൂടെ കടന്നു പോകാത്തവരായി ആരും കാണില്ല. എന്തേ ഇപ്പം കടത്തെക്കയറി പിടിച്ചതെന്ന് ചോദിച്ചാൽ... ഞാനും ഒരു കടക്കാരിയായിരുന്നു. ഇപ്പോഴുമാണു, ഭാവിയിലും ബാധ്യതകൾ ബാധ്യതകളായി തന്നെ നിലനിൽക്കും എന്ന് ജീവിതം ഉറക്കെ തന്നെ എന്നോട്‌ പറയുന്നു. ഒരു വലിയ ബാധ്യതയുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഞാൻ സ്വയം എന്നെ തന്നെ മോചിപ്പിച്ചപ്പോൾ എവിടെയിക്കെയോ ഞാനെന്ന വ്യക്തിത്വത്തെ തെല്ല് അഭിമാനത്തോടെയും, അഹങ്കാരത്തോടെയും ഞാൻ നോക്കിക്കാണുന്നു. 


കടം വാങ്ങിച്ചവർക്ക്‌ ആ കടം എങ്ങനെ വീട്ടണമെന്നുളള മാനസിക സംഘർഷം. കടം കൊടുത്തവർക്ക്‌ തങ്ങളുടെ പണം എന്ന് തിരികെ കിട്ടുമെന്നുളള സംഘർഷം. അപ്പോ എങ്ങനെ നോക്കിയാലും കടമെന്നത്‌ എല്ലാവർക്കും ഒരു ബാധ്യതയാണു. അവിടെ വ്യക്തിബന്ധങ്ങൾ പോലും അകന്നു നിൽക്കുന്നു. അതുകൊണ്ടായിരിക്കണം പഴമക്കാർ ഇങ്ങനെ പറയുന്നത്‌, "കഴിവതും നമുക്കടുത്തറിയാവുന്ന ആൾക്കാരുടെ കൈയ്യിൽ നിന്നും പൈസ മാത്രമല്ല ഒന്നും തന്നെ കടം ചോദിക്കാതിരിക്കുക." തികച്ചും യാഥാർത്ഥ്യമാണെങ്കിൽ കൂടിയും മനുഷ്യന്റെ ആവശ്യങ്ങളിൽ അവർ മറ്റുളളവരെ ആശ്രയിച്ചേ മതിയാകൂ. ആ ആശ്രയം നമ്മളെ മനസ്സിലാക്കുന്ന, ഏത്‌ പ്രതിസന്ധിയിലും കൂടെ നിൽക്കുമെന്ന് ഉറപ്പുളള ഒരു കൂടെപ്പിറപ്പോ, സുഹൃത്തോ നമ്മുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ അതായിരിക്കും ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്ന്.


ശക്തമായ ബന്ധങ്ങളിൽ തന്റെ സുഹൃത്തോ, കൂടെപ്പിറപ്പോ അല്ലെങ്കിൽ ആരും ആയിക്കോട്ടെ തന്നാൽ എത്രമാത്രം സുരക്ഷിതമാണു അല്ലെങ്കിൽ സന്തോഷവതിയാണു, സന്തോഷവാനാണു എന്ന് നിർണ്ണയിക്കപ്പെടുമ്പോഴാണു ആ ബന്ധങ്ങൾ എത്രമാത്രം ദൃഢമാണെന്ന് മനസ്സിലാക്കുവാൻ സാധിക്കുന്നത്‌. എത്ര ആഴത്തിലുളള ബന്ധങ്ങളാണെങ്കിൽ കൂടിയും ആരിൽ നിന്നും തിരികെയൊന്നും പ്രതീക്ഷിക്കാതിരിക്കുമ്പോൾ നാം നമ്മെതന്നെ ബന്ധങ്ങളുടെ കെട്ടുപാടുകളിൽ നിന്ന് മോചിപ്പിക്കുന്നു. അവിടെ നാം തികച്ചും സ്വതന്ത്രർ. ഒരാളെ സഹായിച്ചു എന്ന് കരുതി നമ്മുടെ ആവശ്യങ്ങളിൽ അയാൾ തിരികെ സഹായിക്കുമെന്ന് നാം കരുതിയാൽ അവിടെ സ്വാർത്ഥത ഉടലെടുക്കുന്നു. 


തിരികെയൊന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുവാനും, കൊടുക്കുവാനും ജീവിതം എന്നേയും പഠിപ്പിച്ചു. ജീവിതം എന്നതിലപ്പുറം എന്റെ ജീവിതത്തിലൂടെ കടന്നു പോകുന്ന ഓരോ വ്യക്തികളും, അനുഭവങ്ങളും എന്നെ പഠിപ്പിച്ചു. കൊടുക്കും തോറും ഏറിടുമെന്നാണു പറയപ്പെടുന്നത്‌. അതുകൊണ്ട്‌ കൊടുക്കുക, കൊടുത്തുകൊണ്ടേയിരിക്കുക.......


കടപ്പാട്‌: എന്റെ ആവശ്യങ്ങളിൽ, എന്റെ നിസ്സഹായതയിൽ എനിക്ക്‌ കടം തന്ന് സഹായിച്ച നല്ല മനസ്സുകൾക്ക്‌..... ആ കടം വീട്ടുവാനുളള ആയുസ്സും ആരോഗ്യവും തന്ന ദൈവത്തിനു.....



Tuesday, January 2, 2018

At the end!

At the end, everything is fine,
Everyone is alright!
Then, what about You?

That's a factual question, right! Sometimes we wish if someone asks you that question. It's not a matter whether the answer is fine or not; it matters the moment of asking that question. You experience a kind of worth with that question. You experience as if someone is acknowledging your existence from somewhere. 



At the end, everything is fine,
Everyone is alright!
Then, what about You?

Taking my step back to expand 
the room for your loved ones,
I would be delighted to see your smile 
Rather than expanding my horizon
So, no matter where I belong.

You know my mysterious existence, 
And You know my soul connections.
It's not to prove anything,
But to acknowledge myself that 
You know whole of my being.

At the end, everything would be fine, 
Everyone should be happy.
So, the answer is Your happiness is my Life.




I wish if I can stay in Your thoughts,
in Your prayers and in Your heart forever...

Monday, January 1, 2018

Happy New Year!

കാത്തിരിപ്പിനൊടുവിൽ ചില പ്രതീക്ഷകൾ തെറ്റിയെങ്കിലും, പ്രതീക്ഷകളൊന്നും തെറ്റിക്കാതെ ഒരു പുതുവർഷം കൂടി വന്നണഞ്ഞു. ആ പുതുവർഷത്തെ വരവേൽക്കുവാൻ എനിക്ക്‌ കൂട്ടായി മുറിയിൽ കത്തിച്ചു വെച്ചിരുന്ന മെഴുകുതിരി നാളവും, അതിൽ നിന്ന് മുറിയിൽ മുഴുവൻ വ്യാപിച്ച സൗരഭ്യവും, പ്രകൃതിയെ പുണർന്നു നിന്ന മഞ്ഞും, പിന്നെ എന്റെ കൈകളിൽ കിടന്നുറങ്ങുന്ന എന്റെ കുഞ്ഞും ഉണ്ടായിരുന്നു.... 


സൗരഭ്യത്തിന്റെ ഉറവിടം എന്റെ സുഹൃത്ത്‌ സുമി പുതുവർഷ സമ്മാനമായി എനിക്ക്‌ സമ്മാനിച്ച ഒരു മെഴുകുതിരിയാണു.... അതുകൊണ്ട്‌ എന്റെ പുതുവർഷത്തെ സൗരഭ്യമാക്കിയതിൽ സുമിക്ക്‌ നന്ദി! 


എനിക്ക്‌ വായിക്കുവാൻ വേണ്ടി മാത്രം എന്റെ പേഴ്സണിൽ നോട്ടിൽ ഞാൻ എനിക്ക്‌ ഏറ്റവും പ്രിയപ്പെട്ടത്‌ കുറിച്ച്‌ കഴിഞ്ഞപ്പോൾ വെളിയിൽ നിന്ന് പുതുവർഷത്തെ വരവേൽക്കുന്ന വെടിക്കെട്ട്‌ തുടങ്ങി. കഴിഞ്ഞ വർഷത്തിന്റെ അവസാനവും പുതിയ വർഷത്തിന്റെ ആരംഭവും അങ്ങനെ ഞാൻ എന്റെ അക്ഷരങ്ങളാൽ കുറിച്ചു.... പുതുവർഷം പിറന്നപ്പോൾ മൗനമായി എല്ലാവർക്കായും പ്രാർത്ഥിച്ചു.... പടച്ചോനോട്‌ അറിഞ്ഞും അറിയാതെയും ചെയ്ത തെറ്റുകൾക്ക്‌ ക്ഷമാപണം ചോദിച്ചപ്പോൾ , പടച്ചോൻ തിരിച്ചു ചോദിച്ചു "ഇനി ചെയ്യാനിരിക്കുന്ന തെറ്റുകൾക്ക്‌ ക്ഷമാപണം വേണ്ടേയെന്ന്!". പടച്ചോനു ഞാനൊരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട്‌ പറഞ്ഞു "ഹാപ്പി ന്യൂ ഇയർ".


ഒരു പിടി നല്ല ഓർമ്മകളെ താലോലിക്കുവാനും, എന്റെ കൊച്ചു കൊച്ചു സ്വപ്നങ്ങളെ അതിന്റെ പൂർണ്ണതയിൽ ജീവിതത്തിൽ അനുഭവഭേദ്യമാക്കുവാനും ഇടവരുത്തിയ ദൈവത്തിനും അതിനു നിയോഗങ്ങളായി മാറിയ എല്ലാ നല്ല മനസ്സുകൾക്കും നന്ദിയും അതോടൊപ്പം ഒരു നല്ല പുതുവർഷവും ഞാൻ നേരുന്നു.....


ഇനിയും ഈ ജീവിതം കുറിക്കുവാനിരിക്കുന്ന ഓരോ നിമിഷവും കൊച്ചു കൊച്ചു സന്തോഷങ്ങളാലും, എല്ലാ നന്മകളാലും നിറക്കട്ടെയെന്ന് സർവേശ്വരനോട്‌ പ്രാർത്ഥിക്കുന്നു.....



സ്നേഹപൂർവ്വം കാർത്തിക.....