My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Thursday, July 27, 2017

ഞാനൊരു അഹങ്കാരിയാണോ????

"ഞാൻ ഒരു അഹങ്കാരിയാണോ?"... ഈ ഒരു ചോദ്യം ഞാൻ എന്നോട്‌ തന്നെ പലപ്പോഴും ചോദിച്ചിട്ടുളളതാണു... അങ്ങനെയൊരു ചോദ്യം ഇവിടെ ഇപ്പോൾ ഉന്നയിക്കുവാൻ കാരണം എന്റെ ചില തീരുമാനങ്ങളാണു... 

എന്റെ തീരുമാനങ്ങളെ വിശകലനം ചെയ്തുകൊണ്ട്‌ അന്നക്കുട്ടി എപ്പോഴും പറയും,

 "റ്റിൻസ്‌ നീയൊരു അന്താരാഷ്ട്ര (international) അഹങ്കാരിയാണു. ഞാൻ നിന്നെ ഉപദേശിച്ചു നന്നാക്കാൻ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്‌. എല്ലാ ഉപദേശങ്ങളും കേൾക്കുവാൻ നീ ഇരുന്നു തരും, പക്ഷേ അവസാനം നിന്റെ മനസ്സിനു എന്ത്‌ ശരിയെന്ന് തോന്നുന്നുവോ അതേ നീ ചെയ്യൂ. അതിനു നിനക്ക്‌ ആയിരം ന്യായീകരണങ്ങളും കാണും. ഇത്‌ ഞാൻ മനസ്സിലാക്കിയതോടെ നിന്നെ ഉപദേശിക്കുന്നത്‌ ഞാൻ നിർത്തി. പക്ഷേ ഒരു കാര്യം ... നീ എടുക്കുന്ന തീരുമാനങ്ങളിൽ നിനക്ക്‌ പൂർണ്ണ വിശ്വാസമുണ്ടെങ്കിൽ, അതിൽ നീ നൂറു ശതമാനം സന്തോഷവതിയാണെങ്കിൽ അതെ എന്ത്‌ തീരുമാനമാണെങ്കിലും ഞാൻ നിന്റെ കൂടെയുണ്ടാവും." 


നമ്മളെ ഒരാൾ ഇങ്ങനെ പച്ചക്ക്‌ വായിക്കുമ്പോൾ അതു കേട്ട്‌ പൊട്ടിച്ചിരിക്കാൻ മാത്രമേ കഴിയൂ. അങ്ങനെ ഞാൻ പൊട്ടിച്ചിരിച്ചപ്പോഴും അവസാനം അവൾ പറഞ്ഞ വാക്കുകൾ എന്നെ ഒരു പാട്‌ സ്പർശിച്ചു. 









ഇത്രയും എഴുതാൻ എന്നെ പ്രേരിപ്പിച്ച തീരുമാനം എന്താണന്ന് അറിയേണ്ടേ, " ഈ ലോകത്തിന്റെ ഏത്‌ കോണിൽ പോയാലും എല്ലാവരും ആഗ്രഹിക്കുന്നത്‌ ഒരു ഗവൺമന്റ്‌ ജോലി സ്വന്തമാക്കുകയെന്നതാണു. അങ്ങനെ കിട്ടിയ ഒരു ജോലി വേണ്ടെന്ന് വെച്ച്‌ എല്ലാ അർത്ഥത്തിലും ആനുകൂല്യങ്ങൾ കുറവുളള എന്നാൽ ഞാൻ ചെയ്യാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു പ്രൈവറ്റ്‌ ജോലി ഏറ്റെടുക്കുവാൻ തീരുമാനിച്ചു. ഒരു പാടു ദിവസത്തെ മാനസിക സംഘർഷത്തിനു ശേഷമാണു ഞാൻ ആ തീരുമാനത്തിൽ എത്തിച്ചേർന്നത്‌."


പണം എന്നത്‌ നമ്മുടെയെല്ലാവരുടേയും ജീവിതത്തിൽ വളരെ പ്രാധാന്യം ഉളളതു തന്നെയാണു, പക്ഷേ ആ പണത്തിനു നമ്മുടെ ജീവിതത്തിൽ നമ്മൾ ആഗ്രഹിക്കുന്ന ആ സന്തോഷവും, പൂർണ്ണതയും നൽകുവാൻ സാധിക്കുന്നില്ലായെങ്കിൽ വളരെക്കുറച്ച്‌ ആയുസ്സ്‌ മാത്രമുളള നമ്മുടെ ഈ ജീവിതം കൊണ്ട്‌ നമ്മൾ പിന്നെ എന്താണു നേടേണ്ടത്‌. 


ഏകദേശം എട്ട്‌ വർഷങ്ങൾക്ക്‌ മുൻപ്‌ ഇതിനു സമാനമായ ഒരു സംഭവം എന്റെ ജീവിതത്തിൽ ഉണ്ടായി. സാധാരണ നേഴ്സിംഗ്‌ പഠിച്ചിറങ്ങുന്ന എല്ലാ കുട്ടികളുടേയും ആദ്യത്തെ പരിപാടി ഐ.ഇ.എൽ.റ്റി.സ്‌ എഴുതി വിദേശത്തേക്ക്‌ പോവുക എന്നുളളതാണു. എന്റെ അപ്പന്റെ ആഗ്രഹ നിവർത്തിക്കായി ഞാൻ രണ്ടു പ്രാവശ്യം ആ പരീക്ഷ എഴുതി, പക്ഷേ സംഗതി ചീറ്റിപ്പോയി. അവിടം കൊണ്ട്‌ രെക്ഷപ്പെടില്ലെന്ന് മനസ്സിലാക്കിയ എന്റെ അപ്പൻ നേരെ എന്നെ ഡെൽ ഹിക്ക്‌ അയച്ചു. വേറൊന്നിനുമല്ല അവിടെ നിന്ന് ഗൾഫിലേക്ക്‌ പോകുവാൻ എളുപ്പമാണെന്ന് ആരോ പറഞ്ഞു. പക്ഷേ എന്റെ അപ്പന്റെ കാലക്കേടുകൊണ്ട് ഗൾഫിലേക്ക്‌ പോകുവാനുളള അവസരം വന്നപ്പോൾ എന്റെ കൈ ഒടിഞ്ഞ്‌ ഞാൻ നാട്ടിലേക്ക്‌ വണ്ടി കയറി. അതോടെ എന്റെ അപ്പൻ എന്നെ വിദേശത്ത്‌ അയച്ച്‌ പൈസാ ഉണ്ടാക്കാമെന്നുളള മോഹം ഉപേക്ഷിച്ച്‌കൊണ്ട്‌ എന്നെ കെട്ടിച്ചു വിടാൻ തീരുമാനിച്ച്‌ എന്റെ ഡെൽ ഹി ജീവിതത്തിനു തിരശ്ശീല ഇട്ടു. 


നാട്ടിൽ തിരിച്ചെത്തിയ എനിക്ക്‌ കാസർഗോട്ട്‌ നല്ല ഒരു ശമ്പളത്തിൽ ഒരു ജോലിക്ക്‌ ഓഫർ കിട്ടി. ഇന്റർവ്യൂവിനു പോയപ്പോൾ എനിക്ക്‌ ആ സ്ഥലം ഇഷ്ടപ്പെട്ടില്ല അതുകൊണ്ട്‌ അത്‌ വേണ്ടെന്ന് വെച്ചു. എന്റെ മനസ്സിൽ വീണ്ടും ഐ.ഇ.എൽ.റ്റി.എസ്സ്‌ എഴുതാമെന്നുളള ആഗ്രഹമൊക്കെയായിരുന്നു. ഇതൊക്കെ മനസ്സിലാക്കിയ എന്റെ അപ്പൻ എന്റെ മുഖത്ത്‌ നോക്കി നേരിട്ട്‌ പറഞ്ഞു ഇനിയും ഞങ്ങൾക്ക്‌ ചിലവിനു തരാൻ പുളളിക്ക്‌ താത്പര്യമില്ലെന്നും, എവിടെയെങ്കിലും പോയി എന്തെങ്കിലും ജോലി ചെയ്ത്‌ ജീവിച്ചോണമെന്ന്. അങ്ങനെ അപ്പൻ വീട്ടിൽ നിന്ന് എന്നെ പുറത്താക്കി. അവിടെ നിന്നും ഞാൻ നേരെ പോയത്‌ അടൂർക്കാണു. അവിടെ ഹോളി ക്രോസ്സിൽ അന്നക്കുട്ടിക്കും, പ്രാച്ചിക്കുമൊപ്പം ഞാനും ഒരു ടീച്ചർ ആയി ജോലിക്ക്‌ ചേർന്നു. പക്ഷേ അവിടുത്തെ ശമ്പളം വളരെ കുറവായിരുന്നു ട്ടോ. എന്നാൽ എന്നെ അങ്ങോട്ടേക്ക്‌ ആകർഷിച്ച പ്രധാന ഘടകം  എന്റെ അന്നക്കുട്ടിയായിരുന്നു, പിന്നെ അവിടുത്തെ ചാപ്പലും, വളരെ ശാന്തമായ അന്തരീക്ഷവും,കുട്ടികളുമെല്ലാം എന്നിൽ ഒരു പോസിറ്റീവിറ്റി ഉണ്ടാക്കി. എന്റെ അപ്പൻ പിന്നെ എപ്പോൾ എന്നെ കണ്ടാലും എന്നെ കുറ്റപ്പെടുത്തി പറയുമായിരുന്നു "നല്ല ശമ്പളമുളള ഒരു ജോലി കളഞ്ഞിട്ട്‌ അവൾ തന്നിഷ്ടത്തിനു പോയി ഒരു ജോലി കണ്ടു പിടിച്ചിരിക്കുന്നു." (സാധരണയായി ചിന്തിക്കുന്ന ഏതൊരു മനുഷ്യനും പറഞ്ഞു പോകാവുന്ന ഒരു ഡയലോഗ്‌...... പക്ഷേ എട്ട്‌ വർഷം കഴിഞ്ഞ്‌ ഞാൻ ഇവിടെ വന്നിട്ടും എന്റെ അപ്പൻ അത്‌ എന്നോട്‌ വീണ്ടും പറഞ്ഞു എന്നത്‌ വേറൊരു വാസ്ഥവം)



എന്റെ ജീവിതത്തിൽ ഞാൻ എന്നും ഓർമ്മിക്കുവാൻ ഇഷ്ട്പ്പെടുന്ന ദിനങ്ങളിൽ ഒന്നാണു എന്റെ അടൂർ ജീവിതം... അന്നക്കുട്ടിയും ഞാനുമായുളള സൗഹൃദത്തെ ഊട്ടിയുറപ്പിച്ചത്‌ അവിടുത്തെ ജീവിതമാണു, പ്രാച്ചിയെന്ന ഒരു പുതിയ സൗഹൃദം, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നായ ഡ്രൈവിംഗ്‌ പഠിക്കുവാൻ സാധിച്ചത്‌, പരാജയത്തിന്റെ അനുഭവത്തിൽ നിന്നും ഒരു പറ്റം കുട്ടികളെ വിജയത്തിന്റെ സന്തോഷത്തിലേക്ക്‌ കൈ പിടിച്ചുയർത്താൻ സാധിച്ചത്‌... അങ്ങനെ ഒരു പാട്‌ ഒരു പാട്‌ നല്ല ഓർമ്മകൾ ആ തീരുമാനം എനിക്ക്‌ നൽകി.... 





"Follow your heart but you should be fully confident and content with your decisions."





Thursday, July 20, 2017




















"നിവൃത്തികേട് എന്നു പറയുന്നത്‌ ഒരു ശാപമാണ്. ആ സമയത്ത് ഒരു കൈ സഹായം ഒരാള്‍ക്ക് ലഭിക്കുകയെന്നത് സ്വര്‍ഗ്ഗത്തില്‍ നിന്ന് ദൈവം നേരിട്ടിറങ്ങി വരുന്നതുപോലെയാ. അപ്പോൾ സ്വർഗ്ഗത്തിലുള്ള ദൈവവും ഭൂമിയിൽ ആ സഹായ ഹസ്തവുമായി എത്തിയ മനുഷ്യനും തുല്യനാകുന്നു."















Sunday, July 16, 2017

പ്രതീക്ഷകൾ

ജീവിതത്തിൽ ചില സന്ദർഭങ്ങളിൽ‌ ശരിയായ തീരുമാനങ്ങൾ എടുക്കുവാൻ നമ്മൾ ബുദ്ധിമുട്ടാറുണ്ട്‌. ഉദാഹരണത്തിനു പത്താം ക്ലാസ്സ്‌ കഴിഞ്ഞ്‌ പ്ലസ്ടുവിനു പോകണോ, അതോ ഏതെങ്കിലും വൊക്കേഷണൽ കോഴ്സിനു പോകണമോ എന്നുളള തീരുമാനം; അതുപോലെ പന്ത്രണ്ടാം ക്ലാസ്സ്‌ കഴിഞ്ഞ്‌ ഏത്‌ ഉപരിപടനത്തിനു പോകണമെന്നുളളത്‌, ഉപരിപടനം കഴിഞ്ഞാലോ നാട്ടിൽ നിൽക്കണോ, അതോ വിദേശത്ത്‌ പോയി ജോലി ചെയ്യണോ എന്നുളള തീരുമാനം, ഏത്‌ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കണം എന്നുളള തീരുമാനം. അങ്ങനെ ജീവിതത്തിന്റെ ഗതി നിർണ്ണയിക്കപ്പ്പെടുന്ന തീരുമാനങ്ങൾ എല്ലാവരിലും ഒരു മാനസിക സംഘർഷം ഉണ്ടാക്കാറുണ്ട്‌. അതുപോലൊരു മാനസിക സംഘർഷമാണു എന്നെ ഇത്‌ എഴുതുവാൻ പ്രേരിപ്പിച്ചത്‌! കിട്ടിയ ജോലിയിൽ ഏത്‌ സ്വീകരിക്കണമെന്നുളള ആശയക്കുഴപ്പം.



ഒന്ന് ഒരു ഗവൺമെന്റ്‌ ജോലി; നല്ല ശമ്പളം, പെർമനെന്റ്‌ പൊസിഷൻ, പക്ഷേ ഈ നാടു വിട്ട്‌ ഞാൻ വേറൊരു നാട്ടിൽ ചേക്കേറണം, രണ്ടാമത്‌ കിട്ടിയത്‌ ഒരു പ്രൈവറ്റ്‌ സെക്ടറിൽ അതും എനിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട കുഞ്ഞുങ്ങളുടെ വിഭാഗത്തിൽ. മനസ്സിനു ഇഷ്ടപ്പെട്ട ജോലി പ്രൈവറ്റിൽ ആണെങ്കിലും ശമ്പളം കുറവായതുകൊണ്ട്‌ ഗവൺമെന്റ്‌ ജോലി ഏറ്റെടുക്കാൻ തീരുമാനിച്ചു. അവിടെ കുറച്ചു നാൾ നിന്നതിനു ശേഷം ഏത്‌ ജോലിയാണോ ഞാൻ ചെയ്യാൻ ഇഷ്ടപ്പെടുന്നത്‌ അത്‌ സ്വന്തമാക്കി എനിക്ക്‌ ഇഷ്ടമുളള സ്ഥലത്തേക്ക്‌ മാറണം എന്ന ഉറച്ച തീരുമാനത്തോടെ ആ സമസ്യക്ക്‌ ഒരു വിരാമം ഇട്ടു.



ഇവിടം വിടുന്നതിനു മുൻപ്‌ കൊച്ച്‌ കൊച്ച്‌ ആഗ്രഹങ്ങൾ മനസ്സിലുണ്ട്‌. ഒന്ന് എന്റെ നോവൽ പൂർണ്ണമാക്കി പബ്ലീഷിങ്ങിനു കൊടുക്കണം, പിന്നെ ആസ്‌ട്രേലിയ എന്ന നാട്‌ എനിക്ക്‌ നൽകിയ എന്റെ ഏറ്റവും അടുത്ത സൗഹൃദങ്ങളിൽ ഒന്നായ എന്റെ മാർത്തമോളുടെ ലോലിപപ്പായുടേയും, ആഷാമിയുടേയും കുഞ്ഞുവാവയെ കാണണം, പിന്നെ കഴിഞ്ഞ രണ്ടു വർഷമായി ഞാൻ എന്റെ ഹൃദയത്തിൽ കൊണ്ടു നടക്കുന്ന ആ നോവിനു സ്നേഹത്താൽ നിറഞ്ഞ ഒരു വിരാമവും ഇടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതും ഒരു പ്രതീക്ഷ മാത്രം.


മഹാനായ ഷെക്സ്പിറിന്റെ വാക്കുകൾ കടമെടുക്കുമ്പോൾ, 





ജീവിതത്തിൽ പ്രതീക്ഷിക്കാത്തതായിട്ട്‌ ആരാണുളളത്‌! ആ പ്രതീക്ഷകൾ സ്നേഹമാകാം, സൗഹൃദമാകാം, ജോലിയാകാം, പണമാകാം , സ്വത്തുക്കളാകാം അങ്ങനെ എന്തെല്ലാം. എന്റെ അഭിപ്രായത്തിൽ ജീവിതത്തിൽ പ്രതീക്ഷകൾ വേണം, കാരണം നമ്മുടെ ജീവിതത്തെ മുൻപോട്ട്‌ നയിക്കുന്ന  പേരകശക്തിയാണു പ്രതീക്ഷകൾ. പക്ഷേ പ്രതീക്ഷകൾ അസ്തമിക്കുമ്പോൾ നിരാശയുടെ കയങ്ങളിലേക്ക്‌ കൂപ്പു കുത്താതിരിക്കുക, പകരം വീണ്ടും ആ പ്രതീക്ഷകൾക്ക്‌ നമ്മിലെ ആത്മവിശ്വാസം കൊണ്ടും, പോസിറ്റിവിറ്റി കൊണ്ടും ഒരു പുതു ജീവൻ നൽകി‌ ആ പ്രതീക്ഷകളെ
നമ്മുടെ ആത്മാവിനോടു ചേർത്ത്‌ ബന്ധിക്കുക. അത്‌ നിശ്ചയമായും പൂവണിയുക തന്നെ ചെയ്യും. 

Sunday, July 9, 2017

ഒടുവിലെ യാത്രക്കായി...

വീണ്ടും ഒരു യാത്ര... അത്‌ വേണ്ടിവരുമോയെന്ന് അറിയില്ലാ... പക്ഷേ അങ്ങനെയൊരു യാത്ര ഉണ്ടെങ്കിലും ഇല്ലെങ്കിലും എന്റെ ജീവിതത്തിൽ നിന്നും അടർത്തി മാറ്റപ്പെടേണ്ടത്‌ സ്വയമേ മാറ്റപ്പെട്ടിരിക്കുന്നു. സ്നേഹം എന്നത്‌ പരസ്പര വിശ്വാസമാണെങ്കിൽ സൗഹൃദമെന്നത്‌ ആ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്ന കണ്ണിയാണു. അതിനെക്കുറിച്ച്‌ ഒന്നും എഴുതുവാൻ ഞാൻ ആഗ്രഹിക്കുന്നില്ലാ... അതെന്തെങ്കിലുമാകട്ടെ... പക്ഷേ ഇന്നത്തെ എന്റെ ചിന്താവിഷയം ഒരു പാട്ടാണു.


പതിവ്‌ പോലെ രാവിലെ എണീറ്റ്‌ കുഞ്ഞിന്റെ കാര്യങ്ങളൊക്കെ നോക്കി ഇനി എന്ത്‌ എന്നാലോചിച്ചു ഇരുന്നപ്പോളാണു എന്റെ നോവലിന്റെ അവസാന അധ്യായങ്ങൾ എഴുതിയ ഡയറി കണ്ണിൽപ്പെടുന്നത്‌ എന്നാൽപ്പിന്നെ അത്‌ ടൈപ്പ്‌ ചെയ്യാമെന്ന് വിചാരിച്ചു ലാപ് ടോപ്പുമായിട്ടിരുന്നപ്പോൾ എന്റെ പെണ്ണു അവളുടെ കളിപ്പാട്ടമൊക്കെ ഉപേക്ഷിച്ച്‌ എന്റെ ഡയറിയും ലാപ് ടോപ്പും പിന്നെ അവളുടെ കളിപ്പാട്ടമായി തിരഞ്ഞെടുത്തു. അതോടെ എഴുത്തുപരിപാടി അവസാനിപ്പിച്ച്‌ അവളോടോപ്പം കളിക്കുവാൻ തുടങ്ങി. അതിനിടയിൽ അവൾക്ക്‌ പറ്റിയ പാട്ട്‌ തപ്പി യൂടൂബിൽ ചെന്നപ്പോൾ ഞാൻ കേൾക്കാനാഗ്രഹിച്ച ഒരു നല്ല പാട്ട്‌ അതിൽ കണ്ടു... ജോർജ്ജേട്ടൻസ്‌ പൂരം എന്ന സിനിമയിലെ "ഒടുവിലെ യാത്രക്കായി" എന്ന പാട്ട്‌. കുറേ നേരം ആ പാട്ട്‌ തന്നെ വീണ്ടും വീണ്ടും കേട്ടു... മനോഹരമായ വരികൾ... മനസ്സിനെ സ്പർശ്ശിക്കുന്ന സംഗീതം. കേട്ടപ്പോൾ ഇഷ്ടം തോന്നിയതുകൊണ്ട്‌ സംഗീതത്തെ ഒരുപാട്‌ ഇഷ്ടപ്പെടുന്ന രണ്ടു മൂന്ന് സുഹൃത്തുക്കൾക്ക്‌ അത്‌ അയച്ചും കൊടുത്തു.



ഗായിക - രാജലക്ഷ്മി
സംഗീതം - ഗോപി സുന്ദർ
വരികൾ - ഹരിനാരായണൻ

അപ്പോ ദേ വരുന്നു അന്നക്കുട്ടിയുടെ കമന്റ്‌, "എടീ പെണ്ണേ നീ ഇരുപത്തിനാലും മണിക്കുറും പോസിറ്റിവിറ്റിയെക്കുറിച്ച്‌ സംസാരിച്ചിട്ട്‌ നീയെന്തിനാ ഇപ്പോ ഈ മരണപ്പാട്ടുമായിട്ട്‌ വന്നിരിക്കുന്നതെന്ന്." അവളുടെ മെസ്സേജ്‌ വായിച്ചപ്പോൾ എനിക്ക്‌ ചിരി വന്നു.



മനുഷ്യർ എല്ലാവരും അങ്ങനെയാണു മരണം എന്നത്‌ എല്ലാവരും ഭയാശങ്കയോടെ നോക്കിക്കാണു. ഒരു പാട്ടിൽ മരണത്തെക്കുറിച്ചുളള സന്ദേശമാണെങ്കിൽ അത്‌ എങ്ങനെ നെഗറ്റിവിറ്റിയെ പ്രതിനിധാനം ചെയ്യുന്നു?അവിടെ വിരഹത്തിന്റെ ദു:ഖം എന്നുളളത്‌ സത്യമാണു പക്ഷേ മരണമെന്നത്‌ പകൽ പോലെ സത്യമായത്‌ .. എന്തിനാണു മനുഷ്യർ ആ സത്യത്തെ ഭയപ്പെടുന്നത്‌... നമ്മുടെ ജീവിതത്തിലെ ഏറ്റവും സുന്ദതരമായ ഘട്ടമാണു മരണം.. കാരണം ഈ ലോകത്തിന്റെ തീരാ വേദനകളിൽ നിന്നും പൈശാചികതങ്ങളിൽ നിന്നുമുളള നിതാന്തമായ മുക്തിയാണു മരണം... ജീവിതത്തിലെ എല്ലാ സമസ്യകൾക്കുമുളള നിതാന്തമായ പരിഹാരം...


ഞാൻ ഫിലോസഫിക്കലായ ഒരു മെസ്സേജ്‌ അന്നക്കുട്ടിക്ക്‌ അയച്ചപ്പോൾ എന്റെ ചിരിയിൽ അവളും പങ്കുകൊണ്ടു. 


വീണ്ടു പാട്ടിന്റെ ലോകത്തേക്ക്‌ ലയിക്കുവാൻ തുടങ്ങിയപ്പോൾ പുറത്ത്‌ ചാറ്റൽ മഴ ചാറുവാൻ തുടങ്ങിയിരുന്നു... പക്ഷേ ഒന്ന് പറയാതെ വയ്യാ ആ പാട്ട്‌ മനസ്സിന്റെ ഉളളിലെവിടെയോ ഒരു നോവ്‌ ഉണർത്തിക്കൊണ്ടേയിരുന്നു.... എനിക്ക്‌ പ്രിയപ്പെട്ടത്‌ എവിടെയോ നഷ്ടപ്പെട്ടതുപോലെ ...



മനസ്സ്‌ തുറന്ന് സ്നേഹിച്ചിട്ടും ആ സ്നേഹം മനസ്സിലാക്കാത്തവർ,
മനസ്സിൽ ഒരു കുന്നോളം സ്നേഹമുണ്ടായിട്ടും 
അത്‌ പരസ്പരം പങ്കുവെക്കുവാൻ സാധിക്കാത്തവർ,
സ്വാർത്ഥമായ സ്നേഹത്തെ പുൽകി 
സ്നേഹിക്കുന്നവരെ ഒറ്റപ്പെടുത്തുന്നവർ,
സ്നേഹിക്കുവാനും, സ്നേഹിക്കപ്പെടുവാനുമായി മത്സരിക്കുന്നവർ.... 
എല്ലാം ഒരു യാത്രയുടെ അന്ത്യം വരെ മാത്രം... 
പിന്നീടങ്ങോട്ട്‌ ആർക്കും സ്വന്തമാകാതെ തനിച്ച്‌... 





Tuesday, July 4, 2017

True Love




ഈ ജന്മത്തിൽ എനിക്ക്‌ നിന്നോട്‌ പറയുവാനുളളതെല്ലാം
എന്റെ ആത്മാവിന്റെ താളുകളിൽ ഞാൻ കുറിച്ചു വെച്ചിരിക്കുന്നു,
ഒരു വേള നിന്നെ ബന്ധിച്ചിരിക്കുന്ന ഭൗതീകമായ
 എല്ലാ ചെങ്ങലകളും പൊട്ടിച്ചെറിഞ്ഞു 
എന്നെ കേൾക്കുവാൻ, എന്നിലെ എന്നെ അറിയുവാൻ 
നീ സ്വതന്ത്രമാകുമെന്ന പ്രതീക്ഷയിൽ.



കാത്തിരിപ്പിന്റെ നാളുകൾക്ക്‌ ദൈർഘ്യമേറെയുണ്ടെങ്കിലും 
ഓരോ ദിനവും കൊഴിയുന്തോറും നാം തമ്മിലുളള അകലം 
കുറയുന്നുവെന്ന പ്രതീക്ഷ എന്നിൽ നിറക്കുന്നത്‌ 
ജീവസ്സുളള ഒരു ആത്മചൈതന്യമാണു.
ആത്മാവിന്റെ സ്പന്ദനത്താൽ കാണാതെ കാണുവാനും, 
പറയാതെ കേൾക്കുവാനും, അറിയാതെ അറിയുവാനും 
കഴുയുന്നതാണു നാം തമ്മിലുളള ആ അന്തരത്തെ സാധൂകരിക്കുന്നത്‌.



ദിനരാത്രങ്ങൾ കൊഴിഞ്ഞു വീഴുമ്പോഴും, വർഷങ്ങൾ പോയ്‌ മറയുമ്പോഴും, 
ഋതുക്കൾ മാറി വരുമ്പോഴും കണ്ണിമ പൂട്ടാതെ കാത്തിരിക്കുന്ന
 എന്നിലെ പ്രണയത്തിനു പറയുവാനും, കേൾക്കുവാനും, 
കാണുവാനും, അറിയുവാനും കഴിയുന്നത്‌ ഒന്നു മാത്രമാണു;
 ഒരു ജന്മത്തിന്റെ പുണ്യമായി ഞാൻ കരുതുന്ന 
നിന്നിലെ പ്രണയത്തെ... 



നീ അറിഞ്ഞും അറിയാതെയും എന്റെ ജീവിതത്തിന്റെ 
ഗതിവിഗതികളെ നിയന്ത്രിക്കുമ്പോൾ 
എന്റെ ജീവിതത്തിലും നിന്റെ കൈയ്യൊപ്പുണ്ടെന്നുളള സത്യത്തെ 
ഞാൻ ഏറ്റവും അഭിമാനത്തോടെ നോക്കിക്കാണുന്നു. 



ഇനി എത്ര നാൾ ഞാൻ കാത്തിരിപ്പേണ്ടു എന്നറിയില്ലെങ്കിൽ കൂടിയും, 
പ്രതീക്ഷകൾ അസ്തമിക്കാത്ത, സ്വപ്നങ്ങളാൽ നിറഞ്ഞ ആ ദിനം 
എന്നിൽ നിറക്കുന്ന അത്മവിശ്വാസത്തിനു ഈ ജന്മം മുഴുവൻ 
ഞാൻ നിന്നോട്‌ കടപ്പെട്ടിരിക്കുന്നു...