My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Saturday, December 30, 2017

ജീവിതമെന്ന വർണ്ണച്ചിത്രം ...

ഒരു പ്രണയം പൂർണ്ണമാകുന്നത്‌ തന്നിലെ പ്രണയത്തെ 
പൂർണ്ണ മനസ്സോടുകൂടി മറ്റൊരാൾ അംഗീകരിക്കുമ്പോഴാണോ!!! 
അതോ ആ പ്രണയത്തെ മറ്റൊരാൾ തിരസ്കരിച്ചിട്ടും 
ആ പ്രണയത്തിന്റെ നന്മയെ ആത്മാവിനാൽ അറിഞ്ഞുകൊണ്ട്‌
 തന്റെ നെഞ്ചോട്‌ ചേർത്ത്‌ നിർത്തുവാൻ കഴിയുമ്പോഴാണോ!!!


ജീവിതമെന്ന കാൻവാസിൽ കാലം വരച്ചിട്ട വർണ്ണ ചിത്രങ്ങൾക്ക്‌ 
പൂർണ്ണതയേകുവാൻ ഞാൻ തേടുന്നത്‌ നീയെന്ന എന്നിലെ പ്രണയത്തെയോ!
എന്നിൽ നിന്നടർന്ന കണ്ണുനീരിനാലും, നീയറിഞ്ഞ എന്നിലെ പ്രണയത്താലും 
ക്യാൻവാസ്സിൽ പടർന്ന മഷിയിലും ചില ചിത്രങ്ങൾ പൂർണ്ണമായിരിക്കുന്നു.


ഒരു നല്ല ക്യാൻവാസ്സിൽ കാലം നമുക്കുവേണ്ടി വരക്കുവാൻ 
കാത്തുവെച്ചിരിക്കുന്ന നിമിഷങ്ങളിലെ പൂർണ്ണതയെ പുൽകുവാൻ 
വർണ്ണ ചിറകു വിടർത്തി പറന്നുയരുവാൻ വെമ്പുന്ന 
ഒരു ചിത്ര ശലഭം പോൽ ഞാനും കാത്തിരിക്കുന്നു.....


ഓരോ ചിത്രത്തിനും ജീവനേകുവാൻ ചാലിച്ച വർണ്ണങ്ങളിൽ
ചുവന്ന വർണ്ണങ്ങൾ നിന്നിലെ പ്രണയത്തെ വരച്ചു കാട്ടുമ്പോൾ 
 ആ ചുവപ്പിനെ വെൺമയാൽ പുൽകുന്നു എന്നിലെ പ്രണയം,
ചുവപ്പ്‌ നിറമെന്നത്‌ നിന്നിലെ പ്രണയത്തിൻ തീവ്രതയെങ്കിൽ
വെണ്മെയെന്നതോ എന്നിലെ പ്രണയത്തിൻ പരിശുദ്ധി!

യുഗയുഗാന്തരങ്ങളായി കാലം വരക്കുവാൻ കാത്തുവെച്ച 
ആ ചിത്രങ്ങൾക്ക്‌ ഇന്നിന്റെ നിമിഷങ്ങൾ ജീവൻ പകരട്ടെ
നാളെയുടെ പ്രതീക്ഷകൾ പുതു വർണ്ണങ്ങൾ നൽകട്ടെ
കാത്തിരിക്കാം ആ ചിത്രങ്ങളുടെ പൂർണ്ണതക്കായി....



കാർത്തിക...






Thursday, December 28, 2017

പടച്ചോന്റെ ക്രിസ്തുമസ്സ്‌ സമ്മാനം

ക്രിസ്തുമസ്സ്‌ ജോലി തിരക്കിൽ മുങ്ങിപ്പോയെങ്കിലും ഒരു പാട്‌ നാളിനു ശേഷം ഞാൻ സംസാരിക്കണമെന്ന് ആഗ്രഹിച്ച, എന്നാൽ പല കാരണങ്ങളാലും പിന്നീടാകട്ടെ എന്ന് പറഞ്ഞ്‌ മനസ്സില്ലാ മനസ്സോടെ മറന്നു കളഞ്ഞ ചില സുഹൃത്തുക്കളെ ഈ ക്രിസ്തുമസ്സിനു വീണ്ടും ജീവിത യാത്രയുടെ ഭാഗമാക്കുവാൻ സാധിച്ചു. അതിലൊരാളാണു പ്രീത. കാലുകൾക്ക്‌ ബാധിച്ച തളർച്ചയെ അധിജീവിച്ച്‌ സ്വന്തമായി ക്രാഫ്റ്റ്‌ ജോലിചെയ്ത്‌ ഒരു വീൽ ചെയറിന്റെ സഹായത്തോടെ ജീവിതത്തെ മുൻപോട്ട്‌ നയിക്കുന്നവൾ. 


പ്രീതയക്കുറിച്ച്‌ ഞാൻ ആദ്യം അറിയുന്നത്‌ മലയാളം ബ്ലോഗേർസ്സ്‌ ഫെയ്സ്‌ ബുക്കിൽ പോസ്റ്റ്‌ ചെയ്ത്‌ ഒരു പോസ്റ്റിലൂടെയാണു. പിന്നീട്‌ ഞാൻ പ്രീതയെ വിളിക്കുകയും, ഒരു നല്ല സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. പിന്നീട്‌ തിരക്കുകൾ ആ സൗഹൃദത്തിനു ഒരു ഇടവേള നൽകി. ഇടക്കിടക്ക്‌ ഓർമ്മകളിൽ ആ സൗഹൃദം ഒരു അഥിതിയെപ്പോലെ വിരുന്നെത്തിയിരുന്നു. അങ്ങനെയിരിക്കുമ്പോൾ കുറച്ചു ദിവസങ്ങളായി പ്രീതയെ വിളിക്കണമെന്ന് മനസ്സിൽ വളെരെ ശക്തമായി തോന്നലുകളുണ്ടായി. അങ്ങനെ ക്രിസ്തുമസ്സിന്റെയന്ന് വീണ്ടും ആ സൗഹൃദത്തെ തേടി ഞാൻ പോയി. 


ശരിക്കും എല്ലാവരുടേയും ജീവിതത്തിൽ നമ്മുടെ റോൾ എന്തായിരിക്കണമെന്ന് ദൈവം മുൻപേ കൂട്ടി തീരുമാനിച്ചിട്ടുണ്ട്‌. വളരെ നാളത്തെ ഇടവേളക്ക്‌ ശേഷം പ്രീതയുടെ ജീവിതത്തിൽ ഞാൻ വീണ്ടും കടന്നു ചെന്നപ്പോൾ പ്രീതക്ക്‌ എന്നോട്‌ പങ്കുവെക്കുവാനുണ്ടായിരുന്നത്‌ അച്ഛന്റെ മരണ വിവരമാണു. ഒരു മാസത്തിനു മുൻപ്‌ തനിക്ക്‌ നഷ്ടപ്പെട്ട അച്ഛന്റെ ഓർമ്മകളിലൂടെ പ്രീത ഒരു പാട്‌ കാര്യങ്ങൾ എന്നോട്‌ സംസാരിച്ചു, ചില ഓർമ്മകൾക്ക്‌ കണ്ണുനീരിന്റെ നനവും കൂട്ടായി. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ഞാൻ പ്രീതയോട്‌ പറഞ്ഞു, "ചിലപ്പോൾ അച്ഛന്റെ ആത്മാവായിരിക്കാം എന്നെകൊണ്ട്‌ ഇപ്പോൾ പ്രീതയെ വിളിപ്പിച്ചത്‌. കഴിഞ്ഞ ഒരു മാസമായി ഞാൻ ഒരുപാട്‌ ആഗ്രഹിക്കുന്നു പ്രീതയോട്‌ സംസാരിക്കണമെന്ന്. ‌ഒരു പക്ഷേ ദൈവവും ആഗ്രഹിച്ചിരിക്കണം ഒരു സുഹൃത്തിന്റെ വേദനയിൽ ഒരു ആശ്വാസമായി ഞാൻ കടന്ന് ചെല്ലണമെന്ന്."


ഞാനൊരിക്കലും പ്രീതയെ കണ്ടിട്ടില്ല. പക്ഷേ എവിടെയോ ഒരാത്മ ബന്ധം ആ പെൺകുട്ടിയോടുണ്ട്‌. അവളുടെ വേദനയിൽ, അവളുടെ നിസ്സഹായതയിൽ ഒരു ആശ്വാസമായി ഞാൻ മാറുമ്പോൾ 2017-ലെ ക്രിസ്തുമസ്സിനു ദൈവം എനിക്ക്‌ നൽകിയ അമൂല്യമായ ക്രിസ്തുമസ്സ്‌ സമ്മാനം പ്രീതയെന്ന സൗഹൃദമായിരിക്കും. 


അവസാനമായി പടച്ചോനൊടൊരു ചോദ്യം, "എന്റെ വഴികളും, എന്റെ ചിന്തകളും , എന്റെ ജീവിതവും വളരെ വ്യത്യസ്ഥമാണു. എന്റെ അപൂർണ്ണതയിൽ നീയെന്നെ ഏൽപ്പിക്കുന്ന കർത്തവ്യങ്ങൾക്ക്‌ പോലും എന്റെ പൂർണ്ണതയെ പുൽകുവാൻ കഴിയില്ലായെന്ന് നീ അറിഞ്ഞിട്ടും, എന്തിനാണു നീയെന്നെ ഇങ്ങനെ സ്നേഹിക്കുന്നത്‌!!!...... എന്തിനാണു നീയെന്നെ ഇങ്ങനെ കരുതുന്നത്‌!!!..... ആ സ്നേഹത്തിനും, കരുതലിനും മുൻപിൽ എനിക്ക്‌ തല കുനിച്ച്‌ നിൽക്കുവാനേ സാധിക്കുന്നുളളൂ....  അങ്ങനെ നിൽക്കുമ്പോഴും മനസ്സിൽ ഒരായിരം ആവർത്തി ഉയരുന്ന വാക്ക്‌ ഒന്നു മാത്രമാണു ...."നന്ദി...".

Sunday, December 17, 2017

ജോലിക്ക്‌ പോരുന്ന വഴിക്ക്‌ മനസ്സിൽ ചിന്തകൾ കൂട്ക്കൂട്ടി എന്നെ എഴുത്തിന്റെ മൂഡിലേക്ക്‌ എത്തിച്ചിരുന്നു. അപ്പോൾ എഴുതണമെന്ന് തോന്നിയ വിഷയമാണു ആത്മസംതൃപ്തി. ജോലിക്കിടയിൽ കിട്ടിയ ഇടവേളയിൽ ആ ചിന്തകൾ അക്ഷരങ്ങളായി പിറവിയെടുത്തു. 


രണ്ടാഴ്ച്ചത്തെ തിരക്കിനൊടുവിൽ എന്റെ മനസ്സിൽ ഇപ്പ്പോൾ നിറഞ്ഞു നിൽക്കുന്ന ഒന്നാണു ആത്മസംതൃപ്തി. അതൊരു പുഞ്ചിരിയായി എന്റെ ചുണ്ടിൽ വിരിഞ്ഞു നിൽക്കുമ്പോൾ ഞാനെന്ന അസ്ഥിത്വത്തിനു ഓർമ്മിക്കുവാൻ ഒരു പാട്‌ അനുഭവങ്ങൾ ജീവിതം എഴുതിച്ചേർത്തിരിക്കുന്നു. സ്നേഹിക്കുവാനും, സ്നേഹിക്കപ്പെടുവാനും സർവ്വേശ്വരൻ നൽകിയ അവസരങ്ങൾ അതിന്റെ നന്മയിൽ തന്നെ ഹൃദയം കൊണ്ട്‌ സ്വീകരിച്ചപ്പോൾ അവിടെ എല്ലാം അതിന്റെ പൂർണ്ണതയിൽ തന്നെ ജീവിതവും നിവർത്തിച്ചിരിക്കുന്നു. എല്ലാം ശുഭമായി പര്യവസാനിക്കുമ്പോൾ ഒരു വാക്ക്‌ അവസാനമായി കുറിക്കുന്നു, നന്ദി ദൈവമേ! 


ഈ ഒരു കൊച്ചു ജീവിതത്തിൽ നാം ആരുടെയെല്ലാം ജീവിതത്തിന്റെ ഭാഗമാകുന്നു ല്ലേ! ആരൊക്കെ നമ്മുടെ ജീവിതത്തിൽ വന്നാലും, നിന്നാലും, പോയാലും എല്ലാത്തിനുമൊടുവിൽ നമുക്ക്‌ നാം മാത്രമേയുളളൂവെന്നത്‌ വളരെ പരമമായ യാഥാർത്ഥ്യം. ആ ഏകാന്തതയെ സുന്ദരമാക്കുവാൻ ചില നല്ല ഓർമ്മകളെ ജീവിതം കൂടെക്കൂട്ടുന്നു. ആ നല്ല ഓർമ്മകളിൽ ജീവിക്കുവാൻ പറ്റുകയെന്നത്‌ തന്നെ ഒരു ഭാഗ്യമാണു. 


ഹേ! ജീവിതമേ നീയെനിക്ക്‌ നൽകിയ ഓർമ്മകൾ 
എന്നിലെ പ്രണയത്തെ പുൽകുമ്പോൾ, ഞാനറിയുന്നു 
പ്രണയമെന്നത്‌ എത്രയോ സുന്ദരമെന്ന്....

പ്രണയാതുരമായ എന്റെ ആത്മാവിന്റെ സ്പന്ദനങ്ങളെ 
എനിക്ക്‌ മാത്രം കേൾക്കുമാറാക്കി 
നീയതിന്റെ സൗന്ദര്യം ഇരട്ടിയാക്കിരിക്കുന്നു...

നന്ദി..... 
എന്നിലെ പ്രണയത്തിനും, 
സുന്ദരമാം ഈ ജീവിതത്തിനും!!!





Thursday, November 30, 2017

My First Novel

Touching my another dream!

November 14th, 2016 is the day my little one made me to feel proud of myself... Birth of my Ammu....

November 14th, 2017 is the day I touched one of my another dreams... My first book got published.... My another child is given birth through my Soul.










First of all, Thank You Lord! You are the only one knows who I am and what I am, from where did I start my journey and where it's going to end. You are the only one knows the depth of LOVE which I hold for everyone around me.

Yes! My novel is based on Love.... as simple as that a journey through Love and Friendship.... It's written in Malayalam language and published by Green Books Publications, Kerala. The income which I receive from my book will be donated for charity. So, thereby I am taking the first step for launching a charitable organization. Please see the link below for purchasing the book. 

Link @ Amazon
https://www.amazon.in/dp/9386440873

Link @ Green site
http://greenbooksindia.com/content.php?param=Product&type=21968

ജീവിതത്തിൽ നമ്മൾ മനസ്സിൽ താലോലിക്കുന്ന സ്വപ്നങ്ങളെ പുൽകുവാൻ ദൈവം ഇടവരുത്തുമ്പോൾ അതിനു പ്രചോദനവും, കൈത്താങ്ങലുകളുമായി ദൈവം കുറച്ച്‌ പേരെ നമ്മുടെ ജീവിതത്തിൽ നിയോഗിക്കുമ്പോൾ നന്ദിയർപ്പിക്കുകയെന്നത്‌ എവിടെ തുടങ്ങണം, ആരിൽ തുടങ്ങണം എന്നറിയില്ല! 

എല്ലാം ദൈവീകമായ പരംപൊരുളിൽ നിന്ന് തുടങ്ങുമ്പോൾ നന്ദിയും ആദ്യം കുറിക്കുന്നത്‌ മ്മടെ പടച്ചോനോട്‌ തന്നെ. എന്റെ അസ്ഥിത്വത്തെ അതിന്റെ ആഴത്തിലറിഞ്ഞ, ഇപ്പോഴും അറിയുന്ന അവിടുത്തെ തൃപ്പാദങ്ങളിൽ നമിച്ചുകൊണ്ട്‌ എന്റെ കൃതഞ്ജത ഞാൻ അർപ്പിക്കുന്നു. 

എഴുത്തിന്റെ ലോകത്തിലേക്കുളള വിശാലമായ വാതിൽ തുറന്ന് തന്ന് കൊണ്ട്‌ പത്ത്‌ വർഷങ്ങൾക്ക്‌ മുൻപ്‌ എന്റെ ആത്മാവിൽ ഒരു നറു വെളിച്ചം പകർന്ന് എനിക്ക്‌ പ്രചോദനമായി മാറിയ അജു രാഘവൻ എന്ന എന്റെ അദ്ധ്യാപകനോട്‌ (മാഷിനോട്‌) ഈ ജന്മം മുഴുവൻ ഞാൻ കടപ്പെട്ടിരിക്കുന്നു. 

ആൻ, സുമി നിങ്ങളായിരുന്നു എന്റെ നോവലിന്റെ എഡിറ്റേഴ്സ്‌. എന്റെ നോവലിന്റെ ഓരോ അദ്ധ്യായങ്ങൾ അയച്ചു തന്നപ്പോഴും അത്‌ വായിക്കുവാനും, അതിനെക്കുറിച്ച്‌ അഭിപ്രായം പറയുവാനും നിങ്ങൾ കാണിച്ച നല്ല മനസ്സിനു ഒരുപാട്‌ നന്ദി. പിന്നെയെന്റെ അമ്മുവും രെഞ്ചിയും എന്റെ യാത്രയുടെ ഭാഗമായിത്തന്നെ എന്നും കൂടെയുണ്ടായിരുന്നു.

എന്റെ നോവൽ പബ്ലീഷ്‌ ചെയ്യാൻ സന്മനസ്സ്‌ കാണിച്ച ഗ്രീൻ ബുക്സിനോടും, ഗ്രീൻ ബുക്സിലെ ഡോക്ടർ ശോഭയോടും എന്റെ പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിൽ പങ്കുകൊണ്ട എല്ലാവരോടുമുളള നന്ദിയും ഞാൻ സമർപ്പിക്കുന്നു.

പ്രണയം മനസ്സിൽ കാത്തുസൂക്ഷിക്കുന്ന എല്ലാ നല്ല വായനക്കാർക്കും എന്റെ പുസ്തകം ഞാൻ സമർപ്പിക്കുന്നു....

സ്നേഹ പൂർവ്വം
കാർത്തിക.....

Sunday, November 26, 2017

കണക്കുക്കൂട്ടലുകൾ



ഒരു പാട്‌ കണക്കുക്കൂട്ടലുകളിലൂടെയാണു എന്റെ ജീവിതം മുൻപോട്ട്‌ പോകുന്നത്‌. പക്ഷേ മിക്കപ്പോഴും ആ കണക്കുക്കൂട്ടലുകളെല്ലാം തെറ്റുകയും ചെയ്യുന്നു. പിന്നേയും പുതിയ കണക്കുകൾ. തെറ്റുന്ന കണക്കുകൾ ആരേയും ബോധിപ്പിക്കണ്ടാ കാരണം ആരും എന്റെ കണക്കുക്കൂട്ടലുകളുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തിട്ടില്ല, ഏറ്റെടുക്കുകയുമില്ലാ. എല്ലാം തന്റെ മാത്രം ഉത്തരവാദിത്തങ്ങളായി മാറുമ്പോൾ കുറ്റങ്ങളും കുറവുകളുമെല്ലാം തനിക്ക്‌ മാത്രം സ്വന്തം. 


കണക്കുക്കൂട്ടലുകൾ പിഴക്കുമ്പോൾ അറിയാതെ ആഗ്രഹിച്ചു പോകുന്നു ആരെങ്കിലും ഒരു താങ്ങായി അരികിൽ ഉണ്ടായിരുന്നെങ്കിലെന്ന്. ശരിക്കും മനസ്സും ശരീരവും തളർന്നിരിക്കുന്നു. ഓട്ടം തികക്കുവാൻ ഇനിയും എത്രയോ കാതങ്ങൾ താണ്ടണം. അതും തനിയെ..... 


യാഥാർത്ഥ്യങ്ങളെ യാഥാർത്ഥ്യങ്ങളായി കാണുമ്പോൾ ജീവിതം ശരിക്കും ഭയാനകമാണു. ആ യാഥാർത്ഥ്യങ്ങൾക്കിടയിൽ കുറച്ച്‌ സ്വപ്നങ്ങളും, കുറച്ചു കുറമ്പും, കുറച്ച്‌ ഭ്രാന്തൻ ചിന്തകളും നമ്മൾ അറിഞ്ഞും അറിയാതെയും  ഒരു വിരുന്നുകാരായി വരുമ്പോൾ ജീവിതത്തിലെ ആ ഭയാനകത്വം എവിടെയോ പോയി മറയുന്നു. എന്നിരുന്നാലും ആ ഭയാനകത്വം തല പൊക്കുന്ന നിമിഷങ്ങളുണ്ട്‌ ജീവിതത്തിൽ, അവിടെ നമ്മുടെ കണക്കുക്കൂട്ടലുകൾ എല്ലാം തെറ്റുകയും ചെയ്യുന്നു. 


ഓരോ ദിവസവും എത്രയോ കണക്കുക്കൂട്ടലുകളിലൂടെയാണു മുൻപോട്ട്‌ പോകുന്നതല്ലേ. രാവിലെ അലാറം വെച്ച്‌ എണീക്കുമ്പോൾ മുതൽ തുടങ്ങുന്നു കൂട്ടിക്കിഴിക്കലുകളുടെ ലോകം. ചിലർ ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കുവാൻ കണക്കുക്കൂട്ടലുകൾ നടത്തുമ്പോൾ, ചിലർ ജീവിതത്തിന്റെ സുഖലോലുപതകളെ പുൽകുവാനുളള കണക്കുക്കൂട്ടലുകൾ നടത്തുന്നു. എന്നാൽ ഇതിന്റെയെല്ലാം അവസാനം എല്ലാവരും എത്തിച്ചേരുന്ന ഒരു ഉപസംഹാരമുണ്ട്‌ എത്ര കൂട്ടിക്കിഴിക്കലുകൾ നടത്തിയാലും ജീവിതത്തിനു ഒരു ഗതിയുണ്ട്‌ അല്ലെങ്കിൽ ഓരോരുത്തർക്കും ഒരോ വിധിയുണ്ട്‌..... അത്‌ ഒരു കണക്കുക്കൂട്ടലുകളും നടത്താതെ തന്നെ നമ്മളെ തേടിയെത്തിയിരിക്കും...


രണ്ടു ദിവസം അസുഖം ബാധിച്ചു കിടന്നപ്പോൾ എന്റെ പല കണക്കുക്കൂട്ടലുകളും തെറ്റിയതിന്റെ ഒരു ചേതോവികാരമാണു എന്നെ ഇത്രയും എഴുതുവാൻ പ്രേരിപ്പിച്ചത്‌.... തെറ്റുന്ന കണക്കുകൾ പിന്നീട്‌ എപ്പോഴെങ്കിലും ജീവിതം തന്നെ ഏറ്റെടുത്ത്‌ നമുക്ക്‌ ശരിയാക്കിത്തരും.... പക്ഷേ അവിടേയും ചില കണക്കുക്കൂട്ടലുകളുടെ ഉത്തരങ്ങൾ ഒരു ചോദ്യചിഹ്നമായിത്തന്നെ അവശേഷിക്കുന്നു!!!.

Sunday, November 12, 2017

തുടരട്ടെ ഈ യാത്ര!

നീ നടന്ന വഴികളിൽ ഇപ്പോൾ എന്റേയും കാൽപ്പാദങ്ങൾ പതിഞ്ഞിരിക്കുന്നു, 
നിനക്ക്‌ പ്രിയപ്പെട്ടതെല്ലാം ഇപ്പോൾ എനിക്കും പ്രിയപ്പെട്ടതായിരിക്കുന്നു
ഈ ജീവിതം ഇപ്പോൾ അപ്രതീക്ഷിതമായ എന്തിനെയൊക്കെയോ തേടുമ്പോഴും 
ഓരോ നിമിഷവും ഇപ്പോൾ സന്തോഷത്തിന്റെ കണങ്ങളാൽ പൂർണ്ണമാണു.


എല്ലാ നേരങ്ങൾക്കും വളരെക്കുറച്ച്‌ മാത്രമേ ആയുസ്സുളളൂവെന്നത്‌ 
ഞാൻ അറിയാതെ എന്നിൽ ഒരു നൊമ്പരം പടർത്തുമ്പോഴും
ആ നൈമിഷികതയുടെ പരിശുദ്ധി പ്രകൃതിപോലും
 തന്റെ നെഞ്ചിലേറ്റിയിരിക്കുന്നുവെന്ന സത്യം 
എന്റെ വേദനകളെ എന്നിൽ നിന്ന് അടർത്തിമാറ്റുന്നു.


തിരികെയൊന്നും പ്രതീക്ഷിക്കാതെ എല്ലാം പൂർണ്ണമായി സമർപ്പിക്കപ്പെട്ട്‌
ഓരോ നിമിഷത്തിലൂടെയും ജീവിക്കുക എന്ന ആപ്തവാക്യം 
ജീവിതത്തിനിപ്പോൾ ഒരു പുത്തനുണർവ്വ്‌ നൽകിയിരിക്കുന്നു
ഇനിയും ജീവിക്കുവാനുളള ആഗ്രഹം എന്നിൽ നിറച്ചിരിക്കുന്നു.


നല്ല നല്ല സുധിനങ്ങൾ പിറക്കട്ടെ നമുക്കായി
കാലം കാത്തുവെച്ചിരിക്കുന്ന, നമ്മൾ അറിയാത്ത ആ നിമിഷങ്ങൾ
നമ്മൾ പോലുമറിയാതെ നമ്മുടെ ജീവിതത്തെ 
എന്നും സുന്ദരമായിത്തന്നെ തുടരുവാൻ ഇടവരുത്തട്ടെ!





Friday, November 10, 2017

SELF TALK

"Self Talk"... കുറേ നാളായി ആ വിഷയത്തെക്കുറിച്ച്‌ എന്റെ ബ്ലോഗിൽ എഴുതണമെന്ന് വിചാരിച്ചിട്ട്‌. അങ്ങനെ എഴുതുവാൻ ആഗ്രഹിച്ചിരിക്കുമ്പോഴാണു സ്വാമി വിവേകാനന്ദന്റെ വചനങ്ങൾ എന്റെ ശ്രദ്ധയിൽ പെടുന്നത്‌. 




ജീവിതത്തിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യങ്ങളിൽ ഒന്നാണു ഞാൻ എന്നോട്‌ തന്നെ സംസാരിക്കുകയെന്നുളളത്‌. ഒരു പക്ഷേ പപ്പയുടെ കാർക്കശ്യ സ്വഭാവം കൊണ്ട്‌ ഞങ്ങൾ വീട്ടിൽ പരസ്പരം സംസാരിക്കുന്നത്‌ പോലും വളരെ കുറവായിരുന്നു. അങ്ങനെയാണു ഞാൻ എന്നോട്‌ തന്നെ സംസാരിക്കുവാൻ ആരംഭിച്ചത്‌. അത്‌ പിന്നീട്‌ ജീവിതത്തിന്റെ ഒരു ഭാഗമായിത്തന്നെ മാറി. ഞാൻ തനിയെ ഇരിക്കുമ്പോൾ, ഡ്രൈവ്‌ ചെയ്യുംമ്പോൾ, ഉറങ്ങാൻ കിടക്കുമ്പോൾ ഒക്കെ ഞാൻ സ്വയം എന്നോട്‌ തന്നെ സംസാരിക്കുവാൻ ഒരു പാട്‌ ഇഷ്ടപ്പെടുന്നു.


സെൽഫ്‌ റ്റോക്ക്‌ ചെയ്യുമ്പോൾ നമുക്ക്‌ നമ്മുടെ എല്ലാ വികാര വിചാരങ്ങളിലും നല്ല നിയന്ത്രണമുണ്ടായിരിക്കും എന്നതാണു അതിന്റെ ഏറ്റവും നല്ല വശം. നമുക്ക് നമ്മളെക്കുറിച്ച്‌, അല്ലെങ്കിൽ നമ്മുടെ പ്രതികരണത്തെക്കുറിച്ച്‌ ഒരു നല്ല അവലോകനം അതിലൂടെ സാധ്യമാകുന്നു. ഉദാഹരണത്തിനു നമ്മൾ ഒരു വ്യക്തിയോട്‌ ഇന്ന കാര്യങ്ങളൊക്ക്‌ പറയണമെന്ന് ആഗ്രഹിച്ച്‌ സംസാരിക്കുവാൻ തുടങ്ങും; പക്ഷേ ആ സംസാരം നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ മുൻപോട്ട്‌ പോകാതെ വരുമ്പോൾ ഞാൻ പലപ്പോഴും ചിന്തിക്കും എന്തേ എനിക്ക്‌ നല്ല രീതിയിൽ സംസാരിക്കുവാൻ സാധിച്ചില്ലാ, അല്ലെങ്കിൽ നല്ല രീതിയിൽ പെരുമാറുവാൻ സാധിച്ചില്ലായെന്ന്. ആ സാഹചര്യത്തെ ഞാൻ സെൽഫ്‌ റ്റോക്കിലൂടെ അവലോകനം ചെയ്യുമ്പോൾ വളരെ നന്നായി ആ സാഹചര്യത്തെ എനിക്ക്‌ അഭിമുഖീകരിക്കാവായിരുന്നുവെന്ന് എനിക്ക്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌. 


തനിയെ സംസാരിക്കുകയെന്നത്‌ ഒരു തരം ഭ്രാന്തായി ആൾക്കാർ കാണാറുണ്ട്‌. അതിനു സമാനമായ ഒരു സംഭവം എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്‌. ഞാൻ ഡെൽഹിയിൽ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്ത്‌ ആശുപത്രിയിലെ തിരക്കുകാരണം നിന്ന് തിരിയാൻ സമയമില്ലാത്തപ്പോൾ ഓരോ രോഗിക്കും ചെയ്യാനുളള കാര്യങ്ങൾ ഞാൻ എന്നോട്‌ തന്നെ ഇന്ന ഇന്നത്‌ ചെയ്യാനുണ്ടെന്ന് സ്വയം പറയുന്ന ഒരു രീതിയുണ്ടായിരുന്നു. എന്റെ ഈ സ്വഭാവം ശ്രദ്ധിച്ചു കൊണ്ടിരുന്ന ഒരാൾ ഞങ്ങളുടെ മേട്രന്റെയടുത്ത്‌ ചെന്ന് ചോദിച്ചു, "ആ കുട്ടിക്ക്‌ വല്ല കുഴപ്പവുമുണ്ടോയെന്ന് ( പച്ച മലയാളത്തിൽ പറഞ്ഞാൽ വട്ടുണ്ടോയെന്ന്!!)." ഞങ്ങളുടെ മേട്രൻ ഈ സംഭവം ഒരു മീറ്റിംങ്ങിൽ വെച്ചു പറഞ്ഞു. എനിക്കതു കേട്ടപ്പോൾ ശരിക്കും ചിരി വന്നു. എന്തായാലും അന്നത്തോടെ സെൽഫ്‌ റ്റോക്ക്‌ ചെയ്യുമ്പോൾ ചുറ്റുപാടുമൊന്ന് വീക്ഷിക്കുവാൻ തുടങ്ങി. 


"അല്ലാ.... മ്മളെന്തിനാ ബെറുതെ ആൾക്കാരെക്കൊണ്ട്‌ പറയിക്കുന്നത്‌!!!". ല്ലാ... അവരേയും പറഞ്ഞിട്ട്‌ കാര്യല്ല്യാ ട്ടോ. എനിക്ക്‌ ലേശം ഭ്രാന്തിന്റെ അസ്കിതയുണ്ടോയെന്ന് എനിക്ക്‌ തന്നെ പലപ്പോഴും തോന്നിയിട്ടുണ്ടേ. അതിപ്പോ അത്ര വലിയ തെറ്റൊന്നുമല്ലല്ലോ. ഇത്തിരി വട്ടൊക്കെയില്ലെങ്കിൽ പിന്നെ ഈ ജീവിതത്തിനു എന്താ ഒരു ത്രിൽ!!!. അപ്പോ ഇന്നത്തെ എന്റെ ഭ്രാന്തൻ ചിന്തകൾക്ക്‌ വിരാമമിട്ടുകൊണ്ട്‌ ഇന്നത്തേക്ക്‌ വിട."

കാർത്തിക....


Saturday, November 4, 2017

ഒത്തിരി ദിവസമായിരിക്കുന്നു അക്ഷരങ്ങളോടുളള പ്രണയത്തിനു ഇടവേള നൽകിയിട്ട്‌. ജോലിയുടെ ഭാരങ്ങളില്ലാതെ വെറുതെ വീട്ടിൽ കുത്തിയിരുന്നിട്ടും ഒന്നും എന്റെ ബ്ലോഗിൽ കുറിച്ചില്ലല്ലോ എന്നോർത്തപ്പോൾ എവിടെയോ ഒരു കുണ്ഡിതം.


 സമയമുളളപ്പോൾ വെറുതെ അലസമായിയിരുന്ന് സ്വപ്നങ്ങൾ കണ്ട്‌ സമയം കളയും. എന്നാൽ സമയമില്ലാത്തപ്പോഴോ ഇല്ലാത്ത സമയത്തിൽ നിന്ന് സമയമുണ്ടാക്കി സമയം കണ്ടെത്തും. 


എന്തേ കാത്തൂ നീ ഇങ്ങനെ!!! 
അതാണു ഞാനും ഇപ്പോൾ ചിന്തിക്കുന്നത്‌ എന്തേ ഞാനിങ്ങനെ.....


അനാദിയായ എന്തിനെയൊ ഒക്കെ തേടി വെറുതെ അലസമായി മുൻപോട്ട്.....
ആ അലസതയെ പുൽകുവാൻ വെമ്പുന്ന ഏതോ യാമങ്ങൾ,
അവിടേയും ഒരു വേഴാമ്പലായി തെളിനീരിനായി ഞാൻ കാത്തിരിക്കണം,
അപ്പോൾ വീണ്ടും അതേ അലസത ഒരു പിടി സ്വപ്നങ്ങളുമായി വീണ്ടും എന്നെ പുൽകും... 


"ഇങ്ങനെ സ്വപ്നം കണ്ടുകൊണ്ടിരുന്നാൽ മതിയല്ലോ... 
സമയം പാതിരാ ആയിരിക്കുന്നു. പോയിക്കിടന്ന് ഉറങ്ങു കൊച്ചേ..."
 എന്ന് സ്വയം ഞാൻ എന്നോട്‌ തന്നെ പറഞ്ഞു കൊണ്ട്‌ എഴുത്തു നിർത്തി.

Thursday, October 12, 2017

Just Listen!

ഏതോ ജന്മത്തിന്റെ കടങ്ങൾ അല്ലെങ്കിൽ ബാക്കിവെച്ച കടമകൾ തീർത്തിരിക്കുന്നു. എല്ലാം നല്ലതായി പര്യവസാനിക്കുമ്പോൾ കാലം ഏൽപ്പിച്ച വേഷം അഴിച്ചുവെച്ച്‌ അരങ്ങൊഴിയുമ്പോഴും കാതിൽ മുഴങ്ങുന്നത്‌ ഒന്നു മാത്രമാണു..........



ആരും ആരേയും സ്നേഹിക്കുന്നില്ല ഈ ഭൂമിയിൽ. പകരം സ്നേഹമെന്നത്‌ ഒരാളിൽ നിറഞ്ഞുനിൽക്കുന്ന ആന്തരീകമായ സന്തോഷത്തിന്റെ, അല്ലെങ്കിൽ നമ്മിലെ പോസിറ്റിവിറ്റിയുടെ ഒരു പ്രതിഫലനമാണു. അത്‌ സ്വീകരിക്കേണ്ടവർക്ക്‌ സ്വീകരിക്കാം, തിരസ്കരിക്കേണ്ടവർക്ക്‌ തിരസ്കരിക്കാം. പ്രതിഫലേച്ച കൂടാതെയുളള സ്നേഹത്തിനു ജീവിതത്തിൽ അമൃതിന്റെയും, ഐശ്വര്യത്തിന്റേയും പ്രഭാവം സൃഷ്ടിക്കുവാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ വിശ്വാസങ്ങൾ എന്റെ മാത്രം വിശ്വാസങ്ങൾ!


Love is the reflection of contentment and positivity within your existence. It's not an act, it's just a mere expression. Acknowledging one's expression of Love depends on someone's freedom of acceptance. 


എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും ആഗ്രഹിക്കുന്ന കാര്യങ്ങളിൽ ഒന്ന് ബഹുമാനമാണു. എന്നോട്‌ ഒരാൾ സംസാരിക്കുമ്പോഴും, ഇടപഴകുമ്പോഴും ഒരു പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കണമെന്നത്‌എന്റെ വ്യക്തിത്വത്തിന്റെ ഒരു നിർബന്ധബുദ്ധിയാണു. പക്ഷേ ഞാൻ അങ്ങനെ ആഗ്രഹിക്കുമ്പോഴും നമുക്ക്‌ ചുറ്റുമുളള മനുഷ്യരെക്കുറിച്ച്‌ ഒറ്റ വാക്കിൽ പറഞ്ഞാൽ "ബഹുജനം പലവിധം". അപ്പോൾ എന്റെ നിർബന്ധ ബുദ്ധിയും ചിലപ്പോൾ അടിയറവും പറയും. 


ഇപ്പോൾ എനിക്ക്‌ ഓർമ്മ വരുന്നത്‌ ഞാൻ എവിടെയോ വായിച്ച ഒരു വായനയാണു; ഒരിക്കൽ ഒരു സ്വാമിയുടെ അടുത്ത്‌ വന്ന് ഒരാൾ  വളരെ അസഭ്യമായ ഭാഷയിൽ സംസാരിക്കുവാൻ തുടങ്ങി. കുറേ നേരം കഴിഞ്ഞിട്ടും സ്വാമി അതിനു മറുപടിയൊന്നും നൽകിയില്ല. അതേ വ്യക്തി തന്നേ അടുത്ത ദിവസങ്ങളിലും സ്വാമിയുടെ അടുത്ത്‌ വന്ന് ഇത്‌ തന്നെ തുടർന്നു. ഇത്രയും അപമാനിച്ചിട്ടും സ്വാമി ഒന്നിനോടും പ്രതികരിക്കാതിരുന്നപ്പോൾ ആ വ്യക്തി സ്വാമിയുടെ അടുത്തു ചെന്ന് ചോദിച്ചു,  


"കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാൻ സ്വാമിയെ അപമാനിക്കുന്നു. എന്നാൽ സ്വാമിയെന്തുകൊണ്ടാണു ഒന്നിനും പ്രതികരിക്കാതിരിക്കുന്നത്‌?"
". അതിനു സ്വാമി നൽകിയ മറുപടിയിതായിരുന്നു , നമ്മൾ ഒരാൾക്ക്‌ ഒരു സമ്മാനം നൽകുമ്പോൾ അതയാൾ സ്വീകരിക്കുകയാണെങ്കിൽ അതയാൾക്ക്‌ സ്വന്തമാകും സ്വീകരിച്ചില്ലായെങ്കിൽ ആ സമ്മാനം അത്‌ നൽകിയ ആൾക്ക്‌ തന്നെ സ്വന്തം."


ഒരാൾ നമ്മളോട്‌ മോശമായി സംസാരിച്ചാൽ അത്‌ കാണിക്കുന്നത്‌ അയാളുടെ സംസ്കാരമാണു. അതിനോട്‌ എങ്ങനെ നമ്മൾ പ്രതികരിക്കുന്നുവെന്നത്‌ നമ്മുടെ സംസ്കാരവും. 


"If someone treats you with a bad intention, that shows their culture. The way you response to them shows your culture."






Wednesday, October 4, 2017

എല്ലാം നല്ലതിനു!


നമ്മൾ ജീവിതത്തിൽ ചില കാര്യങ്ങൾ വളരെ ആത്മാർത്ഥമായി ചെയ്യും; പക്ഷേ ആ ആത്മാർത്ഥതയെ മറ്റുളളവർ അളക്കുന്നത്‌ പല മാനദണ്ഡങ്ങൾ കൊണ്ടാകും. ചിലർ പറയും, അല്ലെങ്കിൽ ചിന്തിക്കും അത്‌ മറ്റുളളവരെ കാണിക്കുവാൻ വേണ്ടിയുളള ആത്മാർത്ഥതയാണെന്ന്, അല്ലെങ്കിൽ മറ്റുളളവരുടെ പ്രീതി സമ്പാദിക്കുവാൻ വേണ്ടിയാണെന്ന്, അതുമല്ലെങ്കിൽ ചിലർ പറയും എന്തെങ്കിലും പ്രയോജനം കണ്ടുകൊണ്ടുളള ആത്മാർത്ഥതയാണെന്ന്. ഇതെല്ലാം മറ്റുളളവരുടെ കണ്ണിൽ മാത്രം. എന്നാൽ നമ്മുടെ മനസാക്ഷിയുടെ മുൻപിൽ നമുക്ക്‌ മാത്രം അറിയാവുന്ന ഒന്നുണ്ട്‌,


"എന്റെ ആത്മാർത്ഥതയെന്നത്‌ സ്നേഹം എന്ന രണ്ടു വാക്കിനാൽ മനസ്സിന്റെ ഒരു കോണിൽ സൂക്ഷിച്ചിരിക്കുന്ന ഒരു പിടി നന്മയുമായി ബന്ധിച്ചിരിക്കുന്ന ഒന്നാണു. ആ മനസ്സ്‌ തിരികെയൊന്നും ആഗ്രഹിക്കുന്നില്ല, കാരണം എന്നാൽ ഈ ഭൂമിയിൽ നിർവഹിക്കപ്പെടുന്ന കർമ്മങ്ങളിൽ ഞാനും എന്റെ മനസ്സും ആത്മസംതൃപ്തിയുടെ കണങ്ങളാൽ പൂർണ്ണമാണു."


"My integrity is represented by the word "LOVE" which always connected with the compassion deep in my mind."


"It doesn't mean that I am perfect but sometimes I am perfect even through my imperfections!"



"സാരല്ല്യാട്ടോ!"

 എന്ന് പറഞ്ഞ്‌ ചില സാഹചര്യങ്ങളിൽ നാം നമ്മളെതന്നെ ആശ്വസിപ്പിക്കാറുണ്ട്‌. അങ്ങനെ പറയുമ്പോഴും നാം അറിയാതെ നമ്മുടെ കണ്ണുകളിൽ ഒരു തുളളി കണ്ണുനീരിനാൽ ഒരു നനവ്‌ പടരും. എവിടെയോ ആരുമറിയാതെ, ആരും കാണാതെ മുറിപ്പെട്ട ആ കുഞ്ഞു മനസ്സിന്റെ നോവിൽ നിന്നുതിർന്ന കണ്ണുനീർ. സ്വയം ആശ്വാസം കണ്ടെത്തിക്കൊണ്ട്‌ ആ സമസ്യക്കും നമ്മൾ വിരാമം കുറിക്കുമ്പോൾ ഒരു നിസംഗത നമ്മിൽ അവശേഷിക്കും. അപ്പോഴും മനസ്സ്‌ മന്ത്രിച്ചുകൊണ്ടേയിരിക്കും ,

"സാരമില്ലടോ! എല്ലാം നല്ലതിനു; സംഭിവിച്ചതും, സംഭവിച്ചു കൊണ്ടിരിക്കുന്നതും, സംഭവിക്കുവാനുളളതും, അങ്ങനെ എല്ലാം നല്ലതിനു ല്ലേ കാത്തു."







Monday, October 2, 2017

സ്വകാര്യ നിമിഷങ്ങൾ




നല്ല നല്ല ഉദ്ധരണികൾ വായിക്കുകയെന്നത്‌ ഞാൻ വളരെ ഇഷ്ടപ്പെടുന്ന കാര്യങ്ങളിൽ ഒന്നാണു. അങ്ങനെ വായിച്ചപ്പോൾ ഇഷ്ടം തോന്നിയ ഒന്ന് എന്റ്‌ ബ്ലോഗിൽ പോസ്റ്റ്‌ ചെയ്യണമെന്ന് തോന്നി. ഒരു പക്ഷേ ഞാൻ മനസ്സിൽ താലോലിക്കുന്ന ചില കാര്യങ്ങളോട്‌ സമാനതയുളളതുകൊണ്ടാവാം.


ജോലിയുടെ ഭാഗമായി ഇപ്പോൾ ഒരുപാട്‌ യാത്രകൾ ആവശ്യമായി വരുന്നു. ജോലിയുടെ ചെറിയ മാനസിക സംഘർഷം ആ യാത്രയിൽ ഉണ്ടെങ്കിൽ കൂടിയും മണിക്കൂറുകൾ നീണ്ട ഡ്രൈവിംഗിൽ ഞാൻ വളരെ സന്തോഷം കണ്ടെത്തുന്നു. വസന്തകാലത്തിന്റെ സൗന്ദര്യം പ്രകൃതിയെ വളരെ മനോഹരമാക്കിയിരിക്കുന്നു. ആ സൗന്ദര്യം എന്റെ മനസ്സിനെ ഒരു യാത്രയ്കായി പ്രേരിപ്പിക്കുന്നു. ഒരു യാത്ര പോകണം... ഒന്നുകിൽ തനിയെ .... അല്ലെങ്കിൽ .... ആ യാത്രയിൽ ഞാൻ എന്റെ അടുത്ത പുസ്തകത്തിന്റെ എഴുത്ത്‌ ആരംഭിക്കും. 


ജീവിതത്തിൽ ചിലപ്പോൾ നമ്മളെല്ലാം ആഗ്രഹിക്കുന്ന ഒരു കാര്യമാണു നമുക്ക്‌ മാത്രമായി കുറച്ച്‌ സ്വകാര്യ നിമിഷങ്ങൾ. മനസ്സും ശരീരവും പൂർണ്ണമായും സ്വതന്ത്രമാക്കി, എല്ലാ ചിന്താഭാരങ്ങളിൽ നിന്നുമകന്ന് നിശബ്ദമായി പ്രകൃതിയുടെ സൗന്ദര്യത്തിൽ ലയിച്ചങ്ങനെ ഇരിക്കുക. ഒരു പാട്‌ പോസിറ്റിവിറ്റി അത്‌ നമ്മളിൽ നിറക്കും. ഒരു പാട്‌ നല്ല ചിന്തകളും, ആശയങ്ങളും മനസ്സിൽ വന്നു നിറയും. ജീവിതത്തിലെ പല സമസ്യകൾക്കും നല്ല തീരുമാനങ്ങളെടുക്കുവാൻ എന്നെ സഹായിച്ചിട്ടുളളത്‌ അതുപോലുളള സ്വകാര്യ നിമിഷങ്ങളാണു.


"ഈ ലോകമറിയാതെ നാം കണ്ടെത്തുന്ന സ്വകാര്യ നിമിഷങ്ങൾക്ക്‌ ഒരു വശ്യമായ സൗന്ദര്യമുണ്ട്‌."


എന്തൊക്കെയോ എഴുതുവാൻ ഉദ്ദേശിച്ചു തുടങ്ങിയതാണു. പക്ഷേ എഴുത്ത്‌ എവിടെയോ തുടങ്ങി എവിടെയോ അവസാനിച്ചിരിക്കുന്നു. 












Saturday, September 23, 2017

കാലം എന്റെ നെറുകയിൽ ചാർത്തിയ സിന്ദൂരത്തിനു നിറമില്ലാതിരുന്നിട്ടും
ഞാനിന്ന് എന്റെ ആത്മാവിന്റെ ആഴങ്ങളിൽ ഒരു തിരി നാളമായി ജ്വലിച്ചു നിന്ന 
എന്നിലെ പൂർണ്ണതയെ പുൽകിയിരിക്കുന്നു.

ജന്മജന്മാന്തരങ്ങളുടെ സായൂജ്യവുമായി ഇനിയെന്റെ യാത്ര തുടരുമ്പോൾ 
കാലവും മൗനമായി എന്നെ അനുഗമിക്കും
ഇനി ഞങ്ങൾക്ക്‌ ഒരു ലക്ഷ്യം മാത്രം
എന്നിലെ പ്രണയത്താൽ സംമ്പൂർണ്ണമായ ഈ ജീവിതത്തെ 
മുല്ലപ്പൂവിൻ നറുമണം പോൽ സൗരഭ്യമുളളതാക്കുക!

ഇനിയും എത്ര കാതങ്ങൾ കാലത്തിനൊപ്പമുളള യാത്രയെന്നറിയില്ലെങ്കിലും
ഓരോ ചുവടും ആത്മസംപ്തൃപ്തിയുടെ കണങ്ങളാൽ
 പൂർണ്ണമാണെന്ന ആത്മവിശ്വാസം
 ആ യാത്രയെ ഏറെ സൗന്ദര്യമുളളതാക്കുന്നു.


കാർത്തിക....


Wednesday, September 20, 2017

ഇളം തെന്നലായി നീയെന്നെ തഴുകി
എന്നിൽ നിന്ന് ദൂരെ മറയുമ്പോഴും,
നിശബ്ദമായി ഞാൻ ഒഴുകുകയാണു 
എന്നിൽ ഞാൻ തേടുന്ന 
എന്റെ പ്രണയത്തിന്റെ പൂർണ്ണതക്കായി.


നിന്നിൽ നിന്നുതിർന്ന നിശ്വാസങ്ങളും 
നിന്റെ ആത്മാവിന്റെ ചുംബനങ്ങളും 
എന്നിലെ പ്രണയത്തെ പൽകുമ്പോഴും
ഞാൻ തേടുന്ന പൂർണ്ണത കാത്തിരിക്കുന്നു
കാലം കുറിച്ചു വെച്ച ഏതോ യാമങ്ങൾക്കായി.


ബന്ധനമേതുമല്ലാ എന്നിലെ പ്രണയമെന്ന്
ആ യാമങ്ങൾ നിന്നോട്‌ മൊഴിയുമ്പോൾ 
നിന്റെ അന്തരാത്മാവിൽ കാലം നിനക്കായി കുറിക്കും 
നിന്നിലെ സ്വാതന്ത്ര്യത്തിൻ പൂർണ്ണതയാണു 
എന്നിലെ പ്രണയമെന്നത്‌!

ബന്ധങ്ങളില്ലാത്ത ബന്ധനങ്ങളില്ലാത്ത സ്വാതന്ത്ര്യം!





കാർത്തിക....









Saturday, September 16, 2017

15/09/2017

സമയം രാത്രി ഏഴു മണി. ജോലി കഴിഞ്ഞ്‌ കാർ പാർക്ക്‌ ചെയ്ത സ്ഥലത്തോട്ട്‌ നടക്കുമ്പോൾ നല്ല തണുപ്പുണ്ടായിരുന്നു. എത്രയും വേഗം വീട്ടിൽച്ചെന്ന് എന്തെങ്കിലും കഴിക്കണം, പിന്നെ കുഞ്ഞിന്റെ കാര്യങ്ങൾ നോക്കണം എന്നോക്കെയുളള ചിന്തയിൽ നടപ്പ്‌ വേഗത്തിലാക്കി കാറിന്റെ അടുത്ത്‌ ചെന്ന് ഓട്ടോമാറ്റിക്ക്‌ ചാപിയെ ഞെക്കിയപ്പോൾ അത്‌ പ്രവൃത്തിക്കുന്നില്ലായെന്ന് മനസ്സിലായി. ആദ്യം മനസ്സിൽ വന്നത്‌,

"ഈശ്വരാ! ഇതിന്റെ ബാറ്ററി വേഗന്ന് തീർന്നോ?" 

പിന്നെ ഒരു വിധത്തിൽ കാർ തുറന്ന് കാർ സ്റ്റാർട്ട്‌ ചെയ്തപ്പോൾ അത്‌ സ്റ്റാർട്ടാകുന്നില്ല.

 " പടച്ചോനെ ബാറ്ററി അടിച്ചു പോയല്ലോ!" 

ആ സമയത്ത്‌ നമ്മുടെ മാനസികാവസ്ഥ എന്താണെന്ന് അത്‌ അനുഭവിച്ചിട്ടുളളവർക്ക്‌ നന്നായി അറിയാം. രാവിലെ കാറിന്റെ ഹെഡ്‌ ലൈറ്റ്‌ കെടുത്താൻ ഞാൻ മറന്നു പോയി. പന്ത്രണ്ടു മണിക്കൂർ ജോലിയായിരുന്നതുകൊണ്ട്‌ ഒളള ചാർജ്ജ്‌ മുഴുവൻ ലൈറ്റ്‌ ഊറ്റിയെടുത്തു. കുറച്ചു നേരം ഞാൻ വണ്ടിക്കകത്ത്‌ അങ്ങനെ തന്നെയിരുന്നു. ഇനി ആരെ സഹായത്തിനു വിളിക്കണം എന്ന് മനസ്സിൽ ചിന്തിച്ച്‌ സൗഹൃദങ്ങളുടെ ലിസ്റ്റ്‌ നോക്കിയപ്പോൾ ആരുമില്ലായെന്ന വസ്തുത എന്നെ ചെറുതായിയൊന്ന് വേദനിപ്പിച്ചു. ഇവിടെ എനിക്ക്‌ എന്ത്‌ ആവശ്യത്തിനു വിളിച്ചാലും ഓടിയെത്തിയിരുന്നത്‌ ആശയും ലോയിഡുമായിരുന്നു; അവർ മെൽബണിനു ഷിഫ്റ്റ്‌ ചെയ്തതോടെ എന്റെ കോൾ ലിസ്റ്റും ശൂന്യമായതുപോലെ. 


ഞാൻ രെഞ്ചിയെ വിളിച്ചു കാര്യം പറഞ്ഞിട്ട്‌ വീണ്ടും വെറുതെ ആ വണ്ടിക്കകത്തിരുന്ന് വഴിയിലൂടെ പോകുന്ന വണ്ടികളേം, പിന്നെ ട്രാഫിക്ക്‌ ലൈറ്റിൽ മാറി മാറി വരുന്ന നിറങ്ങളേം നോക്കിയിരുന്നപ്പോൾ ഒരു പാട്‌ ചിന്തകൾ മാറിയും മറിഞ്ഞും മനസ്സിൽ വന്നു, പെട്ടെന്ന് എന്തോ ഒരു സന്തോഷം മനസ്സിൽ വന്നു നിറഞ്ഞു. ആ സന്തോഷം എന്റെ മനസ്സിലേക്ക്‌ കൊണ്ടുവന്ന ചിന്തയിതായിരുന്നു;


"മനുഷ്യൻ ഒരു സമൂഹ ജീവിയാണു. ഓരോ മനുഷ്യനും എന്തെങ്കിലുമൊക്കെ കാര്യത്തിനു മറ്റുളളവരുടെ സഹായം ആവശ്യമാണു. പക്ഷേ ചിലപ്പോൾ ജീവിതത്തിൽ നാം തനിച്ചു തന്നെ ചില ജീവിത സാഹചര്യങ്ങളെ നേരിടേണ്ടി വരും, അവിടെ മറ്റുളളവരുടെ സഹായമില്ലാതെ നാം തന്നെ എങ്ങനെ അതിനെ അഭിമുഖീകരിക്കുന്നു എന്നതിലാണു നമ്മുടെ വ്യക്തിത്വം എത്ര സ്വതന്ത്രവും, ശക്തവുമാണെന്ന് നാം തിരിച്ചറിയുന്നത്‌."



ഞാൻ അപ്പോൾ തന്നെ ഇനി അടുത്തത്‌ എന്ത്‌ എന്ന് ചിന്തിക്കുവാൻ തുടങ്ങി. അങ്ങനെ ഇൻഷുറൻസകാരെ വിളിച്ചു. അപ്പ്പോഴാണു റോഡ്‌ സൈഡ്‌ അസ്സിസ്റ്റൻസ്‌ ഇൻഷുറൻസിൽ കവറല്ലെന്ന് ഞാൻ അറിയുന്നത്‌. പിന്നെ രെഞ്ചിയെക്കൊണ്ട്‌ അപ്പോൾ തന്നെ ആ ഇൻഷുറൻസ്‌ എടുപ്പിച്ചു. തിരികെ വീട്ടിൽ ബസ്സിനു പോകുവാൻ ഒരുങ്ങിയപ്പോൾ രെഞ്ചി രെഞ്ചിയുടെ ഒരു സുഹൃത്തിനെ വിളിച്ച്‌ എന്നെ പിക്ക്‌ ചെയ്‌ത്‌ വീട്ടിൽ എത്തിക്കുവാൻ ഏൽപ്പിച്ചിരുന്നു. ശരിക്കും ആ സുഹൃത്തിനെ ബുദ്ധിമുട്ടിക്കേണ്ടായിരുന്നുവെന്ന് ഞാൻ വീട്ടിലെത്തിയപ്പോൾ രെഞ്ചിയോട്‌ പറഞ്ഞു. പിന്നീട്‌ രെഞ്ചി പോയി വണ്ടി കൊണ്ടുവന്നു. 


എല്ലാം കഴിഞ്ഞപ്പോൾ എവിടെയോ ഒരു ചാരിതാർത്ഥ്യം! ഞാൻ എന്നോട്‌ തന്നെ മനസ്സിൽ പറഞ്ഞു, 


"Hey! You managed well, so let your call list be empty. Trust Yourself and Your innate power, those are the best companions you can hold firmly in your life until your last breaths."


"Make sure that hard times in your life will never let you down. Instead, be confident and use your brain to find out the solutions for the smooth flow of your Life!"


KARTHIKA 


Thursday, September 14, 2017

ഒരു ഫ്ലോപ്പ്‌ ഡേയുടെ ഓർമ്മക്കായി ....

September 14, 2017

"അങ്ങനെ ഞാൻ നൂഡിൽസ്‌ തിന്നു..... സന്തോഷമായി ഗോപിയേട്ടാ ..... സന്തോഷമായി!"

(NB: "ഈ മുകളിൽ പറഞ്ഞിരിക്കുന്ന ഗോപിയേട്ടൻ എന്റെ ആരുമല്ലാ കെട്ടോ!")






നമ്മൾ ജീവിതത്തിൽ ചില കാര്യങ്ങൾ വല്ലാണ്ടങ്ങ്‌ മോഹിക്കും. ആ മോഹം പൂവണിയുമ്പോൾ നമ്മൾക്ക്‌ ലഭിക്കുന്ന ഒരു ആത്മസംതൃപ്തി ഒന്ന് വേറെ തന്നെ. എന്നാൽ ചില കാര്യങ്ങൾ എത്ര മോഹിച്ചാലും ഒട്ട്‌ നടക്കത്തുമില്ലാ.... അപ്പോൾ തോന്നുന്ന ഒരു കലിപ്പ്‌ ഒന്നന്നരയാണേ! 


എന്തേ ഞാൻ ഇങ്ങനെയൊക്കെ എഴുതുന്നതെന്ന് ചോദിച്ചാൽ,  ഉത്തരം! രാവിലെ മുതൽ മ്മളു ആശിച്ചു ചെയ്ത കാര്യങ്ങളൊക്കെ "ഫ്ലോപ്പ്‌" ആയതിലുളള ഒരു കുണ്ഡിതം. നല്ല കറിയൊക്കെ വെച്ച്‌ ആർഭാടമായി വല്ലതും കഴിക്കാമെന്ന് വെച്ചപ്പോൾ, വെച്ച കറികൾക്കൊക്കെ മൊത്തത്തിൽ ഒരു രുചിക്കുറവ്‌. ഞാൻ നല്ല ഒരു പാചകക്കാരിയല്ല പക്ഷേ ഞാൻ ജീവിതത്തിൽ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യങ്ങളിൽ ഒന്ന് നല്ല രുചിയുളള ഭക്ഷണം മനസ്സ്‌ നിറഞ്ഞ്‌ ആസ്വദിച്ചു കഴിക്കുകയെന്നതാണു. അതിനുവേണ്ടി കുറച്ചു മെനക്കെട്ടിട്ടാണെങ്കിലും വായിക്കു രുചിയുളള ഭക്ഷണം ഉണ്ടാക്കാൻ ശ്രമിക്കാറുണ്ട്‌. അതുകൊണ്ട്‌ ഇന്നത്തെ " ഫ്ലോപ്പ്‌" ഡേയുടെ ക്ഷീണം മാറ്റാൻ ഒരു നൂഡിൽസ്‌ വാങ്ങിച്ചു തിന്നുവാൻ തീരുമാനിച്ചു. അതിന്റെ ചാരിതാർത്ഥ്യമാണു മുകളിൽ കണ്ടത്‌. പക്ഷേ ഒരു കാര്യം പറയാതെ വയ്യാട്ടോ; എന്താണെങ്കിലും ഈ ചോറും മീൻ കറിയും കൂട്ടാനുമൊക്കെക്കൂട്ടി കഴിക്കുന്ന സുഖം ഒരു നൂഡിൽസിനും കിട്ടില്ലാട്ടോ.

ചില ദിവസങ്ങൾ അങ്ങനെയാണു ;

ഒരു പാട്‌ പ്രതീക്ഷകളുമായി നല്ല സ്വപ്നങ്ങളെ കണികണ്ടുണരും
ചില പ്രതീക്ഷകൾ പൂവണിയുമ്പോൾ 
ചിലത്‌ സ്വപ്നങ്ങളായിത്തന്നെ പിന്നെയും അവശേഷിക്കും
വീണ്ടുമൊരു പ്രഭാതത്തിനായി ആ സ്വപ്നങ്ങൾ കാത്തിരിക്കും
ഒരിക്കൽ പൂവണിയുമെന്ന പ്രതീക്ഷയിൽ!

ഒരു ഫ്ലോപ്പ്‌ ഡേയുടെ ഓർമ്മക്കായി .... കാർത്തിക.







Sunday, September 3, 2017

ഓണാശംസകൾ

വീണ്ടുമൊരു ഓണം കൂടി വന്നണഞ്ഞിരിക്കുന്നു. ഓർമ്മകളെ തഴുകി ഉണർത്തി, മനസ്സിൽ ഒരായിരം പൂക്കൾ കൊണ്ട്‌ അത്തപൂക്കളവുമിട്ട്‌, ഒരു നല്ല സദ്യയുടെ രുചിയും നാവിൻ തുമ്പിൽ നിറച്ച്‌ ഇത്തവണ ഓണം എത്തിയപ്പോൾ ഞങ്ങൾക്ക്‌ കൂട്ടായി ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട അമ്മുവും ഈ ഓണത്തിനു ഞങ്ങളോടൊപ്പം. കഴിഞ്ഞ വർഷം അവൾ എന്റെ ഉദരത്തിൽ ഓണം ആഘോഷിച്ചു. ഓണത്തെക്കുറിച്ചോ, ആഘോഷങ്ങളെക്കുറിച്ചോ അവൾക്ക്‌ മനസ്സിലാക്കുവാനുളള പ്രായമല്ലെങ്കിൽ കൂടിയും അവളുമൊത്ത്‌ ചെറുതായിയൊന്ന് ആഘോഷിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. 



കഴിഞ്ഞ നാലു ദിവസമായി ജോലിയാണു, അതും രണ്ടു ദിവസത്തെ പന്ത്രണ്ട്‌ മണിക്കൂർ ജോലിയുടെ ക്ഷീണത്തിൽ നിന്നും മനസ്സും ശരീരവും മുക്തമല്ലെങ്കിൽ കൂടിയും ഇന്ന് വൈകിട്ട്‌ ജോലി കഴിഞ്ഞ്‌ ചെന്ന് അവൾക്കൊരു പായസം വെച്ചു കൊടുക്കണം. ഓണം മുഴുവൻ ജോലിയിൽ മുങ്ങിക്കുളിച്ചു പോയതുകൊണ്ട്‌ അതിന്റെ പൂർണ്ണതയിൽ ആഘോഷിക്കുവാൻ സാധിക്കുന്നില്ല. എന്നാലും അവൾക്കുവേണ്ടി കുറച്ചു സമയം എത്ര ക്ഷീണമാണെങ്കിലും എനിക്ക്‌ മറ്റിവെക്കണം.



ഈ അവസരങ്ങളിലാണു ബാല്യകാല സ്മരണകൾ അതിന്റെ പ്രൗഡിയിൽ അങ്ങനെ തലപൊക്കിവരുന്നത്‌. എത്ര മനോഹരമായിരുന്നു ആ ദിനങ്ങൾ. പപ്പയുടെ ഒൻപത്‌ സഹോദരങ്ങളുടെ മക്കളും, ഞങ്ങളും ഒരുമിച്ച്‌ ആഘോഷിച്ച ഓണങ്ങൾ എത്രയാണു! ഇന്ന് രാവിലെ ആറു മണിക്ക്‌ ജോലിക്ക്‌ വരുമ്പോൾ മഴ ചാറുന്നുണ്ടായിരുന്നു. അപ്പോൾ ചിന്തിച്ചു ഓ! ഇപ്രാവശ്യത്തെ ഓണം മഴയത്താണല്ലോയെന്ന്. എട്ടു മണിയായപ്പോഴേക്കും മഴയൊക്കെ മാറി സൂര്യഭഗവാൻ ഹാജർ വെച്ചു. അപ്പ്പോൾ ശരിക്കും നാട്ടിലെ ഒരോണത്തിന്റെ പ്രതീതി മനസ്സിൽ തെളിഞ്ഞു. പറഞ്ഞറിയിക്കാനാവാത്ത ഒരു സന്തോഷം മനസ്സിൽ നിറഞ്ഞു.



നാട്ടിലും ചിലപ്പോൾ ഓണത്തിനു മഴയും അകമ്പടി സേവിക്കാറുണ്ട്‌. കുട്ടിക്കാലത്ത്‌ വെളുപ്പിനെ എണീറ്റ്‌ അത്തപൂക്കളമിടാൻ പൂപറിക്കാൻ പോകുമായിരുന്നു. ഞങ്ങളുടെ വീട്ടിലാണു കുട്ടിപ്പട്ടാളങ്ങളുടെ എല്ലാം സങ്കേതം. രാവിലെ എല്ലാത്തിനേം കുത്തിപ്പൊക്കി പൂ പറിക്കുവാൻ കൊണ്ടു പോകുന്നത്‌ എന്റെ ജോലിയായിരുന്നു. പത്ത്‌ ദിവസവും അത്തപൂക്കളമിട്ട ഓണങ്ങളുണ്ട്‌. രാത്രിയിൽ പെയ്ത മഴയുടെ ബാക്കിപത്രമായി പുല്ലിന്മേലും, ചെടികളിലും, മരങ്ങളിലുമെല്ലാം മഴത്തുളളികൾ കാണും. കാലിൽ ചെരുപ്പ്പൊന്നും ഇടാതെ പുല്ലിന്മേൽ നടക്കുവാൻ എന്തോരു സുഖമായിരുന്നു. പാദത്തിന്റെ ഉളളിലൂടെ ഒരു നനുത്ത കുളിർ‌ അങ്ങനെ ശരീരം മുഴുവൻ പടർന്നു കയറും. 



എനിക്ക്‌ ഏറ്റവും ഇഷ്ടം തുമ്പപ്പൂക്കൾ പറിക്കുവാനായിരുന്നു. അതിന്റെ പരിശുദ്ധിയും, വെണ്മയും ഒന്ന് വേറെ തന്നെ. തൊടിയായ തൊടിയെല്ലാം നടന്ന് നടന്ന് പൂക്കൾ ശേഖരിച്ച്‌ അത്തപ്പൂക്കളവുമിട്ട്‌, ഊഞ്ഞാലാട്ടവും, വടം വലിയും, ഓണക്കളിയുമൊക്കെ കഴിഞ്ഞ്‌ വരുമ്പോൾ മമ്മി ചെറിയ ഒരു സദ്യയും ഉണ്ടാക്കിയിട്ടുണ്ടാവും. വാഴയിലയിലെ സദ്യയും കഴിഞ്ഞ്‌ ഒരു സിനിമായിക്കെ കണ്ട്‌ കഴിയുമ്പോഴേക്കും അന്നത്തെ ദിവസവും അവസാനിച്ചിരിക്കും. പിന്നെ ഓണം കഴിഞ്ഞു പോയതിന്റെ ദുഃഖമാണു. ഇനിയും ഒരു വർഷം കാത്തിരിക്കണം അടുത്ത ഓണക്കാലത്തിനായി.... അങ്ങനെ എല്ലാം ഒരു ഓർമ്മ... മനസ്സിൽ സൂക്ഷിക്കുവാൻ, താലോലിക്കുവാൻ, ഇതുപോലെ ബ്ലോഗിലോ, ഡയറിയിലോ ഓക്കെ കുറിക്കുവാനായി ജീവിതം ബാക്കിവെച്ചത്.



എല്ലാവർക്കും സ്നേഹത്തിന്റേയും, സമൃദ്ധിയുടേയും നല്ല ഒരു ഓണം നേർന്നുകൊണ്ട്‌.


കാർത്തിക....


"ആത്മാവിന്റെ ഏടുകളിൽ എനിക്ക്‌ മാത്രം വായിക്കുവാനായി, എന്നും മനസ്സിൽ താലോലിക്കുവാനായി എന്റെ പ്രണയത്താൽ ജീവിതം എഴുതിച്ചേർത്ത ചില നല്ല ഓർമ്മകളാൽ ഈ ഓണം എനിക്കും പ്രിയപ്പെട്ടതാണു!"

Tuesday, August 29, 2017


ഒരു പുഞ്ചിരി അത്‌ മാത്രം...



കാലം എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു. തിരിച്ച്‌ ഞാനും കൊഞ്ഞനം കുത്തിയാൽ, ആ കാലം എന്നെ നോക്കി പുച്ചിച്ച്‌ ചിരിക്കും. അതുകൊണ്ട്‌ മറുപടിയായി ഞാൻ കാലത്തിനൊരു പുഞ്ചിരി സമ്മാനിച്ചു. ആ പുഞ്ചിരിയിൽ എന്റെ കണ്ണുകളിൽ വിടർന്ന തിളക്കത്തിൽ കാലം കണ്ടു ഞാനെന്ന വ്യക്തിയെ, എന്റെ സ്വപ്നങ്ങളെ, ഈ ജീവിതത്തിൽ ആരൊക്കെ എന്നെ തളളിക്കളഞ്ഞാലും എന്റെ ജീവിതത്തെ അതിന്റെ പൂർണ്ണതയിൽ ഞാൻ എന്റെ നെഞ്ചോട്‌ ചേർത്ത്‌ പിടിക്കുമെന്ന എന്റെ ആത്മവിശ്വാസത്തെ. അതു കണ്ടുകൊണ്ടാവണം അവസാനം കാലവും എന്നെ നോക്കി പുഞ്ചിരിച്ചു. 

Thursday, August 17, 2017

വായനയിലൂടെ ഒരു സംമ്പൂർണ്ണത

17/08/2017, 12:37pm



"വായിച്ചാലും വളരും

വായിച്ചിലെങ്കിലും വളരും


വായിച്ചു വളർന്നാൽ വിളയും

വായിക്കാതെ വളർന്നാൽ വളയും"

കുഞ്ഞുണ്ണി മാഷ്‌.





ഞാൻ നല്ലൊരു വായനക്കാരിയല്ല; എന്നിരുന്നാലും എനിക്കിഷ്ടപ്പെട്ടതൊക്കെ ഞാൻ വായിക്കാറുമുണ്ട്‌. ഇന്ന് വായന ഒരു വിഷയമായി തിരഞ്ഞെടുത്തത്‌ കഴിഞ്ഞ രണ്ടു ദിവസം ഞാൻ എന്നെക്കുറിച്ച്‌ പഠിക്കുവാൻ ശ്രമിച്ചപ്പോൾ ചില വായനകൾ ആ പഠനത്തെ ഒന്ന് ബലപ്പെടുത്തി. അപ്പോൾ വിചാരിച്ചു വായനയിലൂടെ സ്വായക്തമാകുന്ന അറിവിനാൽ നമുക്ക്‌ നമ്മുടെ വ്യക്തിത്വത്തെ ഒരു പുനർ ചിന്തനത്തിലൂടെ ഒരു പുതിയ വ്യക്തിത്വമാക്കി മാറ്റുവാൻ സാധിക്കുമെന്നത്‌ വെറുതെ എന്റെ ബ്ലോഗിൽ ഒന്ന് കുറിച്ചിടാമെന്നു.


നമ്മുടെ വ്യക്തിത്വം നമ്മൾ ജനിച്ച സമയവും, ദിവസവും, ജന്മ നക്ഷത്രവുമായിട്ട്‌‌ ഒരു പാട്‌ ബന്ധപ്പെട്ട്‌ കിടക്കുന്നുവെന്ന് എനിക്ക്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌. ആസ് ട്രോളജിയും, ന്യൂമറോളജിയുമൊക്കെ ഞാൻ ഒരു പാട്‌ വായിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണു. അങ്ങനെ വായിച്ചപ്പോൾ എന്റെ ശ്രദ്ധയിൽപ്പെട്ട പല കാര്യങ്ങളിൽ ചില കാര്യങ്ങൾ ഞാൻ ഇവിടെ എഴുതുവാൻ ആഗ്രഹിക്കുന്നു. എന്റെ സ്വഭാവ സവിശേഷതകൾ വായിച്ചപ്പോൾ അതിൽ എന്റെ നിർബദ്ധ ബുദ്ധിയെക്കുറിച്ച്‌ എഴുതിയിരുന്നു.

ഞാൻ എപ്പോഴും ചിന്തിക്കുന്നതും പ്രാവർത്തികമാക്കാനും ശ്രമിക്കുന്ന ഒരു കാര്യം ഇതാണു "ഞാൻ ഇങ്ങനെയാണു, എന്റെ സ്വഭാവം ഇതാണു, എന്നെ ഞാനായിട്ട്‌ അംഗീകരിക്കാൻ പറ്റുമെങ്കിൽ അംഗീകരിക്കുക, എന്റെ വ്യക്തിത്വത്തെ മാറ്റുവാൻ ആരും ശ്രമിക്കുന്നത്‌ എനിക്കിഷ്ടമല്ലാ."


ശരിക്കും എന്ത്‌ അഹങ്കാരമാണു ആ ചിന്താഗതിയിൽ അല്ലേ! ഞാൻ അവിടെ ചിന്തിക്കുന്നത്‌ എന്നെക്കുറിച്ച്‌ മാത്രമാണു. എന്റെ സ്വഭാവം, അല്ലെങ്കിൽ എന്റെ പ്രവൃത്തികൾ മറ്റുളളവർ എങ്ങനെ സ്വീകരിക്കുന്നു, അത്‌ എങ്ങനെ അവരെ ബാധിക്കുന്നുവെന്നൊന്നും ഞാൻ ചിന്തിക്കുന്നില്ല. ഞാൻ ചിന്തിക്കുന്നത്‌ എന്റെ സന്തോഷം മാത്രമാണു. രണ്ട്‌ വ്യക്തികൾ തമ്മിലുളള ബന്ധത്തിൽ, അത്‌ സൗഹൃദമാകാം, പ്രണയമാകാം, വൈവാഹിക ജീവിതമാകാം അവിടെ രണ്ടു വ്യക്തിത്വങ്ങളുടെ സങ്കലനമാണു. അവിടെ രണ്ടു പേരും തന്റെ രീതികൾക്ക്‌ പ്രാമുഖ്യം കൊടുക്കുമ്പോൾ ശരിക്കും പറഞ്ഞാൽ അവിടെ പരസ്പര ബഹുമാനത്തിനു പകരം ഉടലെടുക്കുന്നത്‌ ഒരു മത്സര ബുദ്ധിയാണു; ആരാണു മികച്ചത്‌ എന്ന് സമർത്ഥിക്കുവാനുളള ശ്രമം.


"ഓരോ വ്യക്തിക്കും അവരവരുടേതായ ഒരു വ്യക്തിത്വമുണ്ട്‌. ആ വ്യക്തിത്വത്തിനുളളിൽ അവർ ഓരാളിൽ നിന്ന് ആഗ്രഹിക്കുന്ന ചില മര്യാദകളുമുണ്ട്‌. ആ മര്യാദകൾ മനസ്സിലാക്കി മറ്റൊരാൾ പെരുമാറുമ്പോളാണു ഒരു നല്ല വ്യക്തിബന്ധം അവിടെ ഉടലെടുക്കുന്നത്‌."


"Each person has their own personality and their own principles in their life. In order to have a healthy relationship, you must know how to respect the principles of other person rather than focusing on your own personality traits."


എന്റെ സ്വഭാവ സവിശേഷതകളിൽ ഒന്ന് "ഞാൻ പെട്ടെന്ന് പ്രതികരിക്കുന്ന കൂട്ടത്തിലാണു." ചിന്തിക്കുന്നതിനു മുൻപേ പ്രവർത്തിക്കും. പ്രവൃത്തിച്ചു കഴിഞ്ഞിട്ട്‌ ചിന്തിക്കും,"യ്യോ! ഞാൻ ചെയ്തത്‌ ശരിയയോ?" എപ്പോഴും അബദ്ധമായിരിക്കും സംഭവിക്കാറുളളത്‌. മുൻപും പിൻപും നോക്കാതെയുളള എടുത്തുചാട്ടത്തിന്റെ ഫലമായി ഒരു പാട്‌ അബദ്ധങ്ങൾ ജീവിതത്തിൽ സംഭവിച്ചിട്ടുമുണ്ട്‌ കെട്ടോ. അതിനൊക്കെ ഞാൻ ഒരു പാട്‌ വില കൊടുക്കേണ്ടിയും വന്നിട്ടുണ്ട്‌.


"Think twice before you act. Your wise responses may enlighten someone's life as well as your own life."


"ഞാൻ എപ്പോഴും ശരിയാണു" എന്ന ചിന്ത എന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണു. പക്ഷേ എന്റെ ശരി മറ്റുളളവർക്ക്‌ ശരിയാകണമോ ഇല്ലെയോ എന്നുളള ചിന്ത ഞാൻ പരിഗണിക്കുന്നില്ല. കാരണം ഞാൻ ചിന്തിക്കുന്നത്‌ എന്നെക്കുറിച്ച്‌ മാത്രമാണു. "എന്റെ ശരികൾ എനിക്ക്‌ സന്തോഷം നൽകുമ്പോൾ അത്‌ മറ്റുളളവരിൽ ഒരു വേദന നിറക്കുന്നുണ്ടെങ്കിൽ ശരിക്കും ചിന്തിച്ചാൽ എന്റെ ശരി ശരിതന്നെയാണോ അപ്പോൾ!."


"Everyone wants to be right on their own perspectives.But if those perspectives are breaking the rules of life, am I really right on my perspectives?".



The most selfish quote which I ever read in my life (in my opinion).



I love to quote "Be responsible for your own happiness and let your blissfulness spreads  a smile on your loved ones and people around you."


KARTHIKA 









Friday, August 11, 2017

With Love




As the night hugs the earth with its darkness, 
Your absence embrace me with the solitariness.
When the rays of moonlight obliterates the murk,
Your Love imbues me with hope and serenity.

Silence of night enkindles the memories of Love 
Am I turning the pages of Life back?
To perceive the desires of our souls,
Or to embellish me with  divinity of Your Love!

My dreams are on it's way 
To embrace You with my soul,
To kiss You with my Love
An enchanting smile endures in my lips
while sleep knocks on my eyes.


KARTHIKA 


11.08.2017
11:37PM






Saturday, August 5, 2017

Learn from your Child, treat them with Respect and Love & Be an inspiration to your Child!










Courtesy - YouTube

There is nothing more than to share about a Child's feeling. As part of my new job, I got the opportunity to watch this video. My eyes filled with tears... I could sense that my heart was broken ... At the end, I quote "Please treat each Child with Respect, Love and Compassion."




ചില ചിന്തകൾ എഴുതുവാനായി മനസ്സിന്റെ കോണിൽ സൂക്ഷിച്ചു വെക്കും.... അത്‌ അക്ഷരങ്ങളായി പിറവിയെടുക്കുന്നത്‌ ആരെങ്കിലും, അല്ലെങ്കിൽ ചില അനുഭവങ്ങൾ ആ ചിന്തകളെ നല്ല ആശയങ്ങൾ കൊണ്ട്‌ ഉത്തേജിപ്പിക്കുമ്പോഴാണു. 

ഞാൻ കുട്ടിക്കാലം മുതൽ കേൾക്കുന്ന ഒന്നാണു മുതിർന്നവരെ ബഹുമാനിക്കണം, അവരെ കണ്ടു പഠിക്കണം എന്നൊക്കെ. എന്നും തല തിരിഞ്ഞു ചിന്തിക്കുവാനും, പ്രവൃത്തിക്കുവാനും ഇഷ്ടപ്പെട്ടിരുന്ന എനിക്ക്‌ മുതിർന്നവർക്ക്‌ കൊടുക്കുന്ന ഈ അമിത പ്രാധാന്യത്തിൽ ചെറുതായൊരു അലോരസം ഉണ്ടായിരുന്നു.... വേറൊന്നുമല്ലാ കെട്ടോ! "എന്തു കൊണ്ട്‌ ആരും കുട്ടികളെ കണ്ടു പഠിക്കാൻ പറയുന്നില്ലാ, എന്തുകൊണ്ട്‌ കുട്ടികളെ ബഹുമാനിക്കണമെന്ന് പറയുന്നില്ല".. കുട്ടിയായ എന്നെ ചൊടിപ്പിച്ചത്‌ അതാണു. എന്റെ സംശയം ഞാൻ പലരോടും ചോദിച്ചു, അവർ പറഞ്ഞതെന്താണെന്നു വെച്ചാൽ "ഈ എട്ടും പൊട്ടും തിരിയാത്ത കുട്ടികളെ കണ്ട്‌ എന്ത്‌ പഠിക്കാൻ."

Jesus said: "Truly I tell you, unless you change and become like little children, you will never enter the kingdom of heaven."

എന്തിനു!!! കർത്താവ്‌ പോണക്കും പറഞ്ഞിരിക്കുന്നത്‌ കുട്ടികളെ കണ്ടു പഠിക്കാനാണു. 

LEARN FROM YOUR KIDS!


എട്ട്‌ വർഷത്തിനു ശേഷം ദൈവം എനിക്ക്‌ നൽകിയ എന്റെ കുഞ്ഞ്‌, എന്റെ അമ്മുക്കുട്ടി, അവളാണു ഇപ്പോഴത്തെ എന്റെ പുതിയ റ്റീച്ചർ. എന്റെ ജീവിതത്തിൽ ഒരു അടുക്കും ചിട്ടയും അവൾ കൊണ്ടു വന്നു. അവൾ എന്റെ ഉദരത്തിൽ ഉരുവായപ്പോൾ മുതൽ അവൾ എന്നെ പഠിപ്പിച്ചത്‌ അവളുടെ ശീലങ്ങളും, ചിട്ടകളുമാണു. എന്നും രാവിലെ അഞ്ചു മണിയാകുമ്പോൾ അവൾ എണീക്കും, അവളുടെ ഭാഷയിൽ എന്നോട്‌ എന്തൊക്കെയോ സംസാരിക്കും. കുറച്ചു കഴിയുമ്പോൾ ഒന്നുകിൽ പാലു കുടിച്ചിട്ട്‌ വീണ്ടും കിടന്നുറങ്ങും, ഇല്ലെങ്കിൽ അവളുടെ കളിപ്പാട്ടങ്ങളുടെ ലോകത്ത്‌ അവൾ അവളെത്തന്നെ മറക്കും.

അവളുടെ ഈ ശീലങ്ങൾ എന്റെ ജീവിതത്തിൽ ഒരു പുതിയ ദിനചര്യതന്നെ സൃഷ്ടിച്ചെടുത്തു. ഒരു ഗ്ളാസ്സ്‌ വെളളം കുടിച്ചു കൊണ്ട്‌ ആരംഭിക്കുന്ന എന്റെ ദിവസത്തെ സൗരഭ്യമുളളതാക്കാൻ എല്ലാ ദിവസവും രാവിലെ ഞാനൊരു ചന്ദനത്തിരി കത്തിക്കും. അതിന്റെ മണം മുറിയിൽ നിറയുമ്പോൾ തന്നെ മനസ്സും ശരീരവും പുതിയ ദിവസത്തെ വരവേൽക്കാൻ ഉണർന്നു കഴിയും. പിന്നെ മൗനമായ പ്രാർത്ഥനയും, മെഡിറ്റേഷനും കഴിയുമ്പോൾ ഒന്നുകിൽ എഴുതുവാനോ വായിക്കുവാനോ മനസ്സ്‌ തെയ്യാറെടുത്തിരിക്കും, ചിലപ്പോൾ ഒന്നും ചെയ്യാതെ ചിന്തകളുടെ ലോകത്ത്‌ ഞാൻ എന്നെ തന്നെ സ്വതന്ത്രമായി അഴിച്ചു വിടും. പിന്നീട്‌ അവൾക്കിഷ്ടപ്പെട്ടതൊക്കെ ഉണ്ടാക്കുവാൻ തുടങ്ങമ്പോൾ പാചകത്തിലും പുതിയ ചിട്ടകൾ, ശീലങ്ങൾ ഞാൻ പഠിച്ചു, അതിലുമുപരി അവൾ എന്നെ പഠിപ്പിച്ചു.




My Child taught me to be a Best Mom. 


RESPECT YOUR CHILD!



ചെറുപ്പത്തിൽ ഞാൻ നല്ല ഒരു പെയിന്റിംഗ്‌ ആർട്ടിസ്റ്റ്‌ ആയിരുന്നു. ഒരു പാട്‌ ചിത്രങ്ങൾ എന്റെ കാൻവാസിൽ ജന്മം കൊണ്ടിട്ടുണ്ട്‌. ആ ചിത്രങ്ങൾക്ക്‌ വേണ്ട അംഗീകാരങ്ങളൊന്നും വീട്ടിൽ നിന്ന് എനിക്ക്‌ ലഭിക്കാതിരുന്നപ്പോഴും ഞാനെന്റെ ചിത്ര രചന തുടർന്നു കൊണ്ടേയിരുന്നു. കുറേ ചിത്രങ്ങൾ ആയപ്പോൾ എന്റെ മനസ്സിലെ ആഗ്രഹ പ്രകാരം അതെല്ലാം വളരെ ആർട്ടിസ്റ്റിക്കായി ഞാൻ എല്ലാ മുറികളിലും ഒട്ടിച്ചു. എന്റെ മനസ്സിൽ വളരെ അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്‌. എന്റെ കുഞ്ഞു മനസ്സിലെ പ്രതീക്ഷ പപ്പ ജോലി കഴിഞ്ഞ്‌ ഇതു കാണും, എന്നെ അനുമോദിക്കും എന്നൊക്കെയായിരുന്നു. അങ്ങനെ പപ്പയുടെ വരവിനായി ഞാൻ നോക്കിയിരിക്കുകയാണു. പപ്പ വന്നു കഴിഞ്ഞപ്പോൾ ഇത്‌ കണ്ടു. ഉടനെ തന്നെ ഒരു അലർച്ച കേട്ടു, " ആരാടീ ഈ ഭിത്തിയെല്ലാം പടം ഒട്ടിച്ച്‌ വൃത്തികേടാക്കിയിരിക്കുന്നത്‌?" അനുമോദനം പ്രതീക്ഷിച്ചു നിന്ന ഞാൻ പേടിച്ചു വിറച്ചു. ഞാൻ ഒരു അപരാധിയെപ്പോലെ പപ്പയുടെ മുൻപിൽ നിന്നു. എന്തൊക്കെയോ ചീത്ത എന്നെ വിളിച്ചു. അവസാനം എന്നോട്‌ പറഞ്ഞു, " നീയിത്‌ ഇപ്പ്പോൾ ഇവിടുന്ന് പറിച്ചു മാറ്റിയില്ലെങ്കിൽ എല്ലാം കൊണ്ടു പോയി ഞാൻ തീയിട്ടു കത്തിച്ചു കളയും." ഞാൻ പേടിച്ച്‌ കരഞ്ഞു കൊണ്ട്‌ അതെല്ലാം പറിച്ചു മാറ്റി. പപ്പ കാണാതെ എന്റെ കൊച്ചൊരു അലമാരിക്കുളളിൽ ഒളിപ്പിച്ചു വെച്ചു. കുറേ നാളത്തേക്ക്‌ എന്നും പോയി നോക്കുമായിരുന്നു അതവിടെയുണ്ടോയെന്ന് കാരണം അത്‌ പപ്പ തീയിട്ട്‌ നശിപ്പിക്കുമോ ‌എന്നുളള ഭയം ആയിരുന്നു. എത്ര ദിവസത്തെ എന്റെ അധ്വാനത്തിന്റെ സാഫല്യമായിരുന്നു ആ ചിത്രങ്ങൾ. 

Never received an appreciation for my efforts and my feelings were  never respected.
 A child has a heart which always beats for appreciation and recognition. That always uplifts their confidence, self esteem and helps to develop a magnificent personality. YOU CAN ONLY DO THIS IF YOU KNOW HOW TO RESPECT YOUR CHILD.


BE AN INSPIRATION TO YOUR CHILD!



ദുബായി ജീവിതത്തിനു തിരശ്ശീലയിട്ടപ്പോൾ എനിക്ക്‌ പ്രിയപ്പെട്ട ഒരു സാധനം അവിടെ ഉപേക്ഷിക്കേണ്ടി വന്നു.... എനിക്കൊരുപാട്‌ പ്രിയപ്പെട്ട ഗിത്താർ. ശരിക്കും പറഞ്ഞാൽ ഉപേക്ഷിക്കുകയല്ല ഞാൻ ചെയ്തത്‌ അത്‌ ഞാൻ എന്റെ ഒരു കുട്ടി (12 year old boy) ബന്ധുവിനു കൊടുത്തു... പേരു ജോയൽ. അവൻ എപ്പോഴൊക്കെ എന്റെ അടുത്ത്‌ വരുമോ അപ്പോഴൊക്കെ ആ ഗിത്താർ എടുത്ത്‌ ചുമ്മാ കളിച്ചു കൊണ്ടിരിക്കും. അവൻ അത്‌ വായിക്കുവാനോ, അത്‌ ശരിക്കും എന്താണെന്നോ അറിയത്തില്ല എന്നുളളത്‌ ഒരു വസ്ഥുത. ദുബായിയോട്‌ വിട പറയുന്ന അവസാനത്തെ ദിവസം അവനും വന്നിരുന്നു എന്നെ യാത്രയാക്കുവാൻ. ഞാൻ ആ ഗിത്താർ എടുത്ത്‌ അവനു കൊടുത്തു. അവന്റെ സന്തോഷം വാക്കുകൾക്കതീതമായിരുന്നു. ഞാൻ അതു കൊടുത്തപ്പോൾ അവനോട്‌ പറഞ്ഞു "ഇത്‌ ഒരു പാട്‌ വിലകൂടിയ ഗിത്താർ ആണു. ഇതൊരു കളിപ്പാട്ടമല്ല. നീയിത്‌ പഠിക്കണം എന്നിട്ട്‌ ആന്റി അടുത്ത പ്രാവശ്യം ദുബായിക്ക്‌ വരുമ്പോൾ ആന്റിയെ വായിച്ചു കേൾപ്പിക്കണം." ഒരിക്കലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല അവൻ ആ വാക്കുകൾ സീരിയസ്സായി എടുക്കുമെന്ന്.


രണ്ടാഴ്ച്ചക്ക്‌ മുൻപ്‌ എനിക്ക്‌ അവൻ ഗിത്താറിൽ പ്ലേ ചെയ്ത കുറേ ഓഡിയോ അയച്ചു തന്നു. എനിക്കൊരുപാട്‌ ഇഷ്ടപ്പെട്ടു അത്‌. ഞാൻ ശോഭ ചേച്ചിയെ (ജോയലിന്റെ അമ്മ) വിളിച്ചപ്പോൾ ചേച്ചി പറഞ്ഞു, "റ്റിന്റു നീയത്‌ അവനു കൊടുത്തിട്ട്‌ പോയപ്പോൾ ഞങ്ങൾ വിചാരിച്ചത്‌ അതൊരു മൂലയ്കിരിക്കുമെന്നാണു, പക്ഷേ നീ പറഞ്ഞ വാക്കുകൾ വളരെ ഗൗരത്തിൽ തന്നെ അവനെടുത്തു. യൂടുബിന്റെ സഹായത്തോടെ അവൻ തനിയെ അത്‌ വായിക്കുവാൻ പഠിച്ചു. പഠിക്കും തോറും അവനതിലുളള താത്പര്യം കൂടിക്കൂടി വന്നു. ഇപ്പോൾ അവൻ നന്നായിട്ട്‌ ഗിത്താർ വായിക്കുന്നുണ്ട്‌. "
ചേച്ചിയുടെ സന്തോഷം ചേച്ചിയുടെ ഓരോ വാക്കുകളിലും പ്രതിഫലിച്ചിരുന്നു. 




Certain happiness in our life is priceless. A word or an act of motivation always creates wonders in a Child. There you are channelizing their thought or idea to a different level and it aids them to believe in their talents and aspirations. 


Love your Child with a regard that They are your reflections!



Learn from your Child as They too have lots to teach you in your life!

Respect your Child for They too have a pure and innocent heart which always beats for your Love, Recognition and Motivation. 




KARTHIKA.....


Thursday, July 27, 2017

ഞാനൊരു അഹങ്കാരിയാണോ????

"ഞാൻ ഒരു അഹങ്കാരിയാണോ?"... ഈ ഒരു ചോദ്യം ഞാൻ എന്നോട്‌ തന്നെ പലപ്പോഴും ചോദിച്ചിട്ടുളളതാണു... അങ്ങനെയൊരു ചോദ്യം ഇവിടെ ഇപ്പോൾ ഉന്നയിക്കുവാൻ കാരണം എന്റെ ചില തീരുമാനങ്ങളാണു... 

എന്റെ തീരുമാനങ്ങളെ വിശകലനം ചെയ്തുകൊണ്ട്‌ അന്നക്കുട്ടി എപ്പോഴും പറയും,

 "റ്റിൻസ്‌ നീയൊരു അന്താരാഷ്ട്ര (international) അഹങ്കാരിയാണു. ഞാൻ നിന്നെ ഉപദേശിച്ചു നന്നാക്കാൻ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്‌. എല്ലാ ഉപദേശങ്ങളും കേൾക്കുവാൻ നീ ഇരുന്നു തരും, പക്ഷേ അവസാനം നിന്റെ മനസ്സിനു എന്ത്‌ ശരിയെന്ന് തോന്നുന്നുവോ അതേ നീ ചെയ്യൂ. അതിനു നിനക്ക്‌ ആയിരം ന്യായീകരണങ്ങളും കാണും. ഇത്‌ ഞാൻ മനസ്സിലാക്കിയതോടെ നിന്നെ ഉപദേശിക്കുന്നത്‌ ഞാൻ നിർത്തി. പക്ഷേ ഒരു കാര്യം ... നീ എടുക്കുന്ന തീരുമാനങ്ങളിൽ നിനക്ക്‌ പൂർണ്ണ വിശ്വാസമുണ്ടെങ്കിൽ, അതിൽ നീ നൂറു ശതമാനം സന്തോഷവതിയാണെങ്കിൽ അതെ എന്ത്‌ തീരുമാനമാണെങ്കിലും ഞാൻ നിന്റെ കൂടെയുണ്ടാവും." 


നമ്മളെ ഒരാൾ ഇങ്ങനെ പച്ചക്ക്‌ വായിക്കുമ്പോൾ അതു കേട്ട്‌ പൊട്ടിച്ചിരിക്കാൻ മാത്രമേ കഴിയൂ. അങ്ങനെ ഞാൻ പൊട്ടിച്ചിരിച്ചപ്പോഴും അവസാനം അവൾ പറഞ്ഞ വാക്കുകൾ എന്നെ ഒരു പാട്‌ സ്പർശിച്ചു. 









ഇത്രയും എഴുതാൻ എന്നെ പ്രേരിപ്പിച്ച തീരുമാനം എന്താണന്ന് അറിയേണ്ടേ, " ഈ ലോകത്തിന്റെ ഏത്‌ കോണിൽ പോയാലും എല്ലാവരും ആഗ്രഹിക്കുന്നത്‌ ഒരു ഗവൺമന്റ്‌ ജോലി സ്വന്തമാക്കുകയെന്നതാണു. അങ്ങനെ കിട്ടിയ ഒരു ജോലി വേണ്ടെന്ന് വെച്ച്‌ എല്ലാ അർത്ഥത്തിലും ആനുകൂല്യങ്ങൾ കുറവുളള എന്നാൽ ഞാൻ ചെയ്യാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു പ്രൈവറ്റ്‌ ജോലി ഏറ്റെടുക്കുവാൻ തീരുമാനിച്ചു. ഒരു പാടു ദിവസത്തെ മാനസിക സംഘർഷത്തിനു ശേഷമാണു ഞാൻ ആ തീരുമാനത്തിൽ എത്തിച്ചേർന്നത്‌."


പണം എന്നത്‌ നമ്മുടെയെല്ലാവരുടേയും ജീവിതത്തിൽ വളരെ പ്രാധാന്യം ഉളളതു തന്നെയാണു, പക്ഷേ ആ പണത്തിനു നമ്മുടെ ജീവിതത്തിൽ നമ്മൾ ആഗ്രഹിക്കുന്ന ആ സന്തോഷവും, പൂർണ്ണതയും നൽകുവാൻ സാധിക്കുന്നില്ലായെങ്കിൽ വളരെക്കുറച്ച്‌ ആയുസ്സ്‌ മാത്രമുളള നമ്മുടെ ഈ ജീവിതം കൊണ്ട്‌ നമ്മൾ പിന്നെ എന്താണു നേടേണ്ടത്‌. 


ഏകദേശം എട്ട്‌ വർഷങ്ങൾക്ക്‌ മുൻപ്‌ ഇതിനു സമാനമായ ഒരു സംഭവം എന്റെ ജീവിതത്തിൽ ഉണ്ടായി. സാധാരണ നേഴ്സിംഗ്‌ പഠിച്ചിറങ്ങുന്ന എല്ലാ കുട്ടികളുടേയും ആദ്യത്തെ പരിപാടി ഐ.ഇ.എൽ.റ്റി.സ്‌ എഴുതി വിദേശത്തേക്ക്‌ പോവുക എന്നുളളതാണു. എന്റെ അപ്പന്റെ ആഗ്രഹ നിവർത്തിക്കായി ഞാൻ രണ്ടു പ്രാവശ്യം ആ പരീക്ഷ എഴുതി, പക്ഷേ സംഗതി ചീറ്റിപ്പോയി. അവിടം കൊണ്ട്‌ രെക്ഷപ്പെടില്ലെന്ന് മനസ്സിലാക്കിയ എന്റെ അപ്പൻ നേരെ എന്നെ ഡെൽ ഹിക്ക്‌ അയച്ചു. വേറൊന്നിനുമല്ല അവിടെ നിന്ന് ഗൾഫിലേക്ക്‌ പോകുവാൻ എളുപ്പമാണെന്ന് ആരോ പറഞ്ഞു. പക്ഷേ എന്റെ അപ്പന്റെ കാലക്കേടുകൊണ്ട് ഗൾഫിലേക്ക്‌ പോകുവാനുളള അവസരം വന്നപ്പോൾ എന്റെ കൈ ഒടിഞ്ഞ്‌ ഞാൻ നാട്ടിലേക്ക്‌ വണ്ടി കയറി. അതോടെ എന്റെ അപ്പൻ എന്നെ വിദേശത്ത്‌ അയച്ച്‌ പൈസാ ഉണ്ടാക്കാമെന്നുളള മോഹം ഉപേക്ഷിച്ച്‌കൊണ്ട്‌ എന്നെ കെട്ടിച്ചു വിടാൻ തീരുമാനിച്ച്‌ എന്റെ ഡെൽ ഹി ജീവിതത്തിനു തിരശ്ശീല ഇട്ടു. 


നാട്ടിൽ തിരിച്ചെത്തിയ എനിക്ക്‌ കാസർഗോട്ട്‌ നല്ല ഒരു ശമ്പളത്തിൽ ഒരു ജോലിക്ക്‌ ഓഫർ കിട്ടി. ഇന്റർവ്യൂവിനു പോയപ്പോൾ എനിക്ക്‌ ആ സ്ഥലം ഇഷ്ടപ്പെട്ടില്ല അതുകൊണ്ട്‌ അത്‌ വേണ്ടെന്ന് വെച്ചു. എന്റെ മനസ്സിൽ വീണ്ടും ഐ.ഇ.എൽ.റ്റി.എസ്സ്‌ എഴുതാമെന്നുളള ആഗ്രഹമൊക്കെയായിരുന്നു. ഇതൊക്കെ മനസ്സിലാക്കിയ എന്റെ അപ്പൻ എന്റെ മുഖത്ത്‌ നോക്കി നേരിട്ട്‌ പറഞ്ഞു ഇനിയും ഞങ്ങൾക്ക്‌ ചിലവിനു തരാൻ പുളളിക്ക്‌ താത്പര്യമില്ലെന്നും, എവിടെയെങ്കിലും പോയി എന്തെങ്കിലും ജോലി ചെയ്ത്‌ ജീവിച്ചോണമെന്ന്. അങ്ങനെ അപ്പൻ വീട്ടിൽ നിന്ന് എന്നെ പുറത്താക്കി. അവിടെ നിന്നും ഞാൻ നേരെ പോയത്‌ അടൂർക്കാണു. അവിടെ ഹോളി ക്രോസ്സിൽ അന്നക്കുട്ടിക്കും, പ്രാച്ചിക്കുമൊപ്പം ഞാനും ഒരു ടീച്ചർ ആയി ജോലിക്ക്‌ ചേർന്നു. പക്ഷേ അവിടുത്തെ ശമ്പളം വളരെ കുറവായിരുന്നു ട്ടോ. എന്നാൽ എന്നെ അങ്ങോട്ടേക്ക്‌ ആകർഷിച്ച പ്രധാന ഘടകം  എന്റെ അന്നക്കുട്ടിയായിരുന്നു, പിന്നെ അവിടുത്തെ ചാപ്പലും, വളരെ ശാന്തമായ അന്തരീക്ഷവും,കുട്ടികളുമെല്ലാം എന്നിൽ ഒരു പോസിറ്റീവിറ്റി ഉണ്ടാക്കി. എന്റെ അപ്പൻ പിന്നെ എപ്പോൾ എന്നെ കണ്ടാലും എന്നെ കുറ്റപ്പെടുത്തി പറയുമായിരുന്നു "നല്ല ശമ്പളമുളള ഒരു ജോലി കളഞ്ഞിട്ട്‌ അവൾ തന്നിഷ്ടത്തിനു പോയി ഒരു ജോലി കണ്ടു പിടിച്ചിരിക്കുന്നു." (സാധരണയായി ചിന്തിക്കുന്ന ഏതൊരു മനുഷ്യനും പറഞ്ഞു പോകാവുന്ന ഒരു ഡയലോഗ്‌...... പക്ഷേ എട്ട്‌ വർഷം കഴിഞ്ഞ്‌ ഞാൻ ഇവിടെ വന്നിട്ടും എന്റെ അപ്പൻ അത്‌ എന്നോട്‌ വീണ്ടും പറഞ്ഞു എന്നത്‌ വേറൊരു വാസ്ഥവം)



എന്റെ ജീവിതത്തിൽ ഞാൻ എന്നും ഓർമ്മിക്കുവാൻ ഇഷ്ട്പ്പെടുന്ന ദിനങ്ങളിൽ ഒന്നാണു എന്റെ അടൂർ ജീവിതം... അന്നക്കുട്ടിയും ഞാനുമായുളള സൗഹൃദത്തെ ഊട്ടിയുറപ്പിച്ചത്‌ അവിടുത്തെ ജീവിതമാണു, പ്രാച്ചിയെന്ന ഒരു പുതിയ സൗഹൃദം, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നായ ഡ്രൈവിംഗ്‌ പഠിക്കുവാൻ സാധിച്ചത്‌, പരാജയത്തിന്റെ അനുഭവത്തിൽ നിന്നും ഒരു പറ്റം കുട്ടികളെ വിജയത്തിന്റെ സന്തോഷത്തിലേക്ക്‌ കൈ പിടിച്ചുയർത്താൻ സാധിച്ചത്‌... അങ്ങനെ ഒരു പാട്‌ ഒരു പാട്‌ നല്ല ഓർമ്മകൾ ആ തീരുമാനം എനിക്ക്‌ നൽകി.... 





"Follow your heart but you should be fully confident and content with your decisions."





Thursday, July 20, 2017




















"നിവൃത്തികേട് എന്നു പറയുന്നത്‌ ഒരു ശാപമാണ്. ആ സമയത്ത് ഒരു കൈ സഹായം ഒരാള്‍ക്ക് ലഭിക്കുകയെന്നത് സ്വര്‍ഗ്ഗത്തില്‍ നിന്ന് ദൈവം നേരിട്ടിറങ്ങി വരുന്നതുപോലെയാ. അപ്പോൾ സ്വർഗ്ഗത്തിലുള്ള ദൈവവും ഭൂമിയിൽ ആ സഹായ ഹസ്തവുമായി എത്തിയ മനുഷ്യനും തുല്യനാകുന്നു."















Sunday, July 16, 2017

പ്രതീക്ഷകൾ

ജീവിതത്തിൽ ചില സന്ദർഭങ്ങളിൽ‌ ശരിയായ തീരുമാനങ്ങൾ എടുക്കുവാൻ നമ്മൾ ബുദ്ധിമുട്ടാറുണ്ട്‌. ഉദാഹരണത്തിനു പത്താം ക്ലാസ്സ്‌ കഴിഞ്ഞ്‌ പ്ലസ്ടുവിനു പോകണോ, അതോ ഏതെങ്കിലും വൊക്കേഷണൽ കോഴ്സിനു പോകണമോ എന്നുളള തീരുമാനം; അതുപോലെ പന്ത്രണ്ടാം ക്ലാസ്സ്‌ കഴിഞ്ഞ്‌ ഏത്‌ ഉപരിപടനത്തിനു പോകണമെന്നുളളത്‌, ഉപരിപടനം കഴിഞ്ഞാലോ നാട്ടിൽ നിൽക്കണോ, അതോ വിദേശത്ത്‌ പോയി ജോലി ചെയ്യണോ എന്നുളള തീരുമാനം, ഏത്‌ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കണം എന്നുളള തീരുമാനം. അങ്ങനെ ജീവിതത്തിന്റെ ഗതി നിർണ്ണയിക്കപ്പ്പെടുന്ന തീരുമാനങ്ങൾ എല്ലാവരിലും ഒരു മാനസിക സംഘർഷം ഉണ്ടാക്കാറുണ്ട്‌. അതുപോലൊരു മാനസിക സംഘർഷമാണു എന്നെ ഇത്‌ എഴുതുവാൻ പ്രേരിപ്പിച്ചത്‌! കിട്ടിയ ജോലിയിൽ ഏത്‌ സ്വീകരിക്കണമെന്നുളള ആശയക്കുഴപ്പം.



ഒന്ന് ഒരു ഗവൺമെന്റ്‌ ജോലി; നല്ല ശമ്പളം, പെർമനെന്റ്‌ പൊസിഷൻ, പക്ഷേ ഈ നാടു വിട്ട്‌ ഞാൻ വേറൊരു നാട്ടിൽ ചേക്കേറണം, രണ്ടാമത്‌ കിട്ടിയത്‌ ഒരു പ്രൈവറ്റ്‌ സെക്ടറിൽ അതും എനിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട കുഞ്ഞുങ്ങളുടെ വിഭാഗത്തിൽ. മനസ്സിനു ഇഷ്ടപ്പെട്ട ജോലി പ്രൈവറ്റിൽ ആണെങ്കിലും ശമ്പളം കുറവായതുകൊണ്ട്‌ ഗവൺമെന്റ്‌ ജോലി ഏറ്റെടുക്കാൻ തീരുമാനിച്ചു. അവിടെ കുറച്ചു നാൾ നിന്നതിനു ശേഷം ഏത്‌ ജോലിയാണോ ഞാൻ ചെയ്യാൻ ഇഷ്ടപ്പെടുന്നത്‌ അത്‌ സ്വന്തമാക്കി എനിക്ക്‌ ഇഷ്ടമുളള സ്ഥലത്തേക്ക്‌ മാറണം എന്ന ഉറച്ച തീരുമാനത്തോടെ ആ സമസ്യക്ക്‌ ഒരു വിരാമം ഇട്ടു.



ഇവിടം വിടുന്നതിനു മുൻപ്‌ കൊച്ച്‌ കൊച്ച്‌ ആഗ്രഹങ്ങൾ മനസ്സിലുണ്ട്‌. ഒന്ന് എന്റെ നോവൽ പൂർണ്ണമാക്കി പബ്ലീഷിങ്ങിനു കൊടുക്കണം, പിന്നെ ആസ്‌ട്രേലിയ എന്ന നാട്‌ എനിക്ക്‌ നൽകിയ എന്റെ ഏറ്റവും അടുത്ത സൗഹൃദങ്ങളിൽ ഒന്നായ എന്റെ മാർത്തമോളുടെ ലോലിപപ്പായുടേയും, ആഷാമിയുടേയും കുഞ്ഞുവാവയെ കാണണം, പിന്നെ കഴിഞ്ഞ രണ്ടു വർഷമായി ഞാൻ എന്റെ ഹൃദയത്തിൽ കൊണ്ടു നടക്കുന്ന ആ നോവിനു സ്നേഹത്താൽ നിറഞ്ഞ ഒരു വിരാമവും ഇടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതും ഒരു പ്രതീക്ഷ മാത്രം.


മഹാനായ ഷെക്സ്പിറിന്റെ വാക്കുകൾ കടമെടുക്കുമ്പോൾ, 





ജീവിതത്തിൽ പ്രതീക്ഷിക്കാത്തതായിട്ട്‌ ആരാണുളളത്‌! ആ പ്രതീക്ഷകൾ സ്നേഹമാകാം, സൗഹൃദമാകാം, ജോലിയാകാം, പണമാകാം , സ്വത്തുക്കളാകാം അങ്ങനെ എന്തെല്ലാം. എന്റെ അഭിപ്രായത്തിൽ ജീവിതത്തിൽ പ്രതീക്ഷകൾ വേണം, കാരണം നമ്മുടെ ജീവിതത്തെ മുൻപോട്ട്‌ നയിക്കുന്ന  പേരകശക്തിയാണു പ്രതീക്ഷകൾ. പക്ഷേ പ്രതീക്ഷകൾ അസ്തമിക്കുമ്പോൾ നിരാശയുടെ കയങ്ങളിലേക്ക്‌ കൂപ്പു കുത്താതിരിക്കുക, പകരം വീണ്ടും ആ പ്രതീക്ഷകൾക്ക്‌ നമ്മിലെ ആത്മവിശ്വാസം കൊണ്ടും, പോസിറ്റിവിറ്റി കൊണ്ടും ഒരു പുതു ജീവൻ നൽകി‌ ആ പ്രതീക്ഷകളെ
നമ്മുടെ ആത്മാവിനോടു ചേർത്ത്‌ ബന്ധിക്കുക. അത്‌ നിശ്ചയമായും പൂവണിയുക തന്നെ ചെയ്യും. 

Sunday, July 9, 2017

ഒടുവിലെ യാത്രക്കായി...

വീണ്ടും ഒരു യാത്ര... അത്‌ വേണ്ടിവരുമോയെന്ന് അറിയില്ലാ... പക്ഷേ അങ്ങനെയൊരു യാത്ര ഉണ്ടെങ്കിലും ഇല്ലെങ്കിലും എന്റെ ജീവിതത്തിൽ നിന്നും അടർത്തി മാറ്റപ്പെടേണ്ടത്‌ സ്വയമേ മാറ്റപ്പെട്ടിരിക്കുന്നു. സ്നേഹം എന്നത്‌ പരസ്പര വിശ്വാസമാണെങ്കിൽ സൗഹൃദമെന്നത്‌ ആ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്ന കണ്ണിയാണു. അതിനെക്കുറിച്ച്‌ ഒന്നും എഴുതുവാൻ ഞാൻ ആഗ്രഹിക്കുന്നില്ലാ... അതെന്തെങ്കിലുമാകട്ടെ... പക്ഷേ ഇന്നത്തെ എന്റെ ചിന്താവിഷയം ഒരു പാട്ടാണു.


പതിവ്‌ പോലെ രാവിലെ എണീറ്റ്‌ കുഞ്ഞിന്റെ കാര്യങ്ങളൊക്കെ നോക്കി ഇനി എന്ത്‌ എന്നാലോചിച്ചു ഇരുന്നപ്പോളാണു എന്റെ നോവലിന്റെ അവസാന അധ്യായങ്ങൾ എഴുതിയ ഡയറി കണ്ണിൽപ്പെടുന്നത്‌ എന്നാൽപ്പിന്നെ അത്‌ ടൈപ്പ്‌ ചെയ്യാമെന്ന് വിചാരിച്ചു ലാപ് ടോപ്പുമായിട്ടിരുന്നപ്പോൾ എന്റെ പെണ്ണു അവളുടെ കളിപ്പാട്ടമൊക്കെ ഉപേക്ഷിച്ച്‌ എന്റെ ഡയറിയും ലാപ് ടോപ്പും പിന്നെ അവളുടെ കളിപ്പാട്ടമായി തിരഞ്ഞെടുത്തു. അതോടെ എഴുത്തുപരിപാടി അവസാനിപ്പിച്ച്‌ അവളോടോപ്പം കളിക്കുവാൻ തുടങ്ങി. അതിനിടയിൽ അവൾക്ക്‌ പറ്റിയ പാട്ട്‌ തപ്പി യൂടൂബിൽ ചെന്നപ്പോൾ ഞാൻ കേൾക്കാനാഗ്രഹിച്ച ഒരു നല്ല പാട്ട്‌ അതിൽ കണ്ടു... ജോർജ്ജേട്ടൻസ്‌ പൂരം എന്ന സിനിമയിലെ "ഒടുവിലെ യാത്രക്കായി" എന്ന പാട്ട്‌. കുറേ നേരം ആ പാട്ട്‌ തന്നെ വീണ്ടും വീണ്ടും കേട്ടു... മനോഹരമായ വരികൾ... മനസ്സിനെ സ്പർശ്ശിക്കുന്ന സംഗീതം. കേട്ടപ്പോൾ ഇഷ്ടം തോന്നിയതുകൊണ്ട്‌ സംഗീതത്തെ ഒരുപാട്‌ ഇഷ്ടപ്പെടുന്ന രണ്ടു മൂന്ന് സുഹൃത്തുക്കൾക്ക്‌ അത്‌ അയച്ചും കൊടുത്തു.



ഗായിക - രാജലക്ഷ്മി
സംഗീതം - ഗോപി സുന്ദർ
വരികൾ - ഹരിനാരായണൻ

അപ്പോ ദേ വരുന്നു അന്നക്കുട്ടിയുടെ കമന്റ്‌, "എടീ പെണ്ണേ നീ ഇരുപത്തിനാലും മണിക്കുറും പോസിറ്റിവിറ്റിയെക്കുറിച്ച്‌ സംസാരിച്ചിട്ട്‌ നീയെന്തിനാ ഇപ്പോ ഈ മരണപ്പാട്ടുമായിട്ട്‌ വന്നിരിക്കുന്നതെന്ന്." അവളുടെ മെസ്സേജ്‌ വായിച്ചപ്പോൾ എനിക്ക്‌ ചിരി വന്നു.



മനുഷ്യർ എല്ലാവരും അങ്ങനെയാണു മരണം എന്നത്‌ എല്ലാവരും ഭയാശങ്കയോടെ നോക്കിക്കാണു. ഒരു പാട്ടിൽ മരണത്തെക്കുറിച്ചുളള സന്ദേശമാണെങ്കിൽ അത്‌ എങ്ങനെ നെഗറ്റിവിറ്റിയെ പ്രതിനിധാനം ചെയ്യുന്നു?അവിടെ വിരഹത്തിന്റെ ദു:ഖം എന്നുളളത്‌ സത്യമാണു പക്ഷേ മരണമെന്നത്‌ പകൽ പോലെ സത്യമായത്‌ .. എന്തിനാണു മനുഷ്യർ ആ സത്യത്തെ ഭയപ്പെടുന്നത്‌... നമ്മുടെ ജീവിതത്തിലെ ഏറ്റവും സുന്ദതരമായ ഘട്ടമാണു മരണം.. കാരണം ഈ ലോകത്തിന്റെ തീരാ വേദനകളിൽ നിന്നും പൈശാചികതങ്ങളിൽ നിന്നുമുളള നിതാന്തമായ മുക്തിയാണു മരണം... ജീവിതത്തിലെ എല്ലാ സമസ്യകൾക്കുമുളള നിതാന്തമായ പരിഹാരം...


ഞാൻ ഫിലോസഫിക്കലായ ഒരു മെസ്സേജ്‌ അന്നക്കുട്ടിക്ക്‌ അയച്ചപ്പോൾ എന്റെ ചിരിയിൽ അവളും പങ്കുകൊണ്ടു. 


വീണ്ടു പാട്ടിന്റെ ലോകത്തേക്ക്‌ ലയിക്കുവാൻ തുടങ്ങിയപ്പോൾ പുറത്ത്‌ ചാറ്റൽ മഴ ചാറുവാൻ തുടങ്ങിയിരുന്നു... പക്ഷേ ഒന്ന് പറയാതെ വയ്യാ ആ പാട്ട്‌ മനസ്സിന്റെ ഉളളിലെവിടെയോ ഒരു നോവ്‌ ഉണർത്തിക്കൊണ്ടേയിരുന്നു.... എനിക്ക്‌ പ്രിയപ്പെട്ടത്‌ എവിടെയോ നഷ്ടപ്പെട്ടതുപോലെ ...



മനസ്സ്‌ തുറന്ന് സ്നേഹിച്ചിട്ടും ആ സ്നേഹം മനസ്സിലാക്കാത്തവർ,
മനസ്സിൽ ഒരു കുന്നോളം സ്നേഹമുണ്ടായിട്ടും 
അത്‌ പരസ്പരം പങ്കുവെക്കുവാൻ സാധിക്കാത്തവർ,
സ്വാർത്ഥമായ സ്നേഹത്തെ പുൽകി 
സ്നേഹിക്കുന്നവരെ ഒറ്റപ്പെടുത്തുന്നവർ,
സ്നേഹിക്കുവാനും, സ്നേഹിക്കപ്പെടുവാനുമായി മത്സരിക്കുന്നവർ.... 
എല്ലാം ഒരു യാത്രയുടെ അന്ത്യം വരെ മാത്രം... 
പിന്നീടങ്ങോട്ട്‌ ആർക്കും സ്വന്തമാകാതെ തനിച്ച്‌... 





Tuesday, July 4, 2017

True Love




ഈ ജന്മത്തിൽ എനിക്ക്‌ നിന്നോട്‌ പറയുവാനുളളതെല്ലാം
എന്റെ ആത്മാവിന്റെ താളുകളിൽ ഞാൻ കുറിച്ചു വെച്ചിരിക്കുന്നു,
ഒരു വേള നിന്നെ ബന്ധിച്ചിരിക്കുന്ന ഭൗതീകമായ
 എല്ലാ ചെങ്ങലകളും പൊട്ടിച്ചെറിഞ്ഞു 
എന്നെ കേൾക്കുവാൻ, എന്നിലെ എന്നെ അറിയുവാൻ 
നീ സ്വതന്ത്രമാകുമെന്ന പ്രതീക്ഷയിൽ.



കാത്തിരിപ്പിന്റെ നാളുകൾക്ക്‌ ദൈർഘ്യമേറെയുണ്ടെങ്കിലും 
ഓരോ ദിനവും കൊഴിയുന്തോറും നാം തമ്മിലുളള അകലം 
കുറയുന്നുവെന്ന പ്രതീക്ഷ എന്നിൽ നിറക്കുന്നത്‌ 
ജീവസ്സുളള ഒരു ആത്മചൈതന്യമാണു.
ആത്മാവിന്റെ സ്പന്ദനത്താൽ കാണാതെ കാണുവാനും, 
പറയാതെ കേൾക്കുവാനും, അറിയാതെ അറിയുവാനും 
കഴുയുന്നതാണു നാം തമ്മിലുളള ആ അന്തരത്തെ സാധൂകരിക്കുന്നത്‌.



ദിനരാത്രങ്ങൾ കൊഴിഞ്ഞു വീഴുമ്പോഴും, വർഷങ്ങൾ പോയ്‌ മറയുമ്പോഴും, 
ഋതുക്കൾ മാറി വരുമ്പോഴും കണ്ണിമ പൂട്ടാതെ കാത്തിരിക്കുന്ന
 എന്നിലെ പ്രണയത്തിനു പറയുവാനും, കേൾക്കുവാനും, 
കാണുവാനും, അറിയുവാനും കഴിയുന്നത്‌ ഒന്നു മാത്രമാണു;
 ഒരു ജന്മത്തിന്റെ പുണ്യമായി ഞാൻ കരുതുന്ന 
നിന്നിലെ പ്രണയത്തെ... 



നീ അറിഞ്ഞും അറിയാതെയും എന്റെ ജീവിതത്തിന്റെ 
ഗതിവിഗതികളെ നിയന്ത്രിക്കുമ്പോൾ 
എന്റെ ജീവിതത്തിലും നിന്റെ കൈയ്യൊപ്പുണ്ടെന്നുളള സത്യത്തെ 
ഞാൻ ഏറ്റവും അഭിമാനത്തോടെ നോക്കിക്കാണുന്നു. 



ഇനി എത്ര നാൾ ഞാൻ കാത്തിരിപ്പേണ്ടു എന്നറിയില്ലെങ്കിൽ കൂടിയും, 
പ്രതീക്ഷകൾ അസ്തമിക്കാത്ത, സ്വപ്നങ്ങളാൽ നിറഞ്ഞ ആ ദിനം 
എന്നിൽ നിറക്കുന്ന അത്മവിശ്വാസത്തിനു ഈ ജന്മം മുഴുവൻ 
ഞാൻ നിന്നോട്‌ കടപ്പെട്ടിരിക്കുന്നു...