My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Monday, November 14, 2016

എന്റെ മകൾക്കായി...

14. 11. 2016

നവംബർ 14 , ശിശുദിനം... പിന്നെ സൂപ്പർ മൂൺ ലോകത്തിനു ദൃശ്യമായ ദിവസവും.... അതിലുമുപരി ഞങ്ങളുടെ ജീവിതത്തിലേക്ക്‌ ഒരു അതിഥി കൂടി എത്തിച്ചേർന്ന ദിവസം...



നവംബർ 14 2016, ഞാൻ കാത്തിരുന്ന, ദൈവം നൽകിയ ദാനമായ ഞങ്ങളുടെ മകൾ ഇന്നു ജനിച്ചു. ഒരുപാടു പേരുടെ പ്രാർത്ഥന അവളുടെ ജനനത്തിനു കൂട്ടായി ഉണ്ടായിരുന്നു. ഞാൻ അനുഭവിച്ച വേദനകൾക്കും, പരിഹാസങ്ങൾക്കും മറുപടിയായി എന്റെ വ്യക്തിത്വത്തെ ജീവിതത്തിൽ എന്നും തല ഉയർത്തിപ്പിടിച്ചു നിർത്തുവാനായി അവൾ എന്റെ ഉദരത്തിൽ ഉരുവായി, ദൈവ കൃപയാൽ അവൾ ഈ ഭൂമിയിൽ ജനിച്ചു വീണപ്പോൾ മുതൽ ഞാൻ അവൾക്കും കടപ്പെട്ടിരിക്കുന്നു. 


ഇന്ന് ഞാൻ സന്തോഷവതിയാണു ഒരു അമ്മയായതിൽ, ആ ഉത്തരവാദിത്വത്തിന്റെ മധുരവും ജീവിതത്തിൽ ആസ്വദിക്കാൻ സാധിച്ചതിൽ. പക്ഷേ ഇപ്പോൾ ഞാൻ ഇതെഴുതുന്നത്‌ ഒരു കുഞ്ഞിനു വേണ്ടി വർഷങ്ങളായി കാത്തിരിക്കുന്നതിന്റെ വേദനയും, അപകർഷതാബോധവും, സാമൂഹികമായ ഒറ്റപ്പെടലിന്റേയും അനുഭവങ്ങൾ ഏറ്റെടുത്ത്‌ ജീവിക്കുന്ന ദമ്പതികൾക്ക്‌ വേണ്ടിയാണു. ഏഴു വർഷവും, ഏഴു മാസവും ഞങ്ങൾ കാത്തിരുന്നു ഞങ്ങളുടെ കുഞ്ഞിന്റെ ജനനത്തിനായി. എന്റെ ജീവിതത്തിൽ ആ ഏഴു വർഷങ്ങൾ എനിക്ക്‌ നൽകിയ അനുഭവങ്ങൾ എന്നെ പുതിയ ഒരു വ്യക്തിയാക്കി മാറ്റി. ഇന്ന് എന്റെ കുഞ്ഞിന്റെ ഉത്തരവാദിത്തങ്ങൾക്ക്‌ ഒപ്പം ഒരു പിടി സ്വപ്നങ്ങളും എനിക്ക്‌ കൂട്ടായിയുണ്ട്‌. 


നിങ്ങൾ കാത്തിരിക്കുന്ന ഓരോ നിമിഷവും ദൈവം നിങ്ങളിൽ ഒരു പുതിയ വ്യക്തിയെ സൃഷ്ടിക്കുകയാണു. അതുകൊണ്ട്‌ വിശ്വസിക്കുക ദൈവം നിങ്ങൾക്ക്‌ തീർച്ചയായും ഒരു കുഞ്ഞിനെ നൽകുമെന്ന്. അതോടൊപ്പം നിങ്ങൾ മനസ്സിലാക്കുക നിങ്ങളുടെ ജീവിതത്തിൽ ദൈവം ആഗ്രഹിക്കുന്ന എന്തോ ഒരു കാര്യത്തിന്റെ നിവർത്തീകരണവും ഈ കാത്തിരിപ്പിന്റെ നാളിൽ നടക്കേണ്ടതായിട്ടുണ്ടെന്ന്. 


ഞാൻ കാത്തിരുന്ന ഏഴു വർഷം എനിക്ക്‌ എന്റെ പപ്പയുടെ കാൻസർ ചികിത്സക്ക്‌ പിന്തുണയായി നിൽക്കുവാൻ സാധിച്ചു, എന്നാൽ കഴിയാവുന്ന വിധത്തിൽ ഒരു അനാഥാലയത്തിനുവേണ്ട സഹായങ്ങൾ ചെയ്യുവാൻ സാധിച്ചു, സാമ്പത്തികമായി കുറച്ച്‌ മനുഷ്യരെ പിന്തുണക്കുവാൻ സാധിച്ചു. അതുകൊണ്ട്‌ ഞാൻ വിശ്വസിക്കുന്നു ദൈവം ഈ ഭൂമിയിൽ ദൈവത്തിന്റെ കരങ്ങളായി വർത്തിക്കുവാൻ തിരഞ്ഞെടുത്തിരിക്കുന്ന വ്യക്തികളിൽ ഒരാളാണു ഞാനെന്ന്, അതിനുവേണ്ടി ദൈവം എന്നെ ഒരുക്കിയത്‌ ആ ഏഴു വർഷങ്ങൾക്കൊണ്ട്‌. 


ഇപ്പോൾ എന്റെ മുൻപിലുളള ലക്ഷ്യങ്ങൾ വളരെ വലുതാണു, ദൈവം എന്നെ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വവും അതിലും വലുതാണു. ജീവിതം ഒരിക്കൽ മാത്രമേയുളളൂ, അതുകൊണ്ട്‌ ഓരോ നിമിഷവും ആ ജീവിതത്തെ അതിന്റെ പൂർണ്ണതയിൽ ആസ്വദിക്കുവാൻ ശ്രമിക്കുക. പ്രാർത്ഥനയോടെ ഞങ്ങൾക്ക്‌ താങ്ങായി നിന്ന എല്ലാവർക്കും നന്ദി അർപ്പിക്കുന്നു. സർവ്വോപരി ദൈവത്തിനും നന്ദി!


നന്ദി പൂർവ്വം
കാർത്തിക രെഞ്ചിത്ത്‌

Wednesday, September 14, 2016

ആശംസകളോടെ..

നല്ല മഴയോടു കൂടി തിരുവോണത്തെ വരവേറ്റു. ഒരു ഓണ സദ്യ കഴിക്കണമെന്ന് ആഗ്രഹിച്ചപ്പോൾ ഒന്നിൽ കൂടുതൽ കഴിക്കുവാൻ ദൈവം അവസരമൊരുക്കിത്തന്നു. അമ്മ സംഘടനയുടെ ഓണാഘോഷ പരിപാടിയിലും, പളളിയിലെ ഓണാഘോഷ പരിപാടിയിലും ഭാഗവാക്കാകുവാൻ സാധിച്ചു. ശരിക്കും മനസ്സ്‌ നിറഞ്ഞ്‌ ഓണ സദ്യ ഉണ്ണുവാനും, ഓണാഘോഷങ്ങളിൽ പങ്കെടുക്കുവാനും സാധിച്ചു.


ജാതിമത ഭേദമന്യേ ഈ ഓണവും എല്ലാവർക്കും സ്നേഹവും, സമ്പൽ സമൃദ്ധിയും നൽകി അനുഗ്രഹിക്കട്ടെയെന്ന് ആശംസിക്കുന്നു.





"ഓർമ്മിക്കുന്നു ഒരു നല്ല സൗഹൃദത്തേയും, 
ആ സൗഹൃദത്തിൻ ആഴങ്ങളിൽ 
എഴുതിച്ചേർത്ത നിമിഷങ്ങളേയും.... 
എന്നും നല്ല നാളേകൾ നേർന്നു കൊണ്ട്‌ 
പുതിയ ഒരു വർഷവും, ജീവിതവും
ആശംസകളായി ഇവിടെ കുറിക്കുന്നു.."

സ്‌നേഹപൂർവ്വം....

Monday, August 29, 2016

ഒസീസ്‌ ലൈസൻസ്‌

14/8/16
അങ്ങനെ ഇന്ന് ഒസീസ്‌ ഡ്രൈവിങ്‌ ലൈസൻസും സ്വന്തമാക്കി. ദുബായിലെ ലെഫ്റ്റ്‌ ഹാൻഡ്‌ ഡ്രൈവിൽ നിന്ന് ഇവിടുത്തെ റൈറ്റ്‌ ഹാൻഡ്‌ ഡ്രൈവിലോട്ട്‌ മാറിയപ്പോൾ ആദ്യം ചെറിയ ഒരു ബുദ്ധിമുട്ട്‌ ഉണ്ടായിരുന്നു. പക്ഷേ പിന്നീട്‌ അതുമായി പൊരുത്തപ്പെടുവാൻ തുടങ്ങി. വാഹനം ഓടിക്കുവാൻ പഠിക്കുന്ന സമയത്ത്‌ ഏറ്റവും വലിയ വെല്ലുവിളി എന്റെ ഓവർ സ്പീഡായിരുന്നു. ദുബായിലെ എക്സ്പ്രെസ്സ്‌ ഹൈവേകളിൽ നിന്നും ഇവിടുത്തെ ചെറിയ റോഡുകളിലൂടെ പതിയെ വാഹനം ഓടിച്ചപ്പോൾ വേഗത നിയന്ത്രണം പുതിയ ഒരു അനുഭവമായി മാറി. 

ചെറുപ്പത്തിൽ ഞാൻ ഏറ്റവും ആരാധനയോടെ നോക്കിയിരുന്നത്‌ ഡ്രൈവർമ്മാരെയാരുന്നു, പ്രത്യേകിച്ചും സ്ത്രീ ഡ്രൈവർമ്മാരെ. അന്നത്തെക്കാലത്ത്‌ വളരെ അപൂർവ്വമായിട്ടെ സ്ത്രീകൾ വാഹങ്ങൾ ഓടിച്ചിരുന്നുളളൂ. സ്ത്രീകൾ ഓടിക്കുന്ന വാഹനം ഞാൻ  എന്റെ കണ്ണിൽ നിന്ന് മറയുന്നിടം വരെ നോക്കിനിൽക്കുമായിരുന്നു. എന്നിട്ട്‌ മനസ്സിൽ പറയും വലുതാകുമ്പോൾ ഞാനും വണ്ടിയോടിക്കാൻ പഠിക്കുമെന്ന്. അന്ന് വണ്ടിയോടിക്കാൻ ഡ്രൈവിംഗ്‌ ലൈസൻസ്‌ ഒക്കെ വേണമെന്ന് അറിയില്ലായിരുന്നു ട്ടോ. എന്താണെങ്കിലും അടൂരിൽ ഞാൻ ജോലിചെയ്തു കൊണ്ടിരുന്നപ്പോൾ 2009-ൽ ആ സ്വപ്ന്ം സാക്ഷാൽക്കരിച്ചു, ടൂവീലറിന്റേയും, ഫോർവീലിന്റേയും ലൈസൻസ്‌ ഒരു ദിവസം തന്നെയെടുത്ത്‌ എന്റെ ആശാന്റെ അഭിമാനം ഞാൻ കാത്തുസൂക്ഷിച്ചു.

പിന്നീട്‌ നാട്ടിൽ നിന്ന് മറ്റൊരു രാജ്യത്തേക്ക് കുടിയേറിയപ്പോഴും അവിടുത്തേയും ലൈസൻസ്‌ സ്വന്തമാക്കണമെന്ന ആഗ്രഹം മനസ്സിൽ സൂക്ഷിച്ചു. സാമ്പത്തികമായ ബാധ്യതകൾ ഒക്കെ കാരണം ആ സ്വപ്നം പൂവണിയാൻ ഒരു മൂന്നു വർഷം കാത്തിരിക്കേണ്ടി വന്നു. ദുബായിൽ ഒക്കെ ഡ്രൈവിംഗ്‌ പഠിക്കണമെങ്കിൽ നല്ല ചിലവാണെ. എന്നിരുന്നാലും 2013 -ൽ ഷാർജയിൽ വെച്ച്‌ അതും ഞാൻ സ്വന്തമാക്കി. പിന്നീട്‌ ഓസ്‌ ട്രേലയിലേക്ക്‌ പോകുവാൻ തീരുമാനിച്ചപ്പോഴും ഇവിടുത്തെ ലൈസൻസും സ്വന്തമാക്കണമെന്നുളളതായി മോഹം. അതും 2016 ആഗസ്റ്റ്‌ 14-നു സാധ്യമാക്കുവാൻ സാധിച്ചതിനു ദൈവത്തിനു നന്ദിയർപ്പിക്കുന്നു. പിന്നെ എന്റെ ഡ്രൈവിംഗ്‌ ക്ലാസ്സിന്റെ സമയത്തും , അതിന്റെ ടെസ്റ്റിന്റെ സമയത്തും എന്റെ ഉദരത്തിൽ എനിക്ക്‌ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെയിരുന്ന എന്റെ കുഞ്ഞിക്കും എന്റെ നന്ദി!

ഇത്‌ ഇവിടെ എഴുതിയത്‌ വേറൊന്നും കൊണ്ടല്ലാ, വാഹനം ഓടിക്കുവാൻ എല്ലാവരാലും സാധ്യമാകുന്ന ഒന്നാണു. പക്ഷേ ഭയമെന്ന കാരണത്താൽ അതിൽ നിന്ന് മാറിനിൽക്കുന്നവരുമുണ്ട്‌. ഒരു പക്ഷേ വാഹങ്ങൾ അപകടങ്ങൾക്ക്‌ കാരണമാകുമെന്നുളളതായിരിക്കാം, അല്ലെങ്കിൽ മരണഭയമായിരിക്കാം അത്‌ സ്വായക്തമാക്കുവാൻ തടസ്സമായി നിൽക്കുന്നത്‌. നമ്മുടെയൊക്കെ ജീവിതത്തിൽ എത്രയധികം സാഹസികങ്ങളായ സാഹചര്യങ്ങളിലൂടെ കടന്നു വന്നിട്ടാണു നമ്മൾ ജീവിതത്തിൽ ഇതു വരെയെത്തിയിട്ടുളളത്‌. അതിന്റെ പകുതി ധൈര്യവും, സാഹസികതയും മതി നമ്മൾക്ക്‌ നമ്മുടെ കൊച്ച്‌ കൊച്ച്‌ സ്വപ്നങ്ങളെ പൂവണിയിക്കുവാനും, ജീവിതത്തിൽ സധൈര്യം മുൻപോട്ട്‌ പോകുവാനും. 

Wednesday, August 17, 2016

ഒരു കോഴിപ്പരസ്യം

ഇന്ന് മലയാള മാസം ചിങ്ങം ഒന്ന്. മഞ്ഞിന്റെ ആവരണം വകഞ്ഞു മാറ്റി രാവിലെ മുതൽ നല്ല വെയിൽ ഭൂമിയെ പുൽകിയിരിക്കുന്നു. അതുകൊണ്ടാണോയെന്നറിയില്ല എഴുതുവാൻ നല്ലയൊരു മൂഡു തോന്നി. അപ്പോഴാണു ഒരു കോഴിപ്പരസ്യത്തിന്റെ കാര്യം ഓർമ്മ വന്നത്‌. 


അന്നും പതിവുപോലെ ഞാനും രെഞ്ചിയും കൂടി നടക്കാൻ ഇറങ്ങി. നടക്കുവാൻ പോകുന്ന കാര്യം രെഞ്ചിക്ക്‌ ഇത്തിരി മടിയുളള കൂട്ടത്തിലാണു. വേറൊന്നും കൊണ്ടല്ല, രാവിലത്തെ സുഖമുളള ഉറക്കത്തിനു ഭംഗം നേരിടുന്നതുകൊണ്ടാണു. എന്നാലും ഞങ്ങൾ രണ്ടു പേരും ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒന്നാണു വെറുതെ എന്തൊക്കെയോ സംസാരിച്ച്‌ അങ്ങനെ നടക്കുന്നത്‌. സംസാരം മാത്രമല്ലാട്ടോ; അതിനിടക്ക്‌ രെഞ്ചിയുടെ ഫോട്ടോയെടുപ്പ്‌ എന്റെ പ്രകൃതി നിരീക്ഷണം എല്ലാം നടക്കാറുണ്ട്‌.


ഓസീസിൽ വന്നിട്ട്‌ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്‌ ഇവിടുത്തെ പൂക്കളുടെ ഭംഗിയാണു. എത്ര തരം ചെടികളും പൂക്കളുമാണു. അതും നല്ല ഭംഗിയുളള നിറങ്ങളുടെ ഒരു വർണ്ണക്കാഴ്ച്ച തന്നെയാണു ഇവിടെ. പക്ഷേ അത്ര നല്ല മണമുളള പൂക്കൾ ഇതുവരേയും കാണുവാൻ സാധിച്ചിട്ടില്ലാ ട്ടോ. അങ്ങനെ പൂക്കളെ തേടിയുളള യാത്രയിലാണു ഞങ്ങൾ ആ പരസ്യം കണ്ടത്‌. 


ഒരു കോഴിയുടെ ഫോട്ടോ അതിന്റെ അടിയിൽ ആ കോഴിയുടെ പേരും മേൽവിലാസവും. താഴോട്ട്‌ വായിച്ചപ്പോഴാണു ആ പരസ്യത്തിന്റെ ഗൗരവം മനസ്സിലായത്‌. ആ കോഴിയെ കാണാതെ പോയിട്ട്‌ ഒരു മാസം ആയിരിക്കുന്നു. കണ്ടുകിട്ടുന്നവർ ജീവനോടെ തിരിച്ചേൽപ്പിക്കണം എന്ന് അപേക്ഷിച്ചു കൊണ്ടുളള പരസ്യമാണു. എന്താണെങ്കിലും ഇവിടെയുളളവരുടെ മൃഗങ്ങളോടുളള സ്നേഹം ഞങ്ങൾക്ക്‌ ഇഷ്ടാ പിടിച്ചു.




നാട്ടിലാണെങ്കിൽ മ്മടെ ഒരു കോഴിയെ കാണാതായാൽ ഒന്നുകിൽ ആരെങ്കിലും കട്ടോണ്ട്‌ പോയി അല്ലെങ്കിൽ മാക്കാൻ പിടിച്ചോണ്ട്‌ പോയിയെന്ന് പറഞ്ഞ്‌ ആ കോഴിയുടെ ജാതകത്തിനു അടിവരയിടും. എന്താണെങ്കിലും പുതിയ നാടും പുതിയ പുതിയ കാഴ്ച്ചകളും നല്ല നല്ല ഓർമ്മകളായി ജീവിതത്തിൽ എഴുതിച്ചേർക്കപ്പെടുന്നു. ഞാനും രെഞ്ചിയും ഞങ്ങടെ കുഞ്ഞിയും കൂടി ആ പരസ്യത്തിന്റെ ഫോട്ടോയൊക്കെ എടുത്ത്‌ വീണ്ടും നടപ്പ്‌ തുടർന്നു പുതിയ കാഴ്ച്ചകൾ തേടി പുതിയ അനുഭവങ്ങൾക്കായി. 


                                         ഒരു നല്ല വർഷം എല്ലാവർക്കും നേർന്നുകൊണ്ട്‌....
കാർത്തിക



Tuesday, August 9, 2016

ജീവിത പാഠങ്ങൾ

ദിവസങ്ങൾ കൊഴിഞ്ഞു വീഴുമ്പോൾ മനസ്സിന്റെ ഉൾക്കോണിലും കാണാത്ത എന്തിനേയൊക്കെയോ വേണ്ടിയുളള പ്രതീക്ഷകൾ അങ്ങനെ പെയ്തു തോരാത്ത മഴ പോലെ നിറഞ്ഞു നിൽക്കുന്നു. എഴുതുവാൻ ഒരുപാടുണ്ട്‌ പക്ഷേ ഞാനറിയാതെ എന്തൊക്കെയോ എന്നെ പിന്നേയും ചില ഓർമ്മളുടെ ചരടു കൊണ്ട്‌ പുറകോട്ട്‌ വലിക്കുന്നു. ചിലപ്പൊൾ വാക്കുകൾക്കതീതമായി മൗനത്തിനു കീഴ്പ്പെടുമ്പോൾ എല്ലാം മറക്കുവാൻ കാലവും എന്നെ പഠിപ്പിക്കുകയായിരിക്കണം. 

ഓരോ പാഠങ്ങൾ ഇങ്ങനെ ജീവിതം പഠിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഒരു പക്ഷേ ആ പഠനം അവസാനിക്കുന്നത്‌ നമ്മുടെ മരണത്തോടു കൂടെയായിരിക്കണം. ചില പാഠങ്ങൾ സ്വയം പഠിക്കും, ചിലത്‌ മറ്റുളളവർ പഠിപ്പിക്കും, ചിലത്‌ എത്ര പഠിച്ചാലും പഠിച്ചതായി കണക്കാക്കാതെ അജ്ഞതയുടെ കൈകളിൽ ഏൽപ്പിക്കും. എന്നിട്ട്‌ ഒന്നുമറിയാത്തവനെപ്പോലെ എല്ലാം തികഞ്ഞവനായി ജീവിക്കും.

തത്വങ്ങൾ എഴുതുവാനുളള ഒരു മാനസികാവസ്ഥയൊന്നുമല്ല പിന്നെ വെറുതെ ഓരോ കാര്യങ്ങൾ ആലോചിച്ചപ്പോൾ ചില കാര്യങ്ങൾ പറയാതെ പറയാൻ പറ്റുന്നത്‌ ആർക്കും മനസ്സിലാകാത്ത ചില വാക്കുകളിലൂടെയാണു. എന്താണെങ്കിലും എന്റെ യാത്രകൾ അവസാനിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ സ്വപ്നങ്ങളെ ഞാൻ ഉപേക്ഷിക്കുകയുമില്ലാ. 

നോവൽ പൂർത്തിയാക്കി അത്‌ പബ്ലീഷിങ്ങിനു കൊടുക്കണം. പിന്നെ എന്റെ കുഞ്ഞിയുടെ വരവിനുവേണ്ടി ഒരുങ്ങണം. ഇനി തിരക്കിന്റെ നിമിഷങ്ങൾക്ക്‌‌ സ്വാഗതം ഓതിക്കൊണ്ടു വേണം ഓരോ ദിനത്തേയും വരവേൽക്കാൻ. അതിനും ഇനിയും എത്ര ദിനങ്ങൾ കൂടി. 


Thursday, June 30, 2016

ഒരു കുടക്കീഴിൽ



30/6/16
ഇന്ന് നല്ല മഴയും തണുപ്പുമുളള ദിവസമായിരുന്നു. ഞാനും രെഞ്ചിയും കൂടി എന്റെ സ്കാനിംങിനായി പോകുവാനിറങ്ങിയപ്പോൾ ഞാങ്ങളെ സ്വാഗതം ചെയ്തുകൊണ്ട്‌ മഴയുടെ ശക്തിയും കൂടി. ഒരു കുടക്കീഴിൽ എന്നേയും ഞങ്ങടെ കുഞ്ഞൂസിനേയും നനയിക്കാതിരിക്കാൻ രെഞ്ചി എന്നെ രെഞ്ചിയോട്‌ ചേർത്തുപിടിച്ചു നടന്നു. ഞങ്ങളുടെ നടപ്പ്‌ കണ്ട്‌ ബൈക്കിൽ ഞങ്ങളെ കടന്നു പോയ ഒരു പോസ്റ്റ്‌ വുമൺ ഉറക്കെ വിളിച്ച്‌ എന്നോടായി പറഞ്ഞു,
"He's taking care of you well!"
പുളളിക്കാരിക്ക്‌ ഒരു നല്ല ചിരിയും സമ്മാനിച്ച്‌ ഞങ്ങൾ യാത്ര തുടർന്നു.


സ്കാനിംങ്ങിനായി കാത്തിരുന്നപ്പോഴും ഒരു പ്രാർത്ഥനമാത്രമേ ഉണ്ടായിരുന്നുളളൂ "എന്റെ കുഞ്ഞിക്ക്‌ ഒരു കുഴപ്പവും ഉണ്ടാകരുതേയെന്ന്." രെഞ്ചിയെക്കൂട്ടി സ്കാനിംങ്ങ്‌ മുറിയിൽ കയറിയപ്പോൾ ഞാൻ കണ്ടു എന്റെ കൊച്ചിന്റെ മുഖത്തും ഒരു പാട്‌ പിരിമുറുക്കം ഉളളതായി. പക്ഷേ കുഞ്ഞിന്റെ ഓരോ ചലനങ്ങളും സ്ക്രീനിൽ കാണുവാൻ തുടങ്ങിയപ്പോൾ ശരിക്കും ആ പിരിമുറുക്കം എവിടെയോ പോയി മറഞ്ഞു. ഞങ്ങൾ കണ്ടു എന്റെ കുഞ്ഞൂസിന്റെ കുഞ്ഞി കൈകളും കാലുകളും ഉടലും ശിരസ്സും മുഖവുമെല്ലാം. 


സ്കാനിംങ്ങിൽ കുഞ്ഞ്‌ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് കേട്ടപ്പോഴാണു ശരിക്കും മനസ്സ്‌ നിറഞ്ഞു സന്തോഷിച്ചത്‌. പക്ഷേ ആ സന്തോഷം അമിതമാകാതിരിക്കാനാകണം എനിക്ക്‌ ചില പ്രശ്നങ്ങൾ അവർ കണ്ടെത്തി. അതുകൊണ്ട്‌ ഇനിയങ്ങോട്ട്‌ കുഞ്ഞിന്റെ വളർച്ചയും, കുഞ്ഞിന്റെ ജനനവുമൊക്കെ ഒരു അഗ്നിപരീക്ഷ പോലെയാണു. എന്താണെങ്കിലും എന്തിനേയും നേരിടാൻ മനസ്സുകൊണ്ടും ശരീരം കൊണ്ടും തെയ്യാറായി കഴിഞ്ഞു.


വീണ്ടും ഒരു കുടക്കീഴിൽ വീട്ടിലോട്ട്‌ യാത്ര തിരിച്ചപ്പോഴും മനസ്സിൽ നിറയെ എന്റെ കുഞ്ഞിന്റെ മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ മനസ്സിൽ ഒരു പിടി പ്രാർത്ഥനകളും "എന്നെ വിശ്വസിച്ച്‌ എന്റെ ഉദരത്തിൽ ഉരുവായിരിക്കുന്ന എന്റെ കുഞ്ഞിനു ഈ ഭൂമിയിൽ പൂർണ്ണ ആരോഗ്യത്തോടെ ജനിച്ച്‌ വീഴുവാൻ എനിക്ക്‌ ആയുസ്സും ആരോഗ്യവും തരണമേയെന്നു. എന്റെ രെഞ്ചിയുടേയും, കുടുംബത്തിന്റേയും പ്രതീക്ഷകളെ സ്വപ്നങ്ങളെ ഞാൻ കാരണം ഇല്ലാണ്ടാക്കുവാൻ ഇടവരരുതേയെന്ന്. നല്ലത്‌ മാത്രം പ്രതീക്ഷിക്കുന്നു ..... പ്രാർത്ഥിക്കുന്നു.

Thursday, June 23, 2016

കാലത്തിനുളള മറുപടി

18/06

മഴയും, കാറ്റും, തണുപ്പുമുളള ആ സായാഹ്നം നമുക്കായി കുറിച്ച നിമിഷങ്ങൾ പ്രണയത്തിന്റേതായിരുന്നു. ഓർമ്മകൾ ചിറകുകൾ വിടർത്തുമ്പോൾ മറക്കുവാൻ കഴിയാതെ ഹൃദയത്തിൻ ഒരു കോണിൽ സൂക്ഷിക്കുന്നു പ്രണയമെന്ന ആ അനശ്വരമായ അനുഭവം. 


എല്ലാം മറക്കുവാൻ കാലം പുതിയ അനുഭവങ്ങൾ തരുമ്പോഴും എവിടെയൊക്കെയോ ഒരു നല്ല ഓർമ്മയും അതോടൊപ്പം ഒരു ചെറിയ നോവും അവശേഷിപ്പിച്ച്‌ ആ പ്രണയത്തിന്റെ ഓർമ്മകൾ എന്നെ തേടി വരുന്നു. 


ഓർമ്മിക്കുവാൻ ഒരുപാടുളളവർക്ക്‌ മറക്കുവാൻ എത്ര എളുപ്പം. പക്ഷേ പ്രിയപ്പെട്ട ഓർമ്മകളെ എന്നും നെഞ്ചോട്‌ ചേർക്കുന്നവരെ തേടി അവരറിയാതെ തന്നെ ആ ഓർമ്മകൾ തേടിയെത്തുന്നു.


മഞ്ഞിൻ കണങ്ങളാൽ മൂടപ്പെട്ട ഈ വഴികളിലൂടെ തനിയെ നടക്കുമ്പോൾ, എന്റെ ഏകാന്തതയെ ഭേദിക്കുവാൻ ആ പ്രണയവുമെത്തി. പിന്നെ ഞങ്ങൾ ഒരുമിച്ച്‌ ഓരോ കഥകൾ പറഞ്ഞു നടന്നപ്പോൾ ഞാനറിഞ്ഞു നിന്റെ പ്രണയത്തിനു എപ്പോഴും ഒരു നനുത്ത കുളിർമ്മയാണു... ആ കുളിരും എന്റെ നെഞ്ചിലെ ചൂടും എന്റെ ചുണ്ടിൽ ഒരു പുഞ്ചിരിയായി വിടർന്നു നിന്നു.... കാലത്തിനു എനിക്ക്‌ നൽകുവാനുളള മറുപടി.


മറുപടികളില്ലാത്ത, ഓർമ്മകൾ അന്യമായ, നന്മയും സ്നേഹവും മാത്രം നിറഞ്ഞു നിൽക്കുന്ന ഒരു നല്ല പ്രണയത്തിനായി.... 


കാർത്തിക...


Wednesday, June 15, 2016

In the Memory of My Angel.



Oh! My Beloved I miss you since You left me alone in the world of dreams. It's been one year You found your place in the heaven along with your Creator. I know You are safe and happy there.

Do you ever miss your Mom??




But I miss you a lot even after one year of your separation. 

I know you must be aware that Your sibling is on the way to this beautiful world. I don't know whether it's your brother or sister. You know your Mom loves to have a Baby Girl so I believe it's your sister. 

You are always my first born, My Angel. Be a Guardian Angel to Your Little One in my womb. 

Love You My Angel. Sending you my hugs and kisses. I MISS YOU.



With lots of affection 
Your Mom.



Saturday, June 11, 2016

To My Little Princess



3rd of June 2016, The day You were born and blessed the life of My beloved friends. When I knew that you were born on this day at 17:00H, I really thought of writing a note in my blog. But the time and the circumstances put me in a state of such a hectic schedule and couldn't bring out my thoughts into words.


Today, I'm sitting in my car porch, watching the sunrise, listening to the chirping of birds, enjoying the warmth of Sun and talking to My Little One in my womb, Your thoughts initiated to flow through my words.


My Sweet Little Princess.... Welcome to the world of happiness and peace. May Your precious life is enriched with your parents' and siblings' Affection. May the Lord bless You to cherish all the beauty and spirit of Life.


I don't know when I can see you, but I trust that we'll meet one day. Looking forward for that special day with great content. Love You My Princess...


With lots of hugs and kisses... 

Wednesday, June 8, 2016

ജീവിതമെന്ന ഒഴിക്കിലൂടെ..



ജീവിതം മുൻപോട്ട്‌ ഒഴുകിക്കൊണ്ടേയിരിക്കുന്നു. ആ ഒഴുക്കിന്റെ താളം തെറ്റാതെ ഏതൊക്കെയോ തീരങ്ങളെ പുൽകി അത്‌ വീണ്ടും ഒഴുകുമ്പോൾ അതിന്റെ ലക്ഷ്യത്തിലേക്ക്‌ ഇനി എത്ര കാതമെന്നറിയില്ലാ. ആ യാത്രയിൽ ഇനിയും എത്ര പ്രതിസന്ധികൾ തരണം ചെയ്യണമെന്നും അറിയില്ലാ. പക്ഷേ കുറേ അനുഭവങ്ങൾ ജീവിതത്തിൽ നമുക്ക്‌ തുടർക്കഥയാകുമ്പോൾ പിന്നെ എന്തിനേയും നേരിടാനുളള ഒരു ധൈര്യം നമ്മൾ നേടിയെടുക്കും. അത്‌ നമ്മളെ മുൻപോട്ട്‌ കൊണ്ടുപൊയ്കോണ്ടേയിരിക്കുന്നു.


ജീവിതത്തിൽ ഓരോ യാത്രക്കും ഓരോ ലക്ഷ്യങ്ങൾ. ജനനം മുതൽ മരണം വരെ ആ ലക്ഷ്യപ്രാപ്തിക്കായുളള പരിശ്രമങ്ങൾ. എല്ലാം നല്ലതായി അവസാനിക്കണമെന്ന് ആഗ്രഹിക്കുമ്പോഴും എവിടെയൊക്കെയോ നമ്മൾ നിനച്ചിരിക്കാതെ നമ്മളെ തേടി വരുന്ന താളപ്പിഴകൾ. അവയെല്ലാം അതിജീവിച്ച്‌ പിന്നേയും തുടരുന്ന യാത്രയിൽ എല്ലാം ഒരു ഓർമ്മയായി മാറുമ്പോൾ മറക്കുവാൻ പറ്റാത്തതായി ചിലത്‌ ആ ഓർമ്മച്ചെപ്പിൽ നമ്മൾ സൂക്ഷിക്കുന്നു. നമ്മുടെ മരണത്തോടെ അതും മണ്ണോടു ചേരുന്നു... 


നല്ല സ്വപ്നങ്ങളോടെ, നല്ല പ്രതീക്ഷകളോടെ മുൻപോട്ട്‌ .... നന്ദി ദൈവമേ എല്ലാ അനുഗ്രഹങ്ങൾക്കും...

Tuesday, May 31, 2016


എന്റെ ചുണ്ടിലെ ചിരിയും..
എന്റെ ജന്മത്തിൻ പുണ്യവും നീ...

Friday, May 20, 2016

മടക്കം ഒരു വേദന..(കഥ)




"അപ്പാ, നമുക്കിനി നാട്ടില്‍ പോകണ്ടാ..."

"അതെന്താ!", മകന്‍റെ ആ പരാമര്‍ശം ജോയിയെ തെല്ലൊന്ന് അത്ഭുതപ്പെടുത്തി. ജോലി കഴിഞ്ഞു തിരികെ വീട്ടിലെത്തി പതിവ് പത്രപാരായണത്തില്‍ മുഴുകിയിരിക്കുകയായിരുന്നു ജോയി.


"ഇത്രയും നാള്‍ നാട്ടില്‍ പോകുന്നതും കാത്തിരുന്ന നിനക്കെന്താ ഇപ്പോള്‍ നാട്ടില്‍ പോകണ്ടാത്തത്?", ജോയി മകനോട്  ചോദിച്ചു.


"എന്തിനാ അപ്പാ നമ്മുടെ നാട്ടില്‍ കുഞ്ഞുങ്ങളെ തീയിട്ട് കൊല്ലുന്നത്?"


ആ ചോദ്യം ജോയി തന്‍റെ മകനില്‍നിന്നും പ്രതീക്ഷിച്ചില്ലാ. ഇന്നത്തെ പത്രത്തിലേയും ടിവിയിലേയും പ്രധാന വാര്‍ത്ത വടക്കേ ഇന്ത്യയില്‍ നടന്ന ആ സംഭവമായിരുന്നു, ഒരു ദളിത്‌ കുടുംബത്തിന്‍റെ നേരെ ഉണ്ടായ അക്രമണം. തന്‍റെ മകന് എന്ത് ഉത്തരം നല്‍കണമെന്നറിയാതെ ജോയി ചിന്താകുലനായി.


"ഞാന്‍ എന്താണ് എന്‍റെ മകനോട് പറയേണ്ടത്? നമ്മുടെ നാട് ജാതിവ്യവസ്ഥയുടേയും, അഴിമതി രാഷ്ട്രീയത്തിന്‍റെയും, മനുഷ്യഹത്യയുടെയും വിളനിലമായി മാറിക്കൊണ്ടിരിക്കുന്നുവെന്നോ... അതോ എനിക്കും നിനക്കും അവകാശപ്പെട്ട നമ്മുടെ മണ്ണ് ഇന്ന്‌ മത തീവ്രവാദികളുടെയും, പൊതുമുതല്‍ കട്ടുമുടുപ്പിക്കുന്ന രാഷ്ട്രീയ കോമരങ്ങളുടെയും വിളനിലമാണെന്നോ..."


ചിന്തയില്‍ നിന്നുണര്‍ന്ന ജോയി കാണുന്നത് തന്‍റെ ഉത്തരത്തിനായി മുഖത്തോട്ട് കണ്ണും നട്ടിരിക്കുന്ന മകനെയാണ്.


തന്‍റെ മകനെ മടിയില്‍ ഇരുത്തിക്കൊണ്ട് ജോയി പറഞ്ഞു, " മോനെ... ഈ ലോകത്ത് ആരും ദുഷ്ടന്മാരായി ജനിക്കുന്നില്ല. മനുഷ്യര്‍ സാത്താന്‍റെ പ്രേരണ കൊണ്ട്‌ ദുഷ്ടത്തരങ്ങള്‍ ചെയ്യുന്നു. പക്ഷേ തെറ്റു ചെയ്യുന്നവരെ ദൈവം തീര്‍ച്ചയായും ശിക്ഷിക്കും. നമ്മള്‍ ചയ്യേണ്ടത് അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. ഈ ലോത്തില്‍ സമാധാനവും സന്തോഷവും എങ്ങും നിറയുന്നതിനും, സാത്താന്‍റെ കൈകളില്‍ നിന്നും മനുഷ്യരെ വിടുവിക്കുന്നതിനും വേണ്ടി. അപ്പോള്‍ ഇന്നുമുതല്‍ മോന്‍ എല്ലാവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണം. അപ്പോള്‍ ഈ ലോകത്ത് ദുഷ്ടത്തരങ്ങള്‍ കുറയുകയും എല്ലാവരും സന്തോഷത്തോടെ കഴിയുകയും ചെയ്യും..." തന്‍റെ ഉത്തരം ഒരിക്കലും അവനെ സന്തോഷിപ്പിക്കെല്ലെന്നു ജോയിക്ക് നന്നായി അറിയാമായിരുന്നു.


"ദൈവം ദുഷ്ടന്മാരെ ശിക്ഷിക്കുന്നതിനേക്കാള്‍ അവരെ കൊണ്ട് ദുഷ്ടത്തരങ്ങള്‍ ചെയ്യിപ്പിക്കാതിരിക്കാന്‍ ദൈവത്തിന് സാധിക്കില്ലേ? അങ്ങനെയായിരുന്നെങ്കില്‍ ആ കുഞ്ഞുങ്ങളെ അവര്‍ തീവച്ചു കൊല്ലില്ലായുരുന്നല്ലോ!" അവന്‍ തന്‍റെ കൊച്ചു കണ്ണുകള്‍ വിടര്‍ത്തിക്കൊണ്ട്‌ തന്‍റെ ചോദ്യം തുടര്‍ന്നു.


ജോയിക്ക് ഉത്തരം മുട്ടുവാന്‍ തുടങ്ങി. എന്നും തന്‍റെ മകന്‍റെ  ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളില്‍ നിന്നും രക്ഷപ്പെടുവാന്‍ എടുക്കുന്ന സ്ഥിരം നമ്പര്‍ തന്നെ അന്നും ജോയി എടുത്തു.


"എടീ ജെസ്സിയെ, പാല് വാങ്ങിക്കാന്‍ നീ പറഞ്ഞായിരുന്നല്ലോ അല്ലേ. ഞാന്‍ അതങ്ങു മറന്നു. മോനെ ഞാന്‍ വേഗന്നു പോയി പാല് വാങ്ങിച്ചിട്ട് വരാം. എന്നിട്ട് അപ്പ എല്ലാം പറഞ്ഞുതരാം ട്ടോ." തന്‍റെ മകന്‍റെ മൂര്‍ധാവില്‍ ചുംബിച്ചിട്ടു ജോയി വേഗന്നു അവിടെ നിന്നും പുറത്തേക്ക് പോയി.


അലന്‍ എന്ന പന്ത്രണ്ട് വയസ്സുകാരന്‍റെ ചിന്തകള്‍ക്കും ചോദ്യങ്ങള്‍ക്കും ഒരിക്കലും ഉത്തരം നല്‍കുവാന്‍ അവന്‍റെ മാതാപിതാക്കള്‍ക്കോ അവന്‍റെ അധ്യാപകര്‍ക്കോ സാധിച്ചിരുന്നില്ല.


അലന്‍ തന്‍റെ പഠന മുറിയില്‍ കയറി തന്‍റെ ഡയറി തുറന്ന് അതിലെഴുതി..." ഇന്നും എന്‍റെ അപ്പ ഉത്തരം തരാതെ മുങ്ങി. എന്തുകൊണ്ടാണ് എന്‍റെ ചോദ്യങ്ങള്‍ക്ക് ആര്‍ക്കും ഉത്തരം തരുവാന്‍ സാധിക്കാത്തത്."


അവന്‍ തന്‍റെ എഴുത്ത് തുടര്‍ന്നു... "ഞങ്ങള്‍ രണ്ടു ദിവസം കഴിഞ്ഞ് നാട്ടില്‍ പോവുകയാണ്. പോകണ്ടായെന്ന്‍ അപ്പയോട് പറഞ്ഞാലും ഞങ്ങള്‍ക്ക് പോയെ പറ്റൂ. കാരണം അപ്പയുടെ ഇവിടുത്തെ ജോലി നഷ്ടപ്പെട്ടു. ഇനി ഒരിക്കലും ഞങ്ങള്‍ തിരിച്ചു വരില്ലാ ഇങ്ങോട്ട്. ഈ നാട്ടില്‍ എന്തു രസമായിരുന്നു . ഞാന്‍ നാട്ടില്‍ ചെന്നാല്‍ അവര്‍ എന്നെയും കൊല്ലുമോ???

എന്തിനാണ് അവര്‍ എല്ലാവരെയും കൊല്ലുന്നത്???"


അലന്‍ തന്‍റെ എഴുത്ത് അവസാനിപ്പിച്ചു. കാരണം അവന്‍റെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ പരിപാടി തുടങ്ങറായിരിക്കുന്നു.


ജോയി അപ്പോഴേക്കും പാലുമായിട്ട് വന്നു. ജെസ്സി ജോയിയെ നോക്കിയൊന്നു ചിരിച്ചു. ആ ചിരിയുടെ അര്‍ത്ഥം മനസ്സിലായിട്ടെന്നോണം ജോയി പറഞ്ഞു,

"നീ അര്‍ത്ഥം വെച്ചൊന്നും ചിരിക്കണ്ടാ. നമ്മുടെ മോന്‍റെ ചോദ്യങ്ങളൊക്കെ വളരെ കാലിക പ്രസക്തമാണ്. അതിനു ഉത്തരം നല്‍കുകയെന്നത് തികച്ചും ശ്രമകരമായ ഒന്നാണ്. ആ ചോദ്യങ്ങള്‍ എല്ലാവരുടെയും മനസ്സില്‍ അവര്‍ അവരോട് തന്നെ ചോദിക്കുന്നതുമാണ്. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം ഈ ഭൂഗോളത്തില്‍ ഇല്ലാ."


അലന്‍ തന്‍റെ കാര്‍ട്ടൂണ്‍ കണ്ടു കഴിഞ്ഞ് ഉറങ്ങുവാനായി പോയി.  അത്താഴം കഴിഞ്ഞ് ജെസ്സി സീരിയലിന്‍റെ ലോകത്തേക്കും, ഒരു പെഗ്ഗ് വൈനുമായി ജോയി ബാല്‍കണിയിലേക്കും പോയി. നഗരം ഉറക്കത്തിലേക്ക് ആഴ്ന്നു തുടങ്ങിയിരിക്കുന്നു. അടുത്തുള്ള ഫ്ലാറ്റുകളിലെ ലൈറ്റുകള്‍ ഓരോന്നായി അണഞ്ഞുകൊണ്ടിരിക്കുന്നു. ആകാശം നക്ഷത്രങ്ങളാല്‍ അലങ്കരിച്ചിരുന്നു, അതിന് പൂര്‍ണതയേകുവാന്‍ ചന്ദ്രനും ഉദിച്ചിരുന്നു.


ജോയി തന്‍റെ ചിന്തകളിലേക്ക് ഊളിയിട്ടു." നാളെയെന്‍റെ കമ്പനിയിലെ അവസാനത്തെ ദിവസമാണ്. കഴിഞ്ഞ പതിനഞ്ചു വര്‍ഷങ്ങള്‍ ആ കമ്പനിക്കു വേണ്ടി ചോര നീരാക്കി അധ്വാനിച്ചു. എല്ലാവരുടെയും പ്രീതിക്ക് പാത്രമാവുകയും ചെയ്തു. ജീവിതത്തിലെ പ്രാരാബ്ദങ്ങളെല്ലാം ഒന്നു തീര്‍ത്ത് ഇനിയെങ്കിലും കുറച്ചൊന്നു മിച്ചം പിടിക്കണമെന്ന് വിചാരിച്ചിരുന്നപ്പോള്‍ ആണ് ആ വാര്‍ത്തയും വരുന്നത്. കമ്പനി പകുതി തൊഴിലാളികളെ പിരിച്ചു വിടുവാന്‍ ഒരുങ്ങുന്നുവെന്ന്. തന്‍റെ പേര് ആ ലിസ്റ്റില്‍ ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലാ. ആ കടലാസ് എന്‍റെ കയ്യില്‍ തന്നത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു....


അന്ന് ഉച്ചക്ക് ഊണും കഴിഞ്ഞിരുന്നപ്പോളാണ് മാനേജര്‍ വിളിപ്പിച്ചത്. അവിടെ ചെന്നപ്പോള്‍ ഒരു കടലാസ് എന്‍റെ നേരെ നീട്ടിയിട്ടു പറഞ്ഞു, "ജോയി താങ്കള്‍ക്ക് അറിയാമല്ലോ കമ്പനി ഇപ്പോള്‍ നഷ്ടത്തിലാണെന്ന്. അതുകൊണ്ട് ഞങ്ങള്‍ക്കു ഈ തീരുമാനം എടുക്കേണ്ടി വന്നു. ഇത് നിങ്ങളെ പറഞ്ഞുവിട്ടുകൊണ്ടുള്ള കടലാസാണ്. ഇതില്‍ ജോയി ഒന്നൊപ്പ് വെക്കണം."


താന്‍ എന്താണ് കേള്‍ക്കുന്നത് എന്നു മനസ്സിലാക്കുവാന്‍ കുറച്ചു സമയം എടുത്തു. ഒരു മൂര്‍ച്ചയുള്ള വാള്‍ എന്‍റെ ഹൃദയത്തിലൂടെ ആഴ്ന്നിറങ്ങി... എന്‍റെ ശരീരവും മനസ്സും തണുത്തു വിറങ്ങലിച്ചു....


"സാര്‍... ഞാന്‍..." എനിക്ക് വാക്കുകള്‍ പുറത്തുവന്നില്ല.


"എനിക്കറിയാം ഇത് നിങ്ങള്‍ക്ക് വിശ്വസിക്കാനും അതുമായി പൊരുത്തപ്പെടാനും കുറച്ചു സമയം എടുക്കും. പക്ഷേ ഞങ്ങള്‍ക്ക് വേറെ നിവര്‍ത്തിയില്ല ജോയി." മാനേജരുടെ വാക്കുകള്‍ വീണ്ടും എന്‍റെ ഹൃദയത്തെ കീറി മുറിച്ചു.


"സര്‍... എന്‍റെ കുടുംബം നിലനില്‍ക്കുന്നത് ഈ ജോലിയിലാണ്... ഇപ്പോള്‍ നിങ്ങളെന്നെ പറഞ്ഞു വിട്ടാല്‍ എന്‍റെ കുടുംബം അനാഥമാകും സര്‍... എന്‍റെ കുട്ടികളുടെ പഠിപ്പ്... എന്‍റെ മാതപിതാക്കളുടെ സംരക്ഷണം.... അങ്ങനെയെല്ലാം താളം തെറ്റും സര്‍.." ഞാന്‍ അവിടെ നിന്നും കരയുവാന്‍ തുടങ്ങി.


ഒരു പുരുക്ഷന്‍റെ ഏറ്റവും ദയനീയമായ അവസ്ഥയാണ് അവന് തന്‍റെ ജോലി നഷ്ടപ്പെടുമ്പോള്‍ അനുഭവിക്കേണ്ടിവരുന്നത്....കാരണം ഒരു കുടുംബത്തിന്‍റെ മുഴുവന്‍ ആശ്രയമാണവന്‍.... തന്‍റെ അധ്വാനമാണ് ആ കുടുംബത്തിന്‍റെ അടിസ്ഥാനം.


എന്‍റെ കണ്ണുനീരിന് അവിടെ യാതൊരു വിലയുമില്ലെന്നു അറിയാമെങ്കില്‍ കൂടിയും മുട്ടേണ്ട വാതിലുകള്‍ എല്ലാം മുട്ടി. പക്ഷേ നിരാശയായിരുന്നു ഫലം. താനിതെങ്ങനെ തന്‍റെ ഭാര്യയോടും കുടുംബത്തോടും പറയുമെന്ന ചിന്തയും വല്ലാതെയെന്നെ അലട്ടി.....


നാലുമണിക്ക് വീട്ടില്‍ ചെന്നപ്പോളെ ജെസ്സിക്ക് മനസ്സിലായി എന്തോ പന്തികേടുള്ളതായി. ഞാന്‍ അവളോടത്‌ പറഞ്ഞതും ഒരു മൂലക്കിരുന്നു അവള്‍ കരയുവാന്‍ തുടങ്ങി. പിന്നെ അവളെ ആശ്വസിപ്പിക്കലായി എന്‍റെ പണി. കുറച്ചു ദിവസം എടുത്തു അതുമായി പൊരുത്തപ്പെടാന്‍... എത്ര മാത്രം വേദന അനുഭവിച്ചു. അതുകഴിഞ്ഞ് ഒത്തിരി സ്ഥലങ്ങളില്‍ ജോലിക്കപേക്ഷിച്ചു.... ഒരു പ്രയോജനവും ഉണ്ടായില്ലാ... പിന്നീട് പതിഞ്ചു വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചു പോകുവാന്‍ തീരുമാനിച്ചു.... ആ ചിന്തകള്‍ അയാളുടെ കണ്ണുകളെ ഈറനണിയിച്ചു.


പുരുഷന്‍റെ കണ്ണുനീരിന് നമ്മുടെ സമൂഹത്തില്‍ അയിത്തം ആണല്ലോ... അവന്‍റെ വിഷമങ്ങള്‍ എന്നും മനസ്സിന്‍റെ ഉള്ളില്‍ പൂഴ്ത്തി വെക്കണം... തന്‍റെ പ്രിയപ്പെട്ടവരെ നെഞ്ചോടു ചേര്‍ത്തു നിര്‍ത്തുമ്പോഴും ആരും അറിയുന്നില്ല അവന്‍റെ നെഞ്ചിലെരിയുന്ന കനലിന്‍റെ ചൂട്‌... ആരും കാണാതെ അവന്‍ കരയുമ്പോഴും ഒരു ചെറു പുഞ്ചിരിയുമായി അവന്‍ ഈ ലോകത്തിന്‍റെ മുന്‍പില്‍ കാണും....


"ഇച്ചായാ കിടക്കുന്നില്ലേ.." ജെസ്സിയുടെ വിളി തന്നെ ചിന്തകളില്‍ നിന്നും ഉണര്‍ത്തി...


മുറിയിലെ ലൈറ്റണച്ച് കിടക്കുവാന്‍ കട്ടിലേക്ക് കിടന്നു. ജെസ്സി എന്‍റെ നെഞ്ചില്‍ തല ചായിച്ചു കിടന്നു. എന്‍റെ നെഞ്ചിലെ രോമങ്ങളിലൂടെ അവള്‍ തന്‍റെ വിരലുകള്‍ അലസമായി ഓടിച്ചു.


"ഇച്ചായാ... ഇനി രണ്ടു ദിവസം കൂടി നമ്മള്‍ ഈ മുറിയില്‍."


അവളുടെ ഹൃദയത്തിന്‍റെ വിങ്ങല്‍ എനിക്ക് വായിക്കുവാന്‍ കഴിഞ്ഞു... അവളെ ആശ്വസിപ്പിക്കുവാന്‍ ഞാന്‍ ഒന്നും പറഞ്ഞില്ല. പകരം അവളുടെ മുഖം എന്‍റെ കൈകളില്‍ കോരിയെടുത്ത് അവളുടെ മൂര്‍ധാവിലും, അവളുടെ രണ്ട് കവിളുകളിലും പിന്നെ അവളുടെ ചുണ്ടുകളിലും ആഴത്തില്‍ ചുംബിച്ചു... അതില്‍ അവള്‍ക്കു നല്‍കേണ്ട എല്ലാ ഉത്തരങ്ങളും അലിഞ്ഞുചേര്‍ന്നിരുന്നു....


എത്ര വിഷമഘട്ടങ്ങളിലും അവളുടെ ശരീരത്തിന്‍റെ ചൂടും അവളിലെ സ്നേഹവും എന്‍റെ മനസ്സിന് എന്നും ഒരു കുളിര്‍മയാണ്.... അവിടെ ശരീരവും മനസ്സും ആത്മാവും ഒന്നാകുമ്പോള്‍ പിന്നെയെല്ലാം മറക്കുന്നു....


അങ്ങനെ പ്രവാസ ലോകത്തെ അവസാന ദിവസും വന്നെത്തി... കൂട്ടുകാരില്‍ ചിലര്‍ യാത്ര അയക്കുവാന്‍ വന്നിരുന്നു. എല്ലാ സാധനങ്ങളും പായ്ക്ക് ചെയ്ത് ഭദ്രമായി വെച്ചിരുന്നു. ഉച്ചക്ക് ഒന്നരക്കാണ് വിമാനം. വീട്ടില്‍ നിന്നു പത്തരയായപ്പോള്‍ ഇറങ്ങുവാന്‍ തുടങ്ങി. കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ താമിസിച്ച മുറിയോട് യാത്ര പറയുമ്പോള്‍ മനസ്സിനുള്ളില്‍ ഒരു നീറ്റല്‍ അനുഭവപ്പെട്ടു. ജീവിതത്തിന്‍റെ ഒട്ടുമിക്ക സംഭവങ്ങള്‍ക്കും സാക്ഷിയായ മുറി... തങ്ങളുടെ സന്തോഷവും ദുഃഖവും ആ മുറിക്കുള്ളിലെ ഓരോ കോണിലും അലിഞ്ഞുചേര്‍ന്നിരിക്കുന്നു... എല്ലാ ഓര്‍മകളും അവിടെ ഉപേക്ഷിച്ച് ഞങ്ങള്‍ യാത്രയാവുകയാണ്... വീട് പൂട്ടി താക്കോല്‍ സെക്യൂരിറ്റിയെ ഏല്‍പ്പിച്ചപ്പോള്‍ ഞങ്ങളുടെ കണ്ണുകള്‍ ഈറനണിഞ്ഞു. അതെ മടക്കം എന്നും ഒരു വേദനയാണ്...


പിന്നെ വിമാനത്താവളത്തിലേക്ക്.... ഓരോ സ്ഥലങ്ങള്‍ പിന്നിടുമ്പോഴും ഇനിയൊരിക്കലും തിരിച്ചൊരു യാത്രയില്ലെന്നുള്ള യാഥാര്‍ഥ്യം ഒരുപാട് വേദന നെഞ്ചില്‍ നിറച്ചു... ഇനി ഇവിടുത്തെ ഓരോ സ്ഥലങ്ങളും ഓര്‍മകളില്‍ മാത്രം...


യാത്രയിലുടനീളവും, വിമാനത്താവളത്തില്‍ ചെന്നിട്ടും ഞാനും ജെസ്സിയും പരസ്പരം ഒന്നും സംസാരിച്ചേയില്ലാ... അലന്‍റെ ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ മാത്രം ഞങ്ങളുടെ മൌനത ഖണ്ഡിച്ചുകൊണ്ടിരുന്നു.....


വിമാനത്തിനു വേണ്ടി കാത്തിരുന്നപ്പോള്‍ അലന്‍ തന്‍റെ ഡയറിയെടുത്ത് അതില്‍ എഴുതി,

"എന്‍റെ അപ്പക്കും അമ്മയ്ക്കും ഒരുപാട് വിഷമമം ഉണ്ട് ഇവിടെ നിന്നു പോകുന്നതില്‍. അലന് അതിലും കൂടുതല്‍ വിഷമമം ഉണ്ട്. പക്ഷേ ഞങ്ങള്‍ക്ക് പോയേ പറ്റൂ. ഞാന്‍ അവിടെ ചെന്നാല്‍ അവര്‍ എന്നേയും കൊല്ലുമോ.... എനിക്ക് ശരിക്കും പേടിയാണ് അവിടേക്ക് പോകുവാന്‍... അപ്പ പറഞ്ഞത്‌പോലെ ഞാന്‍ എന്നും പ്രാര്‍ത്ഥിക്കുന്നുണ്ട്... അതുകൊണ്ടവരെന്നെ കൊല്ലില്ലായിരിക്കും... ദൈവമേ അലനെ കാത്തുകൊള്ളേണമേ."


"അതെ മടക്കം ആ കുഞ്ഞു മനസ്സിലും ഒരു വേദനയും ആവലാതിയുമാണ്...."


                  ............... കാര്‍ത്തിക .................


Saturday, May 7, 2016

പ്രാർത്ഥനകളോടെ...



എന്തിനാണു ഞാൻ ജനിച്ചത്‌ ?
ദുരന്ത മൂടുപടത്തിൻ പ്രതിശ്ചായയിൽ
മരണത്തെ പുൽകി എന്നമ്മതൻ
സ്വപ്നങ്ങളെ പാതിവഴിയിൽ അനാഥമാക്കുവാനോ!


അതോ രതിവൈകൃതത്തിൻ ഭീകരതയെ
ഈ ലോകത്തിനു അനാശ്ചാതമാക്കുവാൻ
വിധി സ്വയം തിരഞ്ഞെടുത്തതോ 
പിച്ചിച്ചീന്തപ്പെട്ട എന്റെയീ ശരീരത്തെ


ഈ ലോകത്തിന്റെ കൊടും ക്രൂരതകൾ 
ഏറ്റുവാങ്ങി ഞാൻ വിടവാങ്ങുമ്പോഴും
എനിക്കും ചുറ്റും നിറഞ്ഞുനിൽക്കുന്നതോ
അട്ടഹാസങ്ങൾ, രോദനങ്ങൾ, ആക്രോശങ്ങൾ


എനിക്ക്‌ വേണ്ടത്‌ മോക്ഷമാണു
എന്റെ രക്തം കുടിച്ചവരിൽനിന്ന്
എന്റെ മാംസം രുചിച്ചവരിൽനിന്ന്
എന്റെ ജീവനെ ഹനിച്ചവരിൽനിന്ന്


 എനിക്ക്‌ വേണ്ടത്‌ സതാപമോ, കണ്ണുനീരോ, 
രാഷ്ട്രീയസാമൂഹിക പ്രഹസനങ്ങളോ അല്ല
ഇപ്പോഴും കാണാമറയത്ത്‌ അടുത്തയിരക്കായി
പതിയിരിക്കുന്നവരിൽ നിന്നുളള മോക്ഷം
നിതാന്തമായ മോക്ഷം.


ജിഷ ... നിന്നെക്കുറിച്ചുളള വാർത്തകൾ ഇപ്പോൾ എല്ലാവരും വായിച്ചും എഴുതിയും ചർച്ചചെയ്യപ്പെട്ടും മറന്നുകൊണ്ടിരിക്കുകയാണു. നിന്റെ മൃഗീയമായ മരണത്തെക്കുറിച്ച്‌ ഞാൻ വായിച്ചറിയുവാൻ ശ്രമിച്ചില്ല കാരണം വാർത്തയുടെ തലക്കെട്ടുകണ്ടപ്പോഴേ നീ അനുഭവിച്ച വേദനയുടെ ആഴം മനസ്സിനേയും ഹൃദയത്തേയും കീറിമുറിച്ചു. നിനക്കു വേണ്ടിയെഴുതുവാൻ തുടങ്ങുമ്പോൾ എന്റെ അക്ഷരങ്ങൾ പോലും വിറങ്ങലിക്കുന്നു. 

ഒന്നു മാത്രം ഞാൻ നിനക്കായി എഴുതുന്നു നിന്റെ ഘാതകരെ സമൂഹത്തിന്റേയും, നിയമത്തിന്റേയും മുൻപിൽ കൊണ്ടുവരുവാൻ നിന്റെ ആത്മാവിനു കഴിയട്ടെ. അതിലൂടെ നീയും നിത്യശാന്തിയിലേക്ക്‌ യാത്രയാകട്ടെ....

പ്രാർത്ഥനകളോടെ....


Tuesday, May 3, 2016

Don't Give up!



സത്യം പറഞ്ഞാൽ ഇപ്പോൾ മനസ്സിലും ചിന്തയിലും യാത്രക്കുളള ഒരുക്കത്തെക്കുറിച്ചുളള ചിന്ത മാത്രമേയുളളൂ. വേറൊന്നുകൊണ്ടുമല്ല ആരുമില്ല ഞങ്ങളെ അവിടെ സഹായിക്കുവാൻ. പുതിയ നാടും പുതിയ ജീവിതവും സ്വയം പഠിച്ചെടുക്കണം. 

ശരിക്കും പറഞ്ഞാൽ കുറച്ചു സുഹൃത്തുക്കളൊക്കെ അവിടെയുണ്ട്‌. പക്ഷേ ആദ്യമേ തന്നെ സഹായം പ്രതീക്ഷിച്ചവരൊക്കെ പാതി വഴിക്ക്‌ ഉപേക്ഷിച്ചപ്പോൾ പിന്നെ തീരുമാനിച്ചു ആരേയും സഹായം ചോദിച്ചു ബുദ്ധിമുട്ടിക്കേണ്ടാന്ന്. അതുകൊണ്ട്‌ ഒരുപാട്‌ കാര്യങ്ങൾ ഗൂഗിൾ വഴി വായിച്ചു മനസ്സിലാക്കാൻ ശ്രമിക്കുന്നു. സാരല്ല്യാ!!മ്മടെ പടച്ചോൻ മ്മടെ കൂടെയുളളപ്പോൾ എന്തോ എവിടെയോ ഒരു ധൈര്യം.

"അതേയ്‌ ഇങ്ങളില്ലാതെ എന്റെ കാര്യമൊന്നും നടക്കില്ലാട്ടോ!", ഞാൻ പടച്ചോനോടായി പറഞ്ഞു.

"അതല്ലേലും ഈ മനുഷ്യന്മാരുടെ ഒരു പൊതു സ്വഭാവമാ സഹായിക്കാൻ ആരുമില്ലെന്നാകുമ്പോൾ ഉടനെ പടച്ചോനെ അങ്ങു കൂട്ടു പിടിച്ചോളും. നീയും അങ്ങനെയൊക്കെത്തന്നെയാ??". റ്റിവിയിൽ കാർട്ടൂൺ കണ്ടുകൊണ്ടിരുന്ന പടച്ചോൻ എന്നെ ഏറു കണ്ണിട്ട്‌ നോക്കിക്കൊണ്ട്‌ ചോദിച്ചു.

"ഹോ! ഇങ്ങൾക്ക്‌ വലിയ ജാഡയാണെങ്കിൽ ഞാൻ ഇങ്ങളേയും ബുദ്ധിമുട്ടിക്കാൻ ഞാൻ വരണില്ല്യേ." ഞാൻ ഇത്തിരി  വിഷമത്തോടെ പറഞ്ഞു.

"ഹേയ്‌! നീ പിണങ്ങുവൊന്നും വേണ്ടാ. അന്റെകൂടെയല്ലാതെ ഞാൻ ആരുടെ കൂടെയാ പിന്നെ ഉണ്ടാകുവാ." 

" എനിക്ക്‌ വിഷമം അതൊന്നുമല്ല. ഇങ്ങളോർക്കുന്നുണ്ടോ ഞാൻ ഇതിന്റെ പ്രോസ്സെസ്സിംങ്ങ്‌ തുടങ്ങിയ ദിവസം. എത്ര സന്തോഷത്തോടുകൂടിയ തുടങ്ങിയെന്നറിയുമോ. അതിൽ ഏറ്റവും വലിയ ആത്മവിശ്വാസം മ്മളെ സഹായിക്കാൻ ഒരാളുണ്ടാകും എന്നുളളതായിരുന്നു. അതില്ലാണ്ടായപ്പോൾ ശരിക്കും വിഷമമായി. പിന്നെ ഞാൻ രെഞ്ചിയോടു പറഞ്ഞു നമ്മക്ക്‌ ഇതങ്ങ്‌ നിർത്താമെന്ന്. അപ്പോ രെഞ്ചി എന്നോടു പറഞ്ഞു പാതി വഴിക്ക്‌ ഉപേക്ഷിക്കാനല്ല ഇതു തുടങ്ങിയത്‌. ആരും സഹായിക്കാൻ ഇല്ലെങ്കിലും നമുക്കവിടെ പോണം. നമുക്ക്‌ പൊകേണ്ടുന്ന വഴിയും, അതിലേക്കുളള ലക്ഷ്യങ്ങളും ദൈവം കാണിച്ചു തരും."

"പിന്നീട്‌ അങ്ങോട്ട്‌ എല്ലാം ഇങ്ങടെ പ്ലാനും പദ്ധതിയും ആയിരുന്നല്ലോ. എനിക്ക്‌ ഇപ്പോഴും വിശ്വസിക്കുവാൻ പറ്റുന്നില്ല എന്റെ ജീവിതത്തിൽ നടക്കുന്ന ഓരോ കാര്യങ്ങളെക്കുറിച്ച്‌ ഓർക്കുമ്പോൾ."

"ഒക്കെ ശരിയാകും ല്ലേ."

അതും പറഞ്ഞു ഞാൻ പടച്ചോനെ നോക്കിയപ്പോൾ അദ്ദേഹം എന്നെ നോക്കി ചിരിക്കുക മാത്രം ചെയ്തു. ഞാൻ വീണ്ടും ഗൂഗിളിലെ എന്റെ അന്വേഷണങ്ങളിലേക്ക്‌ തിരിഞ്ഞു. കാരണം അവിടെ ചെന്നാൽ താമസ്സിക്കാൻ ഒരു അപ്പാർട്ട്‌മന്റ്‌ തപ്പിയെടുക്കണേ. ഇല്ലാച്ചാൽ ഞങ്ങൾ എവിടെയാ താമസിക്കാ!!!.

ഈ ലോകത്തിന്റെ ഏതു കോണിലായാലും മ്മളെ സഹായിക്കാൻ ആരെങ്കിലും ഉണ്ടാവുകയെന്നു പറയുന്നത്‌ ഒരു ഭാഗ്യാണേ. ആ ഭാഗ്യം ഇല്ലാത്തോർക്ക്‌ ദൈവം തുണ....

Monday, May 2, 2016

ഒരു നല്ല ഗാനത്തിന്റെ ഓർമ്മക്ക്‌...

             
              ഗാനം : കുടജാദ്രിയിൽ ...
    ആൽബം : മോഹം (2008)
പാടിയത്‌ : സ്വർണ്ണലത
                വരികൾ : മൻസൂർ അഹമ്മെദ്‌
               സംഗീതം : മൻസൂർ അഹമ്മെദ്‌


കുടജാദ്രിയിൽ കുട ചൂടുമാ 
കോടമഞ്ഞു പോലെയീ പ്രണയം
തഴുകുന്നു എന്നെ പുണരുന്നു 
രാഗ സന്ദ്രമാണീ പ്രണയം ...

ഒരു പാട്‌ നാളിനു ശേഷമാണു ഈ പാട്ട്‌ കേൾക്കുന്നത്‌. അത്‌ കേട്ടപ്പോൾ എട്ട്‌ വർഷങ്ങൾ പുറകോട്ട്‌ മനസ്സ്‌ സഞ്ചരിച്ചു. അന്ന് കേൾക്കുവാനും കാണുവാനും ഇഷ്ടം പാട്ടു ചാനലുകളാണു. ഏഷ്യാനെറ്റിലും സൂര്യയിലുമൊക്കെ ഈ പാട്ട്‌  എത്ര തവണ കേട്ടിരിക്കുന്നു. സ്വർണ്ണലതയുടെ ശബ്ദത്തിൽ ആ പാട്ട്‌ കേൾക്കുമ്പോഴെല്ലാം എന്തോ ഒരു പ്രത്യേകത തോന്നിയിട്ടുണ്ട്‌. ശരിക്കും പ്രണയത്തിന്റെ ഒരു അനുഭൂതി ശ്രോതാക്കളിൽ‌ വിരിയിക്കുവാൻ ആ വരികൾക്കും പാട്ടിനും കഴിഞ്ഞിട്ടുണ്ടെന്നാണു എന്റെ വിശ്വാസം.

അന്ന് സിനിമാ ഗാനങ്ങളേക്കാൾ കൂടുതൽ പ്രചാരത്തിലിരുന്നത്‌ ആൽബം ഗാനങ്ങളാണു. ആ കാലഘട്ടത്തിൽ ഒരു പാട്‌ നല്ല ആൽബം ഗാനങ്ങളുണ്ടായിരുന്നു. എല്ലാം പ്രണയത്തിൽ ചാലിച്ചെഴുതിയത്‌. ഒന്നുകിൽ നഷ്ട പ്രണയങ്ങളെ അനുസ്മരിപ്പിക്കുന്നത്‌, അല്ലെങ്കിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത, അല്ലെങ്കിൽ ഇനിയും കാണുമെന്ന പ്രതീക്ഷയുമായി പ്രണയത്തെ പുൽകുന്ന ഗാനങ്ങൾ.

 ഇന്നിപ്പോൾ ഫെയ്സ്‌ ബുക്കിന്റേയും, യുടൂബിന്റേയും, ചാനൽ യുദ്ധങ്ങളുടേയും പ്രഭാവം കൊണ്ട്‌ ആൽബം ഗാനങ്ങളേക്കാൾ സിനിമാ ഗാനങ്ങൾ സംഗീതാസ്വാദകരുടെ ഇടയിൽ കൂടുതൽ പ്രചാരം നേടുന്നു. ഇപ്പോൾ സിനിമയേക്കാൾ പ്രചാരം അതിലെ പാട്ടുകൾക്കാണു. ചില സിനിമകൾ ബോക്സോഫീസിൽ തകർന്നു വീഴുമ്പോഴും അതിലെ പാട്ടുകളാൽ ആ സിനിമയും ജനഹൃദയങ്ങളിൽ തങ്ങി നിൽക്കുന്നു. 


പ്രണയിക്കാത്തവരായി ആരെങ്കിലും ഉണ്ടാകുമോ ഈ ലോകത്തിൽ? അറിയില്ല!! പക്ഷേ ഒരിക്കൽ മനസ്സു കൊണ്ടും, ആത്മാവുകൊണ്ടും പ്രണയത്തെ അറിഞ്ഞവർ ഹൃദയത്തിന്റെ ഒരു കോണിൽ സൂക്ഷിക്കും ആ പ്രണയത്തിന്റെ നനുത്ത ഓർമ്മകളെ... 

വർഷങ്ങൾ കഴിഞ്ഞാലും, ഋതുക്കൾ മാറി മാറി വന്നാലും, പ്രായം യൗവനും കടന്ന് മധ്യവയസ്സിലൂടെ വാർദ്ധ്യക്യത്തിൽ എത്തിയാലും അവരുടെ ഉളളിൽ ആ പ്രണയം അപ്പോഴും അനശ്വരമായി നിലനിൽക്കും.... മരണത്തിനും ആ പ്രണയത്തെ ഖണ്ഡിക്കുവാൻ സാധിക്കില്ല കാരണം മരണാനന്തരം ആ പ്രണയം ആത്മാവിന്റെ സമ്പൂർണ്ണതയിൽ വിലയം പ്രാപിക്കുന്നു...


പ്രണയപൂർവ്വം 
കാർത്തിക...

Sunday, April 24, 2016

യാത്രകൾ തുടരുന്നു..




ഏപ്രിൽ 14 എല്ലാവരും വിഷു ആഘോഷിച്ചപ്പോൾ ഞാൻ രെഞ്ചിയെക്കൂട്ടി എന്റെ ആശുപത്രിയിലേക്ക്‌. മാസം രണ്ടര ലക്ഷം രൂപ ശമ്പളം കിട്ടുന്ന ജോലി രാജിവെക്കുന്നതിനു. ഒരു വലിയ സാമ്പത്തിക ഭദ്രതയിൽ നിന്നും ജീവിതം ശൂന്യതയിലേക്ക്‌ മാറുമെന്നറിഞ്ഞിട്ടും ആ തീരുമാനത്തിനു വഴിതെളിച്ചത്‌ എന്റെ കുഞ്ഞിന്റെ സംരക്ഷണവും. ഏഴു വർഷങ്ങൾക്ക്‌ ശേഷം ദൈവം തന്ന ആ ദാനത്തിന്റെ ജീവൻ എന്റെ ഗർഭാശയത്തിൽ സുരക്ഷിതമാക്കുവാൻ ഒരമ്മക്ക്‌ ചെയ്യുവാൻ പറ്റുന്ന ഏറ്റവും വലിയ കാര്യം. ആരോടും അഭിപ്രായം ചോദിച്ചില്ല. പകരം എല്ലാവരോടും എന്റെ തീരുമാനം ഞാൻ പറഞ്ഞു. 

ചിലർ പറഞ്ഞു കുറച്ചുംകൂടി കാത്തിട്ടു മതിയായിരുന്നു രാജിയെന്ന്. ചിലർ എന്റെ രാജിയെ അനുകൂലിച്ചു. പക്ഷേ മറ്റുളളവരുടെ അഭിപ്രായത്തേക്കാൾ എനിക്ക്‌ കേൾക്കുവാൻ കഴിഞ്ഞത്‌ എന്റെ കുഞ്ഞിന്റെ ആ ഹൃദയമിടിപ്പായിരുന്നു. അത്‌ നിലക്കാതിരിക്കുവാൻ എന്നാൽ കഴിയുന്നത്‌ എനിക്ക്‌ ചെയ്യണമെന്ന ദൃഢനിശ്ചയമായിരുന്നു. അവൾ സുരക്ഷിതയാണിപ്പോൾ എന്റെ ഉദരത്തിൽ. എനിക്കും അവൾക്കും മാത്രം മനസ്സിലാകുന്ന ഭാഷയിൽ ഞങ്ങൾ സംസാരിക്കുന്നു. ഞങ്ങൾ പരസ്പരം അറിയുന്നു. എന്റെ തീരുമാനങ്ങൾക്ക്‌ അവൾ പൂർണ്ണ പിന്തുണ നൽകുന്നു. 

ഇനി ഒന്നര മാസം കൂടി യു.എ.ഇ. എന്ന രാജ്യത്ത്‌ . പിന്നെയെങ്ങോട്ടാണു യാത്രയെന്നുളളത്‌ ദൈവം പോലും ഒരു സസ്പെൻസായി വെച്ചിരിക്കുകയാണു. പക്ഷേ ഞാൻ വിശ്വസിക്കുന്നു എവിടെയാണോ എന്റെ സ്വപ്നങ്ങൾക്ക്‌ ചിറകുമുളക്കുന്നത്‌ ആ നാട്ടിലേക്ക്‌ ഞാൻ എന്റെ യാത്ര ആരംഭിക്കുമെന്ന്. ഓരോ ദിവസവും എണ്ണപ്പെട്ടുകൊണ്ടിരിക്കുന്നു ആറു വർഷം ജീവിച്ച ഈ മണ്ണിൽ നിന്നും പടിയിറങ്ങുവാൻ. അതൊരു യാത്രയാണു... എല്ലാം അവസാനിപ്പിച്ച്‌, എല്ലാം ഒരു ഓർമ്മയായി അവശേഷിപ്പിച്ചു കൊണ്ടുളള ഒരു യാത്ര. എവിടെയൊക്കെയോ ഒരു നോവ്‌ മനസ്സിനുളളിൽ വിങ്ങുന്നതു പോലെ. പക്ഷേ പോയേ തീരു.

മരുഭൂമിയുടെ നാട്ടിൽ നിന്നും പൂക്കളും, മഴയും, പച്ചപ്പുമൊക്കെ നിറഞ്ഞ വേറൊരു നാട്ടിലേക്ക്‌. ഇതെല്ലാം സാർത്ഥകമായത്‌ ഒരു വലിയ സ്വപ്നത്തിലൂടെ, ആ സ്വപ്നത്തിലൂടെ വീണ്ടുമെന്റെ ജീവിതത്തിൽ ഒരു വിരുന്നകാരനെപ്പോലെ വന്നു പോയ ആ നല്ല സൗഹൃദത്തിലൂടെ, ആ സ്വപ്നം എനിക്ക്‌ കാണിച്ചു തന്ന എന്റെ ദൈവത്തിലൂടെ....


നന്ദിയോടെ....

Saturday, April 16, 2016

ഭൂമിയുടെ അവകാശികൾ



കുറേ ദിവസായി ഇതിലെന്തെങ്കിലുമൊന്ന് കുത്തിക്കുറിച്ചിട്ട്‌. മറന്നിട്ടല്ലാ ട്ടോ. ന്റെ കുഞ്ഞിപ്പെണ്ണു സമ്മതിക്കണ്ടേ. ഓൾക്ക്‌ ആകെയിഷ്ടം സിനിമ കാണുന്നതും പുസ്തകം വായിക്കുന്നതുമാ. ഞാൻ വലിയ സിനിമാ പ്രേമിയൊന്നുമല്ലാട്ടോ. വളരെ സെലെക്റ്റീവായി, എന്റെ മനസ്സിൽ എനിക്ക്‌ ഇഷ്ടം തോന്നണ സിനിമ മാത്രമേ ഞാൻ കാണാറുളളൂ. പക്ഷേ അവളു വന്നേൽപ്പിന്നെ എന്നെക്കൊണ്ട്‌ എല്ലാ സിനിമയും കാണിപ്പിക്കും. ഞാൻ കാണണ്ടായെന്ന് വെച്ച്‌ മാറ്റിവെച്ച സിനിമകളെല്ലാം എന്നെക്കൊണ്ട്‌ തപ്പിയെടുപ്പിച്ച്‌ അവൾ എന്നെക്കാണിച്ചുകൊണ്ടിരിക്കുകയാ. എന്താ പറയുക! അവളൊരു വല്ലാത്ത വാശിക്കാരിയാണെ. അങ്ങനെ ഇന്നത്തെ തപ്പലിന്റെ ഭാഗമായി കിട്ടിയ ഒരു സിനിമയാണു "ഭൂമിയുടെ അവകാശികൾ".

റ്റി. വി. ചന്ദ്രൻ സാറിന്റെ 2012-ൽ ഇറങ്ങിയ ഒരു മനോഹരമായ ചിത്രം. ഈ സിനിമ കാണണമെന്ന് വെച്ചിട്ട്‌ കുറേ നാളായി. ഇതിന്റെ സിഡിയും മുറിയിൽ കിടക്കാൻ തുടങ്ങിയിട്ട്‌ കുറേ നാളുകളായി. ഇന്ന് കുഞ്ഞിപ്പെണ്ണു അതെന്നെക്കൊണ്ട്‌ തപ്പിയെടുപ്പിച്ച്‌ ഞങ്ങൾ രണ്ടുപേരും കൂടിയിരുന്നു കണ്ടു.

ആ സിനിമ എന്നെക്കാണാൻ പ്രേരിപ്പിച്ചത്‌ അതിന്റെ പേരാണു "ഭൂമിയുടെ അവകാശികൾ." ശ്രീ വൈക്കം മുഹമ്മദ്‌ ബഷീർ എഴുതിയ ഭൂമിയുടെ അവകാശികൾ എന്ന കഥയാണോ എന്നുളള ആകാംക്ഷയായിരുന്നു. പക്ഷേ അതല്ലെങ്കിൽ കൂടിയും ബഷീർ പറയുന്ന ഭൂമിയുടെ അവകാശികളെ ഇതിലും പ്രമേയമാക്കിയിട്ടുണ്ട്‌.

നമ്മുടെ നാട്ടിൽ മുറ്റത്തും തൊടിയിലും കാണുന്ന എല്ലാത്തരം ജീവജാലങ്ങളും ഇതിൽ ആഥിത്യം അരുളിയിട്ടുണ്ടു. അട്ട, പുഴു, മണ്ണിര, പാമ്പ്‌, അണ്ണാൻ, മരയോന്ത്‌, പല്ലി എന്നുവേണ്ട ഒരു വലിയ പട്ടിക തന്നെയുണ്ടേ. ഈ ജീവികളെയെല്ലാം വീണ്ടും ഒന്നൂടി കണ്ടപ്പോൾ എനിക്കൊത്തിരി സന്തോഷം തോന്നി, എന്റെ കുഞ്ഞിപ്പെണ്ണിനു അതിശയവും. അവളിതൊക്കെ ആദ്യായിട്ട്‌ കാണണതാണേ. ഞാൻ അവളോടു പറഞ്ഞു നീ കുറച്ചു നാൾ കഴിഞ്ഞു ഈ ലോകത്തിൽ ജനിച്ചു വീഴുമ്പോൾ ഞാൻ നിന്നെയിതൊക്കെ നേരിട്ട്‌ കാണിക്കാമെന്ന്. അവൾക്ക്‌ വലിയ സന്തോഷായി അത്‌ കേട്ടപ്പോൾ. 

പിന്നെയൊരു കാര്യം ഞാനീ സിനിമ നല്ലതാണെന്ന് പറഞ്ഞതുകൊണ്ട്‌ എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ലാട്ടോ. കാരണം ചാർളിയെന്ന സിനിമയൊക്കെപ്പോലെ കളർഫുള്ളോ, മാജിക്കോ ഒന്നും ഇതിലില്ല. പ്രകൃതിയെ ഇഷ്ടപ്പെടുന്ന, സമൂഹത്തിലെ ചില തിന്മകളെ ചൂണ്ടിക്കാണിച്ചു കൊണ്ട്‌ മുൻപോട്ടു പോകുന്ന ഒരു സിനിമ. എനിക്കും എന്റെ കുഞ്ഞിപ്പെണ്ണിനും ഒരുപാടിഷ്ടായി. കാണുവാൻ സാധിക്കുമെങ്കിൽ എല്ലാവരും അത്‌ കാണണം.

വിദേശത്തും, ഫ്ലാറ്റുകളിലും വളരുന്ന കുട്ടികളെയൊക്കെ ഇത്‌ കാണിച്ചാൽ ഒരു ചെറിയ പ്രകൃതി പഠനം സമ്മാനിച്ച അനുഭവം അവർക്കും ഉണ്ടാകും. പിന്നെ നമ്മുടെ നാടിന്റെ നന്മയും ഭംഗിയുമൊക്കെ ഇങ്ങനെയെങ്കിലും അവർ ആസ്വദിക്കട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു.

അപ്പോ ഇത്രയെങ്കിലും എന്നെ എഴുതാൻ സമ്മതിച്ച എന്റെ കുഞ്ഞിപ്പെണ്ണിനോടും, ഒരു നല്ല സിനിമ അനുഭവം സമ്മാനിച്ച ശ്രീ റ്റി. വി. ചന്ദ്രൻ സാറിനോടുമുളള നന്ദിയും സ്നേഹവും അറിയിച്ചുകൊണ്ട്‌ നിർത്തുന്നു.

സ്നേഹപൂർവ്വം
കാർത്തിക

Friday, April 8, 2016

സ്വപ്നം

ഇന്ന് ഏപ്രിൽ 8. 
ഏപ്രിൽ മാസം തുടങ്ങിയപ്പോൾ മുതൽ ഈ മാസത്തിന്റെ പ്രത്യേകത എല്ലാ ദിവസവും ഞാൻ ഓർക്കാറുണ്ട്‌. ഒരു പക്ഷേ ഞാൻ മാത്രമേ ആ ഒരു കാര്യം ഏറ്റവും ആത്മാർത്ഥമായി ആഗ്രച്ചിരുന്നത്‌ എന്ന് ചിലപ്പോഴൊക്കെ തോന്നും. എന്നാലും എനിക്കറിയാം എല്ലാം സാഹചര്യത്തിൽ അധിഷ്ഠിതമായിരുന്നുവെന്ന്.

ഇന്നലെ വെറുതെ ഓരോന്ന് ആലോചിച്ചിരുന്നപ്പോൾ ഓർത്തു ചിലപ്പോൾ ഞാൻ മാത്രമേ നാളത്തെ ദിവസത്തിന്റെ പ്രത്യേകതയും ഒരു ഓർമ്മയായി സൂക്ഷിക്കുന്നുളളുവെന്ന്.  പക്ഷേ ഇന്ന് രാവിലെ ഞാൻ ഉറക്കമുണർന്നത്‌ ഒരു നല്ല സ്വപ്നവും കണ്ടുകൊണ്ടായിരുന്നു. കഴിഞ്ഞ ഏപ്രിൽ മാസം നമ്മൾ ഒരുമിച്ച കണ്ട സ്വപ്നം, പിന്നീട്‌ എന്റെത്‌ മാത്രമായ ആ സ്വപ്നം. അപ്പോൾ മനസ്സിലായി സ്വപ്നത്തിലൂടെയാണെങ്കിലും താനും അതൊക്കെ ഓർക്കുന്നുവെന്ന്. ഒരു പാട്‌ സന്തോഷം തോന്നി സ്വപ്നത്തിലെങ്കിലും ദൈവം എനിക്കത്‌ സാധ്യമാക്കിത്തന്നല്ലോ.

വേറൊന്നും എഴുതുവാൻ തോന്നുന്നില്ല. പ്രാർത്ഥിക്കുന്നു എന്നും നന്മകൾ മാത്രം ഉണ്ടാകുവാൻ. ഞാൻ ഇന്ന് സ്വപ്നത്തിൽ കണ്ടപോലെ ജീവിതത്തിലും അത്‌ സാധ്യമാകട്ടെയെന്ന് ആശംസിക്കുന്നു... പ്രാർത്ഥിക്കുന്നു...

നന്മയുളള സ്വപ്നങ്ങൾ ജീവിതത്തിൽ എന്നെങ്കിലും സാർത്ഥകമാകും... 

Tuesday, April 5, 2016

എല്ല്ലാം മായ!!

അകലുവാനായി അടുത്തു നാം
അടുക്കുവാനായി അകന്നു നാം
അകലുന്തോറും അറിഞ്ഞു നമ്മൾ
അത്രമേൽ അടുത്തിരുന്നു നാമെന്ന്


അകലുവാൻ ആശിച്ചിരുന്നില്ല എങ്കിലും
വിധിയുടെ കോമരങ്ങളായി ആടുവാൻ
വിധിക്കപ്പട്ടതോ നീയും ഞാനും
നമ്മൾ നെയ്തുതീർത്ത സ്വപ്നങ്ങളും


വഴികൾ രണ്ടായി പിരിഞ്ഞീടിലും
ജീവിത പാന്ഥാവിലെൻ തുണയായി
നീയെനിക്ക്‌ നൽകിയ ഓർമ്മകൾ
തെളിക്കുന്നു പാതകൾ ഒന്നായീടുവാൻ


എല്ലാമേ സ്വന്തമെന്ന് കരുതി 
സ്വാർത്ഥതയേ പുൽകുന്ന മാനവൻ
അറിയുന്നു ഒന്നുമേ സ്ഥായിയല്ലെന്നും 
ആരും ആർക്കും സ്വന്തവുമല്ലെന്നും


എല്ലാമറിഞ്ഞിട്ടും പിന്നേയും തുടരുന്നു
മാത്സര്യ ബുദ്ധിയോടും വാശിയോടും
എല്ലാം തനിക്ക്‌ മാത്രമെന്ന 
സ്വാർത്ഥ ചിന്തയോടെ ജീവിതയാത്ര


എല്ലാം മായ, മായാജാലം!
കണ്ണുചിമ്മി തുറക്കുമ്പോൾ അദൃശ്യമാകും
ഈ ജീവിതം പോലും
വെറുമൊരു മായാ വലയം.




Sunday, April 3, 2016

എന്റെ വാൽ നക്ഷത്രം



ഞാനും എന്റെ കുഞ്ഞിപ്പെണ്ണും കൂടി ആകാശത്തെ നക്ഷത്രങ്ങളേയും നോക്കിക്കിടക്കുകയാണു. അവൾ ഓരോ നക്ഷത്രത്തേയും ചൂണ്ടിക്കാട്ടി അതിന്റെ പേരു ചോദിക്കും. എനിക്കാണെങ്കിൽ ആകെ അറിയാവുന്നത്‌ എന്റെ വാൽ നക്ഷത്രത്തെ മാത്രവും. എല്ലാ നക്ഷത്രത്തേയും എന്റെ വാൽനക്ഷത്രമായി സങ്കൽപ്പിച്ച്‌ ഞാൻ അവൾക്ക്‌ നക്ഷത്രങ്ങളുടെ കഥ പറഞ്ഞു കൊടുക്കുവാൻ തുടങ്ങി.

ഞാൻ അവളെ തലോടിക്കൊണ്ടു പറഞ്ഞു, ദേ.. അവിടെ ചുവന്നു തുടുത്തു നിൽക്കുന്ന നക്ഷത്രത്തെക്കണ്ടോ നീയ്‌. അതാണു ഈ മമ്മയുടെ വാൽനക്ഷത്രം. മമ്മയുടെ ഭാഗ്യ നക്ഷത്രം. എപ്പോഴൊക്കെ ആ നക്ഷത്രം എന്റെ ജീവിതത്തിലോട്ടു കടന്നു വന്നിട്ടുണ്ടോ അപ്പോഴൊക്കെ മമ്മക്ക്‌ ഒരുപാടു ഭാഗ്യം കൊണ്ടുവന്ന് തന്നിട്ടുണ്ട്‌. നീയെന്ന ഭാഗ്യത്തെ വീണ്ടും എനിക്ക്‌ തന്നത്‌ എന്റെ വാൽ നക്ഷത്രത്തിന്റെ സാന്നിദ്ധ്യത്താലാണു.

ഒരു പാടു നിർഭാഗ്യങ്ങൾക്കിടയിൽ ഭാഗ്യം എന്നത്‌ എന്നെ തേടി വന്നത്‌ എന്റെ വാൽ നക്ഷത്രത്തിലൂടെയാണു. അത്‌ മമ്മയുടെ ഒരു വിശ്വാസമാണു. മമ്മക്ക്‌ മാത്രം മനസ്സിലാകുന്ന മമ്മയുടെ വിശ്വാസം. ചിലപ്പോൾ തോന്നും ആകാശത്ത്‌ മിന്നിത്തിളങ്ങി നിൽക്കുന്ന അതിന്റെ പ്രഭ കുറയാറുണ്ടോയെന്ന്, ചിലപ്പോൾ അത്‌ ആകാശത്ത്‌ പ്രത്യക്ഷപ്പെടാറേയില്ല.

അപ്പോളൊക്കെ മമ്മക്ക്‌ വിഷമമാകും കാരണം മമ്മയെ ഇട്ടേച്ച്‌ ആ വാൽ നക്ഷത്രവും പോയോന്ന് ചിന്തിക്കും. കാരണം മമ്മ സ്‌നേഹിച്ചിട്ടുളളവരെല്ലാം മമ്മയെ ഇട്ടിട്ട്‌ പോയിട്ടേയുളളൂ. എന്റെ ഭാഗ്യത്തിന്റെ പേരും പറഞ്ഞ്‌ ഞാൻ എന്റെ വാൽനക്ഷത്രത്തെ ഒത്തിരി ബുദ്ധിമുട്ടിക്കുന്നതുകൊണ്ടാകാം ചിലപ്പോൾ എന്നെ കാണാതെ എന്നോട്‌ മിണ്ടാതെ ആകാശത്ത്‌ മേഘങ്ങൾക്ക്‌ ഇടയിൽ മറഞ്ഞിരിക്കുന്നത്‌. കാണാതാകുമ്പോൾ എനിക്ക്‌ വിഷമമാകുമെങ്കിലും പിന്നെ ചിന്തിക്കും ഞാനെന്തിനാ പാവം എന്റെ വാൽ നക്ഷത്രത്തെ ബുദ്ധിമുട്ടിക്കുന്നതെന്ന്. അപ്പോ ഞാനും ഒന്നും മിണ്ടാതെ തിരിച്ചു പോരും.

ഞാൻ പോയെന്നറിയുമ്പോൾ എന്റെ വാൽ നക്ഷത്രം വീണ്ടും ആകാശത്ത്‌ മിന്നി തിളങ്ങി നിൽക്കുന്നത്‌ ഞാൻ ദൂരെ നിന്ന് കണ്ടിട്ടുണ്ട്‌. അപ്പോ എനിക്ക്‌ സന്തോഷാകും. അവിടെ സുഖായിട്ട്‌ ഇരിപ്പുണ്ടെന്ന് അറിഞ്ഞാൽ മാത്രം മതി. 

ഞാൻ മെല്ലെ എന്റെ കുഞ്ഞിപ്പെണ്ണിനെ തോട്ടപ്പോൾ മനസ്സിലായി അവൾ ഉറങ്ങിക്കഴിഞ്ഞെന്ന്. ഇനി അടുത്ത വിശപ്പിന്റെ വിളി വരുന്നിടം വരെ ആ ഉറക്കം തുടരും.

ഞാൻ വീണ്ടും ആകാശത്തേക്ക്‌ നോക്കി എന്റെ വാൽനക്ഷത്രത്തോടായി പറഞ്ഞു "അറിയില്ല എത്ര ദിവസം കൂടി എന്റെ കുഞ്ഞിപ്പെണ്ണു എന്റെ കൂടെ കാണുമെന്ന്. ഓരോ പ്രവശ്യവും ഡോക്ട്‌ർമാരുടെ അടുത്തുചെല്ലുമ്പോഴും ഓരോ ആഴ്ചത്തെ ആയുസ്സാണു അവരു പറയുന്നത്‌. ഓരോ ആഴ്ചകളും പിന്നിട്ട്‌ അവളെ നെഞ്ചോടു ചേർത്ത്‌ പിടിച്ച്‌ ഞാൻ മുൻപോട്ടു പോവുകയാണു. ആ യാത്രയിൽ നീ എനിക്ക്‌ നൽകിയ ഭാഗ്യം എന്റെ കൂടെയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഇനി അതിന്റെ പേരും പറഞ്ഞു ബുദ്ധിമുട്ടിക്കാൻ വരില്ലാട്ടോ.  പക്ഷേ എന്റെ പ്രാർത്ഥനകൾ എന്നും കൂടെയുണ്ടാവും."

Wednesday, March 30, 2016

ഹോളിക്രോസ്സ്‌ ജീവിതം



ജീവിതത്തിൽ നമുക്ക്‌ ഓർത്തിരിക്കാൻ ഇഷ്‌ടപ്പെടുന്ന ഓർമ്മകൾ നമ്മൾ ക്ഷണിക്കാതെ തന്നെ നമ്മളെ തേടി വരാറുണ്ട്‌. ആ ഓർമ്മകളുടെ കൂട്ടത്തിൽ ഒന്നാണു ഞങ്ങളുടെ ഹോളിക്രോസ്സ്‌ ജീവിതം. ഞങ്ങളെന്നു പറയുമ്പോൾ ഞാനും, അന്നക്കുട്ടിയും (ആൻ), പിന്നെ പ്രാച്ചിയും ( പ്രതിഭാ). അതൊരു നേഴ്സ്സിംഗ്‌ സ്കൂളായിരുന്നു. ഞങ്ങൾ അവിടുത്തെ ഇത്തിരി തല തെറിച്ച ടീച്ചർമ്മാരും. പക്ഷേ കുട്ടികളുടെ പ്രിയപ്പെട്ട ടീച്ചർമാരായിരുന്നു ട്ടോ ഞങ്ങൾ.

അവിടുത്തെ പ്രത്യേകത ഹോസ്റ്റലും, ക്ലാസ്സുമുറിയും ഒറ്റ കെട്ടിടത്തിലാണെന്നതാണു.അതു കൊണ്ട്‌ ഞങ്ങടെ മുറിയിൽ നിന്നിറങ്ങിയാൽ നേരെ കാലു വെക്കുന്നത്‌ ഏതെങ്കിലും ക്ലാസ്സ്‌ മുറിയിലേക്കായിരിക്കും. അതുകൊണ്ട്‌ ഊഹിക്കാമല്ലോ കിടക്കപ്പായേന്ന് എണീറ്റ്‌ ചിലപ്പോൾ ക്ലാസ്സിലോട്ട്‌ ഓടിയിട്ടുണ്ട്‌. കാരണം ഉറക്കത്തിന്റെ കാര്യത്തിൽ അവിടെ മത്സരമായിരുന്നു പ്രാച്ചിയും അന്നക്കുട്ടിയും തമ്മിൽ. ഞാൻ അപ്പോഴും സ്വപ്നങ്ങളുടെ ലോകത്ത്‌ പറന്നു നടക്കകയായിരിക്കും.

പിന്നെ ഞങ്ങളുടെ നിർത്താതെയുളള വർത്തമാനങ്ങൾ .....
കൂട്ടത്തിലുളള മറ്റു ടീച്ചേർസ്സിനേയും, പിന്നെ പിളേളരെയും അങ്ങനെ അവിടെയുളള ഒരു മാതിരിപ്പെട്ട എല്ലാവരേയും കുറിച്ച്‌ കുറ്റം പറഞ്ഞു സന്തോഷിക്കും. സത്യം പറഞ്ഞാൽ കുറ്റമല്ലാ. ഞങ്ങൾ സിസ്റ്റർ തെരേസ്സ്‌ മാർട്ടിന്റെ (പ്രിൻസിപ്പാൾ) പ്രിയപ്പെട്ട ടീച്ചർമ്മാരായിരുന്നു. ഞങ്ങൾ അവിടെ പുതിയ ഭരണ പരിഷ്കാരങ്ങളൊക്കെ കൊണ്ടു വരുവാൻ ശ്രമിച്ചു. അത്‌ മറ്റുളളവർക്ക്‌ അത്ര പിടിക്കുന്നില്ലായിരുന്നു. പിന്നെ ഇടയ്കിടക്ക്‌ വേറൊരു അഥിതി കൂടി ഞങ്ങടെ മുറിയിൽ വരുമായിരുന്നു സ്വപ്നാ ടീച്ചർ. പുളളി ഞങ്ങളുമായിട്ട്‌ വെറുതെ കത്തിവെക്കാൻ വരുന്നതാണു ട്ടോ. ആറു മണി കഴിയുമ്പോൾ പുളളി വീട്ടിൽ പോകും.

പിന്നെ ഞങ്ങളു നാലു മണി കഴിയുമ്പോൾ ഒരു കറക്കമുണ്ട്‌. ആദ്യം നേരെ ചാപ്പലിൽ. അവിടെ എന്റെ വക മൂന്നു നാലു പാട്ടൊക്കെ പാടി മാതാവിനെ സന്തോഷിപ്പിക്കും. പിന്നെ പതിയെ ഒരു നടപ്പിനിറങ്ങും, അടൂർ പട്ടണം മുഴുവൻ ചുറ്റിക്കറങ്ങി കടയായ കടയിൽ ഒക്കെ കയറി ഹോസ്റ്റലിന്റെ താഴെയുളള തട്ടുകടയുടെ മുൻപിൽ എത്തും. അവിടെ വരുമ്പോഴേക്കും സ്വിച്ചിട്ടപോലെ ഞങ്ങൾ മൂന്നു പേരും നിൽക്കും. പരസ്പരം മുഖത്തോടു മുഖം നോക്കും. കാരണം ആരെങ്കിലും ഒരാൾ പറയണം ഓർഡർ ചെയ്യാമെന്ന്. ഒരാൾക്ക്‌ ആഗ്രഹം തോന്നിയാൽ മതി പിന്നെ മൂന്നു പേർക്കും പകർച്ചവ്യാധി പോലെ ആ കൊതിയങ്ങ്‌ പടരും. പിന്നെ തട്ടുകടച്ചേട്ടനു പൊറോട്ടായും, ഗോബി മഞ്ചൂരിയും, ചില്ലി ചിക്കനും ഓർഡറായി.

ഇത്‌ കിട്ടാനും സമയമെടുക്കും. അപ്പോൾ അവിടെ നിന്ന് കത്തിവെക്കലിന്റെ കൂടെ ആ  ബെസ്റ്റോപ്പിൽ വരുന്ന ആൾക്കാരെ ഞങ്ങൾ ബസ്സ്‌ കയറ്റിവിടും, വരുന്നവരെ വീട്ടിൽ കൊണ്ടെ വരെ വിടും.  പച്ച മലയാളത്തിൽ പറഞ്ഞാൽ വായിനോട്ടം. പിന്നെ പൊതിയും വാങ്ങിച്ചോണ്ട്‌ ഒരു പോക്കാണു. പൊതിയഴിക്കുന്നതും കാണാം പിന്നെയവിടെ ഒരു യുദ്ധമാണു. ഈശ്വരാ.... ഇപ്പോഴും അതോർക്കുമ്പോൾ ചിരി വരും. ആദ്യത്തെ ആക്രാന്തം കഴിയുമ്പോഴേക്കും ഞാനും പ്രാച്ചിയും വടിയാകും. ഇര വിഴുങ്ങിയ പാമ്പിനെപ്പോലെ ഞങ്ങൾ കട്ടിലേൽ നീണ്ടു നിവർന്ന് കിടപ്പുണ്ടാവും. അപ്പോഴും ഒരു ഇടതടവില്ലാതെ തീറ്റി തുടരുന്നുണ്ടാവും അന്നക്കുട്ടി. കൂടെയൊരു ഉപദേശവും ഞങ്ങൾക്ക്‌ സ്ഥിരമായി തരാറുണ്ട്‌. പതിയെ തിന്നാൽ പനയും തിന്നാം. എന്താണേലും ഞങ്ങൾ വാങ്ങിക്കുന്ന ആഹാരമൊക്കെ പാഴാക്കാതെ കഴിച്ചുകൊണ്ടിരുന്നത്‌ അവളാണു. അതു മൊത്തം കഴിച്ചു കഴിയുമ്പോഴേക്കും പിന്നെ മൂന്നു വശത്തു നിന്നുമായി കൂർക്കം വലികൾ ഉയരും. എന്താണെങ്കിലും ആ തട്ടുകടയും, അവിടുത്തെ ഭക്ഷണത്തിന്റേയും രുചി ഇപ്പോഴും നാവിലുണ്ട്‌.

ആഴ്ചയവസാനം ആനും പ്രാച്ചിയും വീട്ടിൽ പോകും, ഞാൻ മാത്രം ആ ഹോസ്റ്റലിൽ തനിച്ചാകും. പിന്നെ അതെന്റെ ലോകമായി മാറും. എന്റെ വീട്ടിൽ പോകാൻ എനിക്ക്‌ വലിയ താത്പര്യമില്ലാത്തതു കൊണ്ട്‌ ഞാനെന്റെ ഡയറിയെഴുത്തും, സ്വപ്നം കാണലുമായി സമയം കൊല്ലും. പിന്നെ കുട്ടികളുമായി വർത്തമാനം പറഞ്ഞും, അവരുടെ സമസ്യകൾക്കുമൊക്കെയായി ആ അവധി ദിവസങ്ങൾ മാറ്റി വെക്കുമായിരുന്നു. 

പിന്നെ എന്റേയും ആനിന്റേയും ഡ്രൈവിംഗ്‌ പഠിത്തം. ഹോ!! ആ ആശാന്റെ ക്ഷമ മുഴുവനും ഞങ്ങൾ പരീക്ഷിച്ചിട്ടുണ്ട്‌. എന്തോരം ചീത്തവിളിച്ച ആ പാവം മനുഷ്യൻ ഞങ്ങളെ പഠിപ്പിച്ചെടുത്തത്‌. അവിടെ ഏറ്റവും കൂടുതൽ ക്ലാസ്സെടുത്ത്‌ പഠിച്ചത്‌ ഞങ്ങളായിരുന്നെന്ന് തോന്നുന്നു. കാരണം ആശാൻ അവസാനം ഞങ്ങളോടു ചോദിച്ചു "എന്തേ എന്റെ ജോലി തെറുപ്പിക്കാൻ വല്ല പ്ലാനുമുണ്ടോ??? നിങ്ങളു മാത്രമെന്താ ടെസ്റ്റിനു ഡെയിറ്റ്‌ എടുക്കാത്തത്‌?? ഞങ്ങളു തറവായിട്ടേ എഴുതത്തൊളളൂ. എങ്ങനെയോ ആദ്യത്തെ ടെസ്റ്റിൽത്തന്നെ ജയിച്ചു. ടെസ്റ്റ്‌ ജെയിച്ചെന്ന് പറഞ്ഞപ്പോൾ ആശാൻ പറയുകയാ "നിങ്ങളെന്റെ മാനം കാത്തു. ഇല്ലായിരുന്നേൽ ഞാനീ ജോലി രാജി വെച്ചേനെ."

ഇപ്പോഴും എന്നെ വിളിക്കുമ്പോൾ ആനും, പ്രാച്ചിയും എന്നോട്‌ എപ്പോഴും സംസാരിക്കാൻ ഇഷ്ടപ്പെടുന്നത്‌ ആ ദിവസങ്ങളെക്കുറിച്ചാണു. ശരിക്കും ജീവിതത്തിലെ സന്തോഷവും സ്വാതന്ത്ര്യവും ഏറ്റവും കൂടുതൽ ആസ്വദിക്കാൻ പറ്റുന്നത്‌ യൗവന കാലത്താണു. എല്ലാം ഒരോർമ്മയായി മാറിയിരിക്കുന്നു. ആൻ, പ്രാച്ചി, സ്വപ്നാ ശരിക്കും നിങ്ങളെയൊക്കെ ഒരുപാടു മിസ്സ്‌ ചെയ്യുന്നു, ആ ഹോളി ക്രോസ്സ്‌ ജീവിതവും, ചാപ്പലിലെ എന്റെ പാട്ടും, പൊറോട്ട കഴിപ്പും, എന്റെ ആനിന്റേയും ഡ്രൈവിംഗ്ഗ്‌ പഠിത്തവും... അങ്ങനെയെല്ലാം..


Monday, March 28, 2016

ജീവിതം

ജീവിതമേ നിന്റെ മറിമായങ്ങളുടെ 
ബാക്കിപത്രമോ അതോ കാരുണ്യമോ 
ഞങ്ങളുടെയീ കൊച്ചു കൊച്ചു സന്തോഷങ്ങൾ


സർവ്വ സുഖലോലുപരായി നിന്നെ 
പുൽകുവാൻ കാംക്ഷിക്കും മാനവമനസ്സിനു
നീ വിധിക്കുന്നതെന്തോ അതാണു അവരുടെ ജീവിതം


ചിലർക്ക്‌ നീ സമ്മാനിക്കുന്നതോ 
നിതാന്തമായ കണ്ണീർക്കണങ്ങൾ
എന്നാൽ മറ്റുചിലർക്കോ 
ആഡംഭരത്തിന്റെ കുത്തൊഴുക്ക്‌


ജീവിതമെന്ന തുലാസ്സിൽ സുഖദുഃഖങ്ങൾ 
ഒരേപോലെ അളന്നു നൽകി നീ
അനുഗ്രഹിക്കുന്നു മറ്റു ചിലരെ


വൈവിധ്യമാം അനുഭവങ്ങൾ നമ്മെ
തേടി വരുമ്പോഴും, മൂക സാക്ഷിയായി
നാമെല്ലാം മരണമെന്ന പരമസത്യത്തിലൂടെ 
ലയിക്കുന്നു ഈ പ്രകൃതിതൻ മടിത്തട്ടിൽ

കാർത്തിക....

Saturday, March 26, 2016

വെറുതേ..



എല്ലാമൊരു വിശ്വാസമാണു... 
അവിടെ മറുപടികളില്ല..
കാത്തിരിപ്പുമില്ല...


ചിലപ്പോൾ തോന്നും 
എല്ലാം എന്റെ മാത്രം സ്വാർത്ഥതയല്ലേയെന്ന് ..



മനസ്സു തുറന്ന് എന്തൊക്കെയൊ എഴുതണമെന്ന് ആഗ്രഹിക്കും..
പക്ഷേ മറുപടികളില്ലാത്ത ആ അക്ഷരങ്ങൾക്ക്‌ ഇനിയും 
കാത്തിരിക്കുവാൻ മാത്രമാണു വിധിയെന്ന്  ചിന്തിച്ച്‌ 
എല്ലാം ചിന്തകളുടെ ലോകത്തിനു സമർപ്പിക്കും


ചിന്തകൾ അവയെന്നെ കൊണ്ടെത്തിക്കുന്നത്‌
എപ്പോഴും ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങൾക്ക്‌ മുൻപിലും...
ഉത്തരം അറിയണമെന്ന് എന്റെ മനസ്സ്‌ വാശിപിടിക്കുമ്പോഴും
ഹൃദയത്തിന്റെ കോണിൽ ഇരുന്ന് ആരോ മന്ത്രിക്കും
മൗനത്തിനുളള ഉത്തരം മൗനം മാത്രമാണു


അതേ ആ മൗനത്തോടെ 
ഞാനും പടിയിറങ്ങുകയാണു..
അറിയാം ക്ഷണനങ്ങളില്ലായിരുന്നുവെന്ന്..
എന്നിട്ടും വെറുതെ.. 
വീണ്ടും പടികൾ കയറിയപ്പോൾ 
ഞാൻ കണ്ടു അതേ പ്രകാശം..


എന്റെ ജീവിതത്തിൽ ,
എന്റെ ആത്മാവിൽ തെളിഞ്ഞ
ആ വെളിച്ചമായിരുന്നു.. 
എന്റെ അക്ഷരങ്ങൾ , എന്റെ പ്രണയം,
 എന്റെ സ്വ്പ്നങ്ങൾ, എന്റെ സൗഹൃദം...


എന്റെ യാത്രകൾ തുടരുന്നു.. 
ആ ജ്യോതിയുടെ ഉറവിടം തേടി..
ചുറ്റും അലയടിക്കുന്ന പ്രതിസന്ധികളെന്ന 
കാറ്റിന്റെ ദിക്കിൽ നിന്നും 
അണയാതെ കൈകളിലേന്തുന്നു 
ജീവിത പാത്ഥാവിൽ എന്നെ നയിക്കുവാൻ 
അണഞ്ഞ ആ പ്രകാശത്തെ..


എന്റെ സ്വപ്നവും അതായിരുന്നു
പ്രതീക്ഷകൾ അസ്തമിക്കാത്ത 
ആ സ്വപ്നം ഭൂമിയിലേക്കുളള 
ഒരു യാത്ര..
പ്രണയത്തിന്റെ പൂർണ്ണതക്കായുളള 
ഒരു യാത്ര....



വെറുതെ...

കാർത്തിക..

Wednesday, March 23, 2016

ഞാനും ഒരു ടീച്ചറായിരുന്നു...


ജീവിതത്തിലെ വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു ടീച്ചറായി ജോലി ചെയ്യുകയെന്നത്‌. അത്‌ സാർത്ഥകമായത്‌ ഹോളി ക്രോസ്സ്‌ നേഴ്സ്സിംങ്‌ സ്കൂളിൽ ടീച്ചറായി ജോലിക്ക്‌ ചേർന്നപ്പോഴാണു. എന്റെ സുഹൃത്ത്‌ ആൻ വഴിയാണു ഞാൻ അവിടെ ജോലിക്കു ചേരുന്നത്‌.

രണ്ടാം വർഷക്കാരുടെ ക്ലാസ്സ്‌ ടീച്ചറായിട്ടായിരുന്നു എന്റെ നിയമനം. ഞാൻ അവരെ പഠിപ്പിച്ചത്‌ സൈക്കാട്രി എന്ന വിഷയവും. ജോലിക്ക്‌ കയറിയപ്പോൾ മുതൽ പ്രിൻസിപ്പാളടക്കം എല്ലാk ടീച്ചേഴ്സും പറഞ്ഞു ആ കുട്ടികൾ പഠിക്കാൻ അത്ര മിടുക്കരല്ലാ. ആദ്യ വർഷ പരീക്ഷയിൽ ആകെ ഇരുപത്‌ ശതമാനം കുട്ടികളേ ജയിച്ചിട്ടുളളുവെന്ന്. ശരിക്കും പറഞ്ഞാൽ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ഒരു കൂട്ടം കുട്ടികളെയാണു എനിക്ക്‌ കിട്ടിയത്‌.

ഞാൻ ആ കുട്ടികളുടെ ക്ലാസ്സിൽ ചെന്നപ്പോൾ അവരെല്ലാവരും വളരെ നിരാശരായും ദുഃഖിതരായും ഇരിക്കുന്നത്‌ കണ്ടു. ഞാൻ അറിഞ്ഞു അവർക്ക്‌ വേണ്ടിയത്‌ സഹതാപമല്ല. മറിച്ച്‌ ഈ ലോകത്തിൽ ഏതു ദുഃഖത്തേയും മാറ്റുവാൻ കഴിയുന്ന സ്നേഹവും, പിന്നെ ആത്മവിശ്വാസമാണെന്ന്. ഏന്റെ ഏറ്റവും ശ്രമകരമായ ജോലി അവർക്ക്‌ നഷ്ടപ്പെട്ട അവരുടെ ആ ആത്മവിശ്വാസം വീണ്ടെടുക്കുക എന്നുളളതായിരുന്നു. അവരുടെ ബുദ്ധിക്കും കഴിവിനും അനുസരിച്ച്‌ പുതിയ രീതിയിലുളള പഠന രീതികൾ അവലംബിച്ചു. 

ഒരു ടീച്ചർ എന്ന രീതിയിൽ നിന്ന് മാറി ഞാൻ അവരുടെ ഏറ്റവും നല്ല സുഹൃത്തായി. അവർക്ക്‌ അവരുടെ എന്ത്‌ ആവശ്യങ്ങളുമായി എന്നെ സമീപിക്കുവാനുളള സ്വാതന്ത്ര്യം ഞാൻ നൽകി. ചില കുട്ടികൾ പഠന സംബന്ധമായ കാര്യങ്ങളുമായി എന്നെ സമീപിച്ചപ്പോൾ ചിലർ അവരുടെ വ്യക്തിപരമായ പ്രശ്നങ്ങളുമായി എന്നെ സമീപിച്ചു. അങ്ങനെ ഞാൻ അവർക്ക്‌ നല്ല ഒരു കൗൺസിലറും കൂടിയായി മാറി.

ഞാൻ കാണുവാൻ തുടങ്ങി അവരിലെ മാറ്റം. നിരാശയുടെ മൂടു പടം അണിഞ്ഞു ഞാൻ സ്വീകരിച്ച എന്റെ  കുട്ടികളുടെ ചുണ്ടിൽ ആത്മവിശ്വാസത്തിന്റെ പുഞ്ചിരി വിരിയിക്കുവാൻ എനിക്കു കഴിഞ്ഞു. 

ചെറിയ ചെറിയ ഗൃഹപാഠങ്ങളിലൂടെ , പഴയ ചോദ്യപ്പേപ്പറുകളിലെ ഉത്തരങ്ങൾ അവരെക്കൊണ്ടു തന്നെ തയ്യാറാക്കിച്ച്‌ അതിൽ നിന്നു തിരഞ്ഞെടുത്ത ചോദ്യങ്ങൾക്കൊണ്ട്‌ പരീക്ഷകൾ നടത്തി ഞാൻ അവരുടെ പരീക്ഷയോടുളള പേടി മാറ്റിയെടുത്തു. അവരുടെ എല്ലാ വിഷയങ്ങളിലും ഞാൻ ഈ രീതി അവലംബിച്ചു.

അവരുടെ ക്ലിനിക്കൽ പോസ്റ്റിങ്ങിനും, സൈക്കാട്രി പോസ്റ്റിങ്ങിനുമൊക്കെ ഞാൻ കൂടെ ചെല്ലുവാൻ അവർ അതിയായി ആഗ്രഹിച്ചു. കാരണം അപ്പോഴേക്കും ഞാൻ അവർക്ക്‌ പ്രിയപ്പെട്ട അവരുടെ ടീച്ചറായിട്ട്‌ മാറിയിരുന്നു.

അങ്ങനെ പരീക്ഷ വന്നെത്തി. കുട്ടികളേക്കാൾ കൂടുതൽ ടെൻഷൻ എനിക്കായിരുന്നു. കാരണം അവർ ഇനിയും പരാജയപ്പെട്ടാൽ ആ തോൽവിയുടെ ഉത്തരവാദിത്വം ഈ ടീച്ചർക്കാണു. എല്ലാ ദിവസവും പരീക്ഷയുളളപ്പോൾ രാവിലേയും വൈകിട്ടും കുട്ടികൾ എന്നെ കാണാൻ വരും ഈ ടീച്ചറുടെ അനുഗ്രഹം വാങ്ങുവാൻ. എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും സന്തോഷിച്ച നിമിഷങ്ങളായിരുന്നു അതൊക്കെ.

അങ്ങനെ പരീക്ഷാ ഫലം വന്നു. പ്രിൻസിപ്പാൾ സിസ്റ്റർ എന്നെ സിസ്റ്ററിന്റെ മുറിയിലേക്ക്‌ വിളിപ്പിച്ചു. ഞാൻ അവിടെ ചെന്നപ്പോൾ എന്റെ കുട്ടികളെല്ലാം അങ്ങനെ നിരന്നു നിൽക്കുന്നു. അവരുടെ മുഖത്തേക്ക്‌ നോക്കിയപ്പോൾ എല്ലാവരും പിരിമുറുക്കത്തിന്റെ ഉച്ചസ്ഥായിയിൽ. സത്യം പറഞ്ഞാൽ എനിക്ക്‌ ശരിക്കും ടെൻഷനായി.

സിസ്റ്റർ എന്നോട്‌ ചോദിച്ചു, " മിസ്സറിഞ്ഞോ ഇവരുടെ റിസൽട്ടിന്റെ കാര്യം?"

ഞാൻ ഇല്ലായെന്നു മറുപടി പറഞ്ഞു. ഞാൻ സിസ്റ്ററിന്റെ മറുപടിക്കായി കാത്തിരുന്നു. സിസ്റ്റർ പറഞ്ഞു, "മിസ്സിന്റെ കുട്ടികൾ 100% വിജയം കൈവരിച്ചിരിക്കുന്നു. അവർ എങ്ങനെ ഈ വിജയം കരസ്ഥമാക്കിയെന്നതാണു ഞങ്ങളെ അതിശയപ്പെടുത്തുന്നത്‌."



എനിക്ക്‌ അതിയായ സന്തോഷം തോന്നി. ഞാൻ പതിയെ തിരിഞ്ഞു എന്റെ കുട്ടികളെ നോക്കി. ചിലർ ചിരിക്കുന്നു, ചിലർ കരയുന്നു. ജീവിതത്തിൽ പരാജയത്തിൽ നിന്നും കൈപിടിച്ചു വിജയത്തിലേക്ക്‌ നയിക്കുമ്പോളുണ്ടാകുന്ന സന്തോഷമെന്താണെന്ന് അന്ന് ഞാൻ ആ കുട്ടികളുടെ സന്തോഷത്തിലൂടെ അനുഭവിച്ചറിഞ്ഞു. പിന്നീട്‌ മൂന്നാം വർഷവും ആ കുട്ടികളെല്ലാവരും 100% വിജയം കൈവരിച്ചുവെന്ന് ആ കുട്ടികൾ എന്നെ ഫോണിലൂടെ വിളിച്ച്‌ അറിയിച്ചു. കാരണം ഞാൻ അപ്പോഴേക്കും ആ നാടു വിട്ടിരുന്നു.

ഒരു നല്ല അധ്യാപനത്തിന്റെ ഓർമ്മകളും, ഒരു പാട്‌ അനുഭവങ്ങളുടെ പാഠങ്ങളും ആ കുട്ടികളിലൂടെ ജീവിതം എനിക്ക്‌ സമ്മാനിച്ചു. 

ഒരു വ്യക്തിയേം അവരുടെ കുറവുകളെ ചൂണ്ടി ആ വ്യക്തിത്വത്തിനു വിധിയെഴുതരുതെന്ന് ആ കുട്ടികളിലൂടെ ജീവിതം എനിക്ക്‌ കാണിച്ചു തന്നു. എല്ല്ലാവരും മിടുക്കന്മാരോ, സാമർത്ഥ്യം ഉളളവരോ ആയല്ല ജനിക്കുന്നത്‌. അവരുടെ കുറവുകളെ സ്നേഹം കൊണ്ടു മനസ്സിലാക്കി, ആത്മവിശ്വാസം കൊണ്ട്‌ അടിത്തറപാകി, കാരുണ്യം കൊണ്ട്‌ നയിക്കുമ്പോഴാണു ഓരോരുത്തരും ജീവിത വിജയത്തെ പുൽകുന്നത്‌.



സ്നേഹപൂർവ്വം..
കാർത്തിക..


Tuesday, March 22, 2016

നന്ദി ദൈവമേ...



                               ഗാനം.    : വാഴ്ത്തിടുന്നിതാ സ്വർഗ്ഗനായകാ.. 
പാടിയത്‌  : എസ്‌. ജാനകി.
        സംഗീതം : ജോൺസൺ മാഷ്  
വരികൾ :   ഒ. എൻ. വി.

I have been experiencing immense positivity
And heavenly touch each and every seconds.
You are making the impossible  Possible.
We are witnessing Your glory 
through out my journey of hardship.
 Oh! Lord. I know that I am not eligible 
to receive all these blessings from YOU,
 But YOU bestow all the kindness over me to keep
MY MOST PRECIOUS REALITIES & DREAMS 
CLOSE TO MY HEART.

All the prayers I offered through my Rosary 
answered by YOU except ONE,
The prayer which I offered
 for a very special person in my life.


You are the one reasoned in experiencing 
the power of the prayer through that rosary .
But, now you are staying miles apart, 
keeping a long distance between us.
I remember the day I started my prayer 
and still continuing with a firm trust 
that My prayer will be answered one day.


PLEASE …. PLEASE…. PLEASE…
TRY FOR THE RECOVRY………
KNOW THAT YOUR LIFE IS PRECIOUS…….
WHEN OPPORTUNITIES KNOCK AT THE DOOR,
PLEASE!!! NEVER SHUT THE DOOR
FOR THE SAKE OF YOUR EXCUSES…..





I really want to share the miracles happening around me now,
But ,still I need a time to settle everything before sharing to the world.


ജീവിതത്തിന്‍റെ ചില ഘട്ടങ്ങളില്‍ നമ്മള്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടു പോകുമ്പോളാണ്‌ നമ്മുടെ വ്യക്തിത്വം എത്രമാത്രം ശക്തമാണെന്ന തിരിച്ചരിവ് നമുക്കുണ്ടാകുന്നത്. ഒരു വെളിച്ചം നമ്മിലേക്ക് എത്തുന്നിടം വരെ നമ്മള്‍ തേടുന്നത് ആരുടെയൊക്കെയോ ചിറകിന്‍റെയടിയില്‍ സ്വയം കണ്ടെത്തുന്ന താത്കാലികമായ ഒരു സംരക്ഷണത്തെയാണ്‌. സംരക്ഷണത്തിന്‍റെ ചട്ടക്കൂടില്‍ നിന്നും പുറത്തു വന്ന്‍ നമ്മളെ സ്വയം കണ്ടെത്താന്‍ പ്രാപ്തമാക്കുന്നതോ നമ്മുടെ ജീവിതാനുഭവങ്ങളും. അനുഭവങ്ങള്‍ ചിലരുടെ ജീവിതത്തില്‍ പ്രതിഫലിപ്പിക്കപ്പെടുന്നത് അവരുടെ ജീവിത പന്ഥാവില്‍  അവര്‍ക്ക് അനുഭവിക്കേണ്ടി വരുന്ന തീഷ്ണമായ ജീവിതാനുഭവങ്ങളിലൂടെയാണ്. അതിന്‍റെ തീഷ്ണതയാണ് അവരെ അതിനോട് എല്ലാ ആര്‍ജ്ജവത്തോടും കൂടി പടവെട്ടി പൊരുതി ജീവിത വിജയത്തെ സ്വായക്തമാക്കുവാന്‍ സാധ്യമാക്കുന്നത്.


പ്രാര്‍ത്ഥന എന്നത് എനിക്ക് ഒരിക്കലും മുന്‍കൂട്ടി ചിട്ടപ്പെടുത്തിയത് കാണാതെ ചൊല്ലുന്ന ഒന്നായിട്ടല്ല ഞാന്‍ കാണുന്നത്. മൌനമായി കണ്ണുകള്‍ അടച്ച് ദൈവീക സാന്നിധ്യത്തെ അറിഞ്ഞ് നമ്മുടെ മനസ്സില്‍ നമ്മള്‍ ലോകത്തിനു വേണ്ടി സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥനയാണ്‌ എനിക്ക് പ്രാര്‍ത്ഥന. എന്‍റെ കൊന്തമണികളില്‍ ഞാന്‍ സമര്‍പ്പിക്കുന്നതും പ്രാര്‍ത്ഥനകളാണ്.


പപ്പയുടെ കാന്‍സെര്‍ രോഗത്തില്‍ നിന്നുള്ള പൂര്‍ണ്ണ സൌഖ്യത്തിനായി ഒരുപാട് പേരുടെ പ്രാര്‍ത്ഥനകളും സഹായങ്ങളുമുണ്ട്. ആറു മാസം പോലും ആയുസ്സ് തികച്ചില്ലെന്നു വിധിയെഴുതിയ വൈദ്യശാസ്ത്രത്തിന് പപ്പയുടെ ആത്മധൈര്യവും ഒരുപാട് പേരുടെ പ്രാര്‍ത്ഥനയുമാണ്‌ ജീവിതം തിരികെ നല്‍കിയത്. അതിന്‍റെ ഭാഗമായി ഞാന്‍ കാന്‍സര്‍ ഓര്‍ഗനൈസേഷന്‍റെ ഭാഗമാവുകാനും  അവിടുത്തെ രോഗികള്‍ക്കായും, അഡിക്ഷന്‍ രോഗികള്‍ക്കായും പ്രവൃത്തിക്കുവാനും തീരുമാനിച്ചിരുന്നു. അതിന്‍റെ ഭാഗമായി ഒരു പബ്ലിക്‌ സ്പീച്ചിനുവേണ്ടി തെയ്യാറാകാന്‍ ക്ഷണം കിട്ടിയപ്പോഴാണു ആരോഗ്യ പരമായ കാരണങ്ങളാല്‍ എനിക്ക് റെസ്റ്റ് വേണ്ടി വന്നത്.


പക്ഷേ ഒരുപാട് വിഷമസന്ധികളുടെ ഇടയിലും ഞാന്‍ എനിക്ക് കഴിയാവുന്ന രീതിയലില്‍ എന്‍റെ ജീവിതത്തിലെ ഓരോ പ്രതിസന്ധിയേയും ഞാന്‍ തരണം ചെയ്യുന്നു, ദൈവത്തിന്‍റെ കൃപയാല്‍, പ്രാര്‍ത്ഥനയാല്‍.

എന്തോ സ്വയം ആശ്വസിപ്പിക്കാനാണോ, അതോ എനിക്ക് ഇനിയും എല്ലാം സാധ്യമാകുമെന്ന് സ്വയം ബോധിപ്പിക്കനാണോ എന്നറിയില്ല ഇതെഴുതണമെന്ന്‍ തോന്നി.
എന്‍റെ പ്രാര്‍ത്ഥനകള്‍ ഞാന്‍ ഇനിയും തുടരും..... എന്നെങ്കിലും സന്തോഷവാര്‍ത്ത എനിക്ക് കേള്‍ക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തില്‍....


എന്നും നന്മകള്‍ മാത്രം നേര്‍ന്നുകൊണ്ട്...
കാര്‍ത്തിക....


OH! LORD
KEEP SAFE IN YOUR HAND YOUR MOST PRECIOUS GIFT .
KEEP SAFE EVERYONE
THANK YOU MY LORD