My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Sunday, April 24, 2016

യാത്രകൾ തുടരുന്നു..




ഏപ്രിൽ 14 എല്ലാവരും വിഷു ആഘോഷിച്ചപ്പോൾ ഞാൻ രെഞ്ചിയെക്കൂട്ടി എന്റെ ആശുപത്രിയിലേക്ക്‌. മാസം രണ്ടര ലക്ഷം രൂപ ശമ്പളം കിട്ടുന്ന ജോലി രാജിവെക്കുന്നതിനു. ഒരു വലിയ സാമ്പത്തിക ഭദ്രതയിൽ നിന്നും ജീവിതം ശൂന്യതയിലേക്ക്‌ മാറുമെന്നറിഞ്ഞിട്ടും ആ തീരുമാനത്തിനു വഴിതെളിച്ചത്‌ എന്റെ കുഞ്ഞിന്റെ സംരക്ഷണവും. ഏഴു വർഷങ്ങൾക്ക്‌ ശേഷം ദൈവം തന്ന ആ ദാനത്തിന്റെ ജീവൻ എന്റെ ഗർഭാശയത്തിൽ സുരക്ഷിതമാക്കുവാൻ ഒരമ്മക്ക്‌ ചെയ്യുവാൻ പറ്റുന്ന ഏറ്റവും വലിയ കാര്യം. ആരോടും അഭിപ്രായം ചോദിച്ചില്ല. പകരം എല്ലാവരോടും എന്റെ തീരുമാനം ഞാൻ പറഞ്ഞു. 

ചിലർ പറഞ്ഞു കുറച്ചുംകൂടി കാത്തിട്ടു മതിയായിരുന്നു രാജിയെന്ന്. ചിലർ എന്റെ രാജിയെ അനുകൂലിച്ചു. പക്ഷേ മറ്റുളളവരുടെ അഭിപ്രായത്തേക്കാൾ എനിക്ക്‌ കേൾക്കുവാൻ കഴിഞ്ഞത്‌ എന്റെ കുഞ്ഞിന്റെ ആ ഹൃദയമിടിപ്പായിരുന്നു. അത്‌ നിലക്കാതിരിക്കുവാൻ എന്നാൽ കഴിയുന്നത്‌ എനിക്ക്‌ ചെയ്യണമെന്ന ദൃഢനിശ്ചയമായിരുന്നു. അവൾ സുരക്ഷിതയാണിപ്പോൾ എന്റെ ഉദരത്തിൽ. എനിക്കും അവൾക്കും മാത്രം മനസ്സിലാകുന്ന ഭാഷയിൽ ഞങ്ങൾ സംസാരിക്കുന്നു. ഞങ്ങൾ പരസ്പരം അറിയുന്നു. എന്റെ തീരുമാനങ്ങൾക്ക്‌ അവൾ പൂർണ്ണ പിന്തുണ നൽകുന്നു. 

ഇനി ഒന്നര മാസം കൂടി യു.എ.ഇ. എന്ന രാജ്യത്ത്‌ . പിന്നെയെങ്ങോട്ടാണു യാത്രയെന്നുളളത്‌ ദൈവം പോലും ഒരു സസ്പെൻസായി വെച്ചിരിക്കുകയാണു. പക്ഷേ ഞാൻ വിശ്വസിക്കുന്നു എവിടെയാണോ എന്റെ സ്വപ്നങ്ങൾക്ക്‌ ചിറകുമുളക്കുന്നത്‌ ആ നാട്ടിലേക്ക്‌ ഞാൻ എന്റെ യാത്ര ആരംഭിക്കുമെന്ന്. ഓരോ ദിവസവും എണ്ണപ്പെട്ടുകൊണ്ടിരിക്കുന്നു ആറു വർഷം ജീവിച്ച ഈ മണ്ണിൽ നിന്നും പടിയിറങ്ങുവാൻ. അതൊരു യാത്രയാണു... എല്ലാം അവസാനിപ്പിച്ച്‌, എല്ലാം ഒരു ഓർമ്മയായി അവശേഷിപ്പിച്ചു കൊണ്ടുളള ഒരു യാത്ര. എവിടെയൊക്കെയോ ഒരു നോവ്‌ മനസ്സിനുളളിൽ വിങ്ങുന്നതു പോലെ. പക്ഷേ പോയേ തീരു.

മരുഭൂമിയുടെ നാട്ടിൽ നിന്നും പൂക്കളും, മഴയും, പച്ചപ്പുമൊക്കെ നിറഞ്ഞ വേറൊരു നാട്ടിലേക്ക്‌. ഇതെല്ലാം സാർത്ഥകമായത്‌ ഒരു വലിയ സ്വപ്നത്തിലൂടെ, ആ സ്വപ്നത്തിലൂടെ വീണ്ടുമെന്റെ ജീവിതത്തിൽ ഒരു വിരുന്നകാരനെപ്പോലെ വന്നു പോയ ആ നല്ല സൗഹൃദത്തിലൂടെ, ആ സ്വപ്നം എനിക്ക്‌ കാണിച്ചു തന്ന എന്റെ ദൈവത്തിലൂടെ....


നന്ദിയോടെ....

Saturday, April 16, 2016

ഭൂമിയുടെ അവകാശികൾ



കുറേ ദിവസായി ഇതിലെന്തെങ്കിലുമൊന്ന് കുത്തിക്കുറിച്ചിട്ട്‌. മറന്നിട്ടല്ലാ ട്ടോ. ന്റെ കുഞ്ഞിപ്പെണ്ണു സമ്മതിക്കണ്ടേ. ഓൾക്ക്‌ ആകെയിഷ്ടം സിനിമ കാണുന്നതും പുസ്തകം വായിക്കുന്നതുമാ. ഞാൻ വലിയ സിനിമാ പ്രേമിയൊന്നുമല്ലാട്ടോ. വളരെ സെലെക്റ്റീവായി, എന്റെ മനസ്സിൽ എനിക്ക്‌ ഇഷ്ടം തോന്നണ സിനിമ മാത്രമേ ഞാൻ കാണാറുളളൂ. പക്ഷേ അവളു വന്നേൽപ്പിന്നെ എന്നെക്കൊണ്ട്‌ എല്ലാ സിനിമയും കാണിപ്പിക്കും. ഞാൻ കാണണ്ടായെന്ന് വെച്ച്‌ മാറ്റിവെച്ച സിനിമകളെല്ലാം എന്നെക്കൊണ്ട്‌ തപ്പിയെടുപ്പിച്ച്‌ അവൾ എന്നെക്കാണിച്ചുകൊണ്ടിരിക്കുകയാ. എന്താ പറയുക! അവളൊരു വല്ലാത്ത വാശിക്കാരിയാണെ. അങ്ങനെ ഇന്നത്തെ തപ്പലിന്റെ ഭാഗമായി കിട്ടിയ ഒരു സിനിമയാണു "ഭൂമിയുടെ അവകാശികൾ".

റ്റി. വി. ചന്ദ്രൻ സാറിന്റെ 2012-ൽ ഇറങ്ങിയ ഒരു മനോഹരമായ ചിത്രം. ഈ സിനിമ കാണണമെന്ന് വെച്ചിട്ട്‌ കുറേ നാളായി. ഇതിന്റെ സിഡിയും മുറിയിൽ കിടക്കാൻ തുടങ്ങിയിട്ട്‌ കുറേ നാളുകളായി. ഇന്ന് കുഞ്ഞിപ്പെണ്ണു അതെന്നെക്കൊണ്ട്‌ തപ്പിയെടുപ്പിച്ച്‌ ഞങ്ങൾ രണ്ടുപേരും കൂടിയിരുന്നു കണ്ടു.

ആ സിനിമ എന്നെക്കാണാൻ പ്രേരിപ്പിച്ചത്‌ അതിന്റെ പേരാണു "ഭൂമിയുടെ അവകാശികൾ." ശ്രീ വൈക്കം മുഹമ്മദ്‌ ബഷീർ എഴുതിയ ഭൂമിയുടെ അവകാശികൾ എന്ന കഥയാണോ എന്നുളള ആകാംക്ഷയായിരുന്നു. പക്ഷേ അതല്ലെങ്കിൽ കൂടിയും ബഷീർ പറയുന്ന ഭൂമിയുടെ അവകാശികളെ ഇതിലും പ്രമേയമാക്കിയിട്ടുണ്ട്‌.

നമ്മുടെ നാട്ടിൽ മുറ്റത്തും തൊടിയിലും കാണുന്ന എല്ലാത്തരം ജീവജാലങ്ങളും ഇതിൽ ആഥിത്യം അരുളിയിട്ടുണ്ടു. അട്ട, പുഴു, മണ്ണിര, പാമ്പ്‌, അണ്ണാൻ, മരയോന്ത്‌, പല്ലി എന്നുവേണ്ട ഒരു വലിയ പട്ടിക തന്നെയുണ്ടേ. ഈ ജീവികളെയെല്ലാം വീണ്ടും ഒന്നൂടി കണ്ടപ്പോൾ എനിക്കൊത്തിരി സന്തോഷം തോന്നി, എന്റെ കുഞ്ഞിപ്പെണ്ണിനു അതിശയവും. അവളിതൊക്കെ ആദ്യായിട്ട്‌ കാണണതാണേ. ഞാൻ അവളോടു പറഞ്ഞു നീ കുറച്ചു നാൾ കഴിഞ്ഞു ഈ ലോകത്തിൽ ജനിച്ചു വീഴുമ്പോൾ ഞാൻ നിന്നെയിതൊക്കെ നേരിട്ട്‌ കാണിക്കാമെന്ന്. അവൾക്ക്‌ വലിയ സന്തോഷായി അത്‌ കേട്ടപ്പോൾ. 

പിന്നെയൊരു കാര്യം ഞാനീ സിനിമ നല്ലതാണെന്ന് പറഞ്ഞതുകൊണ്ട്‌ എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ലാട്ടോ. കാരണം ചാർളിയെന്ന സിനിമയൊക്കെപ്പോലെ കളർഫുള്ളോ, മാജിക്കോ ഒന്നും ഇതിലില്ല. പ്രകൃതിയെ ഇഷ്ടപ്പെടുന്ന, സമൂഹത്തിലെ ചില തിന്മകളെ ചൂണ്ടിക്കാണിച്ചു കൊണ്ട്‌ മുൻപോട്ടു പോകുന്ന ഒരു സിനിമ. എനിക്കും എന്റെ കുഞ്ഞിപ്പെണ്ണിനും ഒരുപാടിഷ്ടായി. കാണുവാൻ സാധിക്കുമെങ്കിൽ എല്ലാവരും അത്‌ കാണണം.

വിദേശത്തും, ഫ്ലാറ്റുകളിലും വളരുന്ന കുട്ടികളെയൊക്കെ ഇത്‌ കാണിച്ചാൽ ഒരു ചെറിയ പ്രകൃതി പഠനം സമ്മാനിച്ച അനുഭവം അവർക്കും ഉണ്ടാകും. പിന്നെ നമ്മുടെ നാടിന്റെ നന്മയും ഭംഗിയുമൊക്കെ ഇങ്ങനെയെങ്കിലും അവർ ആസ്വദിക്കട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു.

അപ്പോ ഇത്രയെങ്കിലും എന്നെ എഴുതാൻ സമ്മതിച്ച എന്റെ കുഞ്ഞിപ്പെണ്ണിനോടും, ഒരു നല്ല സിനിമ അനുഭവം സമ്മാനിച്ച ശ്രീ റ്റി. വി. ചന്ദ്രൻ സാറിനോടുമുളള നന്ദിയും സ്നേഹവും അറിയിച്ചുകൊണ്ട്‌ നിർത്തുന്നു.

സ്നേഹപൂർവ്വം
കാർത്തിക

Friday, April 8, 2016

സ്വപ്നം

ഇന്ന് ഏപ്രിൽ 8. 
ഏപ്രിൽ മാസം തുടങ്ങിയപ്പോൾ മുതൽ ഈ മാസത്തിന്റെ പ്രത്യേകത എല്ലാ ദിവസവും ഞാൻ ഓർക്കാറുണ്ട്‌. ഒരു പക്ഷേ ഞാൻ മാത്രമേ ആ ഒരു കാര്യം ഏറ്റവും ആത്മാർത്ഥമായി ആഗ്രച്ചിരുന്നത്‌ എന്ന് ചിലപ്പോഴൊക്കെ തോന്നും. എന്നാലും എനിക്കറിയാം എല്ലാം സാഹചര്യത്തിൽ അധിഷ്ഠിതമായിരുന്നുവെന്ന്.

ഇന്നലെ വെറുതെ ഓരോന്ന് ആലോചിച്ചിരുന്നപ്പോൾ ഓർത്തു ചിലപ്പോൾ ഞാൻ മാത്രമേ നാളത്തെ ദിവസത്തിന്റെ പ്രത്യേകതയും ഒരു ഓർമ്മയായി സൂക്ഷിക്കുന്നുളളുവെന്ന്.  പക്ഷേ ഇന്ന് രാവിലെ ഞാൻ ഉറക്കമുണർന്നത്‌ ഒരു നല്ല സ്വപ്നവും കണ്ടുകൊണ്ടായിരുന്നു. കഴിഞ്ഞ ഏപ്രിൽ മാസം നമ്മൾ ഒരുമിച്ച കണ്ട സ്വപ്നം, പിന്നീട്‌ എന്റെത്‌ മാത്രമായ ആ സ്വപ്നം. അപ്പോൾ മനസ്സിലായി സ്വപ്നത്തിലൂടെയാണെങ്കിലും താനും അതൊക്കെ ഓർക്കുന്നുവെന്ന്. ഒരു പാട്‌ സന്തോഷം തോന്നി സ്വപ്നത്തിലെങ്കിലും ദൈവം എനിക്കത്‌ സാധ്യമാക്കിത്തന്നല്ലോ.

വേറൊന്നും എഴുതുവാൻ തോന്നുന്നില്ല. പ്രാർത്ഥിക്കുന്നു എന്നും നന്മകൾ മാത്രം ഉണ്ടാകുവാൻ. ഞാൻ ഇന്ന് സ്വപ്നത്തിൽ കണ്ടപോലെ ജീവിതത്തിലും അത്‌ സാധ്യമാകട്ടെയെന്ന് ആശംസിക്കുന്നു... പ്രാർത്ഥിക്കുന്നു...

നന്മയുളള സ്വപ്നങ്ങൾ ജീവിതത്തിൽ എന്നെങ്കിലും സാർത്ഥകമാകും... 

Tuesday, April 5, 2016

എല്ല്ലാം മായ!!

അകലുവാനായി അടുത്തു നാം
അടുക്കുവാനായി അകന്നു നാം
അകലുന്തോറും അറിഞ്ഞു നമ്മൾ
അത്രമേൽ അടുത്തിരുന്നു നാമെന്ന്


അകലുവാൻ ആശിച്ചിരുന്നില്ല എങ്കിലും
വിധിയുടെ കോമരങ്ങളായി ആടുവാൻ
വിധിക്കപ്പട്ടതോ നീയും ഞാനും
നമ്മൾ നെയ്തുതീർത്ത സ്വപ്നങ്ങളും


വഴികൾ രണ്ടായി പിരിഞ്ഞീടിലും
ജീവിത പാന്ഥാവിലെൻ തുണയായി
നീയെനിക്ക്‌ നൽകിയ ഓർമ്മകൾ
തെളിക്കുന്നു പാതകൾ ഒന്നായീടുവാൻ


എല്ലാമേ സ്വന്തമെന്ന് കരുതി 
സ്വാർത്ഥതയേ പുൽകുന്ന മാനവൻ
അറിയുന്നു ഒന്നുമേ സ്ഥായിയല്ലെന്നും 
ആരും ആർക്കും സ്വന്തവുമല്ലെന്നും


എല്ലാമറിഞ്ഞിട്ടും പിന്നേയും തുടരുന്നു
മാത്സര്യ ബുദ്ധിയോടും വാശിയോടും
എല്ലാം തനിക്ക്‌ മാത്രമെന്ന 
സ്വാർത്ഥ ചിന്തയോടെ ജീവിതയാത്ര


എല്ലാം മായ, മായാജാലം!
കണ്ണുചിമ്മി തുറക്കുമ്പോൾ അദൃശ്യമാകും
ഈ ജീവിതം പോലും
വെറുമൊരു മായാ വലയം.




Sunday, April 3, 2016

എന്റെ വാൽ നക്ഷത്രം



ഞാനും എന്റെ കുഞ്ഞിപ്പെണ്ണും കൂടി ആകാശത്തെ നക്ഷത്രങ്ങളേയും നോക്കിക്കിടക്കുകയാണു. അവൾ ഓരോ നക്ഷത്രത്തേയും ചൂണ്ടിക്കാട്ടി അതിന്റെ പേരു ചോദിക്കും. എനിക്കാണെങ്കിൽ ആകെ അറിയാവുന്നത്‌ എന്റെ വാൽ നക്ഷത്രത്തെ മാത്രവും. എല്ലാ നക്ഷത്രത്തേയും എന്റെ വാൽനക്ഷത്രമായി സങ്കൽപ്പിച്ച്‌ ഞാൻ അവൾക്ക്‌ നക്ഷത്രങ്ങളുടെ കഥ പറഞ്ഞു കൊടുക്കുവാൻ തുടങ്ങി.

ഞാൻ അവളെ തലോടിക്കൊണ്ടു പറഞ്ഞു, ദേ.. അവിടെ ചുവന്നു തുടുത്തു നിൽക്കുന്ന നക്ഷത്രത്തെക്കണ്ടോ നീയ്‌. അതാണു ഈ മമ്മയുടെ വാൽനക്ഷത്രം. മമ്മയുടെ ഭാഗ്യ നക്ഷത്രം. എപ്പോഴൊക്കെ ആ നക്ഷത്രം എന്റെ ജീവിതത്തിലോട്ടു കടന്നു വന്നിട്ടുണ്ടോ അപ്പോഴൊക്കെ മമ്മക്ക്‌ ഒരുപാടു ഭാഗ്യം കൊണ്ടുവന്ന് തന്നിട്ടുണ്ട്‌. നീയെന്ന ഭാഗ്യത്തെ വീണ്ടും എനിക്ക്‌ തന്നത്‌ എന്റെ വാൽ നക്ഷത്രത്തിന്റെ സാന്നിദ്ധ്യത്താലാണു.

ഒരു പാടു നിർഭാഗ്യങ്ങൾക്കിടയിൽ ഭാഗ്യം എന്നത്‌ എന്നെ തേടി വന്നത്‌ എന്റെ വാൽ നക്ഷത്രത്തിലൂടെയാണു. അത്‌ മമ്മയുടെ ഒരു വിശ്വാസമാണു. മമ്മക്ക്‌ മാത്രം മനസ്സിലാകുന്ന മമ്മയുടെ വിശ്വാസം. ചിലപ്പോൾ തോന്നും ആകാശത്ത്‌ മിന്നിത്തിളങ്ങി നിൽക്കുന്ന അതിന്റെ പ്രഭ കുറയാറുണ്ടോയെന്ന്, ചിലപ്പോൾ അത്‌ ആകാശത്ത്‌ പ്രത്യക്ഷപ്പെടാറേയില്ല.

അപ്പോളൊക്കെ മമ്മക്ക്‌ വിഷമമാകും കാരണം മമ്മയെ ഇട്ടേച്ച്‌ ആ വാൽ നക്ഷത്രവും പോയോന്ന് ചിന്തിക്കും. കാരണം മമ്മ സ്‌നേഹിച്ചിട്ടുളളവരെല്ലാം മമ്മയെ ഇട്ടിട്ട്‌ പോയിട്ടേയുളളൂ. എന്റെ ഭാഗ്യത്തിന്റെ പേരും പറഞ്ഞ്‌ ഞാൻ എന്റെ വാൽനക്ഷത്രത്തെ ഒത്തിരി ബുദ്ധിമുട്ടിക്കുന്നതുകൊണ്ടാകാം ചിലപ്പോൾ എന്നെ കാണാതെ എന്നോട്‌ മിണ്ടാതെ ആകാശത്ത്‌ മേഘങ്ങൾക്ക്‌ ഇടയിൽ മറഞ്ഞിരിക്കുന്നത്‌. കാണാതാകുമ്പോൾ എനിക്ക്‌ വിഷമമാകുമെങ്കിലും പിന്നെ ചിന്തിക്കും ഞാനെന്തിനാ പാവം എന്റെ വാൽ നക്ഷത്രത്തെ ബുദ്ധിമുട്ടിക്കുന്നതെന്ന്. അപ്പോ ഞാനും ഒന്നും മിണ്ടാതെ തിരിച്ചു പോരും.

ഞാൻ പോയെന്നറിയുമ്പോൾ എന്റെ വാൽ നക്ഷത്രം വീണ്ടും ആകാശത്ത്‌ മിന്നി തിളങ്ങി നിൽക്കുന്നത്‌ ഞാൻ ദൂരെ നിന്ന് കണ്ടിട്ടുണ്ട്‌. അപ്പോ എനിക്ക്‌ സന്തോഷാകും. അവിടെ സുഖായിട്ട്‌ ഇരിപ്പുണ്ടെന്ന് അറിഞ്ഞാൽ മാത്രം മതി. 

ഞാൻ മെല്ലെ എന്റെ കുഞ്ഞിപ്പെണ്ണിനെ തോട്ടപ്പോൾ മനസ്സിലായി അവൾ ഉറങ്ങിക്കഴിഞ്ഞെന്ന്. ഇനി അടുത്ത വിശപ്പിന്റെ വിളി വരുന്നിടം വരെ ആ ഉറക്കം തുടരും.

ഞാൻ വീണ്ടും ആകാശത്തേക്ക്‌ നോക്കി എന്റെ വാൽനക്ഷത്രത്തോടായി പറഞ്ഞു "അറിയില്ല എത്ര ദിവസം കൂടി എന്റെ കുഞ്ഞിപ്പെണ്ണു എന്റെ കൂടെ കാണുമെന്ന്. ഓരോ പ്രവശ്യവും ഡോക്ട്‌ർമാരുടെ അടുത്തുചെല്ലുമ്പോഴും ഓരോ ആഴ്ചത്തെ ആയുസ്സാണു അവരു പറയുന്നത്‌. ഓരോ ആഴ്ചകളും പിന്നിട്ട്‌ അവളെ നെഞ്ചോടു ചേർത്ത്‌ പിടിച്ച്‌ ഞാൻ മുൻപോട്ടു പോവുകയാണു. ആ യാത്രയിൽ നീ എനിക്ക്‌ നൽകിയ ഭാഗ്യം എന്റെ കൂടെയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഇനി അതിന്റെ പേരും പറഞ്ഞു ബുദ്ധിമുട്ടിക്കാൻ വരില്ലാട്ടോ.  പക്ഷേ എന്റെ പ്രാർത്ഥനകൾ എന്നും കൂടെയുണ്ടാവും."