My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Wednesday, January 24, 2018

ഒരു പനിനീർ പുഷ്പത്തിന്റെ ഓർമ്മക്ക്‌



നഷ്ടപ്പെടലുകൾ എപ്പോഴും ഒരു വേദനയാണു. ആ വേദനയുടെ ആഴം നിർണ്ണയിക്കുന്നത്‌ നഷ്ടപ്പെട്ടത്‌ 
നമുക്ക്‌ എത്രമാത്രം പ്രിയപ്പെട്ടതായിരുന്നുവെന്നതാണു. നഷ്ടപ്പെട്ടത്‌ എനിക്ക്‌ സ്വന്തമായതല്ലെങ്കിൽ കൂടിയും ഓർമ്മച്ചെപ്പിൽ ഒരു നഷ്ടം കൂടി ചേക്കേറിയിരിക്കുന്നു. 


ഞാൻ ആദ്യമായി എന്റെ സുഹൃത്തിന്റെ വീട്ടിൽ പോയപ്പോൾ ആ വീട്ടിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്‌ ആ റോസാച്ചെടി ആയിരുന്നു. വീടിനു മുൻപിലുളള കൊച്ചു പൂന്തോട്ടത്തിന്റെ നടുക്ക്‌ ഒരു വലിയ ചെടിച്ചട്ടിയിൽ സൗരഭ്യം പടർത്തി, ചുവന്ന പനിനീർ പുഷ്പവുമായി രാജകീയമായി നിന്ന ആ പനിനീർ ചെടിയെ ഞാനന്ന് തൊട്ട്‌ തലോടുകയും, ചുംബിക്കുകയും ചെയ്തു. ഈ നാട്ടിൽ വിവിധയിനം റോസാച്ചെടികൾ ഉണ്ടെങ്കിൽ കൂടിയും, സൗരഭ്യമുളളത്‌ ചുവന്ന റോസച്ചെടികൾക്ക്‌ മാത്രമാണു. പിന്നീട്‌ എന്റെ സുഹൃത്തും കുടുംബവും പുതിയ വീടൊക്കെ വെച്ച്‌ താമസം മാറ്റിയപ്പോഴും , പൂന്തോട്ടത്തിൽ നിന്നും അവരുടെ വീടിന്റെ ഉമ്മറത്തെ തന്നെ ആ പനിനീർച്ചെടി സ്ഥാനം പിടിച്ചു.


ഒരു പാട്‌ ചെടികൾ അവിടെയുണ്ടെങ്കിൽ പോലും ഞാൻ അവിടെചെല്ലുമ്പോളെല്ലാം താലോലിച്ചത്‌ ആ റോസച്ചെടിയെ മാത്രമായിരുന്നു. കഴിഞ്ഞയാഴ്ച്ച അവർ നാട്ടിലേക്ക്‌ പോയപ്പോൾ അവിടുത്തെ ചെടികൾക്കൊക്കെ വെളളം ഒഴിക്കുവാൻ എന്നെ ഏൽപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി ഓസ്‌ ട്രേലിയ ചൂട്‌ കൊണ്ട്‌ ചുട്ടു പഴുത്തപ്പോൾ ഞാൻ ചിന്തിച്ചത്‌ ആ റോസച്ചെടിയെക്കുറിച്ചായിരുന്നു. കാരണം മാഷ്‌ എന്നും രാവിലേയും വൈകിട്ടും നനച്ചു വളർത്തുന്ന ചെടികൾക്ക്‌ എന്നും വെളളം ഒഴിക്കുവാൻ എനിക്ക്‌ സാധിക്കുമായിരുന്നില്ല. കാരണം ഞങ്ങളുടെ വീടുകൾ തമ്മിലുളള ദൂരം ഒരു വിലങ്ങുതടിയായിരുന്നു. എന്നിരുന്നാലും ആ പനിനീർ പുഷ്പങ്ങളോടുളള പ്രണയം ദൂരങ്ങൾ താണ്ടുവാൻ എന്നെ എപ്പോഴും പ്രേരിപ്പിച്ചു കൊണ്ടിരുന്നു. 


രെഞ്ചിയുടെ ഒരു ബന്ധുവും കുടുംബവും മെൽബണിൽ നിന്ന് സന്ദർശനത്തിനു വന്നിരുന്നതുകൊണ്ട്‌ കഴിഞ്ഞ ദിവസം രാത്രി പത്തരയോട്‌ കൂടിയാണു ഞാൻ ആ ചെടികൾക്ക്‌ വെളളമൊഴിക്കുവാൻ പോയത്‌. ആ യാത്രയിലെല്ലാം എന്റെ ചിന്ത ആ റോസച്ചെടിയെക്കുറിച്ചായിരുന്നു. കാരണം നാൽപ്പത്‌ ഡിഗ്രി വരെ വന്ന ചൂടിൽ അത്‌ കരിഞ്ഞുപോയോ എന്നതായിരുന്നു എന്റെ ചിന്ത. അങ്ങനെ വീട്ടിലെത്തി വണ്ടി പാർക്ക്‌ ചെയ്തിട്ട്‌ ആദ്യം നോക്കിയത്‌ ആ പനിനീർ ചെടിയെയാരുന്നു. പക്ഷേ ആ ചെടിയിരുന്നിരുന്ന സ്ഥാനത്ത്‌ ആ റോസച്ചെടിയും, ആ വലിയ ചെടിച്ചട്ടിയും കാണുന്നില്ല. 


"ഈശ്വരാ! അതെവിടെപ്പോയി???" ഞാനറിയാതെ ദൈവത്തെ വിളിച്ചു പോയി. ഞാനതവിടെയെല്ലാം തിരഞ്ഞു. ബാക്കിച്ചെടികൾക്കെല്ലാം വെളളമൊഴിച്ച്‌ കഴിഞ്ഞ്‌ എന്റെ സുഹൃത്തിനെ വിളിച്ച്‌ കാര്യം പറഞ്ഞു. അപ്പോൾ അവൾ പറഞ്ഞു അവർ നാട്ടിൽ പോകുന്നതിനു മുൻപ്‌ ആരോ അവരോട്‌ പറഞ്ഞിരുന്നു അവിടെ ചെറിയ മോഷണങ്ങളൊക്കെ പതിവുളളതാണെന്ന്. അത്‌ കേട്ടപ്പോൾ എനിക്കൊരുപാട്‌ വിഷമം തോന്നി. അത്രക്കും മനോഹരമായിരുന്നു ആ റോസച്ചെടി, അത്‌ മോഷ്ടിച്ചോണ്ട്‌ പോയില്ലെങ്കിലേ അതിശയമുളളൂ.... 


പക്ഷേ ആ റോസച്ചെടിയെ മറ്റാരും സ്നേഹിച്ചിരുന്നതിനേക്കാൾ കൂടുതൽ ഒരാൾ സ്നേഹിച്ചിരുന്നു... അതിനെ നട്ടു വളർത്തി പരിപാലിച്ചിരുന്ന ആൾ... അയാൾക്ക്‌ ആ നഷ്ടം എത്രമാത്രം വേദനയുണ്ടാക്കിയെന്നത്‌ എന്നിലെ വേദനയെ ആഴത്തിലാക്കി... എന്റെ തെറ്റല്ലെങ്കിൽ കൂടിയും പരിപാലിക്കുവാൻ എന്നെയേൽപ്പിച്ച പ്രിയപ്പെട്ടതിൽ ഒന്ന് നഷ്ടപ്പെടുമ്പോൾ ആ നഷ്ടത്തിനുത്തരവാദിത്വം എന്നേയും എവിടെയോ ശ്വാസം മുട്ടിക്കുന്നു... ഒരു ക്ഷമാപണത്തോടെ.... നഷ്ടപ്പെട്ടതിനു തുല്യമാകില്ല എന്നറിയാമെങ്കിൽ കൂടിയും തിരികെ വരുമ്പോൾ ആ ശൂന്യമായ ഉമ്മറത്ത്‌ ഒരു പുതിയ റോസച്ചെടി വെക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.... എന്നും ഞാൻ അവിടെ വരുമ്പോഴെല്ലാം അതിനെ തൊട്ടു തലോടാനും, ചുംബിക്കുവാനുമായി .....

Wednesday, January 17, 2018

കടപ്പാടുകൾ ...

കടം വാങ്ങിക്കുക, കടം കൊടുക്കുക, കടം വീട്ടുക... ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും ഈ പ്രക്രിയയിലൂടെ കടന്നു പോകാത്തവരായി ആരും കാണില്ല. എന്തേ ഇപ്പം കടത്തെക്കയറി പിടിച്ചതെന്ന് ചോദിച്ചാൽ... ഞാനും ഒരു കടക്കാരിയായിരുന്നു. ഇപ്പോഴുമാണു, ഭാവിയിലും ബാധ്യതകൾ ബാധ്യതകളായി തന്നെ നിലനിൽക്കും എന്ന് ജീവിതം ഉറക്കെ തന്നെ എന്നോട്‌ പറയുന്നു. ഒരു വലിയ ബാധ്യതയുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഞാൻ സ്വയം എന്നെ തന്നെ മോചിപ്പിച്ചപ്പോൾ എവിടെയിക്കെയോ ഞാനെന്ന വ്യക്തിത്വത്തെ തെല്ല് അഭിമാനത്തോടെയും, അഹങ്കാരത്തോടെയും ഞാൻ നോക്കിക്കാണുന്നു. 


കടം വാങ്ങിച്ചവർക്ക്‌ ആ കടം എങ്ങനെ വീട്ടണമെന്നുളള മാനസിക സംഘർഷം. കടം കൊടുത്തവർക്ക്‌ തങ്ങളുടെ പണം എന്ന് തിരികെ കിട്ടുമെന്നുളള സംഘർഷം. അപ്പോ എങ്ങനെ നോക്കിയാലും കടമെന്നത്‌ എല്ലാവർക്കും ഒരു ബാധ്യതയാണു. അവിടെ വ്യക്തിബന്ധങ്ങൾ പോലും അകന്നു നിൽക്കുന്നു. അതുകൊണ്ടായിരിക്കണം പഴമക്കാർ ഇങ്ങനെ പറയുന്നത്‌, "കഴിവതും നമുക്കടുത്തറിയാവുന്ന ആൾക്കാരുടെ കൈയ്യിൽ നിന്നും പൈസ മാത്രമല്ല ഒന്നും തന്നെ കടം ചോദിക്കാതിരിക്കുക." തികച്ചും യാഥാർത്ഥ്യമാണെങ്കിൽ കൂടിയും മനുഷ്യന്റെ ആവശ്യങ്ങളിൽ അവർ മറ്റുളളവരെ ആശ്രയിച്ചേ മതിയാകൂ. ആ ആശ്രയം നമ്മളെ മനസ്സിലാക്കുന്ന, ഏത്‌ പ്രതിസന്ധിയിലും കൂടെ നിൽക്കുമെന്ന് ഉറപ്പുളള ഒരു കൂടെപ്പിറപ്പോ, സുഹൃത്തോ നമ്മുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ അതായിരിക്കും ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്ന്.


ശക്തമായ ബന്ധങ്ങളിൽ തന്റെ സുഹൃത്തോ, കൂടെപ്പിറപ്പോ അല്ലെങ്കിൽ ആരും ആയിക്കോട്ടെ തന്നാൽ എത്രമാത്രം സുരക്ഷിതമാണു അല്ലെങ്കിൽ സന്തോഷവതിയാണു, സന്തോഷവാനാണു എന്ന് നിർണ്ണയിക്കപ്പെടുമ്പോഴാണു ആ ബന്ധങ്ങൾ എത്രമാത്രം ദൃഢമാണെന്ന് മനസ്സിലാക്കുവാൻ സാധിക്കുന്നത്‌. എത്ര ആഴത്തിലുളള ബന്ധങ്ങളാണെങ്കിൽ കൂടിയും ആരിൽ നിന്നും തിരികെയൊന്നും പ്രതീക്ഷിക്കാതിരിക്കുമ്പോൾ നാം നമ്മെതന്നെ ബന്ധങ്ങളുടെ കെട്ടുപാടുകളിൽ നിന്ന് മോചിപ്പിക്കുന്നു. അവിടെ നാം തികച്ചും സ്വതന്ത്രർ. ഒരാളെ സഹായിച്ചു എന്ന് കരുതി നമ്മുടെ ആവശ്യങ്ങളിൽ അയാൾ തിരികെ സഹായിക്കുമെന്ന് നാം കരുതിയാൽ അവിടെ സ്വാർത്ഥത ഉടലെടുക്കുന്നു. 


തിരികെയൊന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുവാനും, കൊടുക്കുവാനും ജീവിതം എന്നേയും പഠിപ്പിച്ചു. ജീവിതം എന്നതിലപ്പുറം എന്റെ ജീവിതത്തിലൂടെ കടന്നു പോകുന്ന ഓരോ വ്യക്തികളും, അനുഭവങ്ങളും എന്നെ പഠിപ്പിച്ചു. കൊടുക്കും തോറും ഏറിടുമെന്നാണു പറയപ്പെടുന്നത്‌. അതുകൊണ്ട്‌ കൊടുക്കുക, കൊടുത്തുകൊണ്ടേയിരിക്കുക.......


കടപ്പാട്‌: എന്റെ ആവശ്യങ്ങളിൽ, എന്റെ നിസ്സഹായതയിൽ എനിക്ക്‌ കടം തന്ന് സഹായിച്ച നല്ല മനസ്സുകൾക്ക്‌..... ആ കടം വീട്ടുവാനുളള ആയുസ്സും ആരോഗ്യവും തന്ന ദൈവത്തിനു.....



Tuesday, January 2, 2018

At the end!

At the end, everything is fine,
Everyone is alright!
Then, what about You?

That's a factual question, right! Sometimes we wish if someone asks you that question. It's not a matter whether the answer is fine or not; it matters the moment of asking that question. You experience a kind of worth with that question. You experience as if someone is acknowledging your existence from somewhere. 



At the end, everything is fine,
Everyone is alright!
Then, what about You?

Taking my step back to expand 
the room for your loved ones,
I would be delighted to see your smile 
Rather than expanding my horizon
So, no matter where I belong.

You know my mysterious existence, 
And You know my soul connections.
It's not to prove anything,
But to acknowledge myself that 
You know whole of my being.

At the end, everything would be fine, 
Everyone should be happy.
So, the answer is Your happiness is my Life.




I wish if I can stay in Your thoughts,
in Your prayers and in Your heart forever...

Monday, January 1, 2018

Happy New Year!

കാത്തിരിപ്പിനൊടുവിൽ ചില പ്രതീക്ഷകൾ തെറ്റിയെങ്കിലും, പ്രതീക്ഷകളൊന്നും തെറ്റിക്കാതെ ഒരു പുതുവർഷം കൂടി വന്നണഞ്ഞു. ആ പുതുവർഷത്തെ വരവേൽക്കുവാൻ എനിക്ക്‌ കൂട്ടായി മുറിയിൽ കത്തിച്ചു വെച്ചിരുന്ന മെഴുകുതിരി നാളവും, അതിൽ നിന്ന് മുറിയിൽ മുഴുവൻ വ്യാപിച്ച സൗരഭ്യവും, പ്രകൃതിയെ പുണർന്നു നിന്ന മഞ്ഞും, പിന്നെ എന്റെ കൈകളിൽ കിടന്നുറങ്ങുന്ന എന്റെ കുഞ്ഞും ഉണ്ടായിരുന്നു.... 


സൗരഭ്യത്തിന്റെ ഉറവിടം എന്റെ സുഹൃത്ത്‌ സുമി പുതുവർഷ സമ്മാനമായി എനിക്ക്‌ സമ്മാനിച്ച ഒരു മെഴുകുതിരിയാണു.... അതുകൊണ്ട്‌ എന്റെ പുതുവർഷത്തെ സൗരഭ്യമാക്കിയതിൽ സുമിക്ക്‌ നന്ദി! 


എനിക്ക്‌ വായിക്കുവാൻ വേണ്ടി മാത്രം എന്റെ പേഴ്സണിൽ നോട്ടിൽ ഞാൻ എനിക്ക്‌ ഏറ്റവും പ്രിയപ്പെട്ടത്‌ കുറിച്ച്‌ കഴിഞ്ഞപ്പോൾ വെളിയിൽ നിന്ന് പുതുവർഷത്തെ വരവേൽക്കുന്ന വെടിക്കെട്ട്‌ തുടങ്ങി. കഴിഞ്ഞ വർഷത്തിന്റെ അവസാനവും പുതിയ വർഷത്തിന്റെ ആരംഭവും അങ്ങനെ ഞാൻ എന്റെ അക്ഷരങ്ങളാൽ കുറിച്ചു.... പുതുവർഷം പിറന്നപ്പോൾ മൗനമായി എല്ലാവർക്കായും പ്രാർത്ഥിച്ചു.... പടച്ചോനോട്‌ അറിഞ്ഞും അറിയാതെയും ചെയ്ത തെറ്റുകൾക്ക്‌ ക്ഷമാപണം ചോദിച്ചപ്പോൾ , പടച്ചോൻ തിരിച്ചു ചോദിച്ചു "ഇനി ചെയ്യാനിരിക്കുന്ന തെറ്റുകൾക്ക്‌ ക്ഷമാപണം വേണ്ടേയെന്ന്!". പടച്ചോനു ഞാനൊരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട്‌ പറഞ്ഞു "ഹാപ്പി ന്യൂ ഇയർ".


ഒരു പിടി നല്ല ഓർമ്മകളെ താലോലിക്കുവാനും, എന്റെ കൊച്ചു കൊച്ചു സ്വപ്നങ്ങളെ അതിന്റെ പൂർണ്ണതയിൽ ജീവിതത്തിൽ അനുഭവഭേദ്യമാക്കുവാനും ഇടവരുത്തിയ ദൈവത്തിനും അതിനു നിയോഗങ്ങളായി മാറിയ എല്ലാ നല്ല മനസ്സുകൾക്കും നന്ദിയും അതോടൊപ്പം ഒരു നല്ല പുതുവർഷവും ഞാൻ നേരുന്നു.....


ഇനിയും ഈ ജീവിതം കുറിക്കുവാനിരിക്കുന്ന ഓരോ നിമിഷവും കൊച്ചു കൊച്ചു സന്തോഷങ്ങളാലും, എല്ലാ നന്മകളാലും നിറക്കട്ടെയെന്ന് സർവേശ്വരനോട്‌ പ്രാർത്ഥിക്കുന്നു.....



സ്നേഹപൂർവ്വം കാർത്തിക.....




Saturday, December 30, 2017

ജീവിതമെന്ന വർണ്ണച്ചിത്രം ...

ഒരു പ്രണയം പൂർണ്ണമാകുന്നത്‌ തന്നിലെ പ്രണയത്തെ 
പൂർണ്ണ മനസ്സോടുകൂടി മറ്റൊരാൾ അംഗീകരിക്കുമ്പോഴാണോ!!! 
അതോ ആ പ്രണയത്തെ മറ്റൊരാൾ തിരസ്കരിച്ചിട്ടും 
ആ പ്രണയത്തിന്റെ നന്മയെ ആത്മാവിനാൽ അറിഞ്ഞുകൊണ്ട്‌
 തന്റെ നെഞ്ചോട്‌ ചേർത്ത്‌ നിർത്തുവാൻ കഴിയുമ്പോഴാണോ!!!


ജീവിതമെന്ന കാൻവാസിൽ കാലം വരച്ചിട്ട വർണ്ണ ചിത്രങ്ങൾക്ക്‌ 
പൂർണ്ണതയേകുവാൻ ഞാൻ തേടുന്നത്‌ നീയെന്ന എന്നിലെ പ്രണയത്തെയോ!
എന്നിൽ നിന്നടർന്ന കണ്ണുനീരിനാലും, നീയറിഞ്ഞ എന്നിലെ പ്രണയത്താലും 
ക്യാൻവാസ്സിൽ പടർന്ന മഷിയിലും ചില ചിത്രങ്ങൾ പൂർണ്ണമായിരിക്കുന്നു.


ഒരു നല്ല ക്യാൻവാസ്സിൽ കാലം നമുക്കുവേണ്ടി വരക്കുവാൻ 
കാത്തുവെച്ചിരിക്കുന്ന നിമിഷങ്ങളിലെ പൂർണ്ണതയെ പുൽകുവാൻ 
വർണ്ണ ചിറകു വിടർത്തി പറന്നുയരുവാൻ വെമ്പുന്ന 
ഒരു ചിത്ര ശലഭം പോൽ ഞാനും കാത്തിരിക്കുന്നു.....


ഓരോ ചിത്രത്തിനും ജീവനേകുവാൻ ചാലിച്ച വർണ്ണങ്ങളിൽ
ചുവന്ന വർണ്ണങ്ങൾ നിന്നിലെ പ്രണയത്തെ വരച്ചു കാട്ടുമ്പോൾ 
 ആ ചുവപ്പിനെ വെൺമയാൽ പുൽകുന്നു എന്നിലെ പ്രണയം,
ചുവപ്പ്‌ നിറമെന്നത്‌ നിന്നിലെ പ്രണയത്തിൻ തീവ്രതയെങ്കിൽ
വെണ്മെയെന്നതോ എന്നിലെ പ്രണയത്തിൻ പരിശുദ്ധി!

യുഗയുഗാന്തരങ്ങളായി കാലം വരക്കുവാൻ കാത്തുവെച്ച 
ആ ചിത്രങ്ങൾക്ക്‌ ഇന്നിന്റെ നിമിഷങ്ങൾ ജീവൻ പകരട്ടെ
നാളെയുടെ പ്രതീക്ഷകൾ പുതു വർണ്ണങ്ങൾ നൽകട്ടെ
കാത്തിരിക്കാം ആ ചിത്രങ്ങളുടെ പൂർണ്ണതക്കായി....



കാർത്തിക...






Thursday, December 28, 2017

പടച്ചോന്റെ ക്രിസ്തുമസ്സ്‌ സമ്മാനം

ക്രിസ്തുമസ്സ്‌ ജോലി തിരക്കിൽ മുങ്ങിപ്പോയെങ്കിലും ഒരു പാട്‌ നാളിനു ശേഷം ഞാൻ സംസാരിക്കണമെന്ന് ആഗ്രഹിച്ച, എന്നാൽ പല കാരണങ്ങളാലും പിന്നീടാകട്ടെ എന്ന് പറഞ്ഞ്‌ മനസ്സില്ലാ മനസ്സോടെ മറന്നു കളഞ്ഞ ചില സുഹൃത്തുക്കളെ ഈ ക്രിസ്തുമസ്സിനു വീണ്ടും ജീവിത യാത്രയുടെ ഭാഗമാക്കുവാൻ സാധിച്ചു. അതിലൊരാളാണു പ്രീത. കാലുകൾക്ക്‌ ബാധിച്ച തളർച്ചയെ അധിജീവിച്ച്‌ സ്വന്തമായി ക്രാഫ്റ്റ്‌ ജോലിചെയ്ത്‌ ഒരു വീൽ ചെയറിന്റെ സഹായത്തോടെ ജീവിതത്തെ മുൻപോട്ട്‌ നയിക്കുന്നവൾ. 


പ്രീതയക്കുറിച്ച്‌ ഞാൻ ആദ്യം അറിയുന്നത്‌ മലയാളം ബ്ലോഗേർസ്സ്‌ ഫെയ്സ്‌ ബുക്കിൽ പോസ്റ്റ്‌ ചെയ്ത്‌ ഒരു പോസ്റ്റിലൂടെയാണു. പിന്നീട്‌ ഞാൻ പ്രീതയെ വിളിക്കുകയും, ഒരു നല്ല സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. പിന്നീട്‌ തിരക്കുകൾ ആ സൗഹൃദത്തിനു ഒരു ഇടവേള നൽകി. ഇടക്കിടക്ക്‌ ഓർമ്മകളിൽ ആ സൗഹൃദം ഒരു അഥിതിയെപ്പോലെ വിരുന്നെത്തിയിരുന്നു. അങ്ങനെയിരിക്കുമ്പോൾ കുറച്ചു ദിവസങ്ങളായി പ്രീതയെ വിളിക്കണമെന്ന് മനസ്സിൽ വളെരെ ശക്തമായി തോന്നലുകളുണ്ടായി. അങ്ങനെ ക്രിസ്തുമസ്സിന്റെയന്ന് വീണ്ടും ആ സൗഹൃദത്തെ തേടി ഞാൻ പോയി. 


ശരിക്കും എല്ലാവരുടേയും ജീവിതത്തിൽ നമ്മുടെ റോൾ എന്തായിരിക്കണമെന്ന് ദൈവം മുൻപേ കൂട്ടി തീരുമാനിച്ചിട്ടുണ്ട്‌. വളരെ നാളത്തെ ഇടവേളക്ക്‌ ശേഷം പ്രീതയുടെ ജീവിതത്തിൽ ഞാൻ വീണ്ടും കടന്നു ചെന്നപ്പോൾ പ്രീതക്ക്‌ എന്നോട്‌ പങ്കുവെക്കുവാനുണ്ടായിരുന്നത്‌ അച്ഛന്റെ മരണ വിവരമാണു. ഒരു മാസത്തിനു മുൻപ്‌ തനിക്ക്‌ നഷ്ടപ്പെട്ട അച്ഛന്റെ ഓർമ്മകളിലൂടെ പ്രീത ഒരു പാട്‌ കാര്യങ്ങൾ എന്നോട്‌ സംസാരിച്ചു, ചില ഓർമ്മകൾക്ക്‌ കണ്ണുനീരിന്റെ നനവും കൂട്ടായി. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ഞാൻ പ്രീതയോട്‌ പറഞ്ഞു, "ചിലപ്പോൾ അച്ഛന്റെ ആത്മാവായിരിക്കാം എന്നെകൊണ്ട്‌ ഇപ്പോൾ പ്രീതയെ വിളിപ്പിച്ചത്‌. കഴിഞ്ഞ ഒരു മാസമായി ഞാൻ ഒരുപാട്‌ ആഗ്രഹിക്കുന്നു പ്രീതയോട്‌ സംസാരിക്കണമെന്ന്. ‌ഒരു പക്ഷേ ദൈവവും ആഗ്രഹിച്ചിരിക്കണം ഒരു സുഹൃത്തിന്റെ വേദനയിൽ ഒരു ആശ്വാസമായി ഞാൻ കടന്ന് ചെല്ലണമെന്ന്."


ഞാനൊരിക്കലും പ്രീതയെ കണ്ടിട്ടില്ല. പക്ഷേ എവിടെയോ ഒരാത്മ ബന്ധം ആ പെൺകുട്ടിയോടുണ്ട്‌. അവളുടെ വേദനയിൽ, അവളുടെ നിസ്സഹായതയിൽ ഒരു ആശ്വാസമായി ഞാൻ മാറുമ്പോൾ 2017-ലെ ക്രിസ്തുമസ്സിനു ദൈവം എനിക്ക്‌ നൽകിയ അമൂല്യമായ ക്രിസ്തുമസ്സ്‌ സമ്മാനം പ്രീതയെന്ന സൗഹൃദമായിരിക്കും. 


അവസാനമായി പടച്ചോനൊടൊരു ചോദ്യം, "എന്റെ വഴികളും, എന്റെ ചിന്തകളും , എന്റെ ജീവിതവും വളരെ വ്യത്യസ്ഥമാണു. എന്റെ അപൂർണ്ണതയിൽ നീയെന്നെ ഏൽപ്പിക്കുന്ന കർത്തവ്യങ്ങൾക്ക്‌ പോലും എന്റെ പൂർണ്ണതയെ പുൽകുവാൻ കഴിയില്ലായെന്ന് നീ അറിഞ്ഞിട്ടും, എന്തിനാണു നീയെന്നെ ഇങ്ങനെ സ്നേഹിക്കുന്നത്‌!!!...... എന്തിനാണു നീയെന്നെ ഇങ്ങനെ കരുതുന്നത്‌!!!..... ആ സ്നേഹത്തിനും, കരുതലിനും മുൻപിൽ എനിക്ക്‌ തല കുനിച്ച്‌ നിൽക്കുവാനേ സാധിക്കുന്നുളളൂ....  അങ്ങനെ നിൽക്കുമ്പോഴും മനസ്സിൽ ഒരായിരം ആവർത്തി ഉയരുന്ന വാക്ക്‌ ഒന്നു മാത്രമാണു ...."നന്ദി...".

Sunday, December 17, 2017

ജോലിക്ക്‌ പോരുന്ന വഴിക്ക്‌ മനസ്സിൽ ചിന്തകൾ കൂട്ക്കൂട്ടി എന്നെ എഴുത്തിന്റെ മൂഡിലേക്ക്‌ എത്തിച്ചിരുന്നു. അപ്പോൾ എഴുതണമെന്ന് തോന്നിയ വിഷയമാണു ആത്മസംതൃപ്തി. ജോലിക്കിടയിൽ കിട്ടിയ ഇടവേളയിൽ ആ ചിന്തകൾ അക്ഷരങ്ങളായി പിറവിയെടുത്തു. 


രണ്ടാഴ്ച്ചത്തെ തിരക്കിനൊടുവിൽ എന്റെ മനസ്സിൽ ഇപ്പ്പോൾ നിറഞ്ഞു നിൽക്കുന്ന ഒന്നാണു ആത്മസംതൃപ്തി. അതൊരു പുഞ്ചിരിയായി എന്റെ ചുണ്ടിൽ വിരിഞ്ഞു നിൽക്കുമ്പോൾ ഞാനെന്ന അസ്ഥിത്വത്തിനു ഓർമ്മിക്കുവാൻ ഒരു പാട്‌ അനുഭവങ്ങൾ ജീവിതം എഴുതിച്ചേർത്തിരിക്കുന്നു. സ്നേഹിക്കുവാനും, സ്നേഹിക്കപ്പെടുവാനും സർവ്വേശ്വരൻ നൽകിയ അവസരങ്ങൾ അതിന്റെ നന്മയിൽ തന്നെ ഹൃദയം കൊണ്ട്‌ സ്വീകരിച്ചപ്പോൾ അവിടെ എല്ലാം അതിന്റെ പൂർണ്ണതയിൽ തന്നെ ജീവിതവും നിവർത്തിച്ചിരിക്കുന്നു. എല്ലാം ശുഭമായി പര്യവസാനിക്കുമ്പോൾ ഒരു വാക്ക്‌ അവസാനമായി കുറിക്കുന്നു, നന്ദി ദൈവമേ! 


ഈ ഒരു കൊച്ചു ജീവിതത്തിൽ നാം ആരുടെയെല്ലാം ജീവിതത്തിന്റെ ഭാഗമാകുന്നു ല്ലേ! ആരൊക്കെ നമ്മുടെ ജീവിതത്തിൽ വന്നാലും, നിന്നാലും, പോയാലും എല്ലാത്തിനുമൊടുവിൽ നമുക്ക്‌ നാം മാത്രമേയുളളൂവെന്നത്‌ വളരെ പരമമായ യാഥാർത്ഥ്യം. ആ ഏകാന്തതയെ സുന്ദരമാക്കുവാൻ ചില നല്ല ഓർമ്മകളെ ജീവിതം കൂടെക്കൂട്ടുന്നു. ആ നല്ല ഓർമ്മകളിൽ ജീവിക്കുവാൻ പറ്റുകയെന്നത്‌ തന്നെ ഒരു ഭാഗ്യമാണു. 


ഹേ! ജീവിതമേ നീയെനിക്ക്‌ നൽകിയ ഓർമ്മകൾ 
എന്നിലെ പ്രണയത്തെ പുൽകുമ്പോൾ, ഞാനറിയുന്നു 
പ്രണയമെന്നത്‌ എത്രയോ സുന്ദരമെന്ന്....

പ്രണയാതുരമായ എന്റെ ആത്മാവിന്റെ സ്പന്ദനങ്ങളെ 
എനിക്ക്‌ മാത്രം കേൾക്കുമാറാക്കി 
നീയതിന്റെ സൗന്ദര്യം ഇരട്ടിയാക്കിരിക്കുന്നു...

നന്ദി..... 
എന്നിലെ പ്രണയത്തിനും, 
സുന്ദരമാം ഈ ജീവിതത്തിനും!!!





Thursday, November 30, 2017

My First Novel

Touching my another dream!

November 14th, 2016 is the day my little one made me to feel proud of myself... Birth of my Ammu....

November 14th, 2017 is the day I touched one of my another dreams... My first book got published.... My another child is given birth through my Soul.










First of all, Thank You Lord! You are the only one knows who I am and what I am, from where did I start my journey and where it's going to end. You are the only one knows the depth of LOVE which I hold for everyone around me.

Yes! My novel is based on Love.... as simple as that a journey through Love and Friendship.... It's written in Malayalam language and published by Green Books Publications, Kerala. The income which I receive from my book will be donated for charity. So, thereby I am taking the first step for launching a charitable organization. Please see the link below for purchasing the book. 

Link @ Amazon
https://www.amazon.in/dp/9386440873

Link @ Green site
http://greenbooksindia.com/content.php?param=Product&type=21968

ജീവിതത്തിൽ നമ്മൾ മനസ്സിൽ താലോലിക്കുന്ന സ്വപ്നങ്ങളെ പുൽകുവാൻ ദൈവം ഇടവരുത്തുമ്പോൾ അതിനു പ്രചോദനവും, കൈത്താങ്ങലുകളുമായി ദൈവം കുറച്ച്‌ പേരെ നമ്മുടെ ജീവിതത്തിൽ നിയോഗിക്കുമ്പോൾ നന്ദിയർപ്പിക്കുകയെന്നത്‌ എവിടെ തുടങ്ങണം, ആരിൽ തുടങ്ങണം എന്നറിയില്ല! 

എല്ലാം ദൈവീകമായ പരംപൊരുളിൽ നിന്ന് തുടങ്ങുമ്പോൾ നന്ദിയും ആദ്യം കുറിക്കുന്നത്‌ മ്മടെ പടച്ചോനോട്‌ തന്നെ. എന്റെ അസ്ഥിത്വത്തെ അതിന്റെ ആഴത്തിലറിഞ്ഞ, ഇപ്പോഴും അറിയുന്ന അവിടുത്തെ തൃപ്പാദങ്ങളിൽ നമിച്ചുകൊണ്ട്‌ എന്റെ കൃതഞ്ജത ഞാൻ അർപ്പിക്കുന്നു. 

എഴുത്തിന്റെ ലോകത്തിലേക്കുളള വിശാലമായ വാതിൽ തുറന്ന് തന്ന് കൊണ്ട്‌ പത്ത്‌ വർഷങ്ങൾക്ക്‌ മുൻപ്‌ എന്റെ ആത്മാവിൽ ഒരു നറു വെളിച്ചം പകർന്ന് എനിക്ക്‌ പ്രചോദനമായി മാറിയ അജു രാഘവൻ എന്ന എന്റെ അദ്ധ്യാപകനോട്‌ (മാഷിനോട്‌) ഈ ജന്മം മുഴുവൻ ഞാൻ കടപ്പെട്ടിരിക്കുന്നു. 

ആൻ, സുമി നിങ്ങളായിരുന്നു എന്റെ നോവലിന്റെ എഡിറ്റേഴ്സ്‌. എന്റെ നോവലിന്റെ ഓരോ അദ്ധ്യായങ്ങൾ അയച്ചു തന്നപ്പോഴും അത്‌ വായിക്കുവാനും, അതിനെക്കുറിച്ച്‌ അഭിപ്രായം പറയുവാനും നിങ്ങൾ കാണിച്ച നല്ല മനസ്സിനു ഒരുപാട്‌ നന്ദി. പിന്നെയെന്റെ അമ്മുവും രെഞ്ചിയും എന്റെ യാത്രയുടെ ഭാഗമായിത്തന്നെ എന്നും കൂടെയുണ്ടായിരുന്നു.

എന്റെ നോവൽ പബ്ലീഷ്‌ ചെയ്യാൻ സന്മനസ്സ്‌ കാണിച്ച ഗ്രീൻ ബുക്സിനോടും, ഗ്രീൻ ബുക്സിലെ ഡോക്ടർ ശോഭയോടും എന്റെ പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിൽ പങ്കുകൊണ്ട എല്ലാവരോടുമുളള നന്ദിയും ഞാൻ സമർപ്പിക്കുന്നു.

പ്രണയം മനസ്സിൽ കാത്തുസൂക്ഷിക്കുന്ന എല്ലാ നല്ല വായനക്കാർക്കും എന്റെ പുസ്തകം ഞാൻ സമർപ്പിക്കുന്നു....

സ്നേഹ പൂർവ്വം
കാർത്തിക.....

Sunday, November 26, 2017

കണക്കുക്കൂട്ടലുകൾ



ഒരു പാട്‌ കണക്കുക്കൂട്ടലുകളിലൂടെയാണു എന്റെ ജീവിതം മുൻപോട്ട്‌ പോകുന്നത്‌. പക്ഷേ മിക്കപ്പോഴും ആ കണക്കുക്കൂട്ടലുകളെല്ലാം തെറ്റുകയും ചെയ്യുന്നു. പിന്നേയും പുതിയ കണക്കുകൾ. തെറ്റുന്ന കണക്കുകൾ ആരേയും ബോധിപ്പിക്കണ്ടാ കാരണം ആരും എന്റെ കണക്കുക്കൂട്ടലുകളുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തിട്ടില്ല, ഏറ്റെടുക്കുകയുമില്ലാ. എല്ലാം തന്റെ മാത്രം ഉത്തരവാദിത്തങ്ങളായി മാറുമ്പോൾ കുറ്റങ്ങളും കുറവുകളുമെല്ലാം തനിക്ക്‌ മാത്രം സ്വന്തം. 


കണക്കുക്കൂട്ടലുകൾ പിഴക്കുമ്പോൾ അറിയാതെ ആഗ്രഹിച്ചു പോകുന്നു ആരെങ്കിലും ഒരു താങ്ങായി അരികിൽ ഉണ്ടായിരുന്നെങ്കിലെന്ന്. ശരിക്കും മനസ്സും ശരീരവും തളർന്നിരിക്കുന്നു. ഓട്ടം തികക്കുവാൻ ഇനിയും എത്രയോ കാതങ്ങൾ താണ്ടണം. അതും തനിയെ..... 


യാഥാർത്ഥ്യങ്ങളെ യാഥാർത്ഥ്യങ്ങളായി കാണുമ്പോൾ ജീവിതം ശരിക്കും ഭയാനകമാണു. ആ യാഥാർത്ഥ്യങ്ങൾക്കിടയിൽ കുറച്ച്‌ സ്വപ്നങ്ങളും, കുറച്ചു കുറമ്പും, കുറച്ച്‌ ഭ്രാന്തൻ ചിന്തകളും നമ്മൾ അറിഞ്ഞും അറിയാതെയും  ഒരു വിരുന്നുകാരായി വരുമ്പോൾ ജീവിതത്തിലെ ആ ഭയാനകത്വം എവിടെയോ പോയി മറയുന്നു. എന്നിരുന്നാലും ആ ഭയാനകത്വം തല പൊക്കുന്ന നിമിഷങ്ങളുണ്ട്‌ ജീവിതത്തിൽ, അവിടെ നമ്മുടെ കണക്കുക്കൂട്ടലുകൾ എല്ലാം തെറ്റുകയും ചെയ്യുന്നു. 


ഓരോ ദിവസവും എത്രയോ കണക്കുക്കൂട്ടലുകളിലൂടെയാണു മുൻപോട്ട്‌ പോകുന്നതല്ലേ. രാവിലെ അലാറം വെച്ച്‌ എണീക്കുമ്പോൾ മുതൽ തുടങ്ങുന്നു കൂട്ടിക്കിഴിക്കലുകളുടെ ലോകം. ചിലർ ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കുവാൻ കണക്കുക്കൂട്ടലുകൾ നടത്തുമ്പോൾ, ചിലർ ജീവിതത്തിന്റെ സുഖലോലുപതകളെ പുൽകുവാനുളള കണക്കുക്കൂട്ടലുകൾ നടത്തുന്നു. എന്നാൽ ഇതിന്റെയെല്ലാം അവസാനം എല്ലാവരും എത്തിച്ചേരുന്ന ഒരു ഉപസംഹാരമുണ്ട്‌ എത്ര കൂട്ടിക്കിഴിക്കലുകൾ നടത്തിയാലും ജീവിതത്തിനു ഒരു ഗതിയുണ്ട്‌ അല്ലെങ്കിൽ ഓരോരുത്തർക്കും ഒരോ വിധിയുണ്ട്‌..... അത്‌ ഒരു കണക്കുക്കൂട്ടലുകളും നടത്താതെ തന്നെ നമ്മളെ തേടിയെത്തിയിരിക്കും...


രണ്ടു ദിവസം അസുഖം ബാധിച്ചു കിടന്നപ്പോൾ എന്റെ പല കണക്കുക്കൂട്ടലുകളും തെറ്റിയതിന്റെ ഒരു ചേതോവികാരമാണു എന്നെ ഇത്രയും എഴുതുവാൻ പ്രേരിപ്പിച്ചത്‌.... തെറ്റുന്ന കണക്കുകൾ പിന്നീട്‌ എപ്പോഴെങ്കിലും ജീവിതം തന്നെ ഏറ്റെടുത്ത്‌ നമുക്ക്‌ ശരിയാക്കിത്തരും.... പക്ഷേ അവിടേയും ചില കണക്കുക്കൂട്ടലുകളുടെ ഉത്തരങ്ങൾ ഒരു ചോദ്യചിഹ്നമായിത്തന്നെ അവശേഷിക്കുന്നു!!!.

Sunday, November 12, 2017

തുടരട്ടെ ഈ യാത്ര!

നീ നടന്ന വഴികളിൽ ഇപ്പോൾ എന്റേയും കാൽപ്പാദങ്ങൾ പതിഞ്ഞിരിക്കുന്നു, 
നിനക്ക്‌ പ്രിയപ്പെട്ടതെല്ലാം ഇപ്പോൾ എനിക്കും പ്രിയപ്പെട്ടതായിരിക്കുന്നു
ഈ ജീവിതം ഇപ്പോൾ അപ്രതീക്ഷിതമായ എന്തിനെയൊക്കെയോ തേടുമ്പോഴും 
ഓരോ നിമിഷവും ഇപ്പോൾ സന്തോഷത്തിന്റെ കണങ്ങളാൽ പൂർണ്ണമാണു.


എല്ലാ നേരങ്ങൾക്കും വളരെക്കുറച്ച്‌ മാത്രമേ ആയുസ്സുളളൂവെന്നത്‌ 
ഞാൻ അറിയാതെ എന്നിൽ ഒരു നൊമ്പരം പടർത്തുമ്പോഴും
ആ നൈമിഷികതയുടെ പരിശുദ്ധി പ്രകൃതിപോലും
 തന്റെ നെഞ്ചിലേറ്റിയിരിക്കുന്നുവെന്ന സത്യം 
എന്റെ വേദനകളെ എന്നിൽ നിന്ന് അടർത്തിമാറ്റുന്നു.


തിരികെയൊന്നും പ്രതീക്ഷിക്കാതെ എല്ലാം പൂർണ്ണമായി സമർപ്പിക്കപ്പെട്ട്‌
ഓരോ നിമിഷത്തിലൂടെയും ജീവിക്കുക എന്ന ആപ്തവാക്യം 
ജീവിതത്തിനിപ്പോൾ ഒരു പുത്തനുണർവ്വ്‌ നൽകിയിരിക്കുന്നു
ഇനിയും ജീവിക്കുവാനുളള ആഗ്രഹം എന്നിൽ നിറച്ചിരിക്കുന്നു.


നല്ല നല്ല സുധിനങ്ങൾ പിറക്കട്ടെ നമുക്കായി
കാലം കാത്തുവെച്ചിരിക്കുന്ന, നമ്മൾ അറിയാത്ത ആ നിമിഷങ്ങൾ
നമ്മൾ പോലുമറിയാതെ നമ്മുടെ ജീവിതത്തെ 
എന്നും സുന്ദരമായിത്തന്നെ തുടരുവാൻ ഇടവരുത്തട്ടെ!