My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Sunday, March 18, 2018

08.03.18

ജീവിതം നമുക്ക്‌ മുൻപിൽ തുറക്കുന്ന കൊച്ച്‌ കൊച്ച്‌ നിമിഷങ്ങളിലൂടെ, 
ആ നിമിഷങ്ങളുടെ പൂർണ്ണതയിലൂടെ ഈ ജന്മത്തിൻ പരിമിതികളെ 
നമ്മൾ സ്വപ്ന സുന്ദരമാക്കുന്നു... 
ഒരു പക്ഷേ മനസ്സിൽ താലോലിക്കുന്ന സ്വപ്നങ്ങൾക്ക്‌ 
നമ്മൾ കണ്ടെത്തുന്ന പൂർണ്ണത. 


ഒരു ജന്മം മുഴുവൻ അരികിലുണ്ടാകണമെന്ന് ആഗ്രഹിക്കുമ്പോഴും,
 അസാധ്യമായതിനെ സാധ്യമാക്കുവാൻ 
അരികിലുണ്ടാകുന്ന ഓരോ നിമിഷവും,
 ഓരോ ജന്മമായി ഞാൻ കാണുന്നു. 
ആ നിർവൃതിയിൽ എന്റെ ആത്മാവിന്റെ ഉൾതുടിപ്പുകൾ
നീ കേൾക്കുന്നുണ്ടാവും;
കേട്ടിട്ടും കേൾക്കാതെ, കണ്ടിട്ടും കാണാതെ,
അറിഞ്ഞിട്ടും അറിയാതെ നീ മറയുമ്പോൾ 
മൂകമാകുന്ന എന്നിലെ എന്നെ 
ഒരുനാൾ നീയുമറിയുമെന്ന് ഞാൻ വിശ്വസിക്കുന്നു!


നന്ദി.... 
ആത്മാവിന്റെ ആഴങ്ങളിൽ കോറിയിട്ട
 ഓരോ നിമിഷങ്ങൾക്കും...
 ഈ ജന്മത്തിലെ നിന്നിലെ സാമീപ്യത്തിനു... 
നിന്റെ ആത്മാവിനാൽ നീ നൽകുന്ന പുഞ്ചിരിക്ക്‌....
എല്ലാം ഒരു മൗനത്തിൽ ഒളിപ്പിച്ച്‌,
നിഗൂഢതയെ പുൽകുന്ന നിന്റെ അസ്ഥിത്വത്തിനു.....

Thursday, March 8, 2018

അന്താരാഷ്ട്ര വനിതാ ദിനം - 2018.



ലോക പ്രശസ്തയായ സ്ത്രീവിമോചനവാദിയും, പത്ര പ്രവർത്തകയും, പുരോഗമന വാദിയുമായ ഗ്ലോറിയ സ്റ്റീനെം ഒരിക്കൽ പറയുകയുണ്ടായി, "സമത്വത്തിനു വേണ്ടിയുളള സ്ത്രീകളുടെ പോരാട്ടത്തിന്റെ കഥ ഒരു സ്ത്രീവിമോചന വാദിയിലും, ഏതെങ്കിലുമൊരു സംഘടനയിലും ഒതുങ്ങുന്നതല്ല, മറിച്ച്‌ മാനുഷിക അവകാശങ്ങൾക്കു വേണ്ടി പോരാടുന്ന എല്ലാവരുടേയും ഒരു സംയുജിത ലക്ഷ്യമായിരിക്കണം സ്ത്രീ സമത്വം."


ലോക രാഷ്ട്രങ്ങൾ മാർച്ച്‌ എട്ട്‌ എന്ന തീയതിയിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുമ്പോൾ, ഓരോ വർഷവും ആ ദിനം ജന മനസ്സുകളിലേക്ക്‌ ഉത്ഘോഷിക്കുന്ന സന്ദേശങ്ങൾ‌ സ്ത്രീകളുടെ ഉന്നമനത്തിനും, സ്ത്രീശാക്തീകരണത്തിനുമായി വലിയ ഒരു പങ്കു വഹിക്കുന്നു. 2018-ൽ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പ്രമേയമായി തിരഞ്ഞെടുത്തിരിക്കുന്നത്‌ "പ്രസ്സ്‌ ഫോർ പ്രോഗ്രെസ്സ്‌" എന്ന ആശയമാണു. ലിംഗ സമത്വത്തിലൂടെ സമൂഹത്തിലെ പിന്നോക്ക സമുദായത്തിൽപ്പെട്ട സ്ത്രീകളുടേയും, കുട്ടികളുടേയും ഉന്നമനത്തിനുവേണ്ടിയുളള ശക്തമായ മുറവിളിയാണു ഈ സന്ദേശത്തിലൂടെ ലോകത്തിനു മുന്നിൽ തുറന്നു കാണിക്കുന്നത്‌. സാമൂഹികമായ അസഹിഷ്ണതയുടെ ബലിയാടുകളായി സ്ത്രീകൾ ഇപ്പോഴും ഈ സമൂഹത്തിൽ സഹവർത്തിക്കുമ്പോൾ ഈ വനിതാ ദിനത്തിലൂടെ ലോകം മുഴുവൻ പ്രചരിപ്പിക്കപ്പെടുന്ന ഈ സന്ദേശത്തിലൂടെ അസഹഷ്ണതയുടെ ചെങ്ങലകളെ തച്ചുടച്ച്‌ സ്ത്രീ സ്വാതന്ത്ര്യത്തിന്റേയും, സമത്വത്തിന്റേയും ഒരു പുതിയ ലോകം സ്ത്രീകൾക്ക്‌ മുന്നിൽ തുറക്കപ്പെടുമെന്ന് വിശ്വസിക്കുന്നു. 


വനിതകളുടെ ഉന്നമനത്തിനു വേണ്ടിയുളള ആദ്യ പ്രക്ഷോഭം ആരംഭിക്കുന്നത്‌‌ 1908-ലാണു. വസ്ത്രനിർമ്മാണ മേഖലയിൽ ജോലിചെയ്യുന്ന ഒരു കൂട്ടം വനിതകൾ മെച്ചപ്പെട്ട തൊഴിൽ വ്യവസ്ഥിതികൾക്കും, തുല്യ അവകാശങ്ങൾക്കും വേണ്ടി സമരം ചെയ്തുകൊണ്ട്‌ വനിതകളുടെ ഉന്നമനത്തിനു വേണ്ടിയുളള സംരഭങ്ങൾക്ക്‌ തുടക്കം കുറിച്ചു. ആ പ്രക്ഷോഭത്തെ അന്നത്തെ ഗവൺമന്റ്‌ അടിച്ചമർത്തിയെങ്കിലും, അതിൽ നിന്ന് നേടിയ ആർജ്ജവം കൊണ്ട്‌ 1909-ൽ യുണൈറ്റഡ്‌ സ്റ്റെയിറ്റ്സിൽ ആദ്യത്തെ വനിതാ ദിനം ആഘോഷിച്ചു. ജെർമ്മൻ സോഷ്യലിസ്റ്റായ ലൂയിസ്‌ സെയ്റ്റ്സാണു അന്താരഷ്ട്ര വനിതാ ദിനം എന്ന ആശയം  നിർദ്ദേശിച്ചത്‌. ഒന്നാം ലോക മഹായുദ്ധ കാലഘട്ടത്തിൽ മാർച്ച്‌ 8 എന്ന തീയതിയിൽ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ സ്ത്രീകളുടെ നേതൃത്വത്തിൽ സമാധാന മുന്നേറ്റങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. 1975-ന്റെ അവസാന ഘട്ടങ്ങളിലാണു മാർച്ച്‌ എട്ട്‌ എന്ന തീയതി അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചത്‌. 


അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഔദ്യോതിക ലോഗൊ വീനസ്‌ ചിഹ്നമാണെങ്കിൽ, നിറം പർപ്പിളാണു. വീനസ്സെന്ന ചിഹ്നം സ്ത്രീയെ പ്രതിനിധാനം ചെയ്യുമ്പോൾ പർപ്പിൾ എന്ന നിറം പ്രതിനിധാനം ചെയ്യുന്നത്‌ അന്തസ്സുളളതും, നീതിയുക്തവുമായ വനിതാ ജീവിതങ്ങളെയാണു. സ്ത്രീ സമത്വത്തിനു വേണ്ടിയുളള സന്ദേശങ്ങളും, മുറവിളികളും വാക്കുകളിലും, പ്രഘോഷണങ്ങളിലും ഒതുങ്ങാതെ, ആ ആശയങ്ങൾ യഥാർത്ഥ ജീവിതത്തിൽ പ്രാവൃത്തികമാക്കുവാൻ നമുക്കോരുരുത്തർക്കും കടമയും, ഉത്തരവാദിത്വവും ഉണ്ടെന്ന തിരിച്ചറിയൽ ഈ വനിതാ ദിനത്തിലെങ്കിലും ജനഹൃദയങ്ങളിൽ വേരൂന്നട്ടെയെന്ന് നമുക്ക്‌ പ്രതീക്ഷിക്കാം. ഒരു സ്ത്രീയായി ജനച്ചതിൽ അഭിമാനിച്ചു കൊണ്ട്‌ എല്ലാ ആർജ്ജവവും ഉൾക്കൊണ്ട ഒരു വനിതാ ദിനം ആശംസിക്കുന്നു.

(മെട്രോ മാഗസിനുവേണ്ടി എഴുതിയ ലേഖനം)
കാർത്തിക....

Tuesday, February 27, 2018

ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങൾ .....

നമ്മൾ കേൾക്കുവാൻ ആഗ്രഹിക്കുന്ന ഉത്തരം ലഭിക്കാതിരുന്നിട്ടും ആ ഉത്തരങ്ങൾ കേൾക്കുവാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ ചില ചോദ്യങ്ങൾ നമ്മൾ വീണ്ടും വീണ്ടും ആവർത്തിക്കുമ്പോൾ ആ ചോദ്യങ്ങൾ ഒരു ബുദ്ധിമുട്ടായി മാറുന്നത്‌ അത്‌ പല ആവർത്തി കേൾക്കേണ്ടി വരുന്ന ആൾക്കായിരിക്കും ല്ലേ!!! 


ചിലപ്പോൾ ആ ചോദ്യങ്ങൾ ചോദിക്കുവാതിരിക്കാനുളള ഉത്തരങ്ങൾ ആ മറുപടിയിൽ തന്നെയുണ്ട്‌..... അത്‌ മനസ്സിലാക്കുവാനുളള ബുദ്ധിയും വിവേകവും നമുക്കുണ്ടെങ്കിൽ കൂടിയും എവിടെയോ നേരിയയൊരു പ്രതീക്ഷ ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ട്‌ ആ ചോദ്യങ്ങൾ ആവർത്തിക്കപ്പെടുന്നു.... നിരാശയാണു അതിന്റെ ഫലമെന്നറിയാമെങ്കിൽ കൂടിയും....


മറ്റൊരാൾക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്ന ആ ചോദ്യങ്ങൾ നമ്മൾ അവസാനിപ്പിക്കുമ്പോൾ അവസാനം ആ ചോദ്യങ്ങളേ ഇല്ലാണ്ടാകുന്നു .... ഒരു പക്ഷേ അത്‌ മറ്റൊരാളിൽ ഉണ്ടാക്കുന്ന ആശ്വാസം എത്ര വലുതായിരിക്കും ല്ലേ!!! .... 

Tuesday, February 20, 2018

ഒരു സ്വപ്നത്തിന്റെ ബാക്കി പത്രം!

ഇന്ന് ഫെബ്രുവരി ഇരുപത്‌....


ഈ ദിവസത്തിന്റെ പ്രത്യേകതകൊണ്ടായിരിക്കാം രാവിലെ തന്നെ നിദ്ര എന്നെ വെടിഞ്ഞ്‌ ഒരു പുതിയ പ്രഭാതത്തെ വരവേറ്റു. അന്ധകാരത്തിന്റെ നേരിയ മേലാപ്പ്‌ പ്രകൃതി അപ്പോഴും പുതച്ചിരുന്നു. സമയം നോക്കുവാനായി മൊബെയിൽ കൈയ്യിലെടുത്തപ്പോൾ എന്റെ കണ്ണുകൾ ആദ്യം കണ്ടത്‌ ഫെബ്രുവരി ഇരുപത്‌ എന്ന ദിവസമാണു. പെട്ടെന്നെ തന്നെ മനസ്സ്‌ ആ ദിവസത്തിന്റെ പ്രത്യേകതയെക്കുറിച്ചോർത്തു. ഞാൻ പതിയെ കട്ടിലിൽ കിടന്നു കൊണ്ട്‌ കർട്ടൻ ഒന്ന് ചെറുതായി പൊക്കിവെച്ചു. മനസ്സിൽ മിന്നി മാഞ്ഞ ഓർമ്മകളെ പുൽകി അനന്തമായിക്കിടക്കുന്ന ആകാശത്തിലേക്ക്‌ നോക്കി കട്ടിലിൽ അങ്ങനെ വെറുതെ കിടന്നു. ആകാശത്ത്‌ ചെമ്മാനം പടരുന്നത്‌ ഞാൻ കണ്ടു. ആ ചെമ്മാനം പ്രഭാതസൂര്യൻ പ്രകൃതിയുടെ നെറുകയിൽ ചാർത്തിയ സിന്ദൂരമായി എനിക്ക്‌ തോന്നി. എന്റെ മനസ്സും ശരീരവും ആത്മാവും മൂന്ന് വർഷം പുറകിലേക്ക്‌ സഞ്ചരിച്ചു.



മൂന്ന് വർഷങ്ങൾക്ക്‌ മുൻപ്‌ ഇതുപോലൊരു ഫെബ്രുവരി ഇരുപത്‌ എന്ന ദിവസത്തിലെ പ്രഭാതം പൊട്ടിവിടർന്നത്‌ ഒരു സ്വപ്നത്തിന്റെ അകമ്പടിയോട്‌ കൂടിയായിരുന്നു. നിരാശയുടേയും, ദുഃഖത്തിന്റേയും, അന്ധകാരത്തിന്റേയും പടുകുഴിയിൽ മുങ്ങിത്താണിരുന്ന എന്റെ ജീവിതത്തിലേക്ക്‌ പ്രതീക്ഷയുടെ നാളങ്ങളുമായി ആ സ്വപ്നം കടന്നു വന്നപ്പോൾ ഞാനറിയാതെ തന്നെ എന്റെ ജീവിത്തിൽ ഒരു വഴിത്തിരിവിനു തുടക്കം കുറിക്കുകയായിരുന്നു ആ പ്രഭാതം. പിന്നീട്‌ ജീവിതത്തിൽ എഴുതിച്ചേർത്ത അനുഭവങ്ങൾ, എന്റെ വ്യക്തിത്വത്തിനു അനുഭവിച്ചറിയുവാൻ കഴിഞ്ഞ എന്നിലെ മാറ്റങ്ങൾ, എന്നിലെ സ്ത്രീത്വത്തെ, എന്നിലെ മാതൃത്വത്തെ, എന്നിലെ പ്രണയത്തെ ഞാൻ പുൽകിയ നിമിഷങ്ങൾ... എന്റെ അസ്ഥിത്വത്തെ അഭിമാനത്തോടെ തല ഉയർത്തിപ്പിടിച്ച്‌ നിർത്തുവാൻ എന്റെ ജീവിതം എന്നെ പ്രാപ്തയാക്കിയ വർഷങ്ങൾ... എല്ലാം ഒരു സ്വപ്നത്തിന്റെ ബാക്കി പത്രം...



സ്വപ്നത്തെ പുൽകിയുണർന്ന പ്രഭാതത്തെ ഞാൻ ഒരു കാപ്പികുടിച്ചു കൊണ്ട്‌ ഒന്ന് ഉഷാറാക്കി. പിന്നീട്‌ പതിയെ മനസ്സ്‌ എഴുത്തിന്റെ ലോകത്തിൽ വിലയം പ്രാപിച്ചു. എഴുതിക്കൊണ്ടിരുന്നപ്പോൾ അത്തിമരത്തിൽ അത്തിപ്പഴം തിന്നുവാൻ വന്ന കിളികളുടെ കിളിക്കൊഞ്ചൽ കേട്ടു. ആ കിളിക്കൊഞ്ചൽ എന്നെ ഓർമ്മിപ്പിച്ചത്‌ എന്റെ പ്രഭാത സവാരിയെക്കുറിച്ചായിരുന്നു. പിന്നീട്‌ എഴുത്തവസാനിപ്പിച്ച്‌ നടപ്പിനായി ഒരുങ്ങി. വെളിയിൽ നല്ല തണുപ്പുണ്ടായിരുന്നു. എന്നാലും പതിയെ ഒരു പാട്ട്‌ കേട്ട്‌ ഞാൻ നടക്കുവാൻ തുടങ്ങി. വഴിക്കും ചുറ്റും പടർന്നു പന്തലിച്ചു നിൽക്കുന്ന മരങ്ങൾക്കിടയിലൂടെ നടന്നപ്പോഴും എന്റെ മനസ്സിൽ മുഖരിതമായ വാചകം ഒന്ന് മാത്രമായിരുന്നു.... " എല്ലാം ഒരു സ്വപ്നത്തിന്റെ ബാക്കി പത്രം....."

Thursday, February 15, 2018

സ്വപ്നം!

ഞാനും കണ്ടു ഒരു സ്വപ്നം...
വെറുതേയൊരു സ്വപ്നം...
വർണ്ണങ്ങളാൽ നിറഞ്ഞൊരു സ്വപ്നം...


യുഗാന്തരങ്ങളുടെ കാത്തിരിപ്പിൽ 
നെയ്തു തീർത്തൊരു സ്വപ്നം...
എന്റെ പ്രണയത്താൽ 
ചാലിച്ചെഴുതിയൊരു സ്വപ്നം...


ആരും കാണാത്ത, ആരും കേൾക്കാത്ത, 
ആരും അറിയാത്തൊരു സ്വപ്നം...


എന്റെ ചിരിയിൽ ഒളിപ്പിച്ചൊരു സ്വപ്നം ...
എന്റെ കണ്ണുനീരിൽ കുതിർന്നൊരു സ്വപ്നം...


എന്നിലെ കാമത്തെ പുൽകിയൊരു സ്വപ്നം...
എന്റെ സ്ത്രീത്വത്തെ ഞാനറിഞ്ഞൊരു സ്വപ്നം...


ആ സ്വപ്നം നിന്നിൽ പൂർണ്ണത തേടിയപ്പോൾ,
അപൂർണ്ണമായത്‌ എന്നിലെ സ്വപ്നം....


കാർത്തിക....




Tuesday, February 13, 2018

ബ്ലോഗുകൾ



2013-ൽ ആണു ഞാൻ ബ്ലോഗ്‌ തുടങ്ങുന്നത്‌. അതിൽ എന്തെങ്കിലും എഴുതുവാൻ തുടങ്ങുന്നത്‌ 2014-ൽ. ബ്ലോഗെഴുത്ത്‌ ഒരു ശീലമാക്കിയത്‌ 2015-ൽ. പക്ഷേ എല്ലാ ബ്ലോഗർമാരെയും പോലെ ആദ്യത്തെ ആവേശം വരും വർഷങ്ങളിൽ കണ്ടില്ല. അപ്പോ ഞാൻ മറ്റുളള ബ്ലോഗുകൾ സന്ദർശിച്ചപ്പോൾ എല്ലാവരും തുടക്കത്തിൽ ധാരാളം പോസ്റ്റിടുകയും പിന്നീട്‌ ബ്ലോഗിൽ നിന്ന് തന്നെ അപ്രത്യക്ഷമായിരിക്കുന്നതായും കണ്ടു. സാഹചര്യങ്ങളും, തിരക്കുകളും, പ്രാരാബ്ദങ്ങളുമൊക്കെയായിരിക്കാം കാരണങ്ങൾ. ഇതെല്ലാം കണ്ടപ്പോൾ എന്റെ മനസ്സിലേക്ക്‌ വന്നത്‌ ഇനി ഞാനും എന്നെങ്കിലും ഈ ബ്ലോഗുകളുടെ ലോകത്തു നിന്നും അപ്രത്യക്ഷമാകുമോയെന്ന ചിന്തയാണു. ആർക്കറിയാം! എല്ലാം ഒരു തോന്നലുകളല്ലേ .... 


ജീവിതം മുൻപോട്ട്‌ നയിക്കുന്ന വഴികളിൽ എന്റെ എഴുത്തുകൾ അന്യം നിന്നാൽ ഒരു പക്ഷേ ഞാനെന്ന വ്യക്തിയും ആത്മാവുകൊണ്ടെങ്കിലും മരിച്ചിരിക്കും. ഒരു പാടെഴുതാൻ സാധിച്ചില്ലെങ്കിലും എന്തെങ്കിലും എന്റെ ബ്ലോഗിൽ കുറിക്കണം. കാലം കടന്നുപോകുമ്പോൾ ജീവിതത്തിന്റെ സായാഹ്നങ്ങളിൽ വീണ്ടു വീണ്ടും വായിച്ച്‌ ഓർമ്മകളെ അയവിറക്കുവാൻ സാധിക്കുമല്ലോ! അങ്ങനെ ഓർമ്മകളേയും അയവിറക്കി ഒരു കട്ടൻ കാപ്പിയും കുടിച്ചിരിക്കുമ്പോൾ വീണ്ടുമെന്തെങ്കിലുമൊക്കെ എഴുതുവാൻ തോന്നിയാൽ.... ആ ഓർമ്മകളും അനുഭവങ്ങളുമെല്ലാം ഓരോ പുസ്തകങ്ങളായി പിറവിയെടുത്താൽ ..... എല്ലാം വിധിപോലെ.... അതുകൊണ്ട്‌ ബ്ലോഗുകൾ എഴുതുവാൻ തുടങ്ങിയവരും, എഴുത്ത്‌ നിർത്തിയവരും, എഴുതിക്കൊണ്ടിരിക്കുന്നവരും, ഇനി ബ്ലോഗ്‌ തുടങ്ങുവാൻ ആഗ്രഹിക്കുന്ന എല്ലാവരോടുമായി ... എഴുതുക ... എന്തെങ്കിലുമൊക്കെ.... നിങ്ങളുടെ ഉളളിലെ സർഗ്ഗവാസനകൾക്ക്‌ ചിറകുകൾ നൽകി ഉയരങ്ങൾ താണ്ടുവാൻ നിങ്ങൾ പ്രോത്സാഹിപ്പിക്കുക.


എല്ലാവർക്കായും സമയം കണ്ടെത്താൻ നമ്മൾ തത്രപ്പെട്ട്‌ പരിശ്രമിക്കും. എന്നാൽ സ്വന്ത ആത്മാവിനും, മനസ്സിനും എന്തു വേണമെന്ന് ഒരിക്കൽ പോലും ആരും ചിന്തിക്കാറില്ല. ഇരുപത്തിനാലു മണിക്കൂർ സമയത്തിൽ കുറഞ്ഞത്‌ ഒരു പതിനഞ്ചു മിനിട്ട്‌ നമ്മൾക്കായി മാറ്റി വെക്കുക. ആ സമയത്ത്‌ നമ്മൾക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട ഏതെങ്കിലുമൊരു കാര്യം നിർവഹിക്കുക. 


Satisfying your self with mindful actions create a powerful and positive personality within you. You don't need to go in search of something to full fill your soul. Instead, find some quiet time exclusively for you to inspire your inner spirit with your creative mind. Creativity always can emerge wonders in oneself. You become confident and self motivated. 


Tuesday, February 6, 2018

കാലം മാത്രം സാക്ഷി!!!

ഒരു വേള ഞാൻ നീയായിരുന്നെങ്കിൽ
നീ ഞാനായിരുന്നുവെങ്കിൽ,
കാലം നിനക്ക്‌ മുൻപിൽ തുറക്കുന്ന
 വാതായനങ്ങൾക്ക്‌, നീ കേൾക്കാത്ത 
എന്നിലെ നോവിന്റെ വിങ്ങലുകൾ
നിനക്ക്‌ കേൾക്കുമാറാകുമായിരുന്നു.
ആ നോവിൽ ഞാനെന്ന വ്യക്തിത്വത്തിന്റെ
നിസ്സഹായതയെ നീ കാണുമാറാകുമായിരുന്നു.
എന്റെ ശരികളും തെറ്റുകളും 
നീ അറിയുമാറാകുമായിരുന്നു.
എന്നിലെ എന്നെ നീ അറിയുമ്പോൾ 
എന്റെയീ ജന്മത്തിൻ കർമ്മങ്ങൾക്ക്‌ 
നീ സാക്ഷിയാകുമ്പോൾ 
ഞാനെന്ന അസ്ഥിത്വത്തെ നീയും
 നെഞ്ചിലേറ്റുമെന്ന് ഞാൻ വിശ്വസിക്കുന്നു....
അവിടെ നീയെല്ലാം ക്ഷമിക്കുമെന്നും ഞാൻ 
വിശ്വസിക്കുന്നു!!!


മൂന്നു നാലു ദിവസത്തെ മാനസിക സംഘർഷത്തിനൊടുവിൽ മനസ്സിനെ തിരികെ പിടിക്കുവാൻ ഞാൻ പോയി നിന്റെ പുസ്തകങ്ങളുടെ ലോകത്തേക്ക്‌. രാവിലെ പോയി ചെടികൾക്കൊക്കെ ജീവജലം നൽകി അവരെ ഉഷാറാക്കി. പിന്നെ എന്നെ ഏൽപ്പിച്ച കടമകളുടെ ലോകത്തേക്ക്‌ ഞാൻ പ്രവേശിക്കുന്നതിനു മുൻപ്‌ മനസ്സിനെ ഒന്നു തിരികെ പിടിക്കേണ്ടതായിട്ടുണ്ടായിരുന്നു. അപ്പോൾ നിങ്ങൾക്ക്‌ രണ്ടു പേർക്കും പ്രിയപ്പെട്ട നിങ്ങളുടെ എഴുത്തുപുരയിലേക്ക്‌ കയറി. ആ മുറിക്ക്‌ വളരെ പോസിറ്റിവിറ്റിയുണ്ട്‌. കുറേ നേരം നിലത്ത്‌ കാർപ്പെറ്റിലിരുന്നു ചിന്തകളുടെ ലോകത്തേക്ക്‌ എന്നെ സ്വതന്ത്രമാക്കി. ആ ചിന്തകൾ എന്നെ കൂട്ടിക്കൊണ്ട്‌ പോയത്‌ നീ എനിക്ക്‌ അയച്ചു തന്ന നിന്റെ ഡയറിക്കുറിപ്പുകളിലേക്കായിരുന്നു. നിന്റെ പ്രണയവും, നിന്റെ സ്വപ്നങ്ങളും, നിന്റെ ജീവിതവും, നിന്റെ കുറുമ്പും, നിന്റെ പരാതികളും അങ്ങനെ ഈ ജന്മത്തിൽ നീ എഴുതിവെച്ച, ഞാനുമായി നീ പങ്കുവെച്ചിട്ടുളള എല്ലാ കുറിപ്പുകളും എന്നെ വിവിധ മാനസികാവസ്ഥയിലൂടെ യാത്ര ചെയ്യിപ്പിച്ചു. പതിയെ മനസ്സിന്റെ താളം എഴുത്തിന്റെ ലോകത്തിൽ വിലയം പ്രാപിച്ചു.
എഴുതുവാൻ ബാക്കിവെച്ചത്‌, പറയുവാൻ ബാക്കിവെച്ചതെല്ലാം അക്ഷരങ്ങളായി പിറവിയെടുത്തു.


ആ ഓർമ്മകൾക്ക്‌ കൂട്ടായി എന്റെ കണ്ണിൽ നിന്നുതിർന്ന കണ്ണുനീർ തുളളികളും ഉണ്ടായിരുന്നു... ആ കണ്ണുനീർ തുളളികൾക്ക്‌ പറയുവാനുളളതെല്ലാം ഈ പ്രപഞ്ചത്തിൽ ലയിച്ചു ചേർന്നു. എല്ലാം കാണുന്ന, എല്ലാം അറിയുന്ന പ്രകൃതിക്കും,സർവ്വേശ്വരനും മാത്രമായി വിധിക്കപ്പെടുവാൻ. അത്‌ ചിലപ്പോൾ എന്റെ ഈ ജന്മത്തിന്റെ ഏറ്റവും വലിയ നിസ്സഹായതയായിരിക്കും... സഖീ... നിന്നിലെ നന്മയെ മാത്രമേ ഞാൻ നോക്കിക്കണുന്നുളളൂ... നിന്നിലെ നിന്നെ പൂർണ്ണമായും അറിയുന്നവർ, നിന്നെ ശരീരം കൊണ്ടും, മനസ്സു കൊണ്ടും, ആത്മാവുകൊണ്ടും മനസ്സിലാക്കിയ ആൾ ഈ ലോകത്തിലുണ്ടാവാം... പക്ഷേ ഞാനറിഞ്ഞ നിന്നിലെ നിന്നെ ആരും അറിഞ്ഞിട്ടുണ്ടാവില്ല..... എവിടെയിക്കെയോ ആരും കാണാതെ നീ സൂക്ഷിക്കുന്ന നിന്റെ കണ്ണുനീർ തുളളികളെ ആരും അറിഞ്ഞിട്ടുണ്ടാവില്ല.... അവയിലെല്ലാം ഞാൻ എന്റെ പ്രതിഫലനം കാണുമ്പോൾ .... നിന്റെ ജീവിതം തന്നെ എന്നിലൂടെ പുനരാവിഷ്കരിക്കപ്പെടുമ്പോൾ ഞാൻ നീയാണെന്നും, നീ ഞാനാണെന്നും ഈ ജീവിതം വീണ്ടും വീണ്ടും എന്നോട്‌ ഉറക്കെ തന്നെ പറയുന്നു..... കാലം മാത്രം സാക്ഷിയാകുന്ന ജീവിതം!!!

Tuesday, January 30, 2018

Living in Memories...



Living in memories keeps me alive,
 when I miss My rhythm of life.
Walking through the path where 
You left your foot prints, 
Touching the grass through which 
Your warmth was assimilated by the Earth,
Experiencing the Nature where 
You left your breath and spirit,
I can feel You ...
I can feel my Love...
Even though Your existence is mysterious!!!


നൈറ്റ്‌ ഡൂട്ടി കഴിഞ്ഞ്‌ രാവിലെ വീട്ടിലേക്ക്‌ പോരുമ്പോൾ നല്ല മഞ്ഞുണ്ടായിരുന്നു. നാൽപ്പത്‌ ഡിഗ്രി ചൂടിൽ നിന്നും അഡലൈഡ്‌ പതിനേഴ്‌ ഡിഗ്രി തണുപ്പിലേക്ക്‌ താണിരുന്നു. വണ്ടിയോടിക്കുമ്പോൾ ഗ്ലാസ്സ്‌ താഴ്ത്തിയിട്ട്‌ ഡ്രൈവ്‌ ചെയ്യാൻ എനിക്കൊരുപാടിഷ്ടമാണു. നല്ല തണുത്ത കാറ്റ്‌ വീശിയടിച്ചിട്ടും ഞാൻ അത്‌ തുറന്നു തന്നെയിട്ടു. ഉണരുമീയെന്ന ഗാനം കൂടി കേട്ടപ്പോൾ വീട്ടിലേക്ക്‌ വിട്ട വണ്ടി നേരെ അൺലിയിലെ പാർക്ക്‌ ലാൻഡെന്ന സ്ഥലത്തേക്ക്‌ വിട്ടു. ഓർമ്മകൾ കൂടുകെട്ടിയിരിക്കുന്ന ആ സ്ഥലത്തിനു എന്റെ ആത്മാവിനു ഒരു പുത്തനുണർവ്വ്‌ നൽകാൻ സാധിക്കുമെന്ന് എനിക്കറിയാമായിരുന്നു. 


എട്ടു മണിക്ക്‌ ശേഷം മാത്രം പാർക്കിംങ്ങ്‌ അനുവദനീയമായ സ്ഥലത്ത്‌ ഏഴ്‌ മണിക്ക്‌ പോയി ഞാൻ വണ്ടി പാർക്ക്‌ ചെയ്തു. ഈശ്വരാ പോലീസ്സുകാർക്കൊന്നും ലൗ ലെറ്റർ വെക്കാൻ തോന്നരുതേയെന്ന് മനസ്സിൽ പ്രാർത്ഥിച്ചു. പച്ചപ്പട്ടു വിരിച്ച മൈതാനത്തിലേക്ക്‌ ഞാൻ നടന്നപ്പോൾ അവിടം മുഴുവൻ വിവിധയിനം പക്ഷികളെക്കൊണ്ട്‌ നിറഞ്ഞിരുന്നു. ഭൂമിയുടെ ആത്മാവിനെ തൊടുവാൻ ഞാൻ എന്റെ ചെരുപ്പ്‌ അഴിച്ച്‌ കൈയ്യിൽ പിടിച്ചു. മഞ്ഞിൻ കണങ്ങളാൽ പൊതിഞ്ഞു കിടന്ന പുൽതകിടികളിലൂടെ നഗ്ന പാദയായി ഞാൻ നടന്നപ്പോൾ ഞാനറിഞ്ഞു പ്രകൃതിയുടെ പ്രണയം എന്റെ ആത്മാവിനെ പുൽകുന്നത്‌.


  മഞ്ഞും, കുളിരാർന്ന കാറ്റും, കിളികളും പിന്നെ മൊബെയിലിൽ നിന്നുതിർന്ന പാട്ടും ഞാൻ ഓർമ്മിക്കുവാനിഷ്ടപ്പെടുന്ന ഓർമ്മകളെ കൂടെക്കൂട്ടിയപ്പോൾ ആ മൈതാനത്തിലൂടെ പൂർണ്ണ സ്വതന്ത്രയായി ലക്ഷ്യമില്ലാതെ എന്നെ നടത്തി. നടപ്പിനൊടുവിൽ ആ ഗോൾ പോസ്റ്റിൽ ചാരിയിരുന്നപ്പോൾ എന്റെ മനസ്സും, ശരീരവും, ആത്‌മാവും പ്രണയത്താൽ നിറഞ്ഞിരിക്കുന്നത്‌ ഞാനറിഞ്ഞു. ആ നിമിഷങ്ങളുടെ  സൗന്ദര്യം മുഴുവൻ ആത്മാവിൽ ആവാഹിച്ച്‌ തിരികെ വീട്ടിലോട്ട്‌ പോരുമ്പോൾ, പോലീസ്സുകാരെ ആ വഴിക്കൊന്നും അയക്കാഞ്ഞതിൽ പടച്ചോനോട്‌ നന്ദി പറയാനും മറന്നില്ല.... ഒരു നല്ല ദിവസം ഒരു നല്ല തുടക്കത്തോട്‌ കൂടി തുടങ്ങിയപ്പോൾ എഴുതുവാനുളള മനസ്സും പാകപ്പെട്ടിരുന്നു..... 


ചില നേരങ്ങളുടെ നിർവൃതി, അതിന്റെ പൂർണ്ണത
നിന്നിൽ വിലയം പ്രാപിക്കുമ്പോൾ,
പ്രകൃതിക്കും എനിക്കും മാത്രം സ്വന്തമായ ആ നിമിഷങ്ങൾ
നീ എന്റെ ജീവിതത്തിൽ എഴുതിച്ചേർക്കുന്നു.
ആ ഓർമ്മകളെ പുൽകി ഞാൻ ജീവിക്കുമ്പോൾ 
അതെന്റെ ജീവിത താളത്തെ പോലും നിയന്ത്രിക്കുന്നു.


നിന്റെ കാലടികൾ പതിഞ്ഞ ആ മണ്ണിലൂടെ നടക്കുമ്പോൾ,
നിന്റെ ഊഷ്മാവിനെ ഈ ഭൂമിയിലേക്ക്‌ ആഗിരണം ചെയ്ത 
ആ പുൽനാമ്പുകളെ തൊടുമ്പോൾ,
നിന്റെ ശ്വാസവും, ആത്മാവും നിറഞ്ഞു നിൽക്കുന്ന
 പ്രകൃതിയെ അനുഭവഭേദ്യമാക്കുമ്പോൾ,
ഞാനറിയുന്നു നിന്നിലെ നിന്നെ ,
നിഗൂഢമായ നിന്റെ സാമീപ്യത്തെ, 
എന്നിലെ പ്രണയത്തെ...





Wednesday, January 24, 2018

ഒരു പനിനീർ പുഷ്പത്തിന്റെ ഓർമ്മക്ക്‌



നഷ്ടപ്പെടലുകൾ എപ്പോഴും ഒരു വേദനയാണു. ആ വേദനയുടെ ആഴം നിർണ്ണയിക്കുന്നത്‌ നഷ്ടപ്പെട്ടത്‌ 
നമുക്ക്‌ എത്രമാത്രം പ്രിയപ്പെട്ടതായിരുന്നുവെന്നതാണു. നഷ്ടപ്പെട്ടത്‌ എനിക്ക്‌ സ്വന്തമായതല്ലെങ്കിൽ കൂടിയും ഓർമ്മച്ചെപ്പിൽ ഒരു നഷ്ടം കൂടി ചേക്കേറിയിരിക്കുന്നു. 


ഞാൻ ആദ്യമായി എന്റെ സുഹൃത്തിന്റെ വീട്ടിൽ പോയപ്പോൾ ആ വീട്ടിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്‌ ആ റോസാച്ചെടി ആയിരുന്നു. വീടിനു മുൻപിലുളള കൊച്ചു പൂന്തോട്ടത്തിന്റെ നടുക്ക്‌ ഒരു വലിയ ചെടിച്ചട്ടിയിൽ സൗരഭ്യം പടർത്തി, ചുവന്ന പനിനീർ പുഷ്പവുമായി രാജകീയമായി നിന്ന ആ പനിനീർ ചെടിയെ ഞാനന്ന് തൊട്ട്‌ തലോടുകയും, ചുംബിക്കുകയും ചെയ്തു. ഈ നാട്ടിൽ വിവിധയിനം റോസാച്ചെടികൾ ഉണ്ടെങ്കിൽ കൂടിയും, സൗരഭ്യമുളളത്‌ ചുവന്ന റോസച്ചെടികൾക്ക്‌ മാത്രമാണു. പിന്നീട്‌ എന്റെ സുഹൃത്തും കുടുംബവും പുതിയ വീടൊക്കെ വെച്ച്‌ താമസം മാറ്റിയപ്പോഴും , പൂന്തോട്ടത്തിൽ നിന്നും അവരുടെ വീടിന്റെ ഉമ്മറത്തെ തന്നെ ആ പനിനീർച്ചെടി സ്ഥാനം പിടിച്ചു.


ഒരു പാട്‌ ചെടികൾ അവിടെയുണ്ടെങ്കിൽ പോലും ഞാൻ അവിടെചെല്ലുമ്പോളെല്ലാം താലോലിച്ചത്‌ ആ റോസച്ചെടിയെ മാത്രമായിരുന്നു. കഴിഞ്ഞയാഴ്ച്ച അവർ നാട്ടിലേക്ക്‌ പോയപ്പോൾ അവിടുത്തെ ചെടികൾക്കൊക്കെ വെളളം ഒഴിക്കുവാൻ എന്നെ ഏൽപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി ഓസ്‌ ട്രേലിയ ചൂട്‌ കൊണ്ട്‌ ചുട്ടു പഴുത്തപ്പോൾ ഞാൻ ചിന്തിച്ചത്‌ ആ റോസച്ചെടിയെക്കുറിച്ചായിരുന്നു. കാരണം മാഷ്‌ എന്നും രാവിലേയും വൈകിട്ടും നനച്ചു വളർത്തുന്ന ചെടികൾക്ക്‌ എന്നും വെളളം ഒഴിക്കുവാൻ എനിക്ക്‌ സാധിക്കുമായിരുന്നില്ല. കാരണം ഞങ്ങളുടെ വീടുകൾ തമ്മിലുളള ദൂരം ഒരു വിലങ്ങുതടിയായിരുന്നു. എന്നിരുന്നാലും ആ പനിനീർ പുഷ്പങ്ങളോടുളള പ്രണയം ദൂരങ്ങൾ താണ്ടുവാൻ എന്നെ എപ്പോഴും പ്രേരിപ്പിച്ചു കൊണ്ടിരുന്നു. 


രെഞ്ചിയുടെ ഒരു ബന്ധുവും കുടുംബവും മെൽബണിൽ നിന്ന് സന്ദർശനത്തിനു വന്നിരുന്നതുകൊണ്ട്‌ കഴിഞ്ഞ ദിവസം രാത്രി പത്തരയോട്‌ കൂടിയാണു ഞാൻ ആ ചെടികൾക്ക്‌ വെളളമൊഴിക്കുവാൻ പോയത്‌. ആ യാത്രയിലെല്ലാം എന്റെ ചിന്ത ആ റോസച്ചെടിയെക്കുറിച്ചായിരുന്നു. കാരണം നാൽപ്പത്‌ ഡിഗ്രി വരെ വന്ന ചൂടിൽ അത്‌ കരിഞ്ഞുപോയോ എന്നതായിരുന്നു എന്റെ ചിന്ത. അങ്ങനെ വീട്ടിലെത്തി വണ്ടി പാർക്ക്‌ ചെയ്തിട്ട്‌ ആദ്യം നോക്കിയത്‌ ആ പനിനീർ ചെടിയെയാരുന്നു. പക്ഷേ ആ ചെടിയിരുന്നിരുന്ന സ്ഥാനത്ത്‌ ആ റോസച്ചെടിയും, ആ വലിയ ചെടിച്ചട്ടിയും കാണുന്നില്ല. 


"ഈശ്വരാ! അതെവിടെപ്പോയി???" ഞാനറിയാതെ ദൈവത്തെ വിളിച്ചു പോയി. ഞാനതവിടെയെല്ലാം തിരഞ്ഞു. ബാക്കിച്ചെടികൾക്കെല്ലാം വെളളമൊഴിച്ച്‌ കഴിഞ്ഞ്‌ എന്റെ സുഹൃത്തിനെ വിളിച്ച്‌ കാര്യം പറഞ്ഞു. അപ്പോൾ അവൾ പറഞ്ഞു അവർ നാട്ടിൽ പോകുന്നതിനു മുൻപ്‌ ആരോ അവരോട്‌ പറഞ്ഞിരുന്നു അവിടെ ചെറിയ മോഷണങ്ങളൊക്കെ പതിവുളളതാണെന്ന്. അത്‌ കേട്ടപ്പോൾ എനിക്കൊരുപാട്‌ വിഷമം തോന്നി. അത്രക്കും മനോഹരമായിരുന്നു ആ റോസച്ചെടി, അത്‌ മോഷ്ടിച്ചോണ്ട്‌ പോയില്ലെങ്കിലേ അതിശയമുളളൂ.... 


പക്ഷേ ആ റോസച്ചെടിയെ മറ്റാരും സ്നേഹിച്ചിരുന്നതിനേക്കാൾ കൂടുതൽ ഒരാൾ സ്നേഹിച്ചിരുന്നു... അതിനെ നട്ടു വളർത്തി പരിപാലിച്ചിരുന്ന ആൾ... അയാൾക്ക്‌ ആ നഷ്ടം എത്രമാത്രം വേദനയുണ്ടാക്കിയെന്നത്‌ എന്നിലെ വേദനയെ ആഴത്തിലാക്കി... എന്റെ തെറ്റല്ലെങ്കിൽ കൂടിയും പരിപാലിക്കുവാൻ എന്നെയേൽപ്പിച്ച പ്രിയപ്പെട്ടതിൽ ഒന്ന് നഷ്ടപ്പെടുമ്പോൾ ആ നഷ്ടത്തിനുത്തരവാദിത്വം എന്നേയും എവിടെയോ ശ്വാസം മുട്ടിക്കുന്നു... ഒരു ക്ഷമാപണത്തോടെ.... നഷ്ടപ്പെട്ടതിനു തുല്യമാകില്ല എന്നറിയാമെങ്കിൽ കൂടിയും തിരികെ വരുമ്പോൾ ആ ശൂന്യമായ ഉമ്മറത്ത്‌ ഒരു പുതിയ റോസച്ചെടി വെക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.... എന്നും ഞാൻ അവിടെ വരുമ്പോഴെല്ലാം അതിനെ തൊട്ടു തലോടാനും, ചുംബിക്കുവാനുമായി .....

Wednesday, January 17, 2018

കടപ്പാടുകൾ ...

കടം വാങ്ങിക്കുക, കടം കൊടുക്കുക, കടം വീട്ടുക... ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും ഈ പ്രക്രിയയിലൂടെ കടന്നു പോകാത്തവരായി ആരും കാണില്ല. എന്തേ ഇപ്പം കടത്തെക്കയറി പിടിച്ചതെന്ന് ചോദിച്ചാൽ... ഞാനും ഒരു കടക്കാരിയായിരുന്നു. ഇപ്പോഴുമാണു, ഭാവിയിലും ബാധ്യതകൾ ബാധ്യതകളായി തന്നെ നിലനിൽക്കും എന്ന് ജീവിതം ഉറക്കെ തന്നെ എന്നോട്‌ പറയുന്നു. ഒരു വലിയ ബാധ്യതയുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഞാൻ സ്വയം എന്നെ തന്നെ മോചിപ്പിച്ചപ്പോൾ എവിടെയിക്കെയോ ഞാനെന്ന വ്യക്തിത്വത്തെ തെല്ല് അഭിമാനത്തോടെയും, അഹങ്കാരത്തോടെയും ഞാൻ നോക്കിക്കാണുന്നു. 


കടം വാങ്ങിച്ചവർക്ക്‌ ആ കടം എങ്ങനെ വീട്ടണമെന്നുളള മാനസിക സംഘർഷം. കടം കൊടുത്തവർക്ക്‌ തങ്ങളുടെ പണം എന്ന് തിരികെ കിട്ടുമെന്നുളള സംഘർഷം. അപ്പോ എങ്ങനെ നോക്കിയാലും കടമെന്നത്‌ എല്ലാവർക്കും ഒരു ബാധ്യതയാണു. അവിടെ വ്യക്തിബന്ധങ്ങൾ പോലും അകന്നു നിൽക്കുന്നു. അതുകൊണ്ടായിരിക്കണം പഴമക്കാർ ഇങ്ങനെ പറയുന്നത്‌, "കഴിവതും നമുക്കടുത്തറിയാവുന്ന ആൾക്കാരുടെ കൈയ്യിൽ നിന്നും പൈസ മാത്രമല്ല ഒന്നും തന്നെ കടം ചോദിക്കാതിരിക്കുക." തികച്ചും യാഥാർത്ഥ്യമാണെങ്കിൽ കൂടിയും മനുഷ്യന്റെ ആവശ്യങ്ങളിൽ അവർ മറ്റുളളവരെ ആശ്രയിച്ചേ മതിയാകൂ. ആ ആശ്രയം നമ്മളെ മനസ്സിലാക്കുന്ന, ഏത്‌ പ്രതിസന്ധിയിലും കൂടെ നിൽക്കുമെന്ന് ഉറപ്പുളള ഒരു കൂടെപ്പിറപ്പോ, സുഹൃത്തോ നമ്മുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ അതായിരിക്കും ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്ന്.


ശക്തമായ ബന്ധങ്ങളിൽ തന്റെ സുഹൃത്തോ, കൂടെപ്പിറപ്പോ അല്ലെങ്കിൽ ആരും ആയിക്കോട്ടെ തന്നാൽ എത്രമാത്രം സുരക്ഷിതമാണു അല്ലെങ്കിൽ സന്തോഷവതിയാണു, സന്തോഷവാനാണു എന്ന് നിർണ്ണയിക്കപ്പെടുമ്പോഴാണു ആ ബന്ധങ്ങൾ എത്രമാത്രം ദൃഢമാണെന്ന് മനസ്സിലാക്കുവാൻ സാധിക്കുന്നത്‌. എത്ര ആഴത്തിലുളള ബന്ധങ്ങളാണെങ്കിൽ കൂടിയും ആരിൽ നിന്നും തിരികെയൊന്നും പ്രതീക്ഷിക്കാതിരിക്കുമ്പോൾ നാം നമ്മെതന്നെ ബന്ധങ്ങളുടെ കെട്ടുപാടുകളിൽ നിന്ന് മോചിപ്പിക്കുന്നു. അവിടെ നാം തികച്ചും സ്വതന്ത്രർ. ഒരാളെ സഹായിച്ചു എന്ന് കരുതി നമ്മുടെ ആവശ്യങ്ങളിൽ അയാൾ തിരികെ സഹായിക്കുമെന്ന് നാം കരുതിയാൽ അവിടെ സ്വാർത്ഥത ഉടലെടുക്കുന്നു. 


തിരികെയൊന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുവാനും, കൊടുക്കുവാനും ജീവിതം എന്നേയും പഠിപ്പിച്ചു. ജീവിതം എന്നതിലപ്പുറം എന്റെ ജീവിതത്തിലൂടെ കടന്നു പോകുന്ന ഓരോ വ്യക്തികളും, അനുഭവങ്ങളും എന്നെ പഠിപ്പിച്ചു. കൊടുക്കും തോറും ഏറിടുമെന്നാണു പറയപ്പെടുന്നത്‌. അതുകൊണ്ട്‌ കൊടുക്കുക, കൊടുത്തുകൊണ്ടേയിരിക്കുക.......


കടപ്പാട്‌: എന്റെ ആവശ്യങ്ങളിൽ, എന്റെ നിസ്സഹായതയിൽ എനിക്ക്‌ കടം തന്ന് സഹായിച്ച നല്ല മനസ്സുകൾക്ക്‌..... ആ കടം വീട്ടുവാനുളള ആയുസ്സും ആരോഗ്യവും തന്ന ദൈവത്തിനു.....