നീയാം മഞ്ഞുതുളളിയിൽ അലിഞ്ഞു ചേർന്ന ഹിമകണം ഞാൻ .....
My Dreams and Determinations
My Dreams and Determinations
To have my signature in the World of Letters.
To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)
Launching a charitable organization for poor, orphans and destitutes.
To merge into this Nature through the experience of my Love and fervent coupling.
"To win the life through My Secret Wish".
Saturday, September 23, 2017
കാലം എന്റെ നെറുകയിൽ ചാർത്തിയ സിന്ദൂരത്തിനു നിറമില്ലാതിരുന്നിട്ടും
ഞാനിന്ന് എന്റെ ആത്മാവിന്റെ ആഴങ്ങളിൽ ഒരു തിരി നാളമായി ജ്വലിച്ചു നിന്ന
എന്നിലെ പൂർണ്ണതയെ പുൽകിയിരിക്കുന്നു.
ജന്മജന്മാന്തരങ്ങളുടെ സായൂജ്യവുമായി ഇനിയെന്റെ യാത്ര തുടരുമ്പോൾ
കാലവും മൗനമായി എന്നെ അനുഗമിക്കും
ഇനി ഞങ്ങൾക്ക് ഒരു ലക്ഷ്യം മാത്രം
എന്നിലെ പ്രണയത്താൽ സംമ്പൂർണ്ണമായ ഈ ജീവിതത്തെ
മുല്ലപ്പൂവിൻ നറുമണം പോൽ സൗരഭ്യമുളളതാക്കുക!
ഇനിയും എത്ര കാതങ്ങൾ കാലത്തിനൊപ്പമുളള യാത്രയെന്നറിയില്ലെങ്കിലും
ഓരോ ചുവടും ആത്മസംപ്തൃപ്തിയുടെ കണങ്ങളാൽ
പൂർണ്ണമാണെന്ന ആത്മവിശ്വാസം
ആ യാത്രയെ ഏറെ സൗന്ദര്യമുളളതാക്കുന്നു.
കാർത്തിക....
Wednesday, September 20, 2017
ഇളം തെന്നലായി നീയെന്നെ തഴുകി
എന്നിൽ നിന്ന് ദൂരെ മറയുമ്പോഴും,
നിശബ്ദമായി ഞാൻ ഒഴുകുകയാണു
എന്നിൽ ഞാൻ തേടുന്ന
എന്റെ പ്രണയത്തിന്റെ പൂർണ്ണതക്കായി.
നിന്നിൽ നിന്നുതിർന്ന നിശ്വാസങ്ങളും
നിന്റെ ആത്മാവിന്റെ ചുംബനങ്ങളും
എന്നിലെ പ്രണയത്തെ പൽകുമ്പോഴും
ഞാൻ തേടുന്ന പൂർണ്ണത കാത്തിരിക്കുന്നു
കാലം കുറിച്ചു വെച്ച ഏതോ യാമങ്ങൾക്കായി.
ബന്ധനമേതുമല്ലാ എന്നിലെ പ്രണയമെന്ന്
ആ യാമങ്ങൾ നിന്നോട് മൊഴിയുമ്പോൾ
നിന്റെ അന്തരാത്മാവിൽ കാലം നിനക്കായി കുറിക്കും
നിന്നിലെ സ്വാതന്ത്ര്യത്തിൻ പൂർണ്ണതയാണു
എന്നിലെ പ്രണയമെന്നത്!
ബന്ധങ്ങളില്ലാത്ത ബന്ധനങ്ങളില്ലാത്ത സ്വാതന്ത്ര്യം!
കാർത്തിക....
Saturday, September 16, 2017
15/09/2017
സമയം രാത്രി ഏഴു മണി. ജോലി കഴിഞ്ഞ് കാർ പാർക്ക് ചെയ്ത സ്ഥലത്തോട്ട് നടക്കുമ്പോൾ നല്ല തണുപ്പുണ്ടായിരുന്നു. എത്രയും വേഗം വീട്ടിൽച്ചെന്ന് എന്തെങ്കിലും കഴിക്കണം, പിന്നെ കുഞ്ഞിന്റെ കാര്യങ്ങൾ നോക്കണം എന്നോക്കെയുളള ചിന്തയിൽ നടപ്പ് വേഗത്തിലാക്കി കാറിന്റെ അടുത്ത് ചെന്ന് ഓട്ടോമാറ്റിക്ക് ചാപിയെ ഞെക്കിയപ്പോൾ അത് പ്രവൃത്തിക്കുന്നില്ലായെന്ന് മനസ്സിലായി. ആദ്യം മനസ്സിൽ വന്നത്,
"ഈശ്വരാ! ഇതിന്റെ ബാറ്ററി വേഗന്ന് തീർന്നോ?"
പിന്നെ ഒരു വിധത്തിൽ കാർ തുറന്ന് കാർ സ്റ്റാർട്ട് ചെയ്തപ്പോൾ അത് സ്റ്റാർട്ടാകുന്നില്ല.
" പടച്ചോനെ ബാറ്ററി അടിച്ചു പോയല്ലോ!"
ആ സമയത്ത് നമ്മുടെ മാനസികാവസ്ഥ എന്താണെന്ന് അത് അനുഭവിച്ചിട്ടുളളവർക്ക് നന്നായി അറിയാം. രാവിലെ കാറിന്റെ ഹെഡ് ലൈറ്റ് കെടുത്താൻ ഞാൻ മറന്നു പോയി. പന്ത്രണ്ടു മണിക്കൂർ ജോലിയായിരുന്നതുകൊണ്ട് ഒളള ചാർജ്ജ് മുഴുവൻ ലൈറ്റ് ഊറ്റിയെടുത്തു. കുറച്ചു നേരം ഞാൻ വണ്ടിക്കകത്ത് അങ്ങനെ തന്നെയിരുന്നു. ഇനി ആരെ സഹായത്തിനു വിളിക്കണം എന്ന് മനസ്സിൽ ചിന്തിച്ച് സൗഹൃദങ്ങളുടെ ലിസ്റ്റ് നോക്കിയപ്പോൾ ആരുമില്ലായെന്ന വസ്തുത എന്നെ ചെറുതായിയൊന്ന് വേദനിപ്പിച്ചു. ഇവിടെ എനിക്ക് എന്ത് ആവശ്യത്തിനു വിളിച്ചാലും ഓടിയെത്തിയിരുന്നത് ആശയും ലോയിഡുമായിരുന്നു; അവർ മെൽബണിനു ഷിഫ്റ്റ് ചെയ്തതോടെ എന്റെ കോൾ ലിസ്റ്റും ശൂന്യമായതുപോലെ.
ഞാൻ രെഞ്ചിയെ വിളിച്ചു കാര്യം പറഞ്ഞിട്ട് വീണ്ടും വെറുതെ ആ വണ്ടിക്കകത്തിരുന്ന് വഴിയിലൂടെ പോകുന്ന വണ്ടികളേം, പിന്നെ ട്രാഫിക്ക് ലൈറ്റിൽ മാറി മാറി വരുന്ന നിറങ്ങളേം നോക്കിയിരുന്നപ്പോൾ ഒരു പാട് ചിന്തകൾ മാറിയും മറിഞ്ഞും മനസ്സിൽ വന്നു, പെട്ടെന്ന് എന്തോ ഒരു സന്തോഷം മനസ്സിൽ വന്നു നിറഞ്ഞു. ആ സന്തോഷം എന്റെ മനസ്സിലേക്ക് കൊണ്ടുവന്ന ചിന്തയിതായിരുന്നു;
"മനുഷ്യൻ ഒരു സമൂഹ ജീവിയാണു. ഓരോ മനുഷ്യനും എന്തെങ്കിലുമൊക്കെ കാര്യത്തിനു മറ്റുളളവരുടെ സഹായം ആവശ്യമാണു. പക്ഷേ ചിലപ്പോൾ ജീവിതത്തിൽ നാം തനിച്ചു തന്നെ ചില ജീവിത സാഹചര്യങ്ങളെ നേരിടേണ്ടി വരും, അവിടെ മറ്റുളളവരുടെ സഹായമില്ലാതെ നാം തന്നെ എങ്ങനെ അതിനെ അഭിമുഖീകരിക്കുന്നു എന്നതിലാണു നമ്മുടെ വ്യക്തിത്വം എത്ര സ്വതന്ത്രവും, ശക്തവുമാണെന്ന് നാം തിരിച്ചറിയുന്നത്."
ഞാൻ അപ്പോൾ തന്നെ ഇനി അടുത്തത് എന്ത് എന്ന് ചിന്തിക്കുവാൻ തുടങ്ങി. അങ്ങനെ ഇൻഷുറൻസകാരെ വിളിച്ചു. അപ്പ്പോഴാണു റോഡ് സൈഡ് അസ്സിസ്റ്റൻസ് ഇൻഷുറൻസിൽ കവറല്ലെന്ന് ഞാൻ അറിയുന്നത്. പിന്നെ രെഞ്ചിയെക്കൊണ്ട് അപ്പോൾ തന്നെ ആ ഇൻഷുറൻസ് എടുപ്പിച്ചു. തിരികെ വീട്ടിൽ ബസ്സിനു പോകുവാൻ ഒരുങ്ങിയപ്പോൾ രെഞ്ചി രെഞ്ചിയുടെ ഒരു സുഹൃത്തിനെ വിളിച്ച് എന്നെ പിക്ക് ചെയ്‌ത് വീട്ടിൽ എത്തിക്കുവാൻ ഏൽപ്പിച്ചിരുന്നു. ശരിക്കും ആ സുഹൃത്തിനെ ബുദ്ധിമുട്ടിക്കേണ്ടായിരുന്നുവെന്ന് ഞാൻ വീട്ടിലെത്തിയപ്പോൾ രെഞ്ചിയോട് പറഞ്ഞു. പിന്നീട് രെഞ്ചി പോയി വണ്ടി കൊണ്ടുവന്നു.
എല്ലാം കഴിഞ്ഞപ്പോൾ എവിടെയോ ഒരു ചാരിതാർത്ഥ്യം! ഞാൻ എന്നോട് തന്നെ മനസ്സിൽ പറഞ്ഞു,
"Hey! You managed well, so let your call list be empty. Trust Yourself and Your innate power, those are the best companions you can hold firmly in your life until your last breaths."
"Make sure that hard times in your life will never let you down. Instead, be confident and use your brain to find out the solutions for the smooth flow of your Life!"
"അങ്ങനെ ഞാൻ നൂഡിൽസ് തിന്നു..... സന്തോഷമായി ഗോപിയേട്ടാ ..... സന്തോഷമായി!"
(NB: "ഈ മുകളിൽ പറഞ്ഞിരിക്കുന്ന ഗോപിയേട്ടൻ എന്റെ ആരുമല്ലാ കെട്ടോ!")
നമ്മൾ ജീവിതത്തിൽ ചില കാര്യങ്ങൾ വല്ലാണ്ടങ്ങ് മോഹിക്കും. ആ മോഹം പൂവണിയുമ്പോൾ നമ്മൾക്ക് ലഭിക്കുന്ന ഒരു ആത്മസംതൃപ്തി ഒന്ന് വേറെ തന്നെ. എന്നാൽ ചില കാര്യങ്ങൾ എത്ര മോഹിച്ചാലും ഒട്ട് നടക്കത്തുമില്ലാ.... അപ്പോൾ തോന്നുന്ന ഒരു കലിപ്പ് ഒന്നന്നരയാണേ!
എന്തേ ഞാൻ ഇങ്ങനെയൊക്കെ എഴുതുന്നതെന്ന് ചോദിച്ചാൽ, ഉത്തരം! രാവിലെ മുതൽ മ്മളു ആശിച്ചു ചെയ്ത കാര്യങ്ങളൊക്കെ "ഫ്ലോപ്പ്" ആയതിലുളള ഒരു കുണ്ഡിതം. നല്ല കറിയൊക്കെ വെച്ച് ആർഭാടമായി വല്ലതും കഴിക്കാമെന്ന് വെച്ചപ്പോൾ, വെച്ച കറികൾക്കൊക്കെ മൊത്തത്തിൽ ഒരു രുചിക്കുറവ്. ഞാൻ നല്ല ഒരു പാചകക്കാരിയല്ല പക്ഷേ ഞാൻ ജീവിതത്തിൽ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യങ്ങളിൽ ഒന്ന് നല്ല രുചിയുളള ഭക്ഷണം മനസ്സ് നിറഞ്ഞ് ആസ്വദിച്ചു കഴിക്കുകയെന്നതാണു. അതിനുവേണ്ടി കുറച്ചു മെനക്കെട്ടിട്ടാണെങ്കിലും വായിക്കു രുചിയുളള ഭക്ഷണം ഉണ്ടാക്കാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട് ഇന്നത്തെ " ഫ്ലോപ്പ്" ഡേയുടെ ക്ഷീണം മാറ്റാൻ ഒരു നൂഡിൽസ് വാങ്ങിച്ചു തിന്നുവാൻ തീരുമാനിച്ചു. അതിന്റെ ചാരിതാർത്ഥ്യമാണു മുകളിൽ കണ്ടത്. പക്ഷേ ഒരു കാര്യം പറയാതെ വയ്യാട്ടോ; എന്താണെങ്കിലും ഈ ചോറും മീൻ കറിയും കൂട്ടാനുമൊക്കെക്കൂട്ടി കഴിക്കുന്ന സുഖം ഒരു നൂഡിൽസിനും കിട്ടില്ലാട്ടോ.
ചില ദിവസങ്ങൾ അങ്ങനെയാണു ;
ഒരു പാട് പ്രതീക്ഷകളുമായി നല്ല സ്വപ്നങ്ങളെ കണികണ്ടുണരും
ചില പ്രതീക്ഷകൾ പൂവണിയുമ്പോൾ
ചിലത് സ്വപ്നങ്ങളായിത്തന്നെ പിന്നെയും അവശേഷിക്കും
വീണ്ടുമൊരു പ്രഭാതത്തിനായി ആ സ്വപ്നങ്ങൾ കാത്തിരിക്കും
വീണ്ടുമൊരു ഓണം കൂടി വന്നണഞ്ഞിരിക്കുന്നു. ഓർമ്മകളെ തഴുകി ഉണർത്തി, മനസ്സിൽ ഒരായിരം പൂക്കൾ കൊണ്ട് അത്തപൂക്കളവുമിട്ട്, ഒരു നല്ല സദ്യയുടെ രുചിയും നാവിൻ തുമ്പിൽ നിറച്ച് ഇത്തവണ ഓണം എത്തിയപ്പോൾ ഞങ്ങൾക്ക് കൂട്ടായി ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട അമ്മുവും ഈ ഓണത്തിനു ഞങ്ങളോടൊപ്പം. കഴിഞ്ഞ വർഷം അവൾ എന്റെ ഉദരത്തിൽ ഓണം ആഘോഷിച്ചു. ഓണത്തെക്കുറിച്ചോ, ആഘോഷങ്ങളെക്കുറിച്ചോ അവൾക്ക് മനസ്സിലാക്കുവാനുളള പ്രായമല്ലെങ്കിൽ കൂടിയും അവളുമൊത്ത് ചെറുതായിയൊന്ന് ആഘോഷിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
കഴിഞ്ഞ നാലു ദിവസമായി ജോലിയാണു, അതും രണ്ടു ദിവസത്തെ പന്ത്രണ്ട് മണിക്കൂർ ജോലിയുടെ ക്ഷീണത്തിൽ നിന്നും മനസ്സും ശരീരവും മുക്തമല്ലെങ്കിൽ കൂടിയും ഇന്ന് വൈകിട്ട് ജോലി കഴിഞ്ഞ് ചെന്ന് അവൾക്കൊരു പായസം വെച്ചു കൊടുക്കണം. ഓണം മുഴുവൻ ജോലിയിൽ മുങ്ങിക്കുളിച്ചു പോയതുകൊണ്ട് അതിന്റെ പൂർണ്ണതയിൽ ആഘോഷിക്കുവാൻ സാധിക്കുന്നില്ല. എന്നാലും അവൾക്കുവേണ്ടി കുറച്ചു സമയം എത്ര ക്ഷീണമാണെങ്കിലും എനിക്ക് മറ്റിവെക്കണം.
ഈ അവസരങ്ങളിലാണു ബാല്യകാല സ്മരണകൾ അതിന്റെ പ്രൗഡിയിൽ അങ്ങനെ തലപൊക്കിവരുന്നത്. എത്ര മനോഹരമായിരുന്നു ആ ദിനങ്ങൾ. പപ്പയുടെ ഒൻപത് സഹോദരങ്ങളുടെ മക്കളും, ഞങ്ങളും ഒരുമിച്ച് ആഘോഷിച്ച ഓണങ്ങൾ എത്രയാണു! ഇന്ന് രാവിലെ ആറു മണിക്ക് ജോലിക്ക് വരുമ്പോൾ മഴ ചാറുന്നുണ്ടായിരുന്നു. അപ്പോൾ ചിന്തിച്ചു ഓ! ഇപ്രാവശ്യത്തെ ഓണം മഴയത്താണല്ലോയെന്ന്. എട്ടു മണിയായപ്പോഴേക്കും മഴയൊക്കെ മാറി സൂര്യഭഗവാൻ ഹാജർ വെച്ചു. അപ്പ്പോൾ ശരിക്കും നാട്ടിലെ ഒരോണത്തിന്റെ പ്രതീതി മനസ്സിൽ തെളിഞ്ഞു. പറഞ്ഞറിയിക്കാനാവാത്ത ഒരു സന്തോഷം മനസ്സിൽ നിറഞ്ഞു.
നാട്ടിലും ചിലപ്പോൾ ഓണത്തിനു മഴയും അകമ്പടി സേവിക്കാറുണ്ട്. കുട്ടിക്കാലത്ത് വെളുപ്പിനെ എണീറ്റ് അത്തപൂക്കളമിടാൻ പൂപറിക്കാൻ പോകുമായിരുന്നു. ഞങ്ങളുടെ വീട്ടിലാണു കുട്ടിപ്പട്ടാളങ്ങളുടെ എല്ലാം സങ്കേതം. രാവിലെ എല്ലാത്തിനേം കുത്തിപ്പൊക്കി പൂ പറിക്കുവാൻ കൊണ്ടു പോകുന്നത് എന്റെ ജോലിയായിരുന്നു. പത്ത് ദിവസവും അത്തപൂക്കളമിട്ട ഓണങ്ങളുണ്ട്. രാത്രിയിൽ പെയ്ത മഴയുടെ ബാക്കിപത്രമായി പുല്ലിന്മേലും, ചെടികളിലും, മരങ്ങളിലുമെല്ലാം മഴത്തുളളികൾ കാണും. കാലിൽ ചെരുപ്പ്പൊന്നും ഇടാതെ പുല്ലിന്മേൽ നടക്കുവാൻ എന്തോരു സുഖമായിരുന്നു. പാദത്തിന്റെ ഉളളിലൂടെ ഒരു നനുത്ത കുളിർ അങ്ങനെ ശരീരം മുഴുവൻ പടർന്നു കയറും.
എനിക്ക് ഏറ്റവും ഇഷ്ടം തുമ്പപ്പൂക്കൾ പറിക്കുവാനായിരുന്നു. അതിന്റെ പരിശുദ്ധിയും, വെണ്മയും ഒന്ന് വേറെ തന്നെ. തൊടിയായ തൊടിയെല്ലാം നടന്ന് നടന്ന് പൂക്കൾ ശേഖരിച്ച് അത്തപ്പൂക്കളവുമിട്ട്, ഊഞ്ഞാലാട്ടവും, വടം വലിയും, ഓണക്കളിയുമൊക്കെ കഴിഞ്ഞ് വരുമ്പോൾ മമ്മി ചെറിയ ഒരു സദ്യയും ഉണ്ടാക്കിയിട്ടുണ്ടാവും. വാഴയിലയിലെ സദ്യയും കഴിഞ്ഞ് ഒരു സിനിമായിക്കെ കണ്ട് കഴിയുമ്പോഴേക്കും അന്നത്തെ ദിവസവും അവസാനിച്ചിരിക്കും. പിന്നെ ഓണം കഴിഞ്ഞു പോയതിന്റെ ദുഃഖമാണു. ഇനിയും ഒരു വർഷം കാത്തിരിക്കണം അടുത്ത ഓണക്കാലത്തിനായി.... അങ്ങനെ എല്ലാം ഒരു ഓർമ്മ... മനസ്സിൽ സൂക്ഷിക്കുവാൻ, താലോലിക്കുവാൻ, ഇതുപോലെ ബ്ലോഗിലോ, ഡയറിയിലോ ഓക്കെ കുറിക്കുവാനായി ജീവിതം ബാക്കിവെച്ചത്.
എല്ലാവർക്കും സ്നേഹത്തിന്റേയും, സമൃദ്ധിയുടേയും നല്ല ഒരു ഓണം നേർന്നുകൊണ്ട്.
കാർത്തിക....
"ആത്മാവിന്റെ ഏടുകളിൽ എനിക്ക് മാത്രം വായിക്കുവാനായി, എന്നും മനസ്സിൽ താലോലിക്കുവാനായി എന്റെ പ്രണയത്താൽ ജീവിതം എഴുതിച്ചേർത്ത ചില നല്ല ഓർമ്മകളാൽ ഈ ഓണം എനിക്കും പ്രിയപ്പെട്ടതാണു!"
Tuesday, August 29, 2017
ഒരു പുഞ്ചിരി അത് മാത്രം...
കാലം എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു. തിരിച്ച് ഞാനും കൊഞ്ഞനം കുത്തിയാൽ, ആ കാലം എന്നെ നോക്കി പുച്ചിച്ച് ചിരിക്കും. അതുകൊണ്ട് മറുപടിയായി ഞാൻ കാലത്തിനൊരു പുഞ്ചിരി സമ്മാനിച്ചു. ആ പുഞ്ചിരിയിൽ എന്റെ കണ്ണുകളിൽ വിടർന്ന തിളക്കത്തിൽ കാലം കണ്ടു ഞാനെന്ന വ്യക്തിയെ, എന്റെ സ്വപ്നങ്ങളെ, ഈ ജീവിതത്തിൽ ആരൊക്കെ എന്നെ തളളിക്കളഞ്ഞാലും എന്റെ ജീവിതത്തെ അതിന്റെ പൂർണ്ണതയിൽ ഞാൻ എന്റെ നെഞ്ചോട് ചേർത്ത് പിടിക്കുമെന്ന എന്റെ ആത്മവിശ്വാസത്തെ. അതു കണ്ടുകൊണ്ടാവണം അവസാനം കാലവും എന്നെ നോക്കി പുഞ്ചിരിച്ചു.
ഞാൻ നല്ലൊരു വായനക്കാരിയല്ല; എന്നിരുന്നാലും എനിക്കിഷ്ടപ്പെട്ടതൊക്കെ ഞാൻ വായിക്കാറുമുണ്ട്. ഇന്ന് വായന ഒരു വിഷയമായി തിരഞ്ഞെടുത്തത് കഴിഞ്ഞ രണ്ടു ദിവസം ഞാൻ എന്നെക്കുറിച്ച് പഠിക്കുവാൻ ശ്രമിച്ചപ്പോൾ ചില വായനകൾ ആ പഠനത്തെ ഒന്ന് ബലപ്പെടുത്തി. അപ്പോൾ വിചാരിച്ചു വായനയിലൂടെ സ്വായക്തമാകുന്ന അറിവിനാൽ നമുക്ക് നമ്മുടെ വ്യക്തിത്വത്തെ ഒരു പുനർ ചിന്തനത്തിലൂടെ ഒരു പുതിയ വ്യക്തിത്വമാക്കി മാറ്റുവാൻ സാധിക്കുമെന്നത് വെറുതെ എന്റെ ബ്ലോഗിൽ ഒന്ന് കുറിച്ചിടാമെന്നു.
നമ്മുടെ വ്യക്തിത്വം നമ്മൾ ജനിച്ച സമയവും, ദിവസവും, ജന്മ നക്ഷത്രവുമായിട്ട് ഒരു പാട് ബന്ധപ്പെട്ട് കിടക്കുന്നുവെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ആസ് ട്രോളജിയും, ന്യൂമറോളജിയുമൊക്കെ ഞാൻ ഒരു പാട് വായിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണു. അങ്ങനെ വായിച്ചപ്പോൾ എന്റെ ശ്രദ്ധയിൽപ്പെട്ട പല കാര്യങ്ങളിൽ ചില കാര്യങ്ങൾ ഞാൻ ഇവിടെ എഴുതുവാൻ ആഗ്രഹിക്കുന്നു. എന്റെ സ്വഭാവ സവിശേഷതകൾ വായിച്ചപ്പോൾ അതിൽ എന്റെ നിർബദ്ധ ബുദ്ധിയെക്കുറിച്ച് എഴുതിയിരുന്നു.
ഞാൻ എപ്പോഴും ചിന്തിക്കുന്നതും പ്രാവർത്തികമാക്കാനും ശ്രമിക്കുന്ന ഒരു കാര്യം ഇതാണു "ഞാൻ ഇങ്ങനെയാണു, എന്റെ സ്വഭാവം ഇതാണു, എന്നെ ഞാനായിട്ട് അംഗീകരിക്കാൻ പറ്റുമെങ്കിൽ അംഗീകരിക്കുക, എന്റെ വ്യക്തിത്വത്തെ മാറ്റുവാൻ ആരും ശ്രമിക്കുന്നത് എനിക്കിഷ്ടമല്ലാ."
ശരിക്കും എന്ത് അഹങ്കാരമാണു ആ ചിന്താഗതിയിൽ അല്ലേ! ഞാൻ അവിടെ ചിന്തിക്കുന്നത് എന്നെക്കുറിച്ച് മാത്രമാണു. എന്റെ സ്വഭാവം, അല്ലെങ്കിൽ എന്റെ പ്രവൃത്തികൾ മറ്റുളളവർ എങ്ങനെ സ്വീകരിക്കുന്നു, അത് എങ്ങനെ അവരെ ബാധിക്കുന്നുവെന്നൊന്നും ഞാൻ ചിന്തിക്കുന്നില്ല. ഞാൻ ചിന്തിക്കുന്നത് എന്റെ സന്തോഷം മാത്രമാണു. രണ്ട് വ്യക്തികൾ തമ്മിലുളള ബന്ധത്തിൽ, അത് സൗഹൃദമാകാം, പ്രണയമാകാം, വൈവാഹിക ജീവിതമാകാം അവിടെ രണ്ടു വ്യക്തിത്വങ്ങളുടെ സങ്കലനമാണു. അവിടെ രണ്ടു പേരും തന്റെ രീതികൾക്ക് പ്രാമുഖ്യം കൊടുക്കുമ്പോൾ ശരിക്കും പറഞ്ഞാൽ അവിടെ പരസ്പര ബഹുമാനത്തിനു പകരം ഉടലെടുക്കുന്നത് ഒരു മത്സര ബുദ്ധിയാണു; ആരാണു മികച്ചത് എന്ന് സമർത്ഥിക്കുവാനുളള ശ്രമം.
"ഓരോ വ്യക്തിക്കും അവരവരുടേതായ ഒരു വ്യക്തിത്വമുണ്ട്. ആ വ്യക്തിത്വത്തിനുളളിൽ അവർ ഓരാളിൽ നിന്ന് ആഗ്രഹിക്കുന്ന ചില മര്യാദകളുമുണ്ട്. ആ മര്യാദകൾ മനസ്സിലാക്കി മറ്റൊരാൾ പെരുമാറുമ്പോളാണു ഒരു നല്ല വ്യക്തിബന്ധം അവിടെ ഉടലെടുക്കുന്നത്."
"Each person has their own personality and their own principles in their life. In order to have a healthy relationship, you must know how to respect the principles of other person rather than focusing on your own personality traits."
എന്റെ സ്വഭാവ സവിശേഷതകളിൽ ഒന്ന് "ഞാൻ പെട്ടെന്ന് പ്രതികരിക്കുന്ന കൂട്ടത്തിലാണു." ചിന്തിക്കുന്നതിനു മുൻപേ പ്രവർത്തിക്കും. പ്രവൃത്തിച്ചു കഴിഞ്ഞിട്ട് ചിന്തിക്കും,"യ്യോ! ഞാൻ ചെയ്തത് ശരിയയോ?" എപ്പോഴും അബദ്ധമായിരിക്കും സംഭവിക്കാറുളളത്. മുൻപും പിൻപും നോക്കാതെയുളള എടുത്തുചാട്ടത്തിന്റെ ഫലമായി ഒരു പാട് അബദ്ധങ്ങൾ ജീവിതത്തിൽ സംഭവിച്ചിട്ടുമുണ്ട് കെട്ടോ. അതിനൊക്കെ ഞാൻ ഒരു പാട് വില കൊടുക്കേണ്ടിയും വന്നിട്ടുണ്ട്.
"Think twice before you act. Your wise responses may enlighten someone's life as well as your own life."
"ഞാൻ എപ്പോഴും ശരിയാണു" എന്ന ചിന്ത എന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണു. പക്ഷേ എന്റെ ശരി മറ്റുളളവർക്ക് ശരിയാകണമോ ഇല്ലെയോ എന്നുളള ചിന്ത ഞാൻ പരിഗണിക്കുന്നില്ല. കാരണം ഞാൻ ചിന്തിക്കുന്നത് എന്നെക്കുറിച്ച് മാത്രമാണു. "എന്റെ ശരികൾ എനിക്ക് സന്തോഷം നൽകുമ്പോൾ അത് മറ്റുളളവരിൽ ഒരു വേദന നിറക്കുന്നുണ്ടെങ്കിൽ ശരിക്കും ചിന്തിച്ചാൽ എന്റെ ശരി ശരിതന്നെയാണോ അപ്പോൾ!."
"Everyone wants to be right on their own perspectives.But if those perspectives are breaking the rules of life, am I really right on my perspectives?".
The most selfish quote which I ever read in my life (in my opinion).
I love to quote "Be responsible for your own happiness and let your blissfulness spreads a smile on your loved ones and people around you."
There is nothing more than to share about a Child's feeling. As part of my new job, I got the opportunity to watch this video. My eyes filled with tears... I could sense that my heart was broken ... At the end, I quote "Please treat each Child with Respect, Love and Compassion."
ചില ചിന്തകൾ എഴുതുവാനായി മനസ്സിന്റെ കോണിൽ സൂക്ഷിച്ചു വെക്കും.... അത് അക്ഷരങ്ങളായി പിറവിയെടുക്കുന്നത് ആരെങ്കിലും, അല്ലെങ്കിൽ ചില അനുഭവങ്ങൾ ആ ചിന്തകളെ നല്ല ആശയങ്ങൾ കൊണ്ട് ഉത്തേജിപ്പിക്കുമ്പോഴാണു.
ഞാൻ കുട്ടിക്കാലം മുതൽ കേൾക്കുന്ന ഒന്നാണു മുതിർന്നവരെ ബഹുമാനിക്കണം, അവരെ കണ്ടു പഠിക്കണം എന്നൊക്കെ. എന്നും തല തിരിഞ്ഞു ചിന്തിക്കുവാനും, പ്രവൃത്തിക്കുവാനും ഇഷ്ടപ്പെട്ടിരുന്ന എനിക്ക് മുതിർന്നവർക്ക് കൊടുക്കുന്ന ഈ അമിത പ്രാധാന്യത്തിൽ ചെറുതായൊരു അലോരസം ഉണ്ടായിരുന്നു.... വേറൊന്നുമല്ലാ കെട്ടോ! "എന്തു കൊണ്ട് ആരും കുട്ടികളെ കണ്ടു പഠിക്കാൻ പറയുന്നില്ലാ, എന്തുകൊണ്ട് കുട്ടികളെ ബഹുമാനിക്കണമെന്ന് പറയുന്നില്ല".. കുട്ടിയായ എന്നെ ചൊടിപ്പിച്ചത് അതാണു. എന്റെ സംശയം ഞാൻ പലരോടും ചോദിച്ചു, അവർ പറഞ്ഞതെന്താണെന്നു വെച്ചാൽ "ഈ എട്ടും പൊട്ടും തിരിയാത്ത കുട്ടികളെ കണ്ട് എന്ത് പഠിക്കാൻ."
Jesus said: "Truly I tell you, unless you change and become like little children, you will never enter the kingdom of heaven."
എന്തിനു!!! കർത്താവ് പോണക്കും പറഞ്ഞിരിക്കുന്നത് കുട്ടികളെ കണ്ടു പഠിക്കാനാണു.
LEARN FROM YOUR KIDS!
എട്ട് വർഷത്തിനു ശേഷം ദൈവം എനിക്ക് നൽകിയ എന്റെ കുഞ്ഞ്, എന്റെ അമ്മുക്കുട്ടി, അവളാണു ഇപ്പോഴത്തെ എന്റെ പുതിയ റ്റീച്ചർ. എന്റെ ജീവിതത്തിൽ ഒരു അടുക്കും ചിട്ടയും അവൾ കൊണ്ടു വന്നു. അവൾ എന്റെ ഉദരത്തിൽ ഉരുവായപ്പോൾ മുതൽ അവൾ എന്നെ പഠിപ്പിച്ചത് അവളുടെ ശീലങ്ങളും, ചിട്ടകളുമാണു. എന്നും രാവിലെ അഞ്ചു മണിയാകുമ്പോൾ അവൾ എണീക്കും, അവളുടെ ഭാഷയിൽ എന്നോട് എന്തൊക്കെയോ സംസാരിക്കും. കുറച്ചു കഴിയുമ്പോൾ ഒന്നുകിൽ പാലു കുടിച്ചിട്ട് വീണ്ടും കിടന്നുറങ്ങും, ഇല്ലെങ്കിൽ അവളുടെ കളിപ്പാട്ടങ്ങളുടെ ലോകത്ത് അവൾ അവളെത്തന്നെ മറക്കും.
അവളുടെ ഈ ശീലങ്ങൾ എന്റെ ജീവിതത്തിൽ ഒരു പുതിയ ദിനചര്യതന്നെ സൃഷ്ടിച്ചെടുത്തു. ഒരു ഗ്ളാസ്സ് വെളളം കുടിച്ചു കൊണ്ട് ആരംഭിക്കുന്ന എന്റെ ദിവസത്തെ സൗരഭ്യമുളളതാക്കാൻ എല്ലാ ദിവസവും രാവിലെ ഞാനൊരു ചന്ദനത്തിരി കത്തിക്കും. അതിന്റെ മണം മുറിയിൽ നിറയുമ്പോൾ തന്നെ മനസ്സും ശരീരവും പുതിയ ദിവസത്തെ വരവേൽക്കാൻ ഉണർന്നു കഴിയും. പിന്നെ മൗനമായ പ്രാർത്ഥനയും, മെഡിറ്റേഷനും കഴിയുമ്പോൾ ഒന്നുകിൽ എഴുതുവാനോ വായിക്കുവാനോ മനസ്സ് തെയ്യാറെടുത്തിരിക്കും, ചിലപ്പോൾ ഒന്നും ചെയ്യാതെ ചിന്തകളുടെ ലോകത്ത് ഞാൻ എന്നെ തന്നെ സ്വതന്ത്രമായി അഴിച്ചു വിടും. പിന്നീട് അവൾക്കിഷ്ടപ്പെട്ടതൊക്കെ ഉണ്ടാക്കുവാൻ തുടങ്ങമ്പോൾ പാചകത്തിലും പുതിയ ചിട്ടകൾ, ശീലങ്ങൾ ഞാൻ പഠിച്ചു, അതിലുമുപരി അവൾ എന്നെ പഠിപ്പിച്ചു.
My Child taught me to be a Best Mom.
RESPECT YOUR CHILD!
ചെറുപ്പത്തിൽ ഞാൻ നല്ല ഒരു പെയിന്റിംഗ് ആർട്ടിസ്റ്റ് ആയിരുന്നു. ഒരു പാട് ചിത്രങ്ങൾ എന്റെ കാൻവാസിൽ ജന്മം കൊണ്ടിട്ടുണ്ട്. ആ ചിത്രങ്ങൾക്ക് വേണ്ട അംഗീകാരങ്ങളൊന്നും വീട്ടിൽ നിന്ന് എനിക്ക് ലഭിക്കാതിരുന്നപ്പോഴും ഞാനെന്റെ ചിത്ര രചന തുടർന്നു കൊണ്ടേയിരുന്നു. കുറേ ചിത്രങ്ങൾ ആയപ്പോൾ എന്റെ മനസ്സിലെ ആഗ്രഹ പ്രകാരം അതെല്ലാം വളരെ ആർട്ടിസ്റ്റിക്കായി ഞാൻ എല്ലാ മുറികളിലും ഒട്ടിച്ചു. എന്റെ മനസ്സിൽ വളരെ അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്. എന്റെ കുഞ്ഞു മനസ്സിലെ പ്രതീക്ഷ പപ്പ ജോലി കഴിഞ്ഞ് ഇതു കാണും, എന്നെ അനുമോദിക്കും എന്നൊക്കെയായിരുന്നു. അങ്ങനെ പപ്പയുടെ വരവിനായി ഞാൻ നോക്കിയിരിക്കുകയാണു. പപ്പ വന്നു കഴിഞ്ഞപ്പോൾ ഇത് കണ്ടു. ഉടനെ തന്നെ ഒരു അലർച്ച കേട്ടു, " ആരാടീ ഈ ഭിത്തിയെല്ലാം പടം ഒട്ടിച്ച് വൃത്തികേടാക്കിയിരിക്കുന്നത്?" അനുമോദനം പ്രതീക്ഷിച്ചു നിന്ന ഞാൻ പേടിച്ചു വിറച്ചു. ഞാൻ ഒരു അപരാധിയെപ്പോലെ പപ്പയുടെ മുൻപിൽ നിന്നു. എന്തൊക്കെയോ ചീത്ത എന്നെ വിളിച്ചു. അവസാനം എന്നോട് പറഞ്ഞു, " നീയിത് ഇപ്പ്പോൾ ഇവിടുന്ന് പറിച്ചു മാറ്റിയില്ലെങ്കിൽ എല്ലാം കൊണ്ടു പോയി ഞാൻ തീയിട്ടു കത്തിച്ചു കളയും." ഞാൻ പേടിച്ച് കരഞ്ഞു കൊണ്ട് അതെല്ലാം പറിച്ചു മാറ്റി. പപ്പ കാണാതെ എന്റെ കൊച്ചൊരു അലമാരിക്കുളളിൽ ഒളിപ്പിച്ചു വെച്ചു. കുറേ നാളത്തേക്ക് എന്നും പോയി നോക്കുമായിരുന്നു അതവിടെയുണ്ടോയെന്ന് കാരണം അത് പപ്പ തീയിട്ട് നശിപ്പിക്കുമോ എന്നുളള ഭയം ആയിരുന്നു. എത്ര ദിവസത്തെ എന്റെ അധ്വാനത്തിന്റെ സാഫല്യമായിരുന്നു ആ ചിത്രങ്ങൾ.
Never received an appreciation for my efforts and my feelings were never respected.
A child has a heart which always beats for appreciation and recognition. That always uplifts their confidence, self esteem and helps to develop a magnificent personality. YOU CAN ONLY DO THIS IF YOU KNOW HOW TO RESPECT YOUR CHILD.
BE AN INSPIRATION TO YOUR CHILD!
ദുബായി ജീവിതത്തിനു തിരശ്ശീലയിട്ടപ്പോൾ എനിക്ക് പ്രിയപ്പെട്ട ഒരു സാധനം അവിടെ ഉപേക്ഷിക്കേണ്ടി വന്നു.... എനിക്കൊരുപാട് പ്രിയപ്പെട്ട ഗിത്താർ. ശരിക്കും പറഞ്ഞാൽ ഉപേക്ഷിക്കുകയല്ല ഞാൻ ചെയ്തത് അത് ഞാൻ എന്റെ ഒരു കുട്ടി (12 year old boy) ബന്ധുവിനു കൊടുത്തു... പേരു ജോയൽ. അവൻ എപ്പോഴൊക്കെ എന്റെ അടുത്ത് വരുമോ അപ്പോഴൊക്കെ ആ ഗിത്താർ എടുത്ത് ചുമ്മാ കളിച്ചു കൊണ്ടിരിക്കും. അവൻ അത് വായിക്കുവാനോ, അത് ശരിക്കും എന്താണെന്നോ അറിയത്തില്ല എന്നുളളത് ഒരു വസ്ഥുത. ദുബായിയോട് വിട പറയുന്ന അവസാനത്തെ ദിവസം അവനും വന്നിരുന്നു എന്നെ യാത്രയാക്കുവാൻ. ഞാൻ ആ ഗിത്താർ എടുത്ത് അവനു കൊടുത്തു. അവന്റെ സന്തോഷം വാക്കുകൾക്കതീതമായിരുന്നു. ഞാൻ അതു കൊടുത്തപ്പോൾ അവനോട് പറഞ്ഞു "ഇത് ഒരു പാട് വിലകൂടിയ ഗിത്താർ ആണു. ഇതൊരു കളിപ്പാട്ടമല്ല. നീയിത് പഠിക്കണം എന്നിട്ട് ആന്റി അടുത്ത പ്രാവശ്യം ദുബായിക്ക് വരുമ്പോൾ ആന്റിയെ വായിച്ചു കേൾപ്പിക്കണം." ഒരിക്കലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല അവൻ ആ വാക്കുകൾ സീരിയസ്സായി എടുക്കുമെന്ന്.
രണ്ടാഴ്ച്ചക്ക് മുൻപ് എനിക്ക് അവൻ ഗിത്താറിൽ പ്ലേ ചെയ്ത കുറേ ഓഡിയോ അയച്ചു തന്നു. എനിക്കൊരുപാട് ഇഷ്ടപ്പെട്ടു അത്. ഞാൻ ശോഭ ചേച്ചിയെ (ജോയലിന്റെ അമ്മ) വിളിച്ചപ്പോൾ ചേച്ചി പറഞ്ഞു, "റ്റിന്റു നീയത് അവനു കൊടുത്തിട്ട് പോയപ്പോൾ ഞങ്ങൾ വിചാരിച്ചത് അതൊരു മൂലയ്കിരിക്കുമെന്നാണു, പക്ഷേ നീ പറഞ്ഞ വാക്കുകൾ വളരെ ഗൗരത്തിൽ തന്നെ അവനെടുത്തു. യൂടുബിന്റെ സഹായത്തോടെ അവൻ തനിയെ അത് വായിക്കുവാൻ പഠിച്ചു. പഠിക്കും തോറും അവനതിലുളള താത്പര്യം കൂടിക്കൂടി വന്നു. ഇപ്പോൾ അവൻ നന്നായിട്ട് ഗിത്താർ വായിക്കുന്നുണ്ട്. "
ചേച്ചിയുടെ സന്തോഷം ചേച്ചിയുടെ ഓരോ വാക്കുകളിലും പ്രതിഫലിച്ചിരുന്നു.
Certain happiness in our life is priceless. A word or an act of motivation always creates wonders in a Child. There you are channelizing their thought or idea to a different level and it aids them to believe in their talents and aspirations.
Love your Child with a regard that They are your reflections!
Learn from your Child as They too have lots to teach you in your life!
Respect your Child for They too have a pure and innocent heart which always beats for your Love, Recognition and Motivation.
"ഞാൻ ഒരു അഹങ്കാരിയാണോ?"... ഈ ഒരു ചോദ്യം ഞാൻ എന്നോട് തന്നെ പലപ്പോഴും ചോദിച്ചിട്ടുളളതാണു... അങ്ങനെയൊരു ചോദ്യം ഇവിടെ ഇപ്പോൾ ഉന്നയിക്കുവാൻ കാരണം എന്റെ ചില തീരുമാനങ്ങളാണു...
എന്റെ തീരുമാനങ്ങളെ വിശകലനം ചെയ്തുകൊണ്ട് അന്നക്കുട്ടി എപ്പോഴും പറയും,
"റ്റിൻസ് നീയൊരു അന്താരാഷ്ട്ര (international) അഹങ്കാരിയാണു. ഞാൻ നിന്നെ ഉപദേശിച്ചു നന്നാക്കാൻ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. എല്ലാ ഉപദേശങ്ങളും കേൾക്കുവാൻ നീ ഇരുന്നു തരും, പക്ഷേ അവസാനം നിന്റെ മനസ്സിനു എന്ത് ശരിയെന്ന് തോന്നുന്നുവോ അതേ നീ ചെയ്യൂ. അതിനു നിനക്ക് ആയിരം ന്യായീകരണങ്ങളും കാണും. ഇത് ഞാൻ മനസ്സിലാക്കിയതോടെ നിന്നെ ഉപദേശിക്കുന്നത് ഞാൻ നിർത്തി. പക്ഷേ ഒരു കാര്യം ... നീ എടുക്കുന്ന തീരുമാനങ്ങളിൽ നിനക്ക് പൂർണ്ണ വിശ്വാസമുണ്ടെങ്കിൽ, അതിൽ നീ നൂറു ശതമാനം സന്തോഷവതിയാണെങ്കിൽ അതെ എന്ത് തീരുമാനമാണെങ്കിലും ഞാൻ നിന്റെ കൂടെയുണ്ടാവും."
നമ്മളെ ഒരാൾ ഇങ്ങനെ പച്ചക്ക് വായിക്കുമ്പോൾ അതു കേട്ട് പൊട്ടിച്ചിരിക്കാൻ മാത്രമേ കഴിയൂ. അങ്ങനെ ഞാൻ പൊട്ടിച്ചിരിച്ചപ്പോഴും അവസാനം അവൾ പറഞ്ഞ വാക്കുകൾ എന്നെ ഒരു പാട് സ്പർശിച്ചു.
ഇത്രയും എഴുതാൻ എന്നെ പ്രേരിപ്പിച്ച തീരുമാനം എന്താണന്ന് അറിയേണ്ടേ, " ഈ ലോകത്തിന്റെ ഏത് കോണിൽ പോയാലും എല്ലാവരും ആഗ്രഹിക്കുന്നത് ഒരു ഗവൺമന്റ് ജോലി സ്വന്തമാക്കുകയെന്നതാണു. അങ്ങനെ കിട്ടിയ ഒരു ജോലി വേണ്ടെന്ന് വെച്ച് എല്ലാ അർത്ഥത്തിലും ആനുകൂല്യങ്ങൾ കുറവുളള എന്നാൽ ഞാൻ ചെയ്യാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു പ്രൈവറ്റ് ജോലി ഏറ്റെടുക്കുവാൻ തീരുമാനിച്ചു. ഒരു പാടു ദിവസത്തെ മാനസിക സംഘർഷത്തിനു ശേഷമാണു ഞാൻ ആ തീരുമാനത്തിൽ എത്തിച്ചേർന്നത്."
പണം എന്നത് നമ്മുടെയെല്ലാവരുടേയും ജീവിതത്തിൽ വളരെ പ്രാധാന്യം ഉളളതു തന്നെയാണു, പക്ഷേ ആ പണത്തിനു നമ്മുടെ ജീവിതത്തിൽ നമ്മൾ ആഗ്രഹിക്കുന്ന ആ സന്തോഷവും, പൂർണ്ണതയും നൽകുവാൻ സാധിക്കുന്നില്ലായെങ്കിൽ വളരെക്കുറച്ച് ആയുസ്സ് മാത്രമുളള നമ്മുടെ ഈ ജീവിതം കൊണ്ട് നമ്മൾ പിന്നെ എന്താണു നേടേണ്ടത്.
ഏകദേശം എട്ട് വർഷങ്ങൾക്ക് മുൻപ് ഇതിനു സമാനമായ ഒരു സംഭവം എന്റെ ജീവിതത്തിൽ ഉണ്ടായി. സാധാരണ നേഴ്സിംഗ് പഠിച്ചിറങ്ങുന്ന എല്ലാ കുട്ടികളുടേയും ആദ്യത്തെ പരിപാടി ഐ.ഇ.എൽ.റ്റി.സ് എഴുതി വിദേശത്തേക്ക് പോവുക എന്നുളളതാണു. എന്റെ അപ്പന്റെ ആഗ്രഹ നിവർത്തിക്കായി ഞാൻ രണ്ടു പ്രാവശ്യം ആ പരീക്ഷ എഴുതി, പക്ഷേ സംഗതി ചീറ്റിപ്പോയി. അവിടം കൊണ്ട് രെക്ഷപ്പെടില്ലെന്ന് മനസ്സിലാക്കിയ എന്റെ അപ്പൻ നേരെ എന്നെ ഡെൽ ഹിക്ക് അയച്ചു. വേറൊന്നിനുമല്ല അവിടെ നിന്ന് ഗൾഫിലേക്ക് പോകുവാൻ എളുപ്പമാണെന്ന് ആരോ പറഞ്ഞു. പക്ഷേ എന്റെ അപ്പന്റെ കാലക്കേടുകൊണ്ട് ഗൾഫിലേക്ക് പോകുവാനുളള അവസരം വന്നപ്പോൾ എന്റെ കൈ ഒടിഞ്ഞ് ഞാൻ നാട്ടിലേക്ക് വണ്ടി കയറി. അതോടെ എന്റെ അപ്പൻ എന്നെ വിദേശത്ത് അയച്ച് പൈസാ ഉണ്ടാക്കാമെന്നുളള മോഹം ഉപേക്ഷിച്ച്‌കൊണ്ട് എന്നെ കെട്ടിച്ചു വിടാൻ തീരുമാനിച്ച് എന്റെ ഡെൽ ഹി ജീവിതത്തിനു തിരശ്ശീല ഇട്ടു.
നാട്ടിൽ തിരിച്ചെത്തിയ എനിക്ക് കാസർഗോട്ട് നല്ല ഒരു ശമ്പളത്തിൽ ഒരു ജോലിക്ക് ഓഫർ കിട്ടി. ഇന്റർവ്യൂവിനു പോയപ്പോൾ എനിക്ക് ആ സ്ഥലം ഇഷ്ടപ്പെട്ടില്ല അതുകൊണ്ട് അത് വേണ്ടെന്ന് വെച്ചു. എന്റെ മനസ്സിൽ വീണ്ടും ഐ.ഇ.എൽ.റ്റി.എസ്സ് എഴുതാമെന്നുളള ആഗ്രഹമൊക്കെയായിരുന്നു. ഇതൊക്കെ മനസ്സിലാക്കിയ എന്റെ അപ്പൻ എന്റെ മുഖത്ത് നോക്കി നേരിട്ട് പറഞ്ഞു ഇനിയും ഞങ്ങൾക്ക് ചിലവിനു തരാൻ പുളളിക്ക് താത്പര്യമില്ലെന്നും, എവിടെയെങ്കിലും പോയി എന്തെങ്കിലും ജോലി ചെയ്ത് ജീവിച്ചോണമെന്ന്. അങ്ങനെ അപ്പൻ വീട്ടിൽ നിന്ന് എന്നെ പുറത്താക്കി. അവിടെ നിന്നും ഞാൻ നേരെ പോയത് അടൂർക്കാണു. അവിടെ ഹോളി ക്രോസ്സിൽ അന്നക്കുട്ടിക്കും, പ്രാച്ചിക്കുമൊപ്പം ഞാനും ഒരു ടീച്ചർ ആയി ജോലിക്ക് ചേർന്നു. പക്ഷേ അവിടുത്തെ ശമ്പളം വളരെ കുറവായിരുന്നു ട്ടോ. എന്നാൽ എന്നെ അങ്ങോട്ടേക്ക് ആകർഷിച്ച പ്രധാന ഘടകം എന്റെ അന്നക്കുട്ടിയായിരുന്നു, പിന്നെ അവിടുത്തെ ചാപ്പലും, വളരെ ശാന്തമായ അന്തരീക്ഷവും,കുട്ടികളുമെല്ലാം എന്നിൽ ഒരു പോസിറ്റീവിറ്റി ഉണ്ടാക്കി. എന്റെ അപ്പൻ പിന്നെ എപ്പോൾ എന്നെ കണ്ടാലും എന്നെ കുറ്റപ്പെടുത്തി പറയുമായിരുന്നു "നല്ല ശമ്പളമുളള ഒരു ജോലി കളഞ്ഞിട്ട് അവൾ തന്നിഷ്ടത്തിനു പോയി ഒരു ജോലി കണ്ടു പിടിച്ചിരിക്കുന്നു." (സാധരണയായി ചിന്തിക്കുന്ന ഏതൊരു മനുഷ്യനും പറഞ്ഞു പോകാവുന്ന ഒരു ഡയലോഗ്...... പക്ഷേ എട്ട് വർഷം കഴിഞ്ഞ് ഞാൻ ഇവിടെ വന്നിട്ടും എന്റെ അപ്പൻ അത് എന്നോട് വീണ്ടും പറഞ്ഞു എന്നത് വേറൊരു വാസ്ഥവം)
എന്റെ ജീവിതത്തിൽ ഞാൻ എന്നും ഓർമ്മിക്കുവാൻ ഇഷ്ട്പ്പെടുന്ന ദിനങ്ങളിൽ ഒന്നാണു എന്റെ അടൂർ ജീവിതം... അന്നക്കുട്ടിയും ഞാനുമായുളള സൗഹൃദത്തെ ഊട്ടിയുറപ്പിച്ചത് അവിടുത്തെ ജീവിതമാണു, പ്രാച്ചിയെന്ന ഒരു പുതിയ സൗഹൃദം, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നായ ഡ്രൈവിംഗ് പഠിക്കുവാൻ സാധിച്ചത്, പരാജയത്തിന്റെ അനുഭവത്തിൽ നിന്നും ഒരു പറ്റം കുട്ടികളെ വിജയത്തിന്റെ സന്തോഷത്തിലേക്ക് കൈ പിടിച്ചുയർത്താൻ സാധിച്ചത്... അങ്ങനെ ഒരു പാട് ഒരു പാട് നല്ല ഓർമ്മകൾ ആ തീരുമാനം എനിക്ക് നൽകി....
"Follow your heart but you should be fully confident and content with your decisions."