My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Thursday, July 27, 2017

ഞാനൊരു അഹങ്കാരിയാണോ????

"ഞാൻ ഒരു അഹങ്കാരിയാണോ?"... ഈ ഒരു ചോദ്യം ഞാൻ എന്നോട്‌ തന്നെ പലപ്പോഴും ചോദിച്ചിട്ടുളളതാണു... അങ്ങനെയൊരു ചോദ്യം ഇവിടെ ഇപ്പോൾ ഉന്നയിക്കുവാൻ കാരണം എന്റെ ചില തീരുമാനങ്ങളാണു... 

എന്റെ തീരുമാനങ്ങളെ വിശകലനം ചെയ്തുകൊണ്ട്‌ അന്നക്കുട്ടി എപ്പോഴും പറയും,

 "റ്റിൻസ്‌ നീയൊരു അന്താരാഷ്ട്ര (international) അഹങ്കാരിയാണു. ഞാൻ നിന്നെ ഉപദേശിച്ചു നന്നാക്കാൻ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്‌. എല്ലാ ഉപദേശങ്ങളും കേൾക്കുവാൻ നീ ഇരുന്നു തരും, പക്ഷേ അവസാനം നിന്റെ മനസ്സിനു എന്ത്‌ ശരിയെന്ന് തോന്നുന്നുവോ അതേ നീ ചെയ്യൂ. അതിനു നിനക്ക്‌ ആയിരം ന്യായീകരണങ്ങളും കാണും. ഇത്‌ ഞാൻ മനസ്സിലാക്കിയതോടെ നിന്നെ ഉപദേശിക്കുന്നത്‌ ഞാൻ നിർത്തി. പക്ഷേ ഒരു കാര്യം ... നീ എടുക്കുന്ന തീരുമാനങ്ങളിൽ നിനക്ക്‌ പൂർണ്ണ വിശ്വാസമുണ്ടെങ്കിൽ, അതിൽ നീ നൂറു ശതമാനം സന്തോഷവതിയാണെങ്കിൽ അതെ എന്ത്‌ തീരുമാനമാണെങ്കിലും ഞാൻ നിന്റെ കൂടെയുണ്ടാവും." 


നമ്മളെ ഒരാൾ ഇങ്ങനെ പച്ചക്ക്‌ വായിക്കുമ്പോൾ അതു കേട്ട്‌ പൊട്ടിച്ചിരിക്കാൻ മാത്രമേ കഴിയൂ. അങ്ങനെ ഞാൻ പൊട്ടിച്ചിരിച്ചപ്പോഴും അവസാനം അവൾ പറഞ്ഞ വാക്കുകൾ എന്നെ ഒരു പാട്‌ സ്പർശിച്ചു. 









ഇത്രയും എഴുതാൻ എന്നെ പ്രേരിപ്പിച്ച തീരുമാനം എന്താണന്ന് അറിയേണ്ടേ, " ഈ ലോകത്തിന്റെ ഏത്‌ കോണിൽ പോയാലും എല്ലാവരും ആഗ്രഹിക്കുന്നത്‌ ഒരു ഗവൺമന്റ്‌ ജോലി സ്വന്തമാക്കുകയെന്നതാണു. അങ്ങനെ കിട്ടിയ ഒരു ജോലി വേണ്ടെന്ന് വെച്ച്‌ എല്ലാ അർത്ഥത്തിലും ആനുകൂല്യങ്ങൾ കുറവുളള എന്നാൽ ഞാൻ ചെയ്യാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു പ്രൈവറ്റ്‌ ജോലി ഏറ്റെടുക്കുവാൻ തീരുമാനിച്ചു. ഒരു പാടു ദിവസത്തെ മാനസിക സംഘർഷത്തിനു ശേഷമാണു ഞാൻ ആ തീരുമാനത്തിൽ എത്തിച്ചേർന്നത്‌."


പണം എന്നത്‌ നമ്മുടെയെല്ലാവരുടേയും ജീവിതത്തിൽ വളരെ പ്രാധാന്യം ഉളളതു തന്നെയാണു, പക്ഷേ ആ പണത്തിനു നമ്മുടെ ജീവിതത്തിൽ നമ്മൾ ആഗ്രഹിക്കുന്ന ആ സന്തോഷവും, പൂർണ്ണതയും നൽകുവാൻ സാധിക്കുന്നില്ലായെങ്കിൽ വളരെക്കുറച്ച്‌ ആയുസ്സ്‌ മാത്രമുളള നമ്മുടെ ഈ ജീവിതം കൊണ്ട്‌ നമ്മൾ പിന്നെ എന്താണു നേടേണ്ടത്‌. 


ഏകദേശം എട്ട്‌ വർഷങ്ങൾക്ക്‌ മുൻപ്‌ ഇതിനു സമാനമായ ഒരു സംഭവം എന്റെ ജീവിതത്തിൽ ഉണ്ടായി. സാധാരണ നേഴ്സിംഗ്‌ പഠിച്ചിറങ്ങുന്ന എല്ലാ കുട്ടികളുടേയും ആദ്യത്തെ പരിപാടി ഐ.ഇ.എൽ.റ്റി.സ്‌ എഴുതി വിദേശത്തേക്ക്‌ പോവുക എന്നുളളതാണു. എന്റെ അപ്പന്റെ ആഗ്രഹ നിവർത്തിക്കായി ഞാൻ രണ്ടു പ്രാവശ്യം ആ പരീക്ഷ എഴുതി, പക്ഷേ സംഗതി ചീറ്റിപ്പോയി. അവിടം കൊണ്ട്‌ രെക്ഷപ്പെടില്ലെന്ന് മനസ്സിലാക്കിയ എന്റെ അപ്പൻ നേരെ എന്നെ ഡെൽ ഹിക്ക്‌ അയച്ചു. വേറൊന്നിനുമല്ല അവിടെ നിന്ന് ഗൾഫിലേക്ക്‌ പോകുവാൻ എളുപ്പമാണെന്ന് ആരോ പറഞ്ഞു. പക്ഷേ എന്റെ അപ്പന്റെ കാലക്കേടുകൊണ്ട് ഗൾഫിലേക്ക്‌ പോകുവാനുളള അവസരം വന്നപ്പോൾ എന്റെ കൈ ഒടിഞ്ഞ്‌ ഞാൻ നാട്ടിലേക്ക്‌ വണ്ടി കയറി. അതോടെ എന്റെ അപ്പൻ എന്നെ വിദേശത്ത്‌ അയച്ച്‌ പൈസാ ഉണ്ടാക്കാമെന്നുളള മോഹം ഉപേക്ഷിച്ച്‌കൊണ്ട്‌ എന്നെ കെട്ടിച്ചു വിടാൻ തീരുമാനിച്ച്‌ എന്റെ ഡെൽ ഹി ജീവിതത്തിനു തിരശ്ശീല ഇട്ടു. 


നാട്ടിൽ തിരിച്ചെത്തിയ എനിക്ക്‌ കാസർഗോട്ട്‌ നല്ല ഒരു ശമ്പളത്തിൽ ഒരു ജോലിക്ക്‌ ഓഫർ കിട്ടി. ഇന്റർവ്യൂവിനു പോയപ്പോൾ എനിക്ക്‌ ആ സ്ഥലം ഇഷ്ടപ്പെട്ടില്ല അതുകൊണ്ട്‌ അത്‌ വേണ്ടെന്ന് വെച്ചു. എന്റെ മനസ്സിൽ വീണ്ടും ഐ.ഇ.എൽ.റ്റി.എസ്സ്‌ എഴുതാമെന്നുളള ആഗ്രഹമൊക്കെയായിരുന്നു. ഇതൊക്കെ മനസ്സിലാക്കിയ എന്റെ അപ്പൻ എന്റെ മുഖത്ത്‌ നോക്കി നേരിട്ട്‌ പറഞ്ഞു ഇനിയും ഞങ്ങൾക്ക്‌ ചിലവിനു തരാൻ പുളളിക്ക്‌ താത്പര്യമില്ലെന്നും, എവിടെയെങ്കിലും പോയി എന്തെങ്കിലും ജോലി ചെയ്ത്‌ ജീവിച്ചോണമെന്ന്. അങ്ങനെ അപ്പൻ വീട്ടിൽ നിന്ന് എന്നെ പുറത്താക്കി. അവിടെ നിന്നും ഞാൻ നേരെ പോയത്‌ അടൂർക്കാണു. അവിടെ ഹോളി ക്രോസ്സിൽ അന്നക്കുട്ടിക്കും, പ്രാച്ചിക്കുമൊപ്പം ഞാനും ഒരു ടീച്ചർ ആയി ജോലിക്ക്‌ ചേർന്നു. പക്ഷേ അവിടുത്തെ ശമ്പളം വളരെ കുറവായിരുന്നു ട്ടോ. എന്നാൽ എന്നെ അങ്ങോട്ടേക്ക്‌ ആകർഷിച്ച പ്രധാന ഘടകം  എന്റെ അന്നക്കുട്ടിയായിരുന്നു, പിന്നെ അവിടുത്തെ ചാപ്പലും, വളരെ ശാന്തമായ അന്തരീക്ഷവും,കുട്ടികളുമെല്ലാം എന്നിൽ ഒരു പോസിറ്റീവിറ്റി ഉണ്ടാക്കി. എന്റെ അപ്പൻ പിന്നെ എപ്പോൾ എന്നെ കണ്ടാലും എന്നെ കുറ്റപ്പെടുത്തി പറയുമായിരുന്നു "നല്ല ശമ്പളമുളള ഒരു ജോലി കളഞ്ഞിട്ട്‌ അവൾ തന്നിഷ്ടത്തിനു പോയി ഒരു ജോലി കണ്ടു പിടിച്ചിരിക്കുന്നു." (സാധരണയായി ചിന്തിക്കുന്ന ഏതൊരു മനുഷ്യനും പറഞ്ഞു പോകാവുന്ന ഒരു ഡയലോഗ്‌...... പക്ഷേ എട്ട്‌ വർഷം കഴിഞ്ഞ്‌ ഞാൻ ഇവിടെ വന്നിട്ടും എന്റെ അപ്പൻ അത്‌ എന്നോട്‌ വീണ്ടും പറഞ്ഞു എന്നത്‌ വേറൊരു വാസ്ഥവം)



എന്റെ ജീവിതത്തിൽ ഞാൻ എന്നും ഓർമ്മിക്കുവാൻ ഇഷ്ട്പ്പെടുന്ന ദിനങ്ങളിൽ ഒന്നാണു എന്റെ അടൂർ ജീവിതം... അന്നക്കുട്ടിയും ഞാനുമായുളള സൗഹൃദത്തെ ഊട്ടിയുറപ്പിച്ചത്‌ അവിടുത്തെ ജീവിതമാണു, പ്രാച്ചിയെന്ന ഒരു പുതിയ സൗഹൃദം, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നായ ഡ്രൈവിംഗ്‌ പഠിക്കുവാൻ സാധിച്ചത്‌, പരാജയത്തിന്റെ അനുഭവത്തിൽ നിന്നും ഒരു പറ്റം കുട്ടികളെ വിജയത്തിന്റെ സന്തോഷത്തിലേക്ക്‌ കൈ പിടിച്ചുയർത്താൻ സാധിച്ചത്‌... അങ്ങനെ ഒരു പാട്‌ ഒരു പാട്‌ നല്ല ഓർമ്മകൾ ആ തീരുമാനം എനിക്ക്‌ നൽകി.... 





"Follow your heart but you should be fully confident and content with your decisions."





Thursday, July 20, 2017




















"നിവൃത്തികേട് എന്നു പറയുന്നത്‌ ഒരു ശാപമാണ്. ആ സമയത്ത് ഒരു കൈ സഹായം ഒരാള്‍ക്ക് ലഭിക്കുകയെന്നത് സ്വര്‍ഗ്ഗത്തില്‍ നിന്ന് ദൈവം നേരിട്ടിറങ്ങി വരുന്നതുപോലെയാ. അപ്പോൾ സ്വർഗ്ഗത്തിലുള്ള ദൈവവും ഭൂമിയിൽ ആ സഹായ ഹസ്തവുമായി എത്തിയ മനുഷ്യനും തുല്യനാകുന്നു."















Sunday, July 16, 2017

പ്രതീക്ഷകൾ

ജീവിതത്തിൽ ചില സന്ദർഭങ്ങളിൽ‌ ശരിയായ തീരുമാനങ്ങൾ എടുക്കുവാൻ നമ്മൾ ബുദ്ധിമുട്ടാറുണ്ട്‌. ഉദാഹരണത്തിനു പത്താം ക്ലാസ്സ്‌ കഴിഞ്ഞ്‌ പ്ലസ്ടുവിനു പോകണോ, അതോ ഏതെങ്കിലും വൊക്കേഷണൽ കോഴ്സിനു പോകണമോ എന്നുളള തീരുമാനം; അതുപോലെ പന്ത്രണ്ടാം ക്ലാസ്സ്‌ കഴിഞ്ഞ്‌ ഏത്‌ ഉപരിപടനത്തിനു പോകണമെന്നുളളത്‌, ഉപരിപടനം കഴിഞ്ഞാലോ നാട്ടിൽ നിൽക്കണോ, അതോ വിദേശത്ത്‌ പോയി ജോലി ചെയ്യണോ എന്നുളള തീരുമാനം, ഏത്‌ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കണം എന്നുളള തീരുമാനം. അങ്ങനെ ജീവിതത്തിന്റെ ഗതി നിർണ്ണയിക്കപ്പ്പെടുന്ന തീരുമാനങ്ങൾ എല്ലാവരിലും ഒരു മാനസിക സംഘർഷം ഉണ്ടാക്കാറുണ്ട്‌. അതുപോലൊരു മാനസിക സംഘർഷമാണു എന്നെ ഇത്‌ എഴുതുവാൻ പ്രേരിപ്പിച്ചത്‌! കിട്ടിയ ജോലിയിൽ ഏത്‌ സ്വീകരിക്കണമെന്നുളള ആശയക്കുഴപ്പം.



ഒന്ന് ഒരു ഗവൺമെന്റ്‌ ജോലി; നല്ല ശമ്പളം, പെർമനെന്റ്‌ പൊസിഷൻ, പക്ഷേ ഈ നാടു വിട്ട്‌ ഞാൻ വേറൊരു നാട്ടിൽ ചേക്കേറണം, രണ്ടാമത്‌ കിട്ടിയത്‌ ഒരു പ്രൈവറ്റ്‌ സെക്ടറിൽ അതും എനിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട കുഞ്ഞുങ്ങളുടെ വിഭാഗത്തിൽ. മനസ്സിനു ഇഷ്ടപ്പെട്ട ജോലി പ്രൈവറ്റിൽ ആണെങ്കിലും ശമ്പളം കുറവായതുകൊണ്ട്‌ ഗവൺമെന്റ്‌ ജോലി ഏറ്റെടുക്കാൻ തീരുമാനിച്ചു. അവിടെ കുറച്ചു നാൾ നിന്നതിനു ശേഷം ഏത്‌ ജോലിയാണോ ഞാൻ ചെയ്യാൻ ഇഷ്ടപ്പെടുന്നത്‌ അത്‌ സ്വന്തമാക്കി എനിക്ക്‌ ഇഷ്ടമുളള സ്ഥലത്തേക്ക്‌ മാറണം എന്ന ഉറച്ച തീരുമാനത്തോടെ ആ സമസ്യക്ക്‌ ഒരു വിരാമം ഇട്ടു.



ഇവിടം വിടുന്നതിനു മുൻപ്‌ കൊച്ച്‌ കൊച്ച്‌ ആഗ്രഹങ്ങൾ മനസ്സിലുണ്ട്‌. ഒന്ന് എന്റെ നോവൽ പൂർണ്ണമാക്കി പബ്ലീഷിങ്ങിനു കൊടുക്കണം, പിന്നെ ആസ്‌ട്രേലിയ എന്ന നാട്‌ എനിക്ക്‌ നൽകിയ എന്റെ ഏറ്റവും അടുത്ത സൗഹൃദങ്ങളിൽ ഒന്നായ എന്റെ മാർത്തമോളുടെ ലോലിപപ്പായുടേയും, ആഷാമിയുടേയും കുഞ്ഞുവാവയെ കാണണം, പിന്നെ കഴിഞ്ഞ രണ്ടു വർഷമായി ഞാൻ എന്റെ ഹൃദയത്തിൽ കൊണ്ടു നടക്കുന്ന ആ നോവിനു സ്നേഹത്താൽ നിറഞ്ഞ ഒരു വിരാമവും ഇടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതും ഒരു പ്രതീക്ഷ മാത്രം.


മഹാനായ ഷെക്സ്പിറിന്റെ വാക്കുകൾ കടമെടുക്കുമ്പോൾ, 





ജീവിതത്തിൽ പ്രതീക്ഷിക്കാത്തതായിട്ട്‌ ആരാണുളളത്‌! ആ പ്രതീക്ഷകൾ സ്നേഹമാകാം, സൗഹൃദമാകാം, ജോലിയാകാം, പണമാകാം , സ്വത്തുക്കളാകാം അങ്ങനെ എന്തെല്ലാം. എന്റെ അഭിപ്രായത്തിൽ ജീവിതത്തിൽ പ്രതീക്ഷകൾ വേണം, കാരണം നമ്മുടെ ജീവിതത്തെ മുൻപോട്ട്‌ നയിക്കുന്ന  പേരകശക്തിയാണു പ്രതീക്ഷകൾ. പക്ഷേ പ്രതീക്ഷകൾ അസ്തമിക്കുമ്പോൾ നിരാശയുടെ കയങ്ങളിലേക്ക്‌ കൂപ്പു കുത്താതിരിക്കുക, പകരം വീണ്ടും ആ പ്രതീക്ഷകൾക്ക്‌ നമ്മിലെ ആത്മവിശ്വാസം കൊണ്ടും, പോസിറ്റിവിറ്റി കൊണ്ടും ഒരു പുതു ജീവൻ നൽകി‌ ആ പ്രതീക്ഷകളെ
നമ്മുടെ ആത്മാവിനോടു ചേർത്ത്‌ ബന്ധിക്കുക. അത്‌ നിശ്ചയമായും പൂവണിയുക തന്നെ ചെയ്യും. 

Sunday, July 9, 2017

ഒടുവിലെ യാത്രക്കായി...

വീണ്ടും ഒരു യാത്ര... അത്‌ വേണ്ടിവരുമോയെന്ന് അറിയില്ലാ... പക്ഷേ അങ്ങനെയൊരു യാത്ര ഉണ്ടെങ്കിലും ഇല്ലെങ്കിലും എന്റെ ജീവിതത്തിൽ നിന്നും അടർത്തി മാറ്റപ്പെടേണ്ടത്‌ സ്വയമേ മാറ്റപ്പെട്ടിരിക്കുന്നു. സ്നേഹം എന്നത്‌ പരസ്പര വിശ്വാസമാണെങ്കിൽ സൗഹൃദമെന്നത്‌ ആ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്ന കണ്ണിയാണു. അതിനെക്കുറിച്ച്‌ ഒന്നും എഴുതുവാൻ ഞാൻ ആഗ്രഹിക്കുന്നില്ലാ... അതെന്തെങ്കിലുമാകട്ടെ... പക്ഷേ ഇന്നത്തെ എന്റെ ചിന്താവിഷയം ഒരു പാട്ടാണു.


പതിവ്‌ പോലെ രാവിലെ എണീറ്റ്‌ കുഞ്ഞിന്റെ കാര്യങ്ങളൊക്കെ നോക്കി ഇനി എന്ത്‌ എന്നാലോചിച്ചു ഇരുന്നപ്പോളാണു എന്റെ നോവലിന്റെ അവസാന അധ്യായങ്ങൾ എഴുതിയ ഡയറി കണ്ണിൽപ്പെടുന്നത്‌ എന്നാൽപ്പിന്നെ അത്‌ ടൈപ്പ്‌ ചെയ്യാമെന്ന് വിചാരിച്ചു ലാപ് ടോപ്പുമായിട്ടിരുന്നപ്പോൾ എന്റെ പെണ്ണു അവളുടെ കളിപ്പാട്ടമൊക്കെ ഉപേക്ഷിച്ച്‌ എന്റെ ഡയറിയും ലാപ് ടോപ്പും പിന്നെ അവളുടെ കളിപ്പാട്ടമായി തിരഞ്ഞെടുത്തു. അതോടെ എഴുത്തുപരിപാടി അവസാനിപ്പിച്ച്‌ അവളോടോപ്പം കളിക്കുവാൻ തുടങ്ങി. അതിനിടയിൽ അവൾക്ക്‌ പറ്റിയ പാട്ട്‌ തപ്പി യൂടൂബിൽ ചെന്നപ്പോൾ ഞാൻ കേൾക്കാനാഗ്രഹിച്ച ഒരു നല്ല പാട്ട്‌ അതിൽ കണ്ടു... ജോർജ്ജേട്ടൻസ്‌ പൂരം എന്ന സിനിമയിലെ "ഒടുവിലെ യാത്രക്കായി" എന്ന പാട്ട്‌. കുറേ നേരം ആ പാട്ട്‌ തന്നെ വീണ്ടും വീണ്ടും കേട്ടു... മനോഹരമായ വരികൾ... മനസ്സിനെ സ്പർശ്ശിക്കുന്ന സംഗീതം. കേട്ടപ്പോൾ ഇഷ്ടം തോന്നിയതുകൊണ്ട്‌ സംഗീതത്തെ ഒരുപാട്‌ ഇഷ്ടപ്പെടുന്ന രണ്ടു മൂന്ന് സുഹൃത്തുക്കൾക്ക്‌ അത്‌ അയച്ചും കൊടുത്തു.



ഗായിക - രാജലക്ഷ്മി
സംഗീതം - ഗോപി സുന്ദർ
വരികൾ - ഹരിനാരായണൻ

അപ്പോ ദേ വരുന്നു അന്നക്കുട്ടിയുടെ കമന്റ്‌, "എടീ പെണ്ണേ നീ ഇരുപത്തിനാലും മണിക്കുറും പോസിറ്റിവിറ്റിയെക്കുറിച്ച്‌ സംസാരിച്ചിട്ട്‌ നീയെന്തിനാ ഇപ്പോ ഈ മരണപ്പാട്ടുമായിട്ട്‌ വന്നിരിക്കുന്നതെന്ന്." അവളുടെ മെസ്സേജ്‌ വായിച്ചപ്പോൾ എനിക്ക്‌ ചിരി വന്നു.



മനുഷ്യർ എല്ലാവരും അങ്ങനെയാണു മരണം എന്നത്‌ എല്ലാവരും ഭയാശങ്കയോടെ നോക്കിക്കാണു. ഒരു പാട്ടിൽ മരണത്തെക്കുറിച്ചുളള സന്ദേശമാണെങ്കിൽ അത്‌ എങ്ങനെ നെഗറ്റിവിറ്റിയെ പ്രതിനിധാനം ചെയ്യുന്നു?അവിടെ വിരഹത്തിന്റെ ദു:ഖം എന്നുളളത്‌ സത്യമാണു പക്ഷേ മരണമെന്നത്‌ പകൽ പോലെ സത്യമായത്‌ .. എന്തിനാണു മനുഷ്യർ ആ സത്യത്തെ ഭയപ്പെടുന്നത്‌... നമ്മുടെ ജീവിതത്തിലെ ഏറ്റവും സുന്ദതരമായ ഘട്ടമാണു മരണം.. കാരണം ഈ ലോകത്തിന്റെ തീരാ വേദനകളിൽ നിന്നും പൈശാചികതങ്ങളിൽ നിന്നുമുളള നിതാന്തമായ മുക്തിയാണു മരണം... ജീവിതത്തിലെ എല്ലാ സമസ്യകൾക്കുമുളള നിതാന്തമായ പരിഹാരം...


ഞാൻ ഫിലോസഫിക്കലായ ഒരു മെസ്സേജ്‌ അന്നക്കുട്ടിക്ക്‌ അയച്ചപ്പോൾ എന്റെ ചിരിയിൽ അവളും പങ്കുകൊണ്ടു. 


വീണ്ടു പാട്ടിന്റെ ലോകത്തേക്ക്‌ ലയിക്കുവാൻ തുടങ്ങിയപ്പോൾ പുറത്ത്‌ ചാറ്റൽ മഴ ചാറുവാൻ തുടങ്ങിയിരുന്നു... പക്ഷേ ഒന്ന് പറയാതെ വയ്യാ ആ പാട്ട്‌ മനസ്സിന്റെ ഉളളിലെവിടെയോ ഒരു നോവ്‌ ഉണർത്തിക്കൊണ്ടേയിരുന്നു.... എനിക്ക്‌ പ്രിയപ്പെട്ടത്‌ എവിടെയോ നഷ്ടപ്പെട്ടതുപോലെ ...



മനസ്സ്‌ തുറന്ന് സ്നേഹിച്ചിട്ടും ആ സ്നേഹം മനസ്സിലാക്കാത്തവർ,
മനസ്സിൽ ഒരു കുന്നോളം സ്നേഹമുണ്ടായിട്ടും 
അത്‌ പരസ്പരം പങ്കുവെക്കുവാൻ സാധിക്കാത്തവർ,
സ്വാർത്ഥമായ സ്നേഹത്തെ പുൽകി 
സ്നേഹിക്കുന്നവരെ ഒറ്റപ്പെടുത്തുന്നവർ,
സ്നേഹിക്കുവാനും, സ്നേഹിക്കപ്പെടുവാനുമായി മത്സരിക്കുന്നവർ.... 
എല്ലാം ഒരു യാത്രയുടെ അന്ത്യം വരെ മാത്രം... 
പിന്നീടങ്ങോട്ട്‌ ആർക്കും സ്വന്തമാകാതെ തനിച്ച്‌... 





Tuesday, July 4, 2017

True Love




ഈ ജന്മത്തിൽ എനിക്ക്‌ നിന്നോട്‌ പറയുവാനുളളതെല്ലാം
എന്റെ ആത്മാവിന്റെ താളുകളിൽ ഞാൻ കുറിച്ചു വെച്ചിരിക്കുന്നു,
ഒരു വേള നിന്നെ ബന്ധിച്ചിരിക്കുന്ന ഭൗതീകമായ
 എല്ലാ ചെങ്ങലകളും പൊട്ടിച്ചെറിഞ്ഞു 
എന്നെ കേൾക്കുവാൻ, എന്നിലെ എന്നെ അറിയുവാൻ 
നീ സ്വതന്ത്രമാകുമെന്ന പ്രതീക്ഷയിൽ.



കാത്തിരിപ്പിന്റെ നാളുകൾക്ക്‌ ദൈർഘ്യമേറെയുണ്ടെങ്കിലും 
ഓരോ ദിനവും കൊഴിയുന്തോറും നാം തമ്മിലുളള അകലം 
കുറയുന്നുവെന്ന പ്രതീക്ഷ എന്നിൽ നിറക്കുന്നത്‌ 
ജീവസ്സുളള ഒരു ആത്മചൈതന്യമാണു.
ആത്മാവിന്റെ സ്പന്ദനത്താൽ കാണാതെ കാണുവാനും, 
പറയാതെ കേൾക്കുവാനും, അറിയാതെ അറിയുവാനും 
കഴുയുന്നതാണു നാം തമ്മിലുളള ആ അന്തരത്തെ സാധൂകരിക്കുന്നത്‌.



ദിനരാത്രങ്ങൾ കൊഴിഞ്ഞു വീഴുമ്പോഴും, വർഷങ്ങൾ പോയ്‌ മറയുമ്പോഴും, 
ഋതുക്കൾ മാറി വരുമ്പോഴും കണ്ണിമ പൂട്ടാതെ കാത്തിരിക്കുന്ന
 എന്നിലെ പ്രണയത്തിനു പറയുവാനും, കേൾക്കുവാനും, 
കാണുവാനും, അറിയുവാനും കഴിയുന്നത്‌ ഒന്നു മാത്രമാണു;
 ഒരു ജന്മത്തിന്റെ പുണ്യമായി ഞാൻ കരുതുന്ന 
നിന്നിലെ പ്രണയത്തെ... 



നീ അറിഞ്ഞും അറിയാതെയും എന്റെ ജീവിതത്തിന്റെ 
ഗതിവിഗതികളെ നിയന്ത്രിക്കുമ്പോൾ 
എന്റെ ജീവിതത്തിലും നിന്റെ കൈയ്യൊപ്പുണ്ടെന്നുളള സത്യത്തെ 
ഞാൻ ഏറ്റവും അഭിമാനത്തോടെ നോക്കിക്കാണുന്നു. 



ഇനി എത്ര നാൾ ഞാൻ കാത്തിരിപ്പേണ്ടു എന്നറിയില്ലെങ്കിൽ കൂടിയും, 
പ്രതീക്ഷകൾ അസ്തമിക്കാത്ത, സ്വപ്നങ്ങളാൽ നിറഞ്ഞ ആ ദിനം 
എന്നിൽ നിറക്കുന്ന അത്മവിശ്വാസത്തിനു ഈ ജന്മം മുഴുവൻ 
ഞാൻ നിന്നോട്‌ കടപ്പെട്ടിരിക്കുന്നു... 



Monday, June 26, 2017

Keep inspiring

ജീവിത യാത്രയിൽ നമ്മൾ ഒരുപാട്‌ ആൾക്കാരെ പരിചയപ്പെടുന്നു... യാത്രയുടെ തുടർച്ചയിൽ ചിലർ എന്നന്നേക്കുമായി  വിടപറഞ്ഞു പോകും, ചിലർ ഓർമ്മകളുടെ ഏടുകളിൽ മറയപ്പെടും, ചിലർ കാലചക്രത്തിന്റെ കറക്കത്തിൽ വീണ്ടും കണ്ടുമുട്ടും, എന്നാൽ വളരെ ചുരുക്കം പേർ മാത്രം നമ്മോടൊപ്പം നമ്മുടെ ജീവിതാവസാനം വരെ കൂടെയുണ്ടാവും... നമ്മുടെ സന്തോഷങ്ങളിൽ, നമ്മുടെ ദുഃഖങ്ങളിൽ, നമ്മുടെ എല്ലാ തല്ലുകൊളളിത്തരങ്ങളിലും നമുക്ക്‌ കൂട്ടായി അവർ ഉണ്ടാകും.
  



ഒരാളുടെ ജീവിതത്തിൽ നമുക്ക്‌ എത്രമാത്രം പ്രാധാന്യമുണ്ട്‌ എന്ന് നാം മനസ്സിലാക്കുന്നത്‌ അവരുടെ ജീവിതത്തിലെ ഏറ്റവും പരമ പ്രധാനമായ കാര്യങ്ങൾ അത്‌ ദുഃഖമായാലും, സന്തോഷമായാലും നമ്മോട്‌ പങ്കുവെക്കപ്പെടുമ്പോഴാണു. ശരിക്കും ആ ഒരു അടുപ്പം ആത്മാവിന്റെ ആഴങ്ങളിൽ വേരൂന്നിയതായിട്ട്‌ എനിക്ക്‌ തോന്നിയിട്ടുണ്ട്‌. അപ്പോഴാണു നമുക്ക്‌ നമ്മോട്‌ തന്നെ ഒരു ബഹുമാനം തോന്നിപ്പോകുന്നത്‌, നമ്മുടെ അസ്തിത്വവും ജീവിതവുമൊക്കെ ആരുടെയൊക്കെയോ ജീവിതത്തിന്റേയും ഭാഗമാണെന്ന് തോന്നുന്നത്‌.  


കഴിഞ്ഞ രണ്ട്‌ വർഷത്തിനുളളിൽ എന്നെ ബന്ധപ്പെടുവാൻ ഒരു കോണ്ടാക്ട്ട്‌ ഡീറ്റെയിൽസ്‌ ഇല്ലാതിരുന്നിട്ടു കൂടിയും എന്നെ തേടി ഒരു സുഹൃത്ത്‌ വന്നു. ശരിക്കും എനിക്ക്‌ ഒരുപാട്‌ സന്തോഷം തോന്നി അന്ന്. നാമറിയാതെ നമ്മെ സ്നേഹിക്കുന്നവരും, നമ്മെ തേടുന്നവരുമുണ്ട്‌ ഈ ലോകത്ത്‌ ഉണ്ട്‌ എന്നറിയുന്നത്‌ ഒരു സുഖമുളള അനുഭവമാണു.


ഇപ്പോൾ ഞാൻ ഇതിവിടെ എഴുതിയതെന്താണെന്നു വെച്ചാൽ കഴിഞ്ഞ രണ്ട്‌ പ്രഭാതങ്ങൾ എനിക്ക്‌ നൽകിയത്‌ രണ്ട്‌ വാർത്തകളാണു; ഒരു വാർത്ത സന്തോഷത്തോടൊപ്പം മനസ്സിൽ ചെറിയ ഒരു വേദന ഉണ്ടാക്കിയെങ്കിൽ, അടുത്ത വാർത്ത ഒരുപാടു സന്തോഷം നൽകുന്ന ഒന്നായിരുന്നു. രണ്ടും ഈ ലോകത്തിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നവരിൽ നിന്നാകുമ്പോൾ ആ സന്തോഷം ഒരു പടി മുന്നിലാണു.  രണ്ടും ഒരു മനസ്സ്‌ കൊണ്ട്‌ സ്വീകരിക്കുമ്പോൾ എന്നും ദൈവം അവർക്ക്‌ നന്മ മാത്രം വരുത്തണമേയെന്നുളള മനസ്സ്‌ നിറഞ്ഞ പ്രാർത്ഥന മാത്രം എന്നിൽ അവശേഷിക്കുന്നു.



KEEP INSPIRING YOURSELF  & OTHERS 

WITH 

YOUR LIFE, WORDS, DEEDS & LOVE. 

Thursday, June 15, 2017

ഞാൻ കാണാത്ത എന്റെ കുഞ്ഞിനായി...



ജൂൺ പതിനഞ്ച്‌ .. വേർപാടിന്റെ രണ്ട്‌ വർഷങ്ങൾ... കുഞ്ഞേ ആരും നിന്നെയോർത്തില്ലെങ്കിലും നിന്റെയീ അമ്മ ഇന്ന് നിന്റെ ഓർമ്മകളിൽ ജീവിക്കുന്നു. നിന്റെ കുഞ്ഞനുജത്തി ഇന്ന് എന്നോടൊപ്പമുണ്ട്‌. അവളുടെ കൊഞ്ചലും, കളിചിരികളുമാണു ഈ അമ്മയുടെ ലോകത്തെ ഏറ്റവും വലിയ സന്തോഷങ്ങൾ. ഞാൻ ചിലപ്പോൾ ചിന്തിക്കും നിന്നെ എനിക്ക്‌ നഷ്ടപ്പെട്ടില്ലായിരുന്നുവെങ്കിൽ അവൾ എന്റെ ജീവിതത്തിൽ ഉണ്ടാകുമായിരുന്നില്ലാ. പക്ഷേ നിന്റെ വേർപാടിന്റെ ദുഃഖം മാറ്റുവാൻ അവൾ എന്റെ ജീവിതത്തിലേക്ക്‌ വന്നു. ഒരു കാവൽ മാലാഖയായി അവളുടെ ജീവിതത്തിൽ നീയെന്നും ഉണ്ടായിരിക്കണം. നീയീ ഭൂമിയിൽ ജനിച്ചു വീണില്ലായിരിക്കാം പക്ഷേ എന്റെ ഹൃദയത്തിൽ നീ ജന്മം കൊണ്ടിരുന്നു. അതുകൊണ്ട്‌ ഈ അമ്മയുടെ സ്‌നേഹവും വാത്സല്യവും എന്റെ മരണം വരെ നിന്റെ കൂടെയുണ്ടാവും.. 


        ഒരുപാടിഷ്ടത്തോടെ ...



ഒരുപാട്‌ വാത്സല്യത്തോടെ എന്റെ കുഞ്ഞിന്റെ അമ്മ....

Sunday, June 11, 2017

നിശബ്ദമാം പ്രണയം




വാക്കുകൾ അന്യമായ നിമിഷങ്ങളെ പുൽകുവാൻ
നിൻ നയനങ്ങൾ തേടുന്നത്‌ എന്തിനെയാണു?
എൻ അന്തരാത്മാവിൽ ആഴങ്ങളിൽ നിശബ്ദമായി
ഒഴുകുന്ന പ്രണയമെന്ന അനുഭൂതിയെയോ!


പൗർണ്ണമി രാവിൽ ധരിത്രിതൻ മടിത്തട്ടിൽ 
നിലാമഴ പൊഴിക്കുന്ന ചന്ദ്രനും  നിശബ്ദമായി തേടുന്നതും
 ക്ഷിതിതൻ ആത്മാവിൽ അലിഞ്ഞു ചേർന്ന 
ആ പ്രണയമെന്ന അനുഭൂതിയെയാണു


നിശബ്ദമായി എന്നിലൊഴുകുന്ന പ്രണയത്തിൻ വീചികളെ 
എൻ അന്തരാത്മാവിനാൽ ഞാനും പ്രണയിക്കുകയാണു 
പ്രണയമെന്ന അനുഭൂതിയെ പുൽകി
 ഈ ജന്മത്തിൻ ഗമനവും സാർത്ഥകമാക്കീടുവാൻ.  



Monday, June 5, 2017

എല്ലാം ഈ ജീവിതത്തിന്റെ ഒരു ഭാഗം

പൂക്കളുടേയും, മഞ്ഞിന്റേയും, മഴയുടേയും നാട്ടിൽ വന്നിട്ട്‌ ഇന്ന് ഒരു വർഷം തികയുന്നു. ജീവിതത്തിൽ ഒരു പാട്‌ അനുഭവങ്ങൾ അവശേഷിപ്പിച്ച്‌ വീണ്ടും യാത്ര തുടരുമ്പോൾ നഷ്ടങ്ങളുടേയും, നഷ്ടപ്പെടലിന്റേയും കണക്കുകൾ മാത്രം ജീവിതമാകുന്ന തുലാസിന്റെ ഒരു തട്ടിൽ അവശേഷിക്കുന്നു; മറ്റേത്തട്ടിൽ ആകാശത്തോളം ഉയർന്ന് നിൽക്കുന്ന ഒരു പിടി സ്വപ്നങ്ങളും. ആ സ്വപ്നങ്ങളിൽ ഒന്ന് തോടുവാൻ ഇനിയും എത്ര കാതങ്ങൾ ഞാൻ തനിയെ നടക്കണം. എപ്പോഴും കൂടെയുണ്ടാകുമെന്ന് കരുതിയവർ അവരുടെ ജീവിതത്തിന്റെ കണക്കുക്കൂട്ടലുകളിൽ നിന്ന് ഞാനെന്ന വ്യക്തിയെ മാറ്റിനിർത്തുവാൻ ആഗ്രഹിക്കുമ്പോൾ എവിടെയോ അത്‌ എന്റെ ആത്‌മവിശ്വാസത്തെ തല്ലിക്കെടുത്തുന്നതു പോലെ... എന്നാലും അതിലൂടെ അവർക്കുണ്ടാകുന്ന ലാഭങ്ങൾ ഒരു പക്ഷേ എന്നേക്കാൾ ഒരു പിടി മുന്നിലാണെന്ന സത്യത്തെ ഞാനും അംഗീകരിക്കുന്നു. 



നമ്മുടെ ജീവിതത്തിലെ ഏതവസ്ഥയിലും നമുക്ക്‌ കൂട്ടായി തന്റെ നിഴൽ മാത്രമേയുളളുവെന്ന തിരിച്ചറിവാണു ജീവിതത്തിൽ എന്തിനേയും നേരിടാൻ നമ്മെ പ്രാപ്തമാക്കുന്നത്‌. ആരുടേയും കണക്കു പറച്ചിലുകൾ കേൾക്കണ്ടാ.... ആരേയും കണക്കുകൾ ബോധിപ്പിക്കുകയും വേണ്ടാ.... 



അമ്മയപ്പന്മാർക്ക്‌ മക്കളെ വളർത്തിയതിന്റേയും, പഠിപ്പിച്ചത്തിന്റേയും, കല്യാണം കഴിച്ചു വിട്ടതിന്റേയും കണക്കുകൾ...


മക്കൾക്ക്‌ അവർക്ക്‌ കിട്ടുന്ന പാരമ്പര്യ സ്വത്തിന്റേയും, സ്വന്തം മാതാപിതാക്കളെ നോക്കുന്നതിന്റേയും കണക്കുകൾ....


ഭാര്യാഭർത്താക്കന്മാർക്ക്‌ അവരവർ ചെയ്യുന്ന ജോലിയുടേയും, അവർക്ക്‌ കിട്ടുന്ന ശമ്പളത്തിന്റേയും, മക്കളെ നോക്കുന്നതിനും കണക്കുകൾ....


"ഞാൻ കഷ്ടപ്പെട്ട.... ഞാൻ അധ്വാനിച്ച.... ഞാൻ ഉണ്ടാക്കിയ..... അങ്ങനെ എവിടേയും ഞാൻ മാത്രം...."


എല്ലായിടത്തും ആരാണു ഒരു പടി മുന്നിൽ നിൽക്കുന്നത്‌ എന്ന് സമർത്ഥിക്കുവാൻ മത്സരം...


ഈ മത്സരവും, കണക്കു പറച്ചിലുകളുമെല്ലാം ജീവിതത്തിൽ എന്തു നേടിത്തരുന്നു എന്നു ചോദിച്ചാൽ... അതിനുത്തരമായി എല്ലാവരും പറയും.. "എല്ലാം ഈ ജീവിതത്തിന്റെ ഒരു ഭാഗം". അങ്ങനെ സ്വയം ആശ്വസം കണ്ടെത്തിക്കൊണ്ട്‌ എല്ലാവരും ഈ ഭൂമിയിലെ ആയുസ്സ്‌ തികക്കുന്നു....



Monday, May 29, 2017

എത്ര മനോഹരമായ ആചാരങ്ങൾ...

നല്ല മഴയും തണുപ്പുമുളളതുകൊണ്ട്‌ സോഫയുടെ ഒരു കോണിൽ ചുരുണ്ടുകൂടി എന്റെ കുഞ്ഞിനേയും കെട്ടിപ്പിടിച്ചിരുന്നപ്പോഴാണു വീണ്ടും എന്തെങ്കിലും എഴുതണമെന്ന് തോന്നിയത്‌. എന്റെ പെണ്ണു സുഖമായി അവളുടെ അമ്മയുടെ ചൂടും പറ്റി എന്റെ കൈയ്യിലിരുന്ന് ഉറങ്ങുന്നു. ഇങ്ങ്‌ ആസ്‌ട്രേലിയായിൽ വന്നിട്ട്‌ ഇത്‌ വരെ മ്മടെ പടച്ചോനെ എന്റെ ബ്ലോഗിലൂടെ ഒന്ന് ഗൗനിച്ചില്ലായെന്ന ഒരു വിഷമം മാറട്ടെയെന്ന് കരുതി ഇന്ന് പുളളിയെ കൂട്ടുപിടിക്കാൻ തീരുമാനിച്ചു. ഒരു വർഷത്തെ ഇടവേളക്ക്‌ ശേഷം ഞങ്ങളുടെ സംസാരം അക്ഷരങ്ങളായി കുറിക്കുമ്പോൾ പടച്ചൊനു പറയാനുണ്ടായിരുന്നത്‌ നാട്ടിലെ വിശേഷങ്ങൾ തന്നെയായിരുന്നു.

"അല്ലാ ഈയ്‌ ഇബിടെ കുത്തിയിരിക്കുകാ?? ഈയ്‌ നാട്ടിലെ വിവരങ്ങളു ബല്ലതും അറിയുന്നുണ്ടോ കാത്തുവേ??".

"പിന്നെ അറിയാണ്ട്‌!! ബീഫ്‌ നിർത്തലാക്കിയതല്ലേ. ലാലേട്ടൻ ഒരു സിനിമയിൽ പറയുന്നത്‌ പോലെ "എത്ര മനോഹരമായ ആചാരങ്ങൾ".



"അല്ലാ എനിക്ക്‌ മനസ്സിലാകാത്തത്‌ ഈ മനുഷ്യന്മാർക്കൊക്കെ എന്ത്‌ പറ്റിയെന്നാണു!!!. ഒരു ബശത്ത്‌ പീഡനത്തോട്‌ പീഡനം മറുവശത്ത്‌ മതത്തിന്റെ പേരിൽ ഓരോരൊ കോപ്രായങ്ങളു..." പടച്ചോൻ രാവിലെ ഞാൻ ഉണ്ടാക്കിയ പസ്ത കഴിച്ചുകൊണ്ട്‌ തന്റെ ആവലാതി പങ്കുവെച്ചു.

"അല്ലാ പടച്ചോനെ ഇപ്പോ എല്ലാരുടേയും സംശയം എന്താണെന്ന് വെച്ചാൽ ഗോമാതാവിനു ദൈവീക പരിവേഷം നൽകിയാണു ബീഫ്‌ നിരോധിച്ചത്‌, അപ്പോ കൃഷ്ണന്റെ അവതാരമായിരുന്ന മത്സ്യവും, പന്നിയും നിരോധിക്കണ്ടേ?? മുരുകന്റെ വാഹനമാണു മയിൽ, നാട്ടിൽ ആ മയിലിനെ കൊന്ന് മയിലെണ്ണ ഉണ്ടാക്കുന്നു... ഇന്ദ്രന്റെ വാഹനമാണെ ആന.. ആ ആനയെക്കൊണ്ട്‌ എന്തൊക്കെ കച്ചവടങ്ങൾ നടക്കുന്നു... അങ്ങനെ നോക്കിയാൽ എല്ലാ ജീവജാലങ്ങൾക്കും ഒരു ദൈവീക പരിവേഷമുണ്ട്‌." ഞാൻ എന്റെ സംശയങ്ങളുടെ ഭാണ്ടക്കെട്ടുകൾ തുറക്കുവാൻ തുടങ്ങി.

പാസ്താ കഴിച്ചു കഴിഞ്ഞ ചാരിതാർത്ഥ്യത്തിൽ ഒരു മനോഹരമായ പുഞ്ചിരി പടച്ചോൻ എനിക്ക്‌ സമ്മാനിച്ചുകൊണ്ട്‌ പറഞ്ഞു, "അനക്ക്‌ ഇത്തിരി കൈപുണ്യമൊക്കെയുണ്ട്‌ ട്ടോ. അത്‌ നീയ്‌ പറഞ്ഞത്‌ നേരാ കാത്തൂ. ഇപ്പോ ബീഫ്‌ നിർത്തലാക്കിയത് കൊണ്ട്‌ ഒരു മിണ്ടാപ്രാണിയെ രെക്ഷിച്ചു. അതുപോലെ മറ്റു മിണ്ടാപ്രാണികളെക്കൂടി രെക്ഷിച്ചിരുന്നെങ്കിലെന്നാ ഞാൻ ആഗ്രഹിച്ചു പോകുന്നത്‌. ഒരു മതത്തിന്റെ പേരിൽ ഓരോ കാര്യങ്ങളും സ്വകാര്യവൽക്കരിക്കപ്പെടുമ്പോഴാണു എല്ലാം ഒരു പ്രഹസനമായി മാറുന്നത്‌."

" മത്സ്യവും മാംസവുമൊക്കെ തിന്നുമ്പോൾ ഞാനെപ്പോഴും ഓർക്കും യ്യോ!! മ്മടെ ഭക്ഷണത്തിനായി അവരെ കൊന്നപ്പോൾ അവർക്ക്‌ എത്ര വേദനിച്ചിട്ടുണ്ടാകുമെന്ന്... പക്ഷേ തീറ്റ തുടങ്ങിക്കഴിഞ്ഞാൽ ആ വേദനയൊക്കെ മറക്കും കെട്ടോ. എന്നാലും മനസ്സിന്റെ ഉളളിലെവിടെയോ ഒരു കുറ്റബോധമുണ്ട്‌." അതും പറഞ്ഞ്‌ ഞാനൊരു ദീർഘ നിശ്വാസം വിട്ടു.

"എല്ലാ മനുഷ്യന്മാരും ഇങ്ങനെയിക്കെത്തന്നെയാ കാത്തൂ. ഈ പ്രപഞ്ചത്തിനു ഒരു ആവാസ വ്യവസ്ഥയുണ്ട്‌ . അവിടെ മാംസഭുക്കുകൾ മാംസം കഴിച്ചു ജീവിക്കണം, സസ്യഭുക്കുകൾ സസ്യവും. എന്ത്‌ തിന്നണം, എന്ത്‌ ഉടുക്കണം, എങ്ങനെ ജീവിക്കണം എന്നൊക്കെയുളളത്‌ ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണു. അത്‌ മനുഷ്യനു സ്വീകാര്യമല്ലാത്ത നിയമങ്ങളായും, ആചാരങ്ങളായുമൊക്കെ അടിച്ചേൽപ്പിക്കുന്നത്‌ ഒരു ദുരാചാരമല്ലേ!!!. അതും പറഞ്ഞ്‌ പടച്ചോൻ പോകുവാനായി എണീറ്റു.

"ഇങ്ങളു പോകുവാ. അതിനു മുൻപ്‌ ഞാനൊരു സംശയം ചോദിച്ചോട്ടെ! ഇങ്ങളു മാംസഭുക്കാണോ, അതോ സസ്യഭുക്കാണോ??" എന്റെ ചോദ്യത്തിലെ കുസൃതി മനസ്സിലാക്കിക്കൊണ്ട്‌ പടച്ചോൻ ചിരിച്ചു. 

"ഈയ്‌ കോഴീനേം മീനിനെയുമൊക്കെ തിന്നത്തില്ലേ?. തിന്നുന്നുണ്ടെങ്കിൽ അന്റെ പടച്ചോനും ഇതൊക്കെ തിന്നും. എന്നാലും പറയുകയാ മ്മടെ ആരോഗ്യത്തിനു ഏറ്റവും നല്ലത്‌ ശുദ്ധമായ പച്ചക്കറികളു തന്നെയാ" ഉത്തരങ്ങൾക്ക്‌ മറുചോദ്യം ചോദിച്ചു കൊണ്ട്‌ പടച്ചോൻ വീണ്ടും എന്നെ തോൽപ്പിച്ചു.

"എന്നാപ്പിന്നെ ഇങ്ങൾക്ക്‌ ബീഫ്‌ തിന്നാൻ തോന്നുമ്പോൾ ഇങ്ങട്ട്‌ പോന്നോളൂട്ടോ!! നല്ല ഒന്നാന്തരൻ നസ്രാണി ബീഫ്‌ കറിക്കൂട്ടാം." ഞാൻ പടച്ചോനോടായി പറഞ്ഞു.

പടച്ചോൻ യാത്ര പറഞ്ഞ്‌ ഇറങ്ങിയപ്പോൾ അത്രയും നേരം ചന്നം പിന്നം ചാറിക്കൊണ്ടിരുന്ന ചാറ്റൽ മഴക്ക്‌ ഇടവേള നൽകിക്കൊണ്ട്‌ സൂര്യഭഗവാൻ മേഘങ്ങൾക്കിടയിൽ നിന്നും തലപൊക്കി നോക്കി. മാനുഷ കുലത്തിനു ഹിതമായ നല്ല ആചാരങ്ങൾക്ക്‌ ഓരോ ഉദയവും സാക്ഷിയാകട്ടെയെന്നും ഓരോ അസ്തമയവും മനുഷ്യന്റെ അസ്ഥിത്വത്തിനു വെല്ലുവിളിയാകുന്ന ദുരാചാരങ്ങളുടെ അവസാനത്തിനു സാക്ഷിയാകട്ടെയെന്നു പ്രാർത്ഥിക്കുന്നു.

കാർത്തിക...