My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Wednesday, August 17, 2016

ഒരു കോഴിപ്പരസ്യം

ഇന്ന് മലയാള മാസം ചിങ്ങം ഒന്ന്. മഞ്ഞിന്റെ ആവരണം വകഞ്ഞു മാറ്റി രാവിലെ മുതൽ നല്ല വെയിൽ ഭൂമിയെ പുൽകിയിരിക്കുന്നു. അതുകൊണ്ടാണോയെന്നറിയില്ല എഴുതുവാൻ നല്ലയൊരു മൂഡു തോന്നി. അപ്പോഴാണു ഒരു കോഴിപ്പരസ്യത്തിന്റെ കാര്യം ഓർമ്മ വന്നത്‌. 


അന്നും പതിവുപോലെ ഞാനും രെഞ്ചിയും കൂടി നടക്കാൻ ഇറങ്ങി. നടക്കുവാൻ പോകുന്ന കാര്യം രെഞ്ചിക്ക്‌ ഇത്തിരി മടിയുളള കൂട്ടത്തിലാണു. വേറൊന്നും കൊണ്ടല്ല, രാവിലത്തെ സുഖമുളള ഉറക്കത്തിനു ഭംഗം നേരിടുന്നതുകൊണ്ടാണു. എന്നാലും ഞങ്ങൾ രണ്ടു പേരും ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒന്നാണു വെറുതെ എന്തൊക്കെയോ സംസാരിച്ച്‌ അങ്ങനെ നടക്കുന്നത്‌. സംസാരം മാത്രമല്ലാട്ടോ; അതിനിടക്ക്‌ രെഞ്ചിയുടെ ഫോട്ടോയെടുപ്പ്‌ എന്റെ പ്രകൃതി നിരീക്ഷണം എല്ലാം നടക്കാറുണ്ട്‌.


ഓസീസിൽ വന്നിട്ട്‌ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്‌ ഇവിടുത്തെ പൂക്കളുടെ ഭംഗിയാണു. എത്ര തരം ചെടികളും പൂക്കളുമാണു. അതും നല്ല ഭംഗിയുളള നിറങ്ങളുടെ ഒരു വർണ്ണക്കാഴ്ച്ച തന്നെയാണു ഇവിടെ. പക്ഷേ അത്ര നല്ല മണമുളള പൂക്കൾ ഇതുവരേയും കാണുവാൻ സാധിച്ചിട്ടില്ലാ ട്ടോ. അങ്ങനെ പൂക്കളെ തേടിയുളള യാത്രയിലാണു ഞങ്ങൾ ആ പരസ്യം കണ്ടത്‌. 


ഒരു കോഴിയുടെ ഫോട്ടോ അതിന്റെ അടിയിൽ ആ കോഴിയുടെ പേരും മേൽവിലാസവും. താഴോട്ട്‌ വായിച്ചപ്പോഴാണു ആ പരസ്യത്തിന്റെ ഗൗരവം മനസ്സിലായത്‌. ആ കോഴിയെ കാണാതെ പോയിട്ട്‌ ഒരു മാസം ആയിരിക്കുന്നു. കണ്ടുകിട്ടുന്നവർ ജീവനോടെ തിരിച്ചേൽപ്പിക്കണം എന്ന് അപേക്ഷിച്ചു കൊണ്ടുളള പരസ്യമാണു. എന്താണെങ്കിലും ഇവിടെയുളളവരുടെ മൃഗങ്ങളോടുളള സ്നേഹം ഞങ്ങൾക്ക്‌ ഇഷ്ടാ പിടിച്ചു.




നാട്ടിലാണെങ്കിൽ മ്മടെ ഒരു കോഴിയെ കാണാതായാൽ ഒന്നുകിൽ ആരെങ്കിലും കട്ടോണ്ട്‌ പോയി അല്ലെങ്കിൽ മാക്കാൻ പിടിച്ചോണ്ട്‌ പോയിയെന്ന് പറഞ്ഞ്‌ ആ കോഴിയുടെ ജാതകത്തിനു അടിവരയിടും. എന്താണെങ്കിലും പുതിയ നാടും പുതിയ പുതിയ കാഴ്ച്ചകളും നല്ല നല്ല ഓർമ്മകളായി ജീവിതത്തിൽ എഴുതിച്ചേർക്കപ്പെടുന്നു. ഞാനും രെഞ്ചിയും ഞങ്ങടെ കുഞ്ഞിയും കൂടി ആ പരസ്യത്തിന്റെ ഫോട്ടോയൊക്കെ എടുത്ത്‌ വീണ്ടും നടപ്പ്‌ തുടർന്നു പുതിയ കാഴ്ച്ചകൾ തേടി പുതിയ അനുഭവങ്ങൾക്കായി. 


                                         ഒരു നല്ല വർഷം എല്ലാവർക്കും നേർന്നുകൊണ്ട്‌....
കാർത്തിക



Tuesday, August 9, 2016

ജീവിത പാഠങ്ങൾ

ദിവസങ്ങൾ കൊഴിഞ്ഞു വീഴുമ്പോൾ മനസ്സിന്റെ ഉൾക്കോണിലും കാണാത്ത എന്തിനേയൊക്കെയോ വേണ്ടിയുളള പ്രതീക്ഷകൾ അങ്ങനെ പെയ്തു തോരാത്ത മഴ പോലെ നിറഞ്ഞു നിൽക്കുന്നു. എഴുതുവാൻ ഒരുപാടുണ്ട്‌ പക്ഷേ ഞാനറിയാതെ എന്തൊക്കെയോ എന്നെ പിന്നേയും ചില ഓർമ്മളുടെ ചരടു കൊണ്ട്‌ പുറകോട്ട്‌ വലിക്കുന്നു. ചിലപ്പൊൾ വാക്കുകൾക്കതീതമായി മൗനത്തിനു കീഴ്പ്പെടുമ്പോൾ എല്ലാം മറക്കുവാൻ കാലവും എന്നെ പഠിപ്പിക്കുകയായിരിക്കണം. 

ഓരോ പാഠങ്ങൾ ഇങ്ങനെ ജീവിതം പഠിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഒരു പക്ഷേ ആ പഠനം അവസാനിക്കുന്നത്‌ നമ്മുടെ മരണത്തോടു കൂടെയായിരിക്കണം. ചില പാഠങ്ങൾ സ്വയം പഠിക്കും, ചിലത്‌ മറ്റുളളവർ പഠിപ്പിക്കും, ചിലത്‌ എത്ര പഠിച്ചാലും പഠിച്ചതായി കണക്കാക്കാതെ അജ്ഞതയുടെ കൈകളിൽ ഏൽപ്പിക്കും. എന്നിട്ട്‌ ഒന്നുമറിയാത്തവനെപ്പോലെ എല്ലാം തികഞ്ഞവനായി ജീവിക്കും.

തത്വങ്ങൾ എഴുതുവാനുളള ഒരു മാനസികാവസ്ഥയൊന്നുമല്ല പിന്നെ വെറുതെ ഓരോ കാര്യങ്ങൾ ആലോചിച്ചപ്പോൾ ചില കാര്യങ്ങൾ പറയാതെ പറയാൻ പറ്റുന്നത്‌ ആർക്കും മനസ്സിലാകാത്ത ചില വാക്കുകളിലൂടെയാണു. എന്താണെങ്കിലും എന്റെ യാത്രകൾ അവസാനിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ സ്വപ്നങ്ങളെ ഞാൻ ഉപേക്ഷിക്കുകയുമില്ലാ. 

നോവൽ പൂർത്തിയാക്കി അത്‌ പബ്ലീഷിങ്ങിനു കൊടുക്കണം. പിന്നെ എന്റെ കുഞ്ഞിയുടെ വരവിനുവേണ്ടി ഒരുങ്ങണം. ഇനി തിരക്കിന്റെ നിമിഷങ്ങൾക്ക്‌‌ സ്വാഗതം ഓതിക്കൊണ്ടു വേണം ഓരോ ദിനത്തേയും വരവേൽക്കാൻ. അതിനും ഇനിയും എത്ര ദിനങ്ങൾ കൂടി. 


Thursday, June 30, 2016

ഒരു കുടക്കീഴിൽ



30/6/16
ഇന്ന് നല്ല മഴയും തണുപ്പുമുളള ദിവസമായിരുന്നു. ഞാനും രെഞ്ചിയും കൂടി എന്റെ സ്കാനിംങിനായി പോകുവാനിറങ്ങിയപ്പോൾ ഞാങ്ങളെ സ്വാഗതം ചെയ്തുകൊണ്ട്‌ മഴയുടെ ശക്തിയും കൂടി. ഒരു കുടക്കീഴിൽ എന്നേയും ഞങ്ങടെ കുഞ്ഞൂസിനേയും നനയിക്കാതിരിക്കാൻ രെഞ്ചി എന്നെ രെഞ്ചിയോട്‌ ചേർത്തുപിടിച്ചു നടന്നു. ഞങ്ങളുടെ നടപ്പ്‌ കണ്ട്‌ ബൈക്കിൽ ഞങ്ങളെ കടന്നു പോയ ഒരു പോസ്റ്റ്‌ വുമൺ ഉറക്കെ വിളിച്ച്‌ എന്നോടായി പറഞ്ഞു,
"He's taking care of you well!"
പുളളിക്കാരിക്ക്‌ ഒരു നല്ല ചിരിയും സമ്മാനിച്ച്‌ ഞങ്ങൾ യാത്ര തുടർന്നു.


സ്കാനിംങ്ങിനായി കാത്തിരുന്നപ്പോഴും ഒരു പ്രാർത്ഥനമാത്രമേ ഉണ്ടായിരുന്നുളളൂ "എന്റെ കുഞ്ഞിക്ക്‌ ഒരു കുഴപ്പവും ഉണ്ടാകരുതേയെന്ന്." രെഞ്ചിയെക്കൂട്ടി സ്കാനിംങ്ങ്‌ മുറിയിൽ കയറിയപ്പോൾ ഞാൻ കണ്ടു എന്റെ കൊച്ചിന്റെ മുഖത്തും ഒരു പാട്‌ പിരിമുറുക്കം ഉളളതായി. പക്ഷേ കുഞ്ഞിന്റെ ഓരോ ചലനങ്ങളും സ്ക്രീനിൽ കാണുവാൻ തുടങ്ങിയപ്പോൾ ശരിക്കും ആ പിരിമുറുക്കം എവിടെയോ പോയി മറഞ്ഞു. ഞങ്ങൾ കണ്ടു എന്റെ കുഞ്ഞൂസിന്റെ കുഞ്ഞി കൈകളും കാലുകളും ഉടലും ശിരസ്സും മുഖവുമെല്ലാം. 


സ്കാനിംങ്ങിൽ കുഞ്ഞ്‌ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് കേട്ടപ്പോഴാണു ശരിക്കും മനസ്സ്‌ നിറഞ്ഞു സന്തോഷിച്ചത്‌. പക്ഷേ ആ സന്തോഷം അമിതമാകാതിരിക്കാനാകണം എനിക്ക്‌ ചില പ്രശ്നങ്ങൾ അവർ കണ്ടെത്തി. അതുകൊണ്ട്‌ ഇനിയങ്ങോട്ട്‌ കുഞ്ഞിന്റെ വളർച്ചയും, കുഞ്ഞിന്റെ ജനനവുമൊക്കെ ഒരു അഗ്നിപരീക്ഷ പോലെയാണു. എന്താണെങ്കിലും എന്തിനേയും നേരിടാൻ മനസ്സുകൊണ്ടും ശരീരം കൊണ്ടും തെയ്യാറായി കഴിഞ്ഞു.


വീണ്ടും ഒരു കുടക്കീഴിൽ വീട്ടിലോട്ട്‌ യാത്ര തിരിച്ചപ്പോഴും മനസ്സിൽ നിറയെ എന്റെ കുഞ്ഞിന്റെ മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ മനസ്സിൽ ഒരു പിടി പ്രാർത്ഥനകളും "എന്നെ വിശ്വസിച്ച്‌ എന്റെ ഉദരത്തിൽ ഉരുവായിരിക്കുന്ന എന്റെ കുഞ്ഞിനു ഈ ഭൂമിയിൽ പൂർണ്ണ ആരോഗ്യത്തോടെ ജനിച്ച്‌ വീഴുവാൻ എനിക്ക്‌ ആയുസ്സും ആരോഗ്യവും തരണമേയെന്നു. എന്റെ രെഞ്ചിയുടേയും, കുടുംബത്തിന്റേയും പ്രതീക്ഷകളെ സ്വപ്നങ്ങളെ ഞാൻ കാരണം ഇല്ലാണ്ടാക്കുവാൻ ഇടവരരുതേയെന്ന്. നല്ലത്‌ മാത്രം പ്രതീക്ഷിക്കുന്നു ..... പ്രാർത്ഥിക്കുന്നു.

Thursday, June 23, 2016

കാലത്തിനുളള മറുപടി

18/06

മഴയും, കാറ്റും, തണുപ്പുമുളള ആ സായാഹ്നം നമുക്കായി കുറിച്ച നിമിഷങ്ങൾ പ്രണയത്തിന്റേതായിരുന്നു. ഓർമ്മകൾ ചിറകുകൾ വിടർത്തുമ്പോൾ മറക്കുവാൻ കഴിയാതെ ഹൃദയത്തിൻ ഒരു കോണിൽ സൂക്ഷിക്കുന്നു പ്രണയമെന്ന ആ അനശ്വരമായ അനുഭവം. 


എല്ലാം മറക്കുവാൻ കാലം പുതിയ അനുഭവങ്ങൾ തരുമ്പോഴും എവിടെയൊക്കെയോ ഒരു നല്ല ഓർമ്മയും അതോടൊപ്പം ഒരു ചെറിയ നോവും അവശേഷിപ്പിച്ച്‌ ആ പ്രണയത്തിന്റെ ഓർമ്മകൾ എന്നെ തേടി വരുന്നു. 


ഓർമ്മിക്കുവാൻ ഒരുപാടുളളവർക്ക്‌ മറക്കുവാൻ എത്ര എളുപ്പം. പക്ഷേ പ്രിയപ്പെട്ട ഓർമ്മകളെ എന്നും നെഞ്ചോട്‌ ചേർക്കുന്നവരെ തേടി അവരറിയാതെ തന്നെ ആ ഓർമ്മകൾ തേടിയെത്തുന്നു.


മഞ്ഞിൻ കണങ്ങളാൽ മൂടപ്പെട്ട ഈ വഴികളിലൂടെ തനിയെ നടക്കുമ്പോൾ, എന്റെ ഏകാന്തതയെ ഭേദിക്കുവാൻ ആ പ്രണയവുമെത്തി. പിന്നെ ഞങ്ങൾ ഒരുമിച്ച്‌ ഓരോ കഥകൾ പറഞ്ഞു നടന്നപ്പോൾ ഞാനറിഞ്ഞു നിന്റെ പ്രണയത്തിനു എപ്പോഴും ഒരു നനുത്ത കുളിർമ്മയാണു... ആ കുളിരും എന്റെ നെഞ്ചിലെ ചൂടും എന്റെ ചുണ്ടിൽ ഒരു പുഞ്ചിരിയായി വിടർന്നു നിന്നു.... കാലത്തിനു എനിക്ക്‌ നൽകുവാനുളള മറുപടി.


മറുപടികളില്ലാത്ത, ഓർമ്മകൾ അന്യമായ, നന്മയും സ്നേഹവും മാത്രം നിറഞ്ഞു നിൽക്കുന്ന ഒരു നല്ല പ്രണയത്തിനായി.... 


കാർത്തിക...


Wednesday, June 15, 2016

In the Memory of My Angel.



Oh! My Beloved I miss you since You left me alone in the world of dreams. It's been one year You found your place in the heaven along with your Creator. I know You are safe and happy there.

Do you ever miss your Mom??




But I miss you a lot even after one year of your separation. 

I know you must be aware that Your sibling is on the way to this beautiful world. I don't know whether it's your brother or sister. You know your Mom loves to have a Baby Girl so I believe it's your sister. 

You are always my first born, My Angel. Be a Guardian Angel to Your Little One in my womb. 

Love You My Angel. Sending you my hugs and kisses. I MISS YOU.



With lots of affection 
Your Mom.



Saturday, June 11, 2016

To My Little Princess



3rd of June 2016, The day You were born and blessed the life of My beloved friends. When I knew that you were born on this day at 17:00H, I really thought of writing a note in my blog. But the time and the circumstances put me in a state of such a hectic schedule and couldn't bring out my thoughts into words.


Today, I'm sitting in my car porch, watching the sunrise, listening to the chirping of birds, enjoying the warmth of Sun and talking to My Little One in my womb, Your thoughts initiated to flow through my words.


My Sweet Little Princess.... Welcome to the world of happiness and peace. May Your precious life is enriched with your parents' and siblings' Affection. May the Lord bless You to cherish all the beauty and spirit of Life.


I don't know when I can see you, but I trust that we'll meet one day. Looking forward for that special day with great content. Love You My Princess...


With lots of hugs and kisses... 

Wednesday, June 8, 2016

ജീവിതമെന്ന ഒഴിക്കിലൂടെ..



ജീവിതം മുൻപോട്ട്‌ ഒഴുകിക്കൊണ്ടേയിരിക്കുന്നു. ആ ഒഴുക്കിന്റെ താളം തെറ്റാതെ ഏതൊക്കെയോ തീരങ്ങളെ പുൽകി അത്‌ വീണ്ടും ഒഴുകുമ്പോൾ അതിന്റെ ലക്ഷ്യത്തിലേക്ക്‌ ഇനി എത്ര കാതമെന്നറിയില്ലാ. ആ യാത്രയിൽ ഇനിയും എത്ര പ്രതിസന്ധികൾ തരണം ചെയ്യണമെന്നും അറിയില്ലാ. പക്ഷേ കുറേ അനുഭവങ്ങൾ ജീവിതത്തിൽ നമുക്ക്‌ തുടർക്കഥയാകുമ്പോൾ പിന്നെ എന്തിനേയും നേരിടാനുളള ഒരു ധൈര്യം നമ്മൾ നേടിയെടുക്കും. അത്‌ നമ്മളെ മുൻപോട്ട്‌ കൊണ്ടുപൊയ്കോണ്ടേയിരിക്കുന്നു.


ജീവിതത്തിൽ ഓരോ യാത്രക്കും ഓരോ ലക്ഷ്യങ്ങൾ. ജനനം മുതൽ മരണം വരെ ആ ലക്ഷ്യപ്രാപ്തിക്കായുളള പരിശ്രമങ്ങൾ. എല്ലാം നല്ലതായി അവസാനിക്കണമെന്ന് ആഗ്രഹിക്കുമ്പോഴും എവിടെയൊക്കെയോ നമ്മൾ നിനച്ചിരിക്കാതെ നമ്മളെ തേടി വരുന്ന താളപ്പിഴകൾ. അവയെല്ലാം അതിജീവിച്ച്‌ പിന്നേയും തുടരുന്ന യാത്രയിൽ എല്ലാം ഒരു ഓർമ്മയായി മാറുമ്പോൾ മറക്കുവാൻ പറ്റാത്തതായി ചിലത്‌ ആ ഓർമ്മച്ചെപ്പിൽ നമ്മൾ സൂക്ഷിക്കുന്നു. നമ്മുടെ മരണത്തോടെ അതും മണ്ണോടു ചേരുന്നു... 


നല്ല സ്വപ്നങ്ങളോടെ, നല്ല പ്രതീക്ഷകളോടെ മുൻപോട്ട്‌ .... നന്ദി ദൈവമേ എല്ലാ അനുഗ്രഹങ്ങൾക്കും...

Tuesday, May 31, 2016


എന്റെ ചുണ്ടിലെ ചിരിയും..
എന്റെ ജന്മത്തിൻ പുണ്യവും നീ...

Friday, May 20, 2016

മടക്കം ഒരു വേദന..(കഥ)




"അപ്പാ, നമുക്കിനി നാട്ടില്‍ പോകണ്ടാ..."

"അതെന്താ!", മകന്‍റെ ആ പരാമര്‍ശം ജോയിയെ തെല്ലൊന്ന് അത്ഭുതപ്പെടുത്തി. ജോലി കഴിഞ്ഞു തിരികെ വീട്ടിലെത്തി പതിവ് പത്രപാരായണത്തില്‍ മുഴുകിയിരിക്കുകയായിരുന്നു ജോയി.


"ഇത്രയും നാള്‍ നാട്ടില്‍ പോകുന്നതും കാത്തിരുന്ന നിനക്കെന്താ ഇപ്പോള്‍ നാട്ടില്‍ പോകണ്ടാത്തത്?", ജോയി മകനോട്  ചോദിച്ചു.


"എന്തിനാ അപ്പാ നമ്മുടെ നാട്ടില്‍ കുഞ്ഞുങ്ങളെ തീയിട്ട് കൊല്ലുന്നത്?"


ആ ചോദ്യം ജോയി തന്‍റെ മകനില്‍നിന്നും പ്രതീക്ഷിച്ചില്ലാ. ഇന്നത്തെ പത്രത്തിലേയും ടിവിയിലേയും പ്രധാന വാര്‍ത്ത വടക്കേ ഇന്ത്യയില്‍ നടന്ന ആ സംഭവമായിരുന്നു, ഒരു ദളിത്‌ കുടുംബത്തിന്‍റെ നേരെ ഉണ്ടായ അക്രമണം. തന്‍റെ മകന് എന്ത് ഉത്തരം നല്‍കണമെന്നറിയാതെ ജോയി ചിന്താകുലനായി.


"ഞാന്‍ എന്താണ് എന്‍റെ മകനോട് പറയേണ്ടത്? നമ്മുടെ നാട് ജാതിവ്യവസ്ഥയുടേയും, അഴിമതി രാഷ്ട്രീയത്തിന്‍റെയും, മനുഷ്യഹത്യയുടെയും വിളനിലമായി മാറിക്കൊണ്ടിരിക്കുന്നുവെന്നോ... അതോ എനിക്കും നിനക്കും അവകാശപ്പെട്ട നമ്മുടെ മണ്ണ് ഇന്ന്‌ മത തീവ്രവാദികളുടെയും, പൊതുമുതല്‍ കട്ടുമുടുപ്പിക്കുന്ന രാഷ്ട്രീയ കോമരങ്ങളുടെയും വിളനിലമാണെന്നോ..."


ചിന്തയില്‍ നിന്നുണര്‍ന്ന ജോയി കാണുന്നത് തന്‍റെ ഉത്തരത്തിനായി മുഖത്തോട്ട് കണ്ണും നട്ടിരിക്കുന്ന മകനെയാണ്.


തന്‍റെ മകനെ മടിയില്‍ ഇരുത്തിക്കൊണ്ട് ജോയി പറഞ്ഞു, " മോനെ... ഈ ലോകത്ത് ആരും ദുഷ്ടന്മാരായി ജനിക്കുന്നില്ല. മനുഷ്യര്‍ സാത്താന്‍റെ പ്രേരണ കൊണ്ട്‌ ദുഷ്ടത്തരങ്ങള്‍ ചെയ്യുന്നു. പക്ഷേ തെറ്റു ചെയ്യുന്നവരെ ദൈവം തീര്‍ച്ചയായും ശിക്ഷിക്കും. നമ്മള്‍ ചയ്യേണ്ടത് അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. ഈ ലോത്തില്‍ സമാധാനവും സന്തോഷവും എങ്ങും നിറയുന്നതിനും, സാത്താന്‍റെ കൈകളില്‍ നിന്നും മനുഷ്യരെ വിടുവിക്കുന്നതിനും വേണ്ടി. അപ്പോള്‍ ഇന്നുമുതല്‍ മോന്‍ എല്ലാവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണം. അപ്പോള്‍ ഈ ലോകത്ത് ദുഷ്ടത്തരങ്ങള്‍ കുറയുകയും എല്ലാവരും സന്തോഷത്തോടെ കഴിയുകയും ചെയ്യും..." തന്‍റെ ഉത്തരം ഒരിക്കലും അവനെ സന്തോഷിപ്പിക്കെല്ലെന്നു ജോയിക്ക് നന്നായി അറിയാമായിരുന്നു.


"ദൈവം ദുഷ്ടന്മാരെ ശിക്ഷിക്കുന്നതിനേക്കാള്‍ അവരെ കൊണ്ട് ദുഷ്ടത്തരങ്ങള്‍ ചെയ്യിപ്പിക്കാതിരിക്കാന്‍ ദൈവത്തിന് സാധിക്കില്ലേ? അങ്ങനെയായിരുന്നെങ്കില്‍ ആ കുഞ്ഞുങ്ങളെ അവര്‍ തീവച്ചു കൊല്ലില്ലായുരുന്നല്ലോ!" അവന്‍ തന്‍റെ കൊച്ചു കണ്ണുകള്‍ വിടര്‍ത്തിക്കൊണ്ട്‌ തന്‍റെ ചോദ്യം തുടര്‍ന്നു.


ജോയിക്ക് ഉത്തരം മുട്ടുവാന്‍ തുടങ്ങി. എന്നും തന്‍റെ മകന്‍റെ  ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളില്‍ നിന്നും രക്ഷപ്പെടുവാന്‍ എടുക്കുന്ന സ്ഥിരം നമ്പര്‍ തന്നെ അന്നും ജോയി എടുത്തു.


"എടീ ജെസ്സിയെ, പാല് വാങ്ങിക്കാന്‍ നീ പറഞ്ഞായിരുന്നല്ലോ അല്ലേ. ഞാന്‍ അതങ്ങു മറന്നു. മോനെ ഞാന്‍ വേഗന്നു പോയി പാല് വാങ്ങിച്ചിട്ട് വരാം. എന്നിട്ട് അപ്പ എല്ലാം പറഞ്ഞുതരാം ട്ടോ." തന്‍റെ മകന്‍റെ മൂര്‍ധാവില്‍ ചുംബിച്ചിട്ടു ജോയി വേഗന്നു അവിടെ നിന്നും പുറത്തേക്ക് പോയി.


അലന്‍ എന്ന പന്ത്രണ്ട് വയസ്സുകാരന്‍റെ ചിന്തകള്‍ക്കും ചോദ്യങ്ങള്‍ക്കും ഒരിക്കലും ഉത്തരം നല്‍കുവാന്‍ അവന്‍റെ മാതാപിതാക്കള്‍ക്കോ അവന്‍റെ അധ്യാപകര്‍ക്കോ സാധിച്ചിരുന്നില്ല.


അലന്‍ തന്‍റെ പഠന മുറിയില്‍ കയറി തന്‍റെ ഡയറി തുറന്ന് അതിലെഴുതി..." ഇന്നും എന്‍റെ അപ്പ ഉത്തരം തരാതെ മുങ്ങി. എന്തുകൊണ്ടാണ് എന്‍റെ ചോദ്യങ്ങള്‍ക്ക് ആര്‍ക്കും ഉത്തരം തരുവാന്‍ സാധിക്കാത്തത്."


അവന്‍ തന്‍റെ എഴുത്ത് തുടര്‍ന്നു... "ഞങ്ങള്‍ രണ്ടു ദിവസം കഴിഞ്ഞ് നാട്ടില്‍ പോവുകയാണ്. പോകണ്ടായെന്ന്‍ അപ്പയോട് പറഞ്ഞാലും ഞങ്ങള്‍ക്ക് പോയെ പറ്റൂ. കാരണം അപ്പയുടെ ഇവിടുത്തെ ജോലി നഷ്ടപ്പെട്ടു. ഇനി ഒരിക്കലും ഞങ്ങള്‍ തിരിച്ചു വരില്ലാ ഇങ്ങോട്ട്. ഈ നാട്ടില്‍ എന്തു രസമായിരുന്നു . ഞാന്‍ നാട്ടില്‍ ചെന്നാല്‍ അവര്‍ എന്നെയും കൊല്ലുമോ???

എന്തിനാണ് അവര്‍ എല്ലാവരെയും കൊല്ലുന്നത്???"


അലന്‍ തന്‍റെ എഴുത്ത് അവസാനിപ്പിച്ചു. കാരണം അവന്‍റെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ പരിപാടി തുടങ്ങറായിരിക്കുന്നു.


ജോയി അപ്പോഴേക്കും പാലുമായിട്ട് വന്നു. ജെസ്സി ജോയിയെ നോക്കിയൊന്നു ചിരിച്ചു. ആ ചിരിയുടെ അര്‍ത്ഥം മനസ്സിലായിട്ടെന്നോണം ജോയി പറഞ്ഞു,

"നീ അര്‍ത്ഥം വെച്ചൊന്നും ചിരിക്കണ്ടാ. നമ്മുടെ മോന്‍റെ ചോദ്യങ്ങളൊക്കെ വളരെ കാലിക പ്രസക്തമാണ്. അതിനു ഉത്തരം നല്‍കുകയെന്നത് തികച്ചും ശ്രമകരമായ ഒന്നാണ്. ആ ചോദ്യങ്ങള്‍ എല്ലാവരുടെയും മനസ്സില്‍ അവര്‍ അവരോട് തന്നെ ചോദിക്കുന്നതുമാണ്. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം ഈ ഭൂഗോളത്തില്‍ ഇല്ലാ."


അലന്‍ തന്‍റെ കാര്‍ട്ടൂണ്‍ കണ്ടു കഴിഞ്ഞ് ഉറങ്ങുവാനായി പോയി.  അത്താഴം കഴിഞ്ഞ് ജെസ്സി സീരിയലിന്‍റെ ലോകത്തേക്കും, ഒരു പെഗ്ഗ് വൈനുമായി ജോയി ബാല്‍കണിയിലേക്കും പോയി. നഗരം ഉറക്കത്തിലേക്ക് ആഴ്ന്നു തുടങ്ങിയിരിക്കുന്നു. അടുത്തുള്ള ഫ്ലാറ്റുകളിലെ ലൈറ്റുകള്‍ ഓരോന്നായി അണഞ്ഞുകൊണ്ടിരിക്കുന്നു. ആകാശം നക്ഷത്രങ്ങളാല്‍ അലങ്കരിച്ചിരുന്നു, അതിന് പൂര്‍ണതയേകുവാന്‍ ചന്ദ്രനും ഉദിച്ചിരുന്നു.


ജോയി തന്‍റെ ചിന്തകളിലേക്ക് ഊളിയിട്ടു." നാളെയെന്‍റെ കമ്പനിയിലെ അവസാനത്തെ ദിവസമാണ്. കഴിഞ്ഞ പതിനഞ്ചു വര്‍ഷങ്ങള്‍ ആ കമ്പനിക്കു വേണ്ടി ചോര നീരാക്കി അധ്വാനിച്ചു. എല്ലാവരുടെയും പ്രീതിക്ക് പാത്രമാവുകയും ചെയ്തു. ജീവിതത്തിലെ പ്രാരാബ്ദങ്ങളെല്ലാം ഒന്നു തീര്‍ത്ത് ഇനിയെങ്കിലും കുറച്ചൊന്നു മിച്ചം പിടിക്കണമെന്ന് വിചാരിച്ചിരുന്നപ്പോള്‍ ആണ് ആ വാര്‍ത്തയും വരുന്നത്. കമ്പനി പകുതി തൊഴിലാളികളെ പിരിച്ചു വിടുവാന്‍ ഒരുങ്ങുന്നുവെന്ന്. തന്‍റെ പേര് ആ ലിസ്റ്റില്‍ ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലാ. ആ കടലാസ് എന്‍റെ കയ്യില്‍ തന്നത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു....


അന്ന് ഉച്ചക്ക് ഊണും കഴിഞ്ഞിരുന്നപ്പോളാണ് മാനേജര്‍ വിളിപ്പിച്ചത്. അവിടെ ചെന്നപ്പോള്‍ ഒരു കടലാസ് എന്‍റെ നേരെ നീട്ടിയിട്ടു പറഞ്ഞു, "ജോയി താങ്കള്‍ക്ക് അറിയാമല്ലോ കമ്പനി ഇപ്പോള്‍ നഷ്ടത്തിലാണെന്ന്. അതുകൊണ്ട് ഞങ്ങള്‍ക്കു ഈ തീരുമാനം എടുക്കേണ്ടി വന്നു. ഇത് നിങ്ങളെ പറഞ്ഞുവിട്ടുകൊണ്ടുള്ള കടലാസാണ്. ഇതില്‍ ജോയി ഒന്നൊപ്പ് വെക്കണം."


താന്‍ എന്താണ് കേള്‍ക്കുന്നത് എന്നു മനസ്സിലാക്കുവാന്‍ കുറച്ചു സമയം എടുത്തു. ഒരു മൂര്‍ച്ചയുള്ള വാള്‍ എന്‍റെ ഹൃദയത്തിലൂടെ ആഴ്ന്നിറങ്ങി... എന്‍റെ ശരീരവും മനസ്സും തണുത്തു വിറങ്ങലിച്ചു....


"സാര്‍... ഞാന്‍..." എനിക്ക് വാക്കുകള്‍ പുറത്തുവന്നില്ല.


"എനിക്കറിയാം ഇത് നിങ്ങള്‍ക്ക് വിശ്വസിക്കാനും അതുമായി പൊരുത്തപ്പെടാനും കുറച്ചു സമയം എടുക്കും. പക്ഷേ ഞങ്ങള്‍ക്ക് വേറെ നിവര്‍ത്തിയില്ല ജോയി." മാനേജരുടെ വാക്കുകള്‍ വീണ്ടും എന്‍റെ ഹൃദയത്തെ കീറി മുറിച്ചു.


"സര്‍... എന്‍റെ കുടുംബം നിലനില്‍ക്കുന്നത് ഈ ജോലിയിലാണ്... ഇപ്പോള്‍ നിങ്ങളെന്നെ പറഞ്ഞു വിട്ടാല്‍ എന്‍റെ കുടുംബം അനാഥമാകും സര്‍... എന്‍റെ കുട്ടികളുടെ പഠിപ്പ്... എന്‍റെ മാതപിതാക്കളുടെ സംരക്ഷണം.... അങ്ങനെയെല്ലാം താളം തെറ്റും സര്‍.." ഞാന്‍ അവിടെ നിന്നും കരയുവാന്‍ തുടങ്ങി.


ഒരു പുരുക്ഷന്‍റെ ഏറ്റവും ദയനീയമായ അവസ്ഥയാണ് അവന് തന്‍റെ ജോലി നഷ്ടപ്പെടുമ്പോള്‍ അനുഭവിക്കേണ്ടിവരുന്നത്....കാരണം ഒരു കുടുംബത്തിന്‍റെ മുഴുവന്‍ ആശ്രയമാണവന്‍.... തന്‍റെ അധ്വാനമാണ് ആ കുടുംബത്തിന്‍റെ അടിസ്ഥാനം.


എന്‍റെ കണ്ണുനീരിന് അവിടെ യാതൊരു വിലയുമില്ലെന്നു അറിയാമെങ്കില്‍ കൂടിയും മുട്ടേണ്ട വാതിലുകള്‍ എല്ലാം മുട്ടി. പക്ഷേ നിരാശയായിരുന്നു ഫലം. താനിതെങ്ങനെ തന്‍റെ ഭാര്യയോടും കുടുംബത്തോടും പറയുമെന്ന ചിന്തയും വല്ലാതെയെന്നെ അലട്ടി.....


നാലുമണിക്ക് വീട്ടില്‍ ചെന്നപ്പോളെ ജെസ്സിക്ക് മനസ്സിലായി എന്തോ പന്തികേടുള്ളതായി. ഞാന്‍ അവളോടത്‌ പറഞ്ഞതും ഒരു മൂലക്കിരുന്നു അവള്‍ കരയുവാന്‍ തുടങ്ങി. പിന്നെ അവളെ ആശ്വസിപ്പിക്കലായി എന്‍റെ പണി. കുറച്ചു ദിവസം എടുത്തു അതുമായി പൊരുത്തപ്പെടാന്‍... എത്ര മാത്രം വേദന അനുഭവിച്ചു. അതുകഴിഞ്ഞ് ഒത്തിരി സ്ഥലങ്ങളില്‍ ജോലിക്കപേക്ഷിച്ചു.... ഒരു പ്രയോജനവും ഉണ്ടായില്ലാ... പിന്നീട് പതിഞ്ചു വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചു പോകുവാന്‍ തീരുമാനിച്ചു.... ആ ചിന്തകള്‍ അയാളുടെ കണ്ണുകളെ ഈറനണിയിച്ചു.


പുരുഷന്‍റെ കണ്ണുനീരിന് നമ്മുടെ സമൂഹത്തില്‍ അയിത്തം ആണല്ലോ... അവന്‍റെ വിഷമങ്ങള്‍ എന്നും മനസ്സിന്‍റെ ഉള്ളില്‍ പൂഴ്ത്തി വെക്കണം... തന്‍റെ പ്രിയപ്പെട്ടവരെ നെഞ്ചോടു ചേര്‍ത്തു നിര്‍ത്തുമ്പോഴും ആരും അറിയുന്നില്ല അവന്‍റെ നെഞ്ചിലെരിയുന്ന കനലിന്‍റെ ചൂട്‌... ആരും കാണാതെ അവന്‍ കരയുമ്പോഴും ഒരു ചെറു പുഞ്ചിരിയുമായി അവന്‍ ഈ ലോകത്തിന്‍റെ മുന്‍പില്‍ കാണും....


"ഇച്ചായാ കിടക്കുന്നില്ലേ.." ജെസ്സിയുടെ വിളി തന്നെ ചിന്തകളില്‍ നിന്നും ഉണര്‍ത്തി...


മുറിയിലെ ലൈറ്റണച്ച് കിടക്കുവാന്‍ കട്ടിലേക്ക് കിടന്നു. ജെസ്സി എന്‍റെ നെഞ്ചില്‍ തല ചായിച്ചു കിടന്നു. എന്‍റെ നെഞ്ചിലെ രോമങ്ങളിലൂടെ അവള്‍ തന്‍റെ വിരലുകള്‍ അലസമായി ഓടിച്ചു.


"ഇച്ചായാ... ഇനി രണ്ടു ദിവസം കൂടി നമ്മള്‍ ഈ മുറിയില്‍."


അവളുടെ ഹൃദയത്തിന്‍റെ വിങ്ങല്‍ എനിക്ക് വായിക്കുവാന്‍ കഴിഞ്ഞു... അവളെ ആശ്വസിപ്പിക്കുവാന്‍ ഞാന്‍ ഒന്നും പറഞ്ഞില്ല. പകരം അവളുടെ മുഖം എന്‍റെ കൈകളില്‍ കോരിയെടുത്ത് അവളുടെ മൂര്‍ധാവിലും, അവളുടെ രണ്ട് കവിളുകളിലും പിന്നെ അവളുടെ ചുണ്ടുകളിലും ആഴത്തില്‍ ചുംബിച്ചു... അതില്‍ അവള്‍ക്കു നല്‍കേണ്ട എല്ലാ ഉത്തരങ്ങളും അലിഞ്ഞുചേര്‍ന്നിരുന്നു....


എത്ര വിഷമഘട്ടങ്ങളിലും അവളുടെ ശരീരത്തിന്‍റെ ചൂടും അവളിലെ സ്നേഹവും എന്‍റെ മനസ്സിന് എന്നും ഒരു കുളിര്‍മയാണ്.... അവിടെ ശരീരവും മനസ്സും ആത്മാവും ഒന്നാകുമ്പോള്‍ പിന്നെയെല്ലാം മറക്കുന്നു....


അങ്ങനെ പ്രവാസ ലോകത്തെ അവസാന ദിവസും വന്നെത്തി... കൂട്ടുകാരില്‍ ചിലര്‍ യാത്ര അയക്കുവാന്‍ വന്നിരുന്നു. എല്ലാ സാധനങ്ങളും പായ്ക്ക് ചെയ്ത് ഭദ്രമായി വെച്ചിരുന്നു. ഉച്ചക്ക് ഒന്നരക്കാണ് വിമാനം. വീട്ടില്‍ നിന്നു പത്തരയായപ്പോള്‍ ഇറങ്ങുവാന്‍ തുടങ്ങി. കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ താമിസിച്ച മുറിയോട് യാത്ര പറയുമ്പോള്‍ മനസ്സിനുള്ളില്‍ ഒരു നീറ്റല്‍ അനുഭവപ്പെട്ടു. ജീവിതത്തിന്‍റെ ഒട്ടുമിക്ക സംഭവങ്ങള്‍ക്കും സാക്ഷിയായ മുറി... തങ്ങളുടെ സന്തോഷവും ദുഃഖവും ആ മുറിക്കുള്ളിലെ ഓരോ കോണിലും അലിഞ്ഞുചേര്‍ന്നിരിക്കുന്നു... എല്ലാ ഓര്‍മകളും അവിടെ ഉപേക്ഷിച്ച് ഞങ്ങള്‍ യാത്രയാവുകയാണ്... വീട് പൂട്ടി താക്കോല്‍ സെക്യൂരിറ്റിയെ ഏല്‍പ്പിച്ചപ്പോള്‍ ഞങ്ങളുടെ കണ്ണുകള്‍ ഈറനണിഞ്ഞു. അതെ മടക്കം എന്നും ഒരു വേദനയാണ്...


പിന്നെ വിമാനത്താവളത്തിലേക്ക്.... ഓരോ സ്ഥലങ്ങള്‍ പിന്നിടുമ്പോഴും ഇനിയൊരിക്കലും തിരിച്ചൊരു യാത്രയില്ലെന്നുള്ള യാഥാര്‍ഥ്യം ഒരുപാട് വേദന നെഞ്ചില്‍ നിറച്ചു... ഇനി ഇവിടുത്തെ ഓരോ സ്ഥലങ്ങളും ഓര്‍മകളില്‍ മാത്രം...


യാത്രയിലുടനീളവും, വിമാനത്താവളത്തില്‍ ചെന്നിട്ടും ഞാനും ജെസ്സിയും പരസ്പരം ഒന്നും സംസാരിച്ചേയില്ലാ... അലന്‍റെ ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ മാത്രം ഞങ്ങളുടെ മൌനത ഖണ്ഡിച്ചുകൊണ്ടിരുന്നു.....


വിമാനത്തിനു വേണ്ടി കാത്തിരുന്നപ്പോള്‍ അലന്‍ തന്‍റെ ഡയറിയെടുത്ത് അതില്‍ എഴുതി,

"എന്‍റെ അപ്പക്കും അമ്മയ്ക്കും ഒരുപാട് വിഷമമം ഉണ്ട് ഇവിടെ നിന്നു പോകുന്നതില്‍. അലന് അതിലും കൂടുതല്‍ വിഷമമം ഉണ്ട്. പക്ഷേ ഞങ്ങള്‍ക്ക് പോയേ പറ്റൂ. ഞാന്‍ അവിടെ ചെന്നാല്‍ അവര്‍ എന്നേയും കൊല്ലുമോ.... എനിക്ക് ശരിക്കും പേടിയാണ് അവിടേക്ക് പോകുവാന്‍... അപ്പ പറഞ്ഞത്‌പോലെ ഞാന്‍ എന്നും പ്രാര്‍ത്ഥിക്കുന്നുണ്ട്... അതുകൊണ്ടവരെന്നെ കൊല്ലില്ലായിരിക്കും... ദൈവമേ അലനെ കാത്തുകൊള്ളേണമേ."


"അതെ മടക്കം ആ കുഞ്ഞു മനസ്സിലും ഒരു വേദനയും ആവലാതിയുമാണ്...."


                  ............... കാര്‍ത്തിക .................


Saturday, May 7, 2016

പ്രാർത്ഥനകളോടെ...



എന്തിനാണു ഞാൻ ജനിച്ചത്‌ ?
ദുരന്ത മൂടുപടത്തിൻ പ്രതിശ്ചായയിൽ
മരണത്തെ പുൽകി എന്നമ്മതൻ
സ്വപ്നങ്ങളെ പാതിവഴിയിൽ അനാഥമാക്കുവാനോ!


അതോ രതിവൈകൃതത്തിൻ ഭീകരതയെ
ഈ ലോകത്തിനു അനാശ്ചാതമാക്കുവാൻ
വിധി സ്വയം തിരഞ്ഞെടുത്തതോ 
പിച്ചിച്ചീന്തപ്പെട്ട എന്റെയീ ശരീരത്തെ


ഈ ലോകത്തിന്റെ കൊടും ക്രൂരതകൾ 
ഏറ്റുവാങ്ങി ഞാൻ വിടവാങ്ങുമ്പോഴും
എനിക്കും ചുറ്റും നിറഞ്ഞുനിൽക്കുന്നതോ
അട്ടഹാസങ്ങൾ, രോദനങ്ങൾ, ആക്രോശങ്ങൾ


എനിക്ക്‌ വേണ്ടത്‌ മോക്ഷമാണു
എന്റെ രക്തം കുടിച്ചവരിൽനിന്ന്
എന്റെ മാംസം രുചിച്ചവരിൽനിന്ന്
എന്റെ ജീവനെ ഹനിച്ചവരിൽനിന്ന്


 എനിക്ക്‌ വേണ്ടത്‌ സതാപമോ, കണ്ണുനീരോ, 
രാഷ്ട്രീയസാമൂഹിക പ്രഹസനങ്ങളോ അല്ല
ഇപ്പോഴും കാണാമറയത്ത്‌ അടുത്തയിരക്കായി
പതിയിരിക്കുന്നവരിൽ നിന്നുളള മോക്ഷം
നിതാന്തമായ മോക്ഷം.


ജിഷ ... നിന്നെക്കുറിച്ചുളള വാർത്തകൾ ഇപ്പോൾ എല്ലാവരും വായിച്ചും എഴുതിയും ചർച്ചചെയ്യപ്പെട്ടും മറന്നുകൊണ്ടിരിക്കുകയാണു. നിന്റെ മൃഗീയമായ മരണത്തെക്കുറിച്ച്‌ ഞാൻ വായിച്ചറിയുവാൻ ശ്രമിച്ചില്ല കാരണം വാർത്തയുടെ തലക്കെട്ടുകണ്ടപ്പോഴേ നീ അനുഭവിച്ച വേദനയുടെ ആഴം മനസ്സിനേയും ഹൃദയത്തേയും കീറിമുറിച്ചു. നിനക്കു വേണ്ടിയെഴുതുവാൻ തുടങ്ങുമ്പോൾ എന്റെ അക്ഷരങ്ങൾ പോലും വിറങ്ങലിക്കുന്നു. 

ഒന്നു മാത്രം ഞാൻ നിനക്കായി എഴുതുന്നു നിന്റെ ഘാതകരെ സമൂഹത്തിന്റേയും, നിയമത്തിന്റേയും മുൻപിൽ കൊണ്ടുവരുവാൻ നിന്റെ ആത്മാവിനു കഴിയട്ടെ. അതിലൂടെ നീയും നിത്യശാന്തിയിലേക്ക്‌ യാത്രയാകട്ടെ....

പ്രാർത്ഥനകളോടെ....